Monday, August 30, 2010

അവര്‍ സമരം ചെയ്തുകൊണ്ടിരുന്നപ്പോഴും നമ്മള്‍ എന്ത് ചെയ്തു?

ടിയന്തരാവസ്ഥയുടെ കാലത്ത് ജനിക്കാന്‍ കഴിയാത്തതിലെ സങ്കടമോര്‍ത്ത്‌, അടച്ചിട്ട മുറികളിലെ എഴുത്തുസ്വര്‍ഗങ്ങളില്‍ രസിക്കുമ്പോള്‍‍, കേരളത്തിലെ സമരമുഖങ്ങളുടെ തുറന്നിട്ട വാതിലുകള്‍, കാണാത്തത് എന്തുകൊണ്ടാണ്? ഒരു കാലാവസ്ഥയും നേരേ അനുഭവിക്കാത്തവര്‍ എന്ന്, കാലത്തെ അഭിമുഖീകരിക്കാതെ ചടഞ്ഞിരിക്കുമ്പോള്‍, പുറത്ത് കേരളം അവഗണിച്ചുവിട്ടിരിക്കുന്ന സമരച്ചതുപ്പുകളില്‍ ഇരകള്‍ തന്നെ ആഴ്ന്നുപോകുന്നത് കണ്ടുകൊണ്ട് നാം നമ്മുടെ വിശകലനവിദഗ്ധമായ ഇരിപ്പ് തുടരുന്നു.
പുറത്ത് കാസര്‍കോട്ടെ എന്റൊസള്‍ഫാന്‍ കീടനാശിനി ദുരന്തബാധിതരുടെ വിഫല സമരം, പ്ലാച്ചിമടയില്‍ കൊക്കക്കോള കമ്പനി നടത്തിയ ജലചൂഷണത്തിന്റെയും പരിസ്ഥിതിനാശത്തിന്റെയും ഇരകള്‍ നഷ്ടപരിഹാരം യാഥാര്‍ത്യമാക്കാന്‍ നടത്തുന്ന ജലകീയ സമരം, ദേശീയപാതാ വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ നടത്തിപ്പോരുന്ന എതിര്‍ യാത്രകള്‍, കൃഷിയിടവും കിടപ്പാടവും സംരക്ഷിക്കാന്‍ കിനാലൂര്‍ ജനത ഇപ്പോളും ഒറ്റക്കെട്ടായി നടത്തുന്ന പ്രതിരോധങ്ങള്‍, കണ്ടല്‍ക്കാടുകള്‍ കാണാക്കാടുകളാകുന്ന കണ്ണൂര്‍ വളപട്ടണത്തും കൊച്ചി വളന്തക്കാട്ടും ചതുപ്പില്‍ നിന്നുയരുന്ന എതിര്‍മൊഴികള്‍, ഏലൂര്‍-എടയാര്‍ വ്യവസായ മലിനീകൃത പ്രദേശങ്ങളിലെ ഇരകളുടെ നീതിതേടലുകള്‍, തീരത്തിലേക്കും കടലിലേക്കുമുള്ള മൂലധന പ്രബലരുടെ കടന്നുകയറ്റങ്ങള്‍ക്കെതിരെ മത്സ്യതൊഴിലാളികള്‍ നടത്തുന്ന സമരത്തുഴകള്‍, സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ കൃഷിയോഗ്യമായ ഭൂമിക്കു വേണ്ടി ഇപ്പോഴും പ്രക്ഷോഭ സന്നദ്ധരായ ചെങ്ങറ സമരസമിതിക്കാര്‍, ശക്തമായി മഴ പെയ്യുന്ന രാത്രികളില്‍ ഭയം കൊണ്ട് ഉറങ്ങാതിരിക്കുന്ന മുല്ലപ്പെരിയാര്‍ വാസികളുടെ കൂട്ടംചേരലുകള്‍, ചാലക്കുടി കാതിക്കുടം നിറ്റാ ജെലാറ്റിന്‍ കമ്പനി ഗ്രാമപ്പുഴയിലേക്ക് കലക്കിവിടുന്ന വിഷമാലിന്യങ്ങളോട് കലഹിക്കുന്ന ഗ്രാമ ശബ്ദങ്ങള്‍, നാറിയിട്ട്‌ നില്‍ക്കാന്‍ വയ്യ സാറെ എന്ന ലാലൂരുകാരുടെ വൃത്തിതേടലുകള്‍, എഴുപതു വര്‍ഷങ്ങള്‍ ഭരണകൂടം വര്‍ഷിച്ച അഴുക്കുകള്‍ കൊണ്ട് അളിഞ്ഞ കോഴിക്കോട്ടെ ഞെളിയന്‍ പറമ്പിലെ ജ്വലിക്കുന്ന കൂട്ടായ്മകള്‍, വെളിച്ചിക്കാല, മൂരിയാട്, കഞ്ചിക്കോട്, പെപ്സി, മമ്പാട്, വടവാതൂര്‍, മാടായിപ്പാറ, എരയാംകുടി, എന്നിങ്ങനെ കൊച്ചുകേരളം എന്ന് ഇനിയും പറയുന്നവരോട് പൊട്ടിത്തെറിക്കാവുന്നത്ര വിയര്‍പ്പുമണമുള്ള ജനസമരങ്ങള്‍ നമ്മുടെ ഇന്നുകളെ തേടുന്നു.
നാമോ, അനുഭവങ്ങളുടെ ഗഹന രചനയ്ക്ക് പാകത്തിന് ഒരു യുദ്ധമോ പട്ടിണിയോ ഉണ്ടാവാത്ത നാട്ടില്‍ എന്ത് എഴുത്ത് എന്ന് ആത്മരതിയുടെ കണ്ണാടിപ്പുഴയിലേക്ക് കണ്ണുംനട്ട് കാത്തിരിക്കുന്നു. മഴയും വെയിലും ഈര്‍പ്പവും ഉഷ്ണവും സാന്ദ്രമാക്കിയ അര്‍ത്ഥഗര്‍ഭമായ എഴുത്തിലേക്ക്‌ നമ്മള്‍ എന്ന് പ്രവര്‍ത്തിക്കും?

