Tuesday, March 15, 2011

എന്റെ കവിതകളുടെ ഭൂമിശാസ്ത്രം




  വിതകളുടെ അന്നവും അനുഭവവും കൊണ്ട് ജീവിതത്തില്‍ തുടരുന്ന ഒരാളുടെ ഭൂമിശാസ്ത്രമാണ് ഈയിടം. എങ്കിലോ എന്റെ  ഒരു കവിത പോലും ഈ മണ്ണില്‍ നിങ്ങള്‍ക്ക് വായിക്കാന്‍ കഴിയില്ല. കവിത സ്വാഭാവികമായി ഉണ്ടാകേണ്ടതാണെന്ന് ഇപ്പോഴും കരുതുന്നു. എങ്കിലും എന്റെ മനസ്സിന്റെ വിചിത്രവ്യവഹാരങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന   വായനക്കാര്‍, കാവ്യാനുശീലനത്തിന്റെ സംസ്കാരം കൊണ്ട് സിദ്ധിച്ച ശില്പബദ്ധത എന്നീ ഘടകങ്ങള്‍, ഓരോ കവിതയും എഴുതിക്കഴിഞ്ഞാലും കയ്യില്‍ വച്ചുകൊണ്ടിരിക്കാനും എഴുതിയ വേളയിലെ  അനുഭൂതിയേക്കാള്‍  തീവ്രമായ ലഹരിയോടെ തിരുത്താനും  എന്നിട്ടും ആ കവിതയെ മറക്കാനും പിന്നെ മാസങ്ങള്‍ക്ക് ശേഷം പുതിയ ഒരാളെപ്പോലെ അതേ കവിത വീണ്ടും വായിച്ചു പുതുക്കാനും പ്രേരിപ്പിക്കുന്നു. അതുകൊണ്ട്, എഴുതുന്ന ഓരോ പുതിയ കവിതയും എന്റെ യൌവനത്തിന്റെ നിരാലംബതകളില്‍ എത്രമേല്‍ ഉള്ളുരുക്കത്തോടെ ഇല്ലാപ്പണം തേടിപ്പിടിച്ച്‌ സ്റ്റാമ്പ്‌ ഒട്ടിച്ചു മാസികകള്‍ക്ക്‌ അയച്ചുവോ, അത്ര മേല്‍ നിഷ്ഠയോടെ മാത്രം അയക്കാൻ  ഇപ്പോഴും കരുത്തു നല്കുന്നു. 

   തൊണ്ണൂറുകളുടെ പകുതികളിൽ, ബിഎയ്ക്ക് പഠിക്കുമ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച മൃഗശാല എന്ന കവിത, ഇന്നും ഏത് കവിത എഴുതിയാലും അത് വാരികയ്ക്കോ മാസികയ്ക്കോ അയച്ചുകൊടുത്തു കാത്തിരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു. ബ്ലോഗിന്റെ പുത്തന്‍ സ്വതന്ത്രസ്ഥലം എന്നെ ഒരുതരത്തിലും വ്യമോഹിപ്പിക്കുന്നില്ല. എന്റെ കവിതകള്‍ പ്രിയപ്പെടുന്നവര്‍ അവ മാസികകളിലും ആഴ്ച്ചപ്പതിപ്പുകളിലും തേടിക്കൊള്ളും എന്ന് എനിക്കറിയാം. ഒന്നിച്ച്‌ അവയുടെ നെഞ്ചിടിപ്പ് കേള്‍ക്കണമെന്നുള്ളവര്‍  ഡി സി  ബുക്സില്‍ ചെന്ന് നെഞ്ചുംവിരിച്ച്  തലകുനിക്കുന്നു എന്ന ആദ്യ സമാഹാരമോ കാത്തുശിക്ഷിക്കണേ എന്ന രണ്ടാമത്തെ സമാഹാരമോ ചോദിച്ചു വാങ്ങും എന്നും അറിയാം. ഇതിനെല്ലാം അര്‍ഥം ആകാശത്തിനും ഭൂമിക്കും ഇടയിലെ ഈ  സമ്മോഹനസ്ഥലം അതിര്‍ത്തിയില്ലാതെ സൌജന്യമായി  കിട്ടിയിട്ട് ഒരു തൈ പോലും നടാത്തവനാണ് ഇയാള്‍ എന്നല്ല. ഇത് എന്റെ കവിതയുടെ മഞ്ഞും മഴയും ചോരയും ബീജവും  വെയിലും മിന്നലും  വീഴുന്ന മനസ്സിന്റെ തുറസ്സാണ്. കവിയായിരിക്കുന്നതിന്റെ രസം കവിയായിരിക്കുന്നതിലെ രഹസ്യം കൂടിയാണ്. കവിതയോട് താല്പര്യം ഇല്ലാത്തവര്‍ യാദൃശ്ചികമായി  ഈയുള്ളയാളുടെ  ഏതെങ്കിലും കവിത വാരികയിലോ മറ്റോ കണ്ടുവെന്നു പറഞ്ഞാല്‍ അത് ഞാന്‍ അല്ലെന്നും മറ്റേതോ ബനേഷ് ആണെന്നും പറയാനുള്ള ഗഹനമായ നിസ്സംഗത എനിക്കുണ്ട്. എന്റെ രീതികളും കാര്‍ക്കശ്യങ്ങളും രാഷ്ട്രീയമായ ഉള്ളുരകളും ചെരിനോട്ടങ്ങളും മനസ്സിലാകുന്നവര്‍ മാത്രമാണ് എന്റെ വായനക്കാര്‍ എന്ന ഉത്തമ ബോധ്യത്തോടെ.

