Showing posts with label Article By MS Banesh. Show all posts
Showing posts with label Article By MS Banesh. Show all posts

Saturday, April 5, 2014

ഇനി പറയാം, എ അയ്യപ്പനും ഞാനും



.അയ്യപ്പന്‍ മരിച്ചാല്‍ ഫാക്സ് ചെയ്യാന്‍ പാകത്തില്‍ അനുസ്മരണക്കുറിപ്പുകളും അനുഭവകഥകളും  തയ്യാറാക്കിവച്ചിരുന്ന എല്ലാവരെയും സന്തോഷിപ്പിച്ചുകൊണ്ട്‌ കവിതയുടെ  പുലിപ്പുറത്തുനിന്ന് അയാള്‍   വീണുമരിച്ചിരിക്കുന്നു. ഇനി അടുക്കുംചിട്ടയും നിറഞ്ഞ നമ്മുടെ യൂണിഫോംജീവിതങ്ങളിലേക്ക് അലോസരപ്പെടുത്തുന്ന ഇടപെടലുകളുമായി അയാള്‍ വരില്ലല്ലോ എന്ന് നമ്മള്‍ ആശ്വസിക്കുന്നു. ജീവിതത്തിന്റെ അയവും തെളിവുമില്ലാത്ത അക്കാദമിക് ബലംപിടിത്തങ്ങള്‍ക്കിടയില്‍ കവിത പോലുള്ള എതിര്‍ജീവിതംകൊണ്ട് അതിനെ അട്ടിമറിക്കാന്‍ അയാള്‍ ഇനി ഇടിച്ചുകയറില്ലല്ലോ എന്ന് നമ്മുടെ പ്രയോഗശീലങ്ങള്‍ സന്തോഷിക്കുന്നു.

ദ്യം,അരാജകത്വം,അലച്ചില്‍ എന്നീ സ്ഥിരം വിശേഷണങ്ങളില്‍ അയ്യപ്പനെ തളച്ചിട്ട എല്ലാവരും, ആ കവിത എഴുപതുകള്‍ മുതല്‍ ഇങ്ങോട്ട് ഇതുവരെയും മലയാള കവിതയെ എത്രത്തോളം ദൃVതയോടെ പുതുക്കി എന്നത് മറച്ചുവയ്ക്കുന്നു. ഗായകകവികളുടെ കൂടാരമായി വഴുക്കിവീഴുമായിരുന്ന മലയാളകവിതയ്ക്ക് ഗദ്യത്തിന്റെ ഈടുറപ്പും ഭാവരൂക്ഷതയും നല്‍കിയ ശില്പപൌരുഷമായിരുന്നു അയ്യപ്പന്‍ എന്നത് ഒളിച്ചുവയ്ക്കുന്നു. പക്ഷേ,  അയ്യപ്പന്റെ  തന്നെ ഏറെ  പ്രശസ്തമായ 'കാറപകടത്തില്‍ മരിച്ചവന്റെ ചോര'യുടെ കവിതയിലെപ്പോലെ നാം ഇപ്പോള്‍,  റോഡപകടത്തില്‍ മരിച്ച അയ്യപ്പന്‍റെ ചോരയില്‍ ചവുട്ടിനിന്നുകൊണ്ട് ആ കവിതയുടെ നിതാന്തയൌവനദീപ്തമായ വിഷസൌന്ദര്യത്തിന്റെ ഉടമസ്ഥാവകാശം പങ്കുപറ്റാന്‍ മത്സരിക്കുകയും മൃതശരീരത്തെ മോര്‍ച്ചറിത്തണുപ്പിനും പോലീസ്  വെടിവെപ്പിനും  വിട്ടുകൊടുക്കുകയും ചെയ്യുന്നു. (അലഞ്ഞുനടന്നതിന് പോലീസുകാര്‍ എത്രയെങ്കിലും തവണ ജയിലിലാക്കിയിട്ടുള്ള അതേ യാത്രക്കാരനെ. )

ഭാര്യയുടെയോ, മക്കളുടെയോ, സര്‍ക്കാരിന്റെയോ, പുലകുളിയോ വായ്ക്കരിയോ വേണ്ടാതെ, ബന്ധങ്ങളുടെ എല്ലാ ബന്ധനങ്ങളും ത്യജിച്ച്     തെരുവില്‍ സര്‍വതന്ത്രസ്വതന്ത്രനായി മരിച്ചുവീണ ഒരു കവിയെ ഔദ്യോഗിക അവമതിയുടെ ബയണറ്റ്‌ അടക്കത്തിനുവേണ്ടി ശവമുറിയില്‍ ഊഴം  കാത്തുകിടത്താം എന്ന പുതിയതരം കാവ്യനീതികള്‍ ഇപ്പോള്‍ പിറക്കുന്നു. ആശാന്‍പുരസ്കാരം വാങ്ങാന്‍ പോകുമ്പോളും ഒരുകവിക്ക് വീണുമരിക്കാം എന്ന് തെളിയിച്ചുകൊണ്ട്‌ മരണത്തെയും ഒരു കവിതയാക്കിയ വീരമരിപ്പിലാണ് നാം ഈ മൃതമൃഗയ നടത്തിയത്. ദിവസങ്ങളോളം മരിച്ചവരുടെ മുറിയില്‍ ഇട്ടതിലൂടെ മരണാനന്തരമായ അനുഭവപ്പെരുക്കം അയ്യപ്പന്‍ അങ്ങനെയും നേടി എന്ന് വേണമെങ്കില്‍ കരിഞ്ചിരി    ചിരിക്കാം.  നരകത്തിലിരുന്നും അയ്യപ്പന് കവിതകളുടെ തീ കൊളുത്താന്‍ മോര്‍ച്ചറിയിലെ കിടപ്പ് ഇടനല്‍കിയേക്കും. സ്വര്‍ഗം ലഭിച്ചാലും നരകത്തെ പുല്കുന്നവന് മോര്‍ച്ചറിയുടെ ദിനങ്ങള്‍ നല്‍കിയ ശവപാഠങ്ങള്‍ എത്ര വിലപ്പെട്ടതായിരിക്കും.