എന്റെ ഡോക്യുമെന്ററികള്‍


 ഗര്‍ഭിണികളുടെ വാര്‍ഡ്‌  

സംവിധാനം : എം എസ് ബനേഷ്

ക്യാമറ : ഷാജഹാന്‍


അവാര്‍ഡ്‌  :
കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ്‌ 2002

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ പ്രസവമുറികളെ ഇരട്ട മനുഷ്യാവകാശത്തിന്റെ കണ്ണുകളോടെ കാണാന്‍ ശ്രമിക്കുന്ന ഡോക്യുമെന്ററി . പ്രസവവാര്‍ഡുകളില്‍ ഒരേ സമയം മനുഷ്യാവകാശങ്ങള്‍ ഹനിക്കപ്പെടുന്ന ഗര്‍ഭിണികളുടെയും കുഞ്ഞുങ്ങളുടെയും ഹതാശമായ കിടപ്പുകളെ ഇത് പകര്‍ത്തുന്നു. മെഡിക്കല്‍ കോളേജുകളിലെ പ്രസവവാര്‍ഡുകളിലെ ഇടനാഴികളില്‍ ഇരുട്ടില്‍ തലങ്ങും വിലങ്ങും കിടക്കുന്ന നിസ്സഹായരായ ഗര്‍ഭിണികളെ ഈ ഡോക്യുമെന്ററി കാണിച്ചു തരുന്നു. ഇരുട്ടില്‍ ഇടറി നടക്കുന്ന ഗര്‍ഭിണികളുടെ ‍ചവിട്ടേറ്റ്, നിലത്തുകിടക്കുന്ന ഗര്‍ഭിണി പ്രസവിച്ചതടക്കമുള്ള ദൈന്യതകള്‍ ഈ ഡോക്യുമെന്ററി പങ്കുവയ്ക്കുന്നു. ഒപ്പം ശവശരീരങ്ങളെപ്പോലെ ആശുപത്രികള്‍ക്ക് മുന്നില്‍ അവസാനത്തെ മനുഷ്യാവകാശങ്ങള്‍ക്കെങ്കിലും വേണ്ടി സമരം ചെയ്യുന്നവരുടെ കിടപ്പുകളെയും. സംസ്ഥാന ആരോഗ്യ വകുപ്പിനെ നിശിതമായി വിമര്‍ശിക്കുന്ന ഈ ഡോക്യുമെന്ററി രണ്ടായിരത്തി രണ്ടിലെ സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷന്‍ അവാര്‍ഡ്‌ നേടി