---------------------------------------------------------------------------------

ആദ്യകവിതാസമാഹാരത്തിന്റെ  ആമുഖം 

കുറഞ്ഞ ഒരു ജീവിതത്തിനായുള്ള ക്യു നില്‍ക്കലാകാം കവിത. നീണ്ടതും വ്യവസ്ഥയില്ലാത്തതുമായ നേര്‍രേഖ. എപ്പോള്‍ വേണമെങ്കിലും അത് പിരിച്ചുവിടപ്പെട്ടേക്കാം. സാമൂഹികതയെ ക്രുദ്ധമായി തകര്‍ത്ത് ഇടിച്ചുകയറല്‍ നടന്നേക്കാം. എങ്കിലും ആ രേഖയില്‍ മുന്നുംപിന്നുമെന്ന ഒരു കൂട്ടായ്മയുണ്ട്. ഭാഷയുടെയും അനുഭവത്തിന്റെയും പ്രതികരണങ്ങളുടെയും കൂട്ടായ്മ. എത്തിച്ചേരുന്ന ഇടം ഒരേ സമയം ഒരു മുഷ്ടിക്കു മാത്രം പ്രവേശിക്കാവുന്ന ഒറ്റയഴി മാത്രമാവാം. ഭാഷ വേണ്ടാത്ത ഒരു കൈ നീട്ടല്‍ മാത്രമാവാം പിന്നെ വേണ്ടത്. ചിലപ്പോള്‍ അര്‍ത്ഥനയുടേതോ അപേക്ഷയുടേതോ ആയ  കാലപ്പഴക്കമുള്ള വാക്കുകള്‍. ഒരു പക്ഷേ അവകാശം ഉന്നയിക്കല്‍ . തെറിക്കുന്ന വാക്കുകളും വേണ്ടിവന്നേക്കാം. മുഷ്ടിയും ഭാഷയും ഇടയ്ക്കിടെ ഈ നില്പില്‍ ഭാവിയിലേക്ക് സജ്ജമാകും. ക്യു പക്ഷേ നീണ്ടതാണ്. വീട്ടുമുറികളും ഇടവഴികളും മരുഭൂമിയും കടന്ന് നിഴലുകള്‍ തെളിഞ്ഞു മാറിക്കൊണ്ട് അത് തുടരുന്നുണ്ട്. അതുകൊണ്ട് ഇന്നിന്റെ എല്ലാ മഴയും എല്ലാ വെയിലും നേരേ നനയുന്നുണ്ട്. പായലും പൂപ്പലും പിടിച്ചും വിലകുറഞ്ഞ ഷാംപൂക്കളാല്‍ ഇടയ്ക്ക് മിനുസപ്പെട്ടും ശല്‍ക്കങ്ങള്‍ പടര്‍ന്നും വിയര്‍ത്തും ഭാവം പകര്‍ന്നും ജ്വലിച്ചും മങ്ങിയുമാണ്‌ നില്‍പ്പ്. നീക്കങ്ങള്‍ അറിഞ്ഞുകൊണ്ടുള്ള ഈ തനിനില്പ്പു തന്നെയാണ് എഴുത്ത്. 1990 ല്‍ എഴുതിയത് മുതലുള്ളവ ഈ സമാഹാരത്തിലുണ്ട്. വേഴാമ്പല്‍ അന്നാണെഴുതിയത് ; 18 വയസ്സില്‍. വികാരങ്ങള്‍ അധികം കളിക്കരുതെന്ന് വ്യാകുലപ്പെട്ടു; വിവേകം ഒരു അധ്യാപകനാകരുതെന്നും. പാളിയും ഫലിച്ചും തുടര്‍ന്നു. അനുഭവം അതുകൊണ്ട് ഗാഡമായ ഒരു സംസ്കാരലോകമായി.