ങ്കിലും ഗള്‍ഫില്‍ നിന്നോ അമേരിക്കയില്‍ നിന്നോ ലണ്ടനില്‍ നിന്നോ ജര്‍മനിയില്‍ നിന്നോ ഒരു ബന്ധുവും വരാനില്ലാതിരുന്നിട്ടും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മോര്‍ച്ചറിയില്‍ അത് മരിച്ചുകിടന്നു. മരിച്ച അന്നുതന്നെ സംസ്കരിക്കാതെ തിങ്കളാഴ്ചയിലേക്ക് മാറ്റിയത് ആദ്യഘട്ട പോളിംഗിന്റെ തിരക്കില്‍ സര്‍ക്കാരിന്റെ മഹത്തായ ബഹുമതികളോടെ സംസ്കരിക്കാന്‍ കഴിയാത്തതിന്റെ പേരില്‍. അയ്യപ്പന് വേണ്ടാ ആ ഫ്യുഡല്‍ദാനമെന്ന് അയ്യപ്പന്റെ  ജീവിതംതന്നെ നേരാംവണ്ണം പറഞ്ഞിട്ടുണ്ട്. വീണ്ടും എരിച്ചടക്കല്‍  തിയ്യതി മാറ്റിയത് സര്‍ക്കാരുദ്യോഗസ്ഥരായ  ചില അഞ്ചക്കശമ്പളസാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് ആഘോഷപൂര്‍വ്വം റീത്തുമായെത്തി അന്ത്യോപചാരം അര്‍പ്പിക്കുന്നതിന് തെരഞ്ഞെടുപ്പു ഡ്യുട്ടി തടസ്സം നില്‍ക്കുമെന്നതിനാലും. അങ്ങനെ യജമാനന്മാര്‍ക്ക്‌ വോട്ട് ചെയ്തുവരാന്‍ വേണ്ടി ഒരു കവിയുടെ അറുപത്തിയൊന്ന് വര്‍ഷത്തെ വെയില്‍പ്പാടുള്ള മൃതഗാത്രത്തെ മോര്‍ച്ചറിയില്‍ തടവിലിടാമെന്ന് നാം തെളിയിക്കുന്നു.  പക്ഷെ അതിനെക്കാള്‍ കൂടുതല്‍ ശവഗന്ധം പരന്നത്, മെലിഞ്ഞ പക്ഷിരൂപമുള്ള ആ ഉടല്‍ ചിതയിലേക്കെടുക്കുംമുന്‍പ് ജീവിതത്തില്‍ ഒരിക്കലും അയ്യപ്പന്റെ  കവിതയെക്കുറിച്ച് നല്ലൊരു വാക്ക് എഴുതുകയോ പറയുകയോ ചെയ്തിട്ടില്ലാത്തവര്‍ ആ കവിത ഉദാത്തമായിരുന്നുവെന്ന്   അഭിമാനം കൊള്ളുകയും ആ കവിതയുടെ രക്തദീപ്തിയുടെ തീറാധാരത്തില്‍  തങ്ങള്‍ക്കും ഇടമുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോളാണ്. അകത്ത്, ശവമുറിയില്‍ നമ്മളെയും കാത്ത് അയ്യപ്പന്‍ കിടന്നപ്പോളും 'എന്റെ സഹോദരതുല്യനായിരുന്നു' 'ഭ്രാതൃ വിയോഗത്തിന്റെ നൊമ്പരം' എന്നിങ്ങനെയുള്ള വാക്കുകള്‍ പുറത്ത്  അലക്കിത്തേച്ച ചില പല്ലുകള്‍ പുറപ്പെടുവിച്ചുകൊണ്ടിരുന്നു. 'പിന്തുടരുന്ന കൂരമ്പിനേക്കാള്‍  എന്റെ പക്ഷി പറക്കുന്നു' എന്നെഴുതുകയും ഒരു മുറിയിലും അരമണിക്കൂറിലധികം  തങ്ങാതിരിക്കുകയും ചെയ്ത അയ്യപ്പന്‍, 'അമ്മയുടെ ശവപ്പെട്ടിയും എന്റെ തൊട്ടിലും ഒരേ മരത്തിന്റെതാണെന്ന്' നേരത്തേ തിരിച്ചറിഞ്ഞിട്ടുള്ളതുകൊണ്ട് ഇത്തരം മരണാനന്തര ജഡകീയ ഇടപെടലുകളെ മുന്‍കൂട്ടികണ്ടിട്ടുണ്ടാകണം. എങ്കിലും നാം ഇപ്പോഴും ആ രക്തത്തില്‍ കാലുറപ്പിച്ച്   ആത്മവഞ്ചനകള്‍ തുടരാന്‍ പോകുന്നു. അനുഭവം, വാഴ്ത്ത്, വിലാപം, ഞാനും അയ്യപ്പനും ഒരിക്കല്‍ എന്നിങ്ങനെ.              