ചന്ദനത്താല്‍ മുറിവേറ്റവര്‍
സംവിധാനം :എം എസ് ബനേഷ്
ക്യാമറ:തങ്കച്ചന്‍ പീറ്റര്‍
അവാര്‍ഡ്‌:ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്‌ 2003 .
കേരളത്തിലെ ചന്ദനമാഫിയയുടെ പ്രബലതകളെക്കുറിച്ച് ക്ഷുഭിതമായി സംസാരിക്കുന്ന ഡോക്യുമെന്ററിയാണ് ചന്ദനത്താല്‍ മുറിവേറ്റവര്‍. ഡോക്യുമെന്ററിയുടെ പതിവ് ആഖ്യാനഘടനകള്‍ ഉപേക്ഷിക്കുന്ന ഇരുപതു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ ആവിഷ്കാരം ഇടുക്കി ജില്ലയിലെ മറയൂര്‍ ചന്ദനക്കാടുകളിലെ ജോര്‍ജ് എന്ന നാടന്‍ കര്‍ഷകന്റെ വിക്ഷുബ്ധമായ വാഗ് പ്രകടനങ്ങളിലൂടെ മാഫിയ വെട്ടിനീക്കിയ വന്‍ ചന്ദനമരങ്ങളുടെ അടരുകളിലേക്കും ചന്ദനമാഫിയയാല്‍ കൊല്ലപ്പെട്ടവരിലേക്കും നീങ്ങുന്നു. മറയൂരിലെ ചന്ദനമാഫിയയുടെ വധഭീഷണികള്‍ക്കിടയില്‍ ഇപ്പോഴും ചെറുകിട കൃഷികള്‍ ചെയ്തു ജോര്‍ജ് ജീവിക്കുന്നു. രണ്ടായിരത്തി മൂന്നിലെ ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്‌ നേടിയ ഈ ചിത്രം നിരവധി ഡോക്യുമെന്ററി മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

അസഹ്യന്‍ -The Vanishing Breast
സംവിധാനം :എം എസ് ബനേഷ്

ക്യാമറ:
ടി കെ ബാബുരാജ്‌
അവാര്‍ഡ്‌:
ഫോട്ടോ ഫെസ്റ്റ് ഇന്ത്യ നാഷണല്‍ അവാര്‍ഡ്‌, 2004
കേരളത്തിലെ ഇടിച്ചുനിരപ്പാക്കപ്പെടുന്ന ഇടനാടന്‍ ചെങ്കല്‍ക്കുന്നുകള്‍ക്കൊപ്പം നില്‍ക്കുന്നു ഈ ഡോക്യുമെന്ററി. ചെങ്കല്‍ മാഫിയയുടെ ജെ സി ബി വായ്‌ത്തലകള്‍ നിമിഷനേരം കൊണ്ട് പ്രകൃതിയിലെ നൈസര്‍ഗികതകളെ ഒന്നൊന്നായി ഇല്ലാതാക്കുന്നതിന്റെ സൂക്ഷ്മസങ്കടം. സഹ്യനെ സാക്ഷി നിര്‍ത്തി ഭൂമിയിലെ ചെറു ജല സ്രോതസ്സുകളായ ചെങ്കല്‍ക്കുന്നുകളെ ലാഭത്തിന്റെ ആര്‍ത്തികള്‍ ലോറി കയറ്റുമ്പോള്‍ അസഹ്യന്‍ എന്ന പേരും ദി വാനിഷിംഗ് ബ്രസ്റ്റ് എന്ന വിലാപ വിശേഷണവും അര്‍ത്ഥഗര്‍ഭമാകുന്നു. ഒരിക്കല്‍ പുഴയായിരുന്ന, ഇപ്പോള്‍ ചാല് മാത്രമായ ഒരു തരിശിലേക്ക് നിരപ്പാക്കപ്പെട്ട പ്രതലത്തിലൂടെ ക്യാമറ ഇടവിടാതെ സഞ്ചരിക്കുന്നു. ഇപ്പോഴും തുടരുന്ന ഗളചേദങ്ങളുടെ ആവിഷ്കാരമായ ഈ ഡോക്യുമെന്ററി 2004 ഫോട്ടോ ഫെസ്റ്റ് ഇന്ത്യ ദേശീയതല ഡോക്യുമെന്ററി മത്സരത്തില്‍ രണ്ടാമത്തെ പുരസ്കാരത്തിന് അര്‍ഹമായി.

ശവമുറിയില്‍ നിങ്ങളെയും കാത്ത്
സംവിധാനം : എം എസ് ബനേഷ്
ക്യാമറ :ഷാജഹാന്‍
അവാര്‍ഡ്‌ :
കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ്‌ 2005.

മോര്‍ച്ചറികളിലെ വിജനതകളില്‍ ദിവസങ്ങളോളം പോസ്റ്റ്‌മോര്‍ട്ടം ചെയ്യപ്പെടാതെ, അഴുകിയും കോടിയും എലികളാല്‍ കാര്‍ന്നുതിന്നപ്പെട്ടും പാറ്റകളാലും ഉറുമ്പുകളാലും അരിക്കപ്പെട്ടും കിടക്കുന്ന ശവശരീരങ്ങള്‍ക്കിടയിലാണ് ഈ ഡോക്യുമെന്ററി. ഒരിക്കല്‍ നമ്മോടൊപ്പം ജീവിച്ചതിന് ബാക്കിയായ അനാഥശരീരങ്ങളുടെ കാത്തുകിടക്കല്‍ . ആശുപത്രി bureaucracy ദരിദ്രരായ മൃതശരീരങ്ങളെയും അവയുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കളെയും അവഗണിച്ച് പരിഹസിക്കുന്നതിനെ ഈതറിന്റെയും ഡെറ്റോളിന്റെയും മണത്തില്‍ അവതരിപ്പിക്കുന്നു ഈ ഡോക്യുമെന്ററി.