 വ്യക്തിജീവിതത്തില്‍ മൌനമാണ് പ്രധാന ഭാഷ. വ്യവഹാരങ്ങളില്‍, ബന്ധങ്ങളില്‍, മുന്നേറ്റങ്ങളില്‍, അത് നമ്മെ തോല്‍പ്പിക്കും. കരയിപ്പിക്കുന്ന ചിരികളോ കൊല്ലുന്ന സത്യവാങ്ങ്മൂലങ്ങളോ അതിനെ കരുവാക്കി ആക്രമിക്കും. പക്ഷെ, കൊല്ലാന്‍ കൊണ്ടുപോകുമ്പോളും മഴവെള്ളത്തില്‍ കാലുകൊണ്ട്‌ ഒരു പടക്കം പൊട്ടിച്ച് അത് രസിക്കും. കബഡി കളിയിലും എളിയില്‍ ഒരു കത്തി കരുതും. വ്യക്തിജീവിതത്തില്‍ അതിന്റെ ഭാഷയെ, മുന്‍നോക്കിനെ തെളിയിക്കാനാവില്ല. കവിതയില്‍ അതേ മൗനം അനുഭവത്തെ തൊട്ടും, അതിനകത്തെ ജ്വലിപ്പിച്ചും പറന്നുവ്യാപിക്കും. ശൈലികളില്‍ ഒതുങ്ങായ്ക കൊണ്ടും വികാരങ്ങളും വിവേകങ്ങളും നിറഞ്ഞു കളിക്കായ്ക കൊണ്ടും വിഷത്തിന്റെയും അമൃതിന്റെയും രുചികള്‍ക്കിടയിലൂടെ അത് പാഞ്ഞുകൊള്ളും. താണ്ടിയ ദൂരം കൊണ്ടും എത്തിച്ചേരുന്ന ഇടം കൊണ്ടും ത്യജിക്കാനായി മാത്രം നേടുന്ന അര്‍ഥം കൊണ്ടും അത് ശിരസ്സുയര്‍ത്തിപ്പിടിക്കും.

ഈ ആദ്യ സമാഹാരം, എളിയ ജീവിതത്തിലും ഭാഷ പോലെ ഭക്ഷണവും അതിജീവനവും തന്ന് എന്നെ പുലര്‍ത്തിയ അച്ഛനും അമ്മയ്ക്കും.
കൊടുങ്ങല്ലൂര്‍
01.11.2007.
---------------------------------------------------------------------------------

നെഞ്ചുംവിരിച്ച്  തലകുനിക്കുന്നു
കവിതകള്‍
എം എസ് ബനേഷ്
ഡി സി ബുക്സ്
വില നാല്‍പതു രൂപ