തോടൊപ്പമുള്ള ഫോട്ടോ പോലെ എത്രമേല്‍ അര്‍ത്ഥശൂന്യം അനുഭവ കഥകള്‍ പറയുന്നവരുടെ ബന്ധ തീഷ്ണത. അതുകൊണ്ട് തിരിച്ചു ചോദിയ്ക്കാന്‍ അയ്യപ്പന്‍ വരില്ലല്ലോ എന്ന പമ്മുന്ന ധൈര്യത്തില്‍ നാം പല പോസിലുള്ള കഥകള്‍ മെനയാന്‍ തുടങ്ങുന്നു. ഒരിക്കലും അരാജകവാദിയാകാന്‍ കഴിയാത്ത മധ്യവര്‍ഗമലയാളി അതിനുവേണ്ടി പ്രതീകവത്കരിച്ച സ്നേഹാകാരം ചാരമാകുമ്പോള്‍  ഇനി ബാക്കിയുള്ളത് നമ്മുടെ അതേ പഴയ പ്രതികരണ ശൂന്യമായ മരവിച്ച യൂണിഫോം ജീവിതം.

ക്ഷേ, കാത്തിരിക്കുന്ന വലിയൊരു ദുരന്തത്തിന്റെ സൂചനകള്‍ അയ്യപ്പന്‍റെ ശവശരീരത്തെ മുന്‍നിര്‍ത്തി ഉണ്ടായ  നിമിഷങ്ങള്‍ ഇപ്പോള്‍ മുന്നോട്ടു വയ്ക്കുന്നു.  എ അയ്യപ്പന്‍റെ കവിതകളേക്കാള്‍, ആ വ്യക്തിയെ വാഴ്ത്തിക്കൊണ്ട് ആ കവിതയെ വീഴ്ത്താന്‍ ശ്രമിക്കുക എന്ന ദുരന്തം. അതുകൊണ്ട് അയ്യപ്പന്‍ എന്ന വ്യക്തിയെ മാറ്റി നിര്‍ത്തിക്കൊണ്ട്, ആ കവിതയെ വിപുലമായ തലത്തില്‍ സ്നേഹിക്കാനും എതിര്‍ക്കാനും നമ്മള്‍ക്ക് കഴിയുന്നുണ്ടോ എന്നതാവണം ഇനി പ്രധാനം.

രനൂറ്റാണ്ടു കാലത്തെ  അയ്യപ്പകവിതകളെ, ആ കവിതകളെഴുതിയ വ്യക്തിയുടെ ജീവിതം, നടപ്പ്, ഇരിപ്പ്, കഴിപ്പ്‌, കിടപ്പ് എന്നിവയുമായി ചേര്‍ത്ത് ഇനിയും വായിക്കേണ്ടതില്ല. അതല്ലാത്ത കര്‍ക്കശവും നിശിതവുമായ ഒരു സമ്പൂര്‍ണവായന എ അയ്യപ്പന്‍ എന്ന ബൃഹത്കവിവ്യക്തിത്വം അര്‍ഹിക്കുന്നുണ്ട്. വ്യക്തിജീവിതത്തിലെ സമരോന്മുഖവും സര്‍ഗ്ഗാത്മകവുമായ അരാജകത്വം, മാളം ഇല്ലെന്നറിഞ്ഞുകൊണ്ടുതന്നെയുള്ള അലച്ചിലുകള്‍, കേരളത്തിലെ ഏറ്റവും വിലക്കൂടുതലുള്ള  ദ്രാവകത്തിന്റെ നിരന്തരമായ ഉപയോഗം, പരിച മുന്നില്‍ വയ്ക്കാത്ത സംഭാഷണ പ്രകൃതം, വിശപ്പ്‌, സ്നേഹ-പ്രണയ നഷ്ടങ്ങള്‍, എകാകിത്വം, എന്നിങ്ങനെ വ്യക്തിതന്നെ സ്വന്തം ജീവിതരീതി കൊണ്ട് ഉണ്ടാക്കുന്ന എഴുതപ്പെടാത്ത കവിതയാണ് എ അയ്യപ്പന്റേത