ഉള്ളടക്കങ്ങള്‍
സംവിധാനം :എം എസ് ബനേഷ്
ക്യാമറ :രാജ് കുമാര്‍
അവാര്‍ഡ്‌:
കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ്‌ 2006 .

ഉള്ളടക്കങ്ങള്‍, ഡോക്യുമെന്ററിയില്‍ നിന്ന്
നാലാംക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയെ എഴാംക്ലാസ്സില്‍ പഠിക്കുന്ന ഒരു ആണ്‍കുട്ടിക്ക് പ്രലോഭിപ്പിക്കാന്‍ കഴിയുമെന്നും, വീട്ടില്‍ വന്നാല്‍ മിറായി തരാമെന്ന് പറയാന്‍ കഴിയുമെന്നും വീട്ടിലെത്തിച്ചു ബാലാത്കാരം ചെയ്യാന്‍ ശ്രമിക്കാമെന്നും പെണ്‍കുട്ടി ശബ്ദം വച്ചാല്‍ തലയണ കൊണ്ട് മുഖം അമര്‍ത്തി കൊല്ലാന്‍ കഴിയുമെന്നും ആരും കാണാതിരിക്കാന്‍ അലമാരയില്‍ ശവം സൂക്ഷിക്കാമെന്നും കൊല്ലത്തെ ഒരു ബാലന്‍ തെളിയിക്കുന്നു. എന്നിട്ട് മലയാളി പുരുഷന്റെ ഉള്ളില്‍ അടക്കം ചെയ്തിട്ടുള്ള രതി ഫോള്‍ഡറുകള്‍ തുറക്കാന്‍ ‍ ശ്രമിക്കുന്നു.


ദ ഗ്രേറ്റ് പീപ്പ്ള്‍സ് സ്ലം

രചന, സംവിധാനം: എം.എസ്. ബനേഷ്
കാമറ: സിദ്ധിഖ് ബാവ
അവാര്‍ഡ്: കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ് 2011 


ലയാള സിനിമകളില്‍ സ്ഥിരമായി അധോലോക ക്വട്ടേഷന്‍ സംഘങ്ങളുടെ ചേരിയായി ചിത്രീകരിക്കുന്ന കൊച്ചി മട്ടാഞ്ചേരിയിലെ മഹാജനവാടി-അസര്‍ജാന്‍ പുരാതനകെട്ടിടങ്ങളിലെ മുസ്ലിംജീവിതങ്ങളിലാണ് ഈ ഡോക്യുമെന്ററിയുടെ ശ്രദ്ധ.
ഇന്ത്യ പാകിസ്ഥാന്‍ വിഭജനകാലത്ത് ഗുജറാത്തി കച്ചവടക്കാര്‍ ഉപേക്ഷിച്ചുപോയ ഇപ്പോള്‍ തകര്‍ന്നുവീഴാറായ ഈ കെട്ടിടങ്ങളിലെ കുടുസ്സുമുറികളില്‍ പട്ടയരേഖകളൊന്നുമില്ലാതെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഉറങ്ങുകയും ഇണചേരുകയും ചെയ്യുന്ന മനുഷ്യജീവിതങ്ങളിലാണ് ഈ ചിത്രത്തിലെ ദൃശ്യങ്ങളുടെ ഊന്നല്‍. 2011ലെ കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ് നേടിയ ഡോക്യുമെന്ററി.


പുഴയുടെ ജാതകം


രചന, സംവിധാനം: എം.എസ്. ബനേഷ്
അവാര്‍ഡ്: ശരത്ചന്ദ്രന്‍ മെമ്മോറിയല്‍ ഡോക്യുമെന്ററി അവാര്‍ഡ് 2012