ഈ സമാഹാരത്തിലെ കവിതകളുടെ പേരുകള്‍

ജലത്തിന്റെ സാരാംശം-മാതൃഭൂമി ആഴ്ചപ്പതിപ്പ്-2006 ജൂണ്‍ 
തുറക്കല്‍-മാതൃഭൂമി ആഴ്ചപ്പതിപ്പ്-2006 മാര്‍ച്ച്‌ 
അടിയന്‍-മാധ്യമം ആഴ്ചപ്പതിപ്പ്-2006 ഫെബ്രുവരി 
കബഡി-മാതൃഭൂമി ആഴ്ചപ്പതിപ്പ്-2005 ജൂണ്‍ 
ഇരട്ട-മാധ്യമം ആഴ്ചപ്പതിപ്പ്-2005 ജൂണ്‍
കല്യാണക്കാസെറ്റ്വീണ്ടുംകാണല്‍-മാതൃഭൂമി ആഴ്ചപ്പതിപ്പ്-2005 ഫെബ്രുവരി
തൊണ്ടയിലെ മീന്മുള്ള്-വായന മാസിക-2005 ജൂലൈ 
ദീര്‍ഘക്കിഴങ്ങ്-മാധ്യമം ആഴ്ചപ്പതിപ്പ്-
തെണ്ടി-മാതൃഭൂമി ആഴ്ചപ്പതിപ്പ്-2004 ഒക്ടോബര്‍ 
അടക്കം-മലയാളം വാരിക-2007 ജൂണ്‍ 
വായനശീലം-വായന മാസിക-2004 ഓഗസ്റ്റ്‌ 
കണ്ടുകൊണ്ടേന്‍-മാധ്യമം ആഴ്ചപ്പതിപ്പ്-2003 മെയ്‌ 
ഭയോഡാറ്റ-കലാകൌമുദി ആഴ്ചപ്പതിപ്പ്-2002 ഡിസംബര്‍ 
പുരുഷ നിതംബമേ-മലയാളം വാരിക-2002 നവംബര്‍ 
ചുംബിതം-ഭാഷാപോഷിണി-2002
കേരളീയ ചിത്രകല -മാധ്യമം ആഴ്ചപ്പതിപ്പ്-2000 ഡിസംബര്‍ 
ഒച്ച്‌-കലാകൌമുദി ആഴ്ചപ്പതിപ്പ്-2000 ഡിസംബര്‍ 
കണങ്കാലിലെ  മൃദുരോമങ്ങള്‍-കലാകൌമുദി ആഴ്ചപ്പതിപ്പ് -2007 നവംബര്‍ 
കഠിനം-മാധ്യമം ആഴ്ചപ്പതിപ്പ്-2000 ജനുവരി 
മൂരിനിവര്‍ത്തല്‍-മാധ്യമം ആഴ്ചപ്പതിപ്പ്-2007 ജനുവരി   
ഛെ-ന്നായ-ഭാഷാപോഷിണി-1999 സെപ്റ്റംബര്‍ 
തൊണ്ടയിലെ മുള്ള്-മാധ്യമം ആഴ്ചപ്പതിപ്പ്-2006 മെയ്‌ 
കൊലപാതകം:ചില നിരീക്ഷണങ്ങള്‍-മാധ്യമം ആഴ്ചപ്പതിപ്പ്-1999 മെയ്‌ 
ആനയെ കുളിപ്പിക്കുന്ന വിധം-മലയാളം വാരിക-1999 ഏപ്രില്‍ 
രാജവെമ്പാല-കുങ്കുമം വാരിക
മുടിയുടെ തമിഴന്‍വിശേഷണം ചേര്‍ത്ത്-മലയാളം വാരിക-2007 ഏപ്രില്‍ 
കിണര്‍-കലാകൌമുദി ആഴ്ചപ്പതിപ്പ്- 1998 ജൂണ്‍ 
ഉറുമ്പിനെ കണ്ടെത്തല്‍-മലയാളം വാരിക-1997 സെപ്റ്റംബര്‍ 
-മാധ്യമം ആഴ്ചപ്പതിപ്പ്-2007 നവംബര്‍ 
മൃഗശാല-മാതൃഭൂമി ആഴ്ചപ്പതിപ്പ്-1997 ഏപ്രില്‍ 
താന്‍ കുറെ നേരമായല്ലോ പറയാന്‍ തുടങ്ങിയിട്ട്-കേരള കവിത-2007
വളകള്‍-ഭാഷാപോഷിണി-1996 നവംബര്‍ 
ഈയല്‍-കലാദര്‍പ്പണം- 1996 ഒക്ടോബര്‍ 
സ്വര്‍ഗാരോഹണത്തിലെ പ്രശ്നങ്ങള്‍-പച്ചക്കുതിര-2007 ജൂണ്‍
ചര്‍മം ഇറച്ചിയോട്--മാധ്യമം ആഴ്ചപ്പതിപ്പ്-2007 ജൂണ്‍ 
ഓന്ത്-സുകൃതം മാസിക-1996 ഓഗസ്റ്റ്‌ 
കാട്ടിലെ രാത്രി-എക്സ്പ്രസ്സ്‌ ആഴ്ചപ്പതിപ്പ് -1990
ഒഎന്‍വിയെ ഞാന്‍ അനുകരിക്കും-മാതൃഭൂമി ആഴ്ചപ്പതിപ്പ്-2004 ഏപ്രില്‍ 
കൂര്‍ക്ക -ഭാഷാപോഷിണി-2007
ട്രാഫിക് ലൈറ്റിനെകുറിച്ച് അല്പം സ്വകാര്യ ട്യുഷന്‍-സാഹിത്യ ലോകം 1999
കാരണവര്‍-സാഹിത്യ ലോകം-1993 മെയ്‌ 
വേഴാമ്പല്‍-സരോവരം ഓണപ്പതിപ്പ്-1990
--------------------------------------------------------------------------------