റണാകുളത്തെ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് കണ്ടെയ്‌നര്‍ ടെര്‍മിനലിനുവേണ്ടി ഒരു പുഴ നികത്തപ്പെട്ട വിധം. ജെസിബികള്‍ പായുന്ന വമ്പന്‍ റോഡിന്റെ നടുവില്‍ നിന്ന് ഇവിടെ ഒരു പുഴയുണ്ടായിരുന്നുവെന്ന്, മുളവുകാട് എന്ന ജൈവവൈവിധ്യ ഗ്രാമത്തിലെ നാട്ടുകാര്‍ സങ്കടപ്പെടും. പുഴ ഇല്ലാതാവുകയും അവശേഷിച്ച പുഴ ചതുപ്പാവുകയും ചെയ്യുമ്പോള്‍, വളരെപെട്ടെന്ന് അതിന്റെ അനന്തരഫലങ്ങള്‍ പ്രകടമാകുന്നതും ഈ ഡോക്യുമെന്ററി വ്യക്തമാക്കുന്നു. കണ്ടല്‍ക്കാടുകളും മീനുകളും ഇല്ലാതായ ഒരു ഗ്രാമത്തില്‍ നിന്ന് വര്‍ഷങ്ങളുടെ പുഴമണമുള്ള മീന്‍കാരികള്‍ ഇപ്പോള്‍ എറണാകുളത്തെ ഫ്‌ളാറ്റുകളില്‍ പ്രസവമെടുക്കാനും വീട്ടുജോലിക്കും പോകുന്നതിന്റെ കഥ. 2012ലെ ശരത്ചന്ദ്രന്‍ പുരസ്‌കാരം നേടിയ ഡോക്യുമെന്ററി. 


ശ്മശാനത്തില്‍ നിന്നുള്ള വാക്കുകള്‍


രചന, സംവിധാനം: എം.എസ്. ബനേഷ്
കാമറ: എം.പി. വിജയന്‍
അവാര്‍ഡ്: കേരള ഫിലിം ഓഡിയന്‍സ് കൗണ്‍സില്‍ അവാര്‍ഡ് 2012


തിരുവില്വാമലയില്‍ ഭാരതപ്പുഴയോടു ചേര്‍ന്നുള്ള പ്രശസ്തമായ ഐവര്‍മഠം ശ്മശാനത്തില്‍ ചിതകളെരിയുന്ന പുകയെ സാക്ഷിനിര്‍ത്തി അതേ പുഴയുടെ തീരത്ത് നിന്ന് പരസ്യമായി മണല്‍വാരുന്നവരെ നിസ്സംഗം കാണിച്ചുതരുന്നു ഈ ചിത്രം. ഒരു ഭാഗത്ത് മനുഷ്യന്‍ എരിഞ്ഞ് മണ്ണാകുന്നതിന്റെ ചിതാദൃശ്യവും മറുഭാഗത്ത് മണ്ണ് വാരിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യവും ചേരുമ്പോള്‍ മണ്ണ്, ജീവിതം, പരിസ്ഥിതി എന്നിവ സമാസമം നമ്മോട് മരണത്തെയും പ്രകൃതിയെയും ആസക്തിയെയും കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു. 2012ലെ കേരള ഫിലിം ഓഡിയന്‍സ് കൗണ്‍സില്‍ അവാര്‍ഡ് നേടിയ ഡോക്യുമെന്ററി.


സ്വാതന്ത്ര്യക്കുടിയിറക്കല്‍


രചന, സംവിധാനം: എം.എസ്. ബനേഷ്
കാമറ: സിദ്ദിഖ് ബാവ
അവാര്‍ഡ്: നാഷണല്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് കൗണ്‍സില്‍ മീഡിയ അവാര്‍ഡ് 2010.
നാഷണല്‍ ഫിലിം അക്കാദമി അവാര്‍ഡ് 2011


ഹാത്മാഗാന്ധി സര്‍വ്വകലാശാലാ ആസ്ഥാനമായ കോട്ടയം അതിരമ്പുഴയില്‍ കടത്തിണ്ണയില്‍ കഴിയുന്ന എട്ടംഗകുടുംബത്തിലെ രണ്ടുകുട്ടികള്‍ ദിവസവും കടത്തിണ്ണയില്‍ നിന്ന് ഉറക്കമുണര്‍ന്ന് സ്‌കൂളില്‍ പോകുന്നതിന്റെയും തിരികെ കടത്തിണ്ണയിലെത്തി മെഴുകുതിരി കത്തിച്ച് പഠിക്കുന്നതിന്റെയും ആഖ്യാനം. 2010ലെ സ്വാതന്ത്ര്യദിനത്തലേന്ന് ആ കടത്തിണ്ണയില്‍ നിന്നും ഇവരെ കുടിയൊഴിപ്പിക്കാന്‍ കടയുടമ ശ്രമിച്ചു. തെരുവുവിളക്കിന്റെ വെളിച്ചത്തില്‍ പഠിച്ച ബിആര്‍ അംബേദ്കര്‍, ഇന്ത്യന്‍ സ്വാതന്ത്ര്യം, എംജി സര്‍വ്വകലാശാല, എന്നീ രൂപകങ്ങള്‍ക്കൊപ്പം കടത്തിണ്ണയില്‍ പാഠം നിവര്‍ത്തുന്ന ഒരു ദളിത് കുടുംബം ഈ ചിത്രത്തിന് ചില അധികമാനങ്ങള്‍ നല്‍കുന്നുണ്ടാവാം. 2010ലെ നാഷണല്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് കൗണ്‍സില്‍ മീഡിയ അവാര്‍ഡ്, 2011ലെ നാഷണല്‍ ഫിലിം അക്കാദമി അവാര്‍ഡ് എന്നിവ നേടിയ ഡോക്യുമെന്ററി..


ലാലൂരിലെ പട്ടികള്‍

രചന, സംവിധാനം: എം.എസ്. ബനേഷ്
കാമറ: എം.പി. വിജയന്‍
അവാര്‍ഡ്: ടെലിവിഷന്‍ പ്രോഗ്രാംസ് പ്രൊമോഷന്‍ കൗണ്‍സില്‍ അവാര്‍ഡ് 2012


വിളപ്പില്‍ശാലയിലടക്കം മാലിന്യം കൊണ്ട് മുറിവേറ്റ ജനതയെക്കുറിച്ചുള്ള നമ്മുടെ ഉത്കണ്ഠകള്‍ തുടരുമ്പോള്‍ ഈ ചിത്രത്തില്‍ കാമറ നിസ്സംഗമായി ഒരു കാഴ്ച്ച കാണിച്ചുതരുന്നു. ലാലൂരിലെ മാലിന്യ നിക്ഷേപ കൂമ്പാരത്തിനുള്ളില്‍ ചത്തുമലച്ചുകിടക്കുന്ന സാന്താക്ലോസിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ശവമാണെന്ന് കരുതി കടിച്ചുകീറുന്ന നായകളെ. ഒരു കൈ കൊണ്ട് മൂക്കുപൊത്തിക്കൊണ്ടും മറുകൈ കൊണ്ട് മുദ്രാവാക്യം വിളിച്ചും കേരളത്തിന്റെ പൊതുസമൂഹത്തില്‍ ഒരു വിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന ജീവിതാവകാശ സമരത്തിന്റെ ആഖ്യാനം. 2012ലെ ടെലിവിഷന്‍ പ്രോഗ്രാംസ് പ്രൊമോഷന്‍ കൗണ്‍സില്‍ അവാര്‍ഡ് നേടിയ ഡോക്യുമെന്ററി. 


നരകത്തില്‍ നിന്നുള്ള സമരങ്ങള്‍
രചന, സംവിധാനം: എം.എസ്. ബനേഷ്
കാമറ: സിദ്ധിഖ് ബാവ
അവാര്‍ഡ്: വയലാര്‍ രാമവര്‍മ്മ അവാര്‍ഡ് 2011


 തൃശ്ശൂര്‍ജില്ലയിലെ കാതികൂടത്തെ നിറ്റാജലാറ്റിന്‍ കമ്പനിയില്‍നിന്നുള്ള മലിനീകരണത്താല്‍ ഒരു ഗ്രാമമാകെ മൂക്കുപൊത്തിജീവിക്കുന്നതിന്റെ ദുര്‍ഗന്ധമയമായ സമരാഖ്യാനമാണ് ഈ ഡോക്യുമെന്ററി. മൃഗാവശിഷ്ടങ്ങളില്‍നിന്ന് ഉല്പന്നങ്ങളുണ്ടാക്കുന്ന കമ്പനി ഒരുഭാഗത്തും മാലിന്യങ്ങളാല്‍ നരകമാക്കപ്പെട്ട ഗ്രാമം മറ്റൊരുഭാഗത്തും. സെപ്റ്റിക് ടാങ്കുകളെപ്പോലെയായ കിണറുകളില്‍നിന്ന് വെള്ളമെടുത്ത് പാചകംചെയ്യുന്ന വീട്ടമ്മമാരും ഹോട്ടലുകളില്‍ മൂക്കുപൊത്തി ഭക്ഷണം കഴിക്കുന്ന തൊഴിലാളികളും ഈ ഡോക്യുമെന്ററിയിലുടനീളം പ്രതിഷേധിച്ചും ശ്വാസംമുട്ടിയും പ്രത്യക്ഷപ്പെടുന്നു. കമ്പനിക്കുമുന്നിലെ സമരപ്പന്തലിലിരുന്ന് കള്ളിമുണ്ട് മാത്രമുടുത്ത വൃദ്ധന്‍, ഒലിക്കുന്ന കണ്ണീരിനേക്കാള്‍ കര്‍ക്കശമായി പറയുന്നത് ഇങ്ങനെയാണ്, ഇത് വരുംതലമുറകള്‍ക്കുവേണ്ടിയുള്ള സമരമാണ്. നരകത്തില്‍നിന്നുള്ള ഈസമരം അങ്ങനെ പരിസ്ഥിതിക്കായി അമ്മമാരും കുഞ്ഞുങ്ങളും കൂടിനടത്തുന്ന ജനകീയ സമരമാകുന്നു. 2011ലെ വയലാര്‍ രാമവര്‍മ്മ ട്രസ്റ്റ് അവാര്‍ഡ് നേടിയ ഡോക്യുമെന്ററി