   


     

Wednesday, March 2, 2011

എന്റെ പുസ്തകങ്ങള്‍



                     കാത്തുശിക്ഷിക്കണേ

     ന്റെ ഏറ്റവും പുതിയ കവിതാസമാഹാരം. 2008 മുതല്‍ 2012 വരെയുള്ള 5 വര്‍ഷങ്ങളിലെ എന്റെ ജീവിതത്തിലെ ഏകാന്തതയുടെ രാഷ്ട്രീയവും ഏകാകിയുടെ ലോകാന്തതയും ഒക്കെയാകാം ഈ കവിതകളിലെ പൊതുധാര. കരിപുരണ്ട ചിരിയും നിശിതസങ്കടങ്ങളും ആ കവിതകളെ കര്‍ക്കശമാക്കുന്നുണ്ടാവാം. പ്രമുഖ ഡോക്യുമെന്ററി സംവിധായകനും കൊല്‍ക്കൊത്തയിലെ ഫിലിംസ് ഡിവിഷന്‍ ഡയറക്ടറുമായ ജോഷി ജോസഫാണ് പുസ്തകത്തിന് അവതാരികയെഴുതിയിരിക്കുന്നത്. ജോഷി എഴുതുന്നു: 'എം.എസ്.ബനേഷ് എന്ന കവി മൈതാനത്തില്‍ കളിക്കേണ്ട കളി മനസ്സില്‍ക്കളിച്ചിട്ടാണോ മൈതാനത്തിലേക്കിറങ്ങുന്നത് എന്ന് സത്യമായും എനിക്കറിയില്ല. എന്നാല്‍ ഒന്നറിയാം: കവിത്വം തൂങ്ങുന്ന തുലാസ്സിലും കാല്‍പ്പടക്കങ്ങള്‍ പൊട്ടിക്കുന്ന ക്രീഡാപരതയിലും വിഷാദവും പ്രസാദവും ഒറ്റക്കുപ്പിയില്‍ അടയ്ക്കപ്പെട്ടിരിക്കുന്നു. ഇത് വീണ്ടും കുടിക്കാന്‍, കുടിച്ച് കുടിച്ച് പിന്നെയും കുടിച്ച് രസിക്കാന്‍ എന്നിലെ വായനക്കാരന് എന്നും ഹരമാണ്....'  പ്രശസ്ത യുവനിരൂപകന്‍ കെവി സജയ് ആണ് കവിതകളുടെ പഠനം നിര്‍വ്വഹിച്ചിരിക്കുന്നത്. 2012ലെ മികച്ച 25 പുസ്തകങ്ങളിലൊന്നായി ഇന്ത്യ ടുഡേ ഈ പുസ്തകം തെരഞ്ഞെടുത്തു. എറണാകുളത്ത് നടന്ന ചടങ്ങില്‍ പുസ്തകം പ്രകാശനം ചെയ്തത് ബാലചന്ദ്രന്‍ ചുള്ളിക്കാടായിരുന്നു. പ്രസാധനം: ഡിസി ബുക്‌സ്. വില: 70 രൂപ


              നെഞ്ചുംവിരിച്ച് തലകുനിക്കുന്നു

ന്റെ ആദ്യകവിതാസമാഹാരം.
അവതാരികകളുടെയോ,
പഠനങ്ങളുടെയോ
അലങ്കാരങ്ങളില്ലാതെ
2007 നവംബറില്‍
തിരുവനന്തപുരത്ത് വച്ച്
പുസ്തകം പ്രകാശനം ചെയ്തു.
ഡിസി ബുക്‌സാണ് പ്രസാധകര്‍.
വില 40 രൂപ.