മഹാ ആഗ്നസ് ദേവി
രചന, സംവിധാനം: എം.എസ്. ബനേഷ്
കാമറ: സിദ്ധിഖ് ബാവ
അവാര്‍ഡ്: ലോഹിതദാസ് അവാര്‍ഡ് 2012


കൊച്ചി മൂലമ്പിള്ളിയില്‍ വല്ലാര്‍പ്പാടം ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ടെര്‍മിനലിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് പുനരധിവാസപാക്കേജ് നല്‍കാതെ  വഞ്ചിക്കുന്നതിനോട് ആഗ്നസ് എന്ന സ്ത്രീ പ്രക്ഷ്ബുധമായ ആത്മഭാഷണങ്ങളോടെ കലഹിക്കുന്നതിന്റെ ആവിഷ്‌കാരമാണി ഈ ഡോക്യുമെന്ററി. 2011 ജൂണില്‍ പ്രമുഖ ബംഗാളി എഴുത്തുകാരി മഹാശ്വേതാദേവി മൂലമ്പിള്ളി സന്ദര്‍ശിക്കുമെന്ന നോട്ടീസുകള്‍ എറണാകുളത്ത് പ്രചരിച്ചപ്പോള്‍ നോട്ടീസിലെ മഹാശ്വേതാദേവിയുടെ മുഖച്ഛായയും മൂലമ്പിള്ളിയിലെ കുടിയിറക്കപ്പെട്ട ആഗ്നസിന്റെ മുഖച്ഛായയും ഒരേപോലെയാണല്ലോ എന്ന വെളിപാടില്‍ നിന്നാണ് ഈ ഡോക്യുമെന്ററി തുടങ്ങുന്നത്. മൂലമ്പിള്ളിയുടെ മണ്ണില്‍ ആഗ്നസ് ഇന്ത്യയിലെ എല്ലാത്തരം മണ്ണുകള്‍ക്കും ബാധകമായ ഒരു സമരചരിത്രം എഴുതുകയാണ് ഈ ചിത്രത്തില്‍. 2012ലെ ലോഹിതദാസ് അവാര്‍ഡ് നേടിയ ഡോക്യുമെന്ററി.

Sunday, August 29, 2010

3 രാപ്പകലുകള്‍ 3 നേതാക്കള്‍ 3 ഒളിവോര്‍മകള്‍

മാധ്യമം വാര്‍ഷികപ്പതിപ്പില്‍ (2010 ഓഗസ്റ്റ്‌) മുത്തങ്ങ സമര നേതാക്കളുടെ ഒളിവു ജീവിതത്തിന്റെ കേള്‍ക്കാക്കഥകള്‍ ഇതാദ്യമായി പുറത്തു വരുന്നു. സി കെ ജാനു, ഗീതാനന്ദന്‍, ശ്രീരാമന്‍ കൊയ്യോന്‍ എന്നിവരുടെ ഒളിവിലെ ഓര്‍മ്മകള്‍.

മുത്തങ്ങയില്‍ ഭൂസമരം നടത്തിയ ആദിവാസികള്‍ക്ക് നേരെ വെടിവെപ്പ് നടന്നയുടന്‍ ഒളിവില്‍ പോയ മൂന്ന് ആദിവാസി സമര നേതാക്കള്‍. സി കെ ജാനു, ഗീതാനന്ദന്‍, ശ്രീരാമന്‍ കൊയ്യോന്‍. മൂന്ന് പകലും മൂന്ന് രാത്രിയും മൂന്ന് പേരും ഒളിവില്‍ പ്രവര്‍ത്തിച്ചത് എവിടെയായിരുന്നു. മൂന്ന് രാപകലുകള്‍ പോലീസിന് പിടികൊടുക്കാതെ കഴിഞ്ഞ നാളുകളിലെ മൂവരുടെയും ആത്മ സഞ്ചാരങ്ങള്‍ എങ്ങനെയായിരുന്നു. മൂന്നാംനാള്‍ സി കെ ജാനുവും ഗീതാനന്ദനും പോലീസിന് കീഴടങ്ങുന്നു. ജാനുവിനോടോപ്പമുള്ള ഗീതാനന്ദന്റെ ഒളിവിലെ ഓര്‍മ്മകള്‍ അതുകൊണ്ടും തീരുന്നില്ല. മുത്തങ്ങ, വൈപ്പിന്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ മൂന്ന് മാസം നീണ്ട ഒളിപാര്‍ക്കലിന്റെ കഥ ശ്രീരാമന്‍ കൊയ്യോനും പറയുന്നു. ജാനുവിനെയും ഗീതാനന്ദനെയും എതിര്‍ത്തുകൊണ്ട് പശ്ചാത്താപത്തിന്റെയും രാഷ്ട്രീയ സംഘര്‍ഷത്തിന്റെയും ഭാഷയില്‍ . (മാധ്യമം വാര്‍ഷികപ്പതിപ്പ്-ഓഗസ്റ്റ്‌ 2010, പേജ് 118, എം എസ് ബനേഷ് )

Wednesday, January 6, 2010

ബനേഷിന്റെ ഉള്ളുരുക്കം-ഡി. വിനയചന്ദ്രന്‍

                                                                    അതിഥിവാക്ക് 
                                                                  ഡി വിനയചന്ദ്രന്‍ 

പ്പോള്‍ വല്ലപ്പോഴും ഒരു കവിതയുടെ ഇടവും സൗഹൃദവുമായി ബനേഷിനെ ആനുകാലികങ്ങളില്‍ കാണാറുണ്ട്‌. തിരക്കില്ലാതെ കവിതയ്ക്ക് വേണ്ട കനലടക്കവും പുതുരശ്മികളുമായി 'നെഞ്ചും വിരിച്ചു തലകുനിക്കുന്നു' എന്ന സമാഹാരം സവിശേഷതകള്‍ കൊണ്ട് നമ്മെ ക്ഷണിച്ചിരുത്തും. തുറക്കല്‍ എന്ന കവിതയുടെ തുടക്കം: 'കൊലയാളിയുടെ പഴ്സിലും/ ഒരു കുടുംബ ചിത്രമുണ്ടാകും./പഴയ സമൂസയുടെ എണ്ണയോ/പപ്പടത്തിന്റെ ഒരരികോ പടര്‍ന്നത് '....അത് വായിച്ചു തീര്‍ക്കാതെ നാം പിന്‍വാങ്ങില്ല. അടിയന്‍ എന്ന കവിത പേടിയുടെ ഭൂപടങ്ങള്‍ വരയുന്നു.: 'ഒരേയൊരു തവണ/പോകാന്‍ പറഞ്ഞതാണെന്ന് കരുതി/മറ്റെല്ലാ തെറ്റും ഇറയത്തു തന്നെ വച്ച് / ഒറ്റ തെറ്റുമായി പറമ്പില്‍ ഇറങ്ങി /മൂത്രമൊഴിച്ചു തിരിച്ചു വന്നു/മറ്റൊരു പേടി.'....

   'രട്ട' എന്ന കവിത സാമൂഹിക വാസ്തവത്തിന്റെ കാഠിന്യത്തിന്റെ സങ്കീര്‍ണമായ  പ്രതിധ്വന്ദി സ്വഭാവം ജ്വലിപ്പിക്കുന്നു. ഛെന്നായ, മുടിയുടെ തമിഴന്‍വിശേഷണം ചേര്‍ത്ത്, താന്‍ കുറേ നേരമായല്ലോ പറയാന്‍ തുടങ്ങിയിട്ട്, തുടങ്ങിയ കാവ്യനാമങ്ങള്‍ തന്നെ നൂതനമായ ഒരു കാവ്യപാഥേയത്തിന്റെ പൊരുള്‍ അടക്കുന്നു. പല കവിതകളിലും ഫലിതത്തിന്റെ കാര്‍ക്കശ്യവും കുസൃതിയുമുണ്ട്.ഛന്ദസ്സിന്റെയും വര്‍ത്തമാനത്തിന്റെയും പൊളിച്ചെഴുത്തിന്റെയും വഴക്കങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ആകെയും പുതുകവിതയുടെ ദിനങ്ങളില്‍ മൂരി നിവര്‍ത്തുന്ന ജലത്തിന്റെ സാരാംശങ്ങളും രൂപാന്തരങ്ങളും ആയ ഈ നടപ്പിന് വ്യാകുലമായ വര്‍ത്തമാനകാലത്തിന്റെ ഉള്ളുരുകലാണുള്ളത്.
                                         -(2008ല്‍ മാധ്യമം ദിനപ്പത്രത്തിലെ സ്വന്തം കോളത്തില്‍ വിനയചന്ദ്രന്‍മാഷ് എഴുതിയത്)