കലി-ദ ഫ്ലെയ്മിംഗ് ഫെയ്സസ്   

കൊടുങ്ങല്ലൂര്‍ ഭരണിയെ സംസ്കാര പഠനത്തിന്റെ കണ്ണിലൂടെ ആവിഷ്കരിക്കുന്ന ഡോകുമെന്ററി. രണ്ടായിരത്തി രണ്ടിലാണ് ഈ ചിത്രം സംവിധാനം ചെയ്തത്. 11 വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ക്കാവിനു കൂടുതല്‍ പ്രാചീനതാനഷ്ടം വന്നിരിക്കുന്നു. കോമരങ്ങള്‍ക്ക് ഇപ്പോള്‍ മൊബൈല്‍ ഫോണുകള്‍ ഉണ്ട്. തല വെട്ടിപ്പൊളിക്കുമ്പോള്‍ ഉത്കണ്ഠയോടെ ഒരു ഫോണ്‍ അരമണികള്‍ക്കിടയില്‍ ആകുലപ്പെടുന്നുണ്ട്. തെറിപ്പാട്ടുകള്‍ റെക്കോര്‍ഡ്‌ ചെയ്യാന്‍ ഉയരുന്ന മൊബൈല്‍ ഫോണുകള്‍ വന്യമുഖങ്ങളുടെ കാഴ്ച മറയ്ക്കുന്നുണ്ട്. ആ കാലത്തിനു മുന്‍പുള്ള ഡോകുമെന്ററി. അതിന്റെ തിരക്കഥ കവര്‍‌സ്റ്റോറിയായി ആദ്യം പ്രസിദ്ധീകരിച്ചത് ഭാഷാപോഷിണി. പിന്നെ പുസ്തകമാക്കിയത് ഫാബിയന്‍ ബുക്സ്. അവതാരിക എഴുതിയത് സ്നേഹത്തിന്റെ നാട്ടുമാവ് എം എന്‍ വിജയന്‍ മാഷ്‌. പഠനം കൊണ്ട് തളിര്‍പ്പിച്ചത് ചിന്ത രവീന്ദ്രന്‍.



കലാപത്തിന്റെ ഉത്തരങ്ങള്‍  

ലാകൗമുദി ആഴ്ചപ്പതിപ്പില്‍ ജോലി ചെയ്തിരുന്ന നാളുകളില്‍ തുടര്‍ച്ചയായി എം എന്‍ വിജയന്‍ മാഷിനെ, നാട്ടുമാവുകള്‍ ധാരാളമുള്ള കൊടുങ്ങല്ലൂരിലെ കരുണ എന്ന വീട്ടില്‍ വച്ച് നേരില്‍ കണ്ടു നടത്തിയ സംഭാഷണങ്ങളുടെ സമാഹാരം. മാഷിന്റെ എല്ലാമായ ഭാര്യ, വീണുകിടക്കുന്ന മാമ്പഴങ്ങള്‍ പെറുക്കി പൂളി പിഞ്ഞാണത്തില്‍ വച്ചിരുന്നത് വൈലോപ്പിള്ളിയോളം മധുരം പരത്തി. സംഭാഷണത്തില്‍ പക്ഷെ കണ്ണൂരിലെയും നാദാപുരത്തെയും തലശ്ശേരിയിലെയും ചോരയായിരുന്നു. അതിന്റെ ഗന്ധം ഉടനീളം ഈ പുസ്തകത്തില്‍ ഉണ്ട്. പ്രസിദ്ധീകരിച്ചത് ഫാബിയന്‍ ബുക്സ്.

ബുദ്ധിജീവികളുടെ മൌനം 

വിശ്വപ്രസിദ്ധ ഭാഷാശാസ്ത്രജ്ഞനും ചിന്തകനുമായ നോം ചോംസ്കിയുടെ രാഷ്ട്രീയ ലേഖനങ്ങളുടെയും അഭിമുഖങ്ങളുടെയും പരിഭാഷ. നമ്മുടെ അഭിരുചികളെപ്പോലും നിയന്ത്രിക്കുന്ന തരത്തില്‍ അധീശത്വ മേല്‍ക്കോയ്മയുടെ പ്രവര്‍ത്തനക്ഷമത വളര്‍ന്നുവരുമ്പോള്‍ നിസ്സംഗതയും അരാഷ്ട്രീയ വാദവും അസംബന്ധമാണെന്ന പ്രവാചകസ്വരം. പരിഭാഷ എം എസ്‌ ബനേഷ്, എന്‍ എം ഹുസൈന്‍. പ്രസാധകര്‍ ഫാബിയന്‍ ബുക്സ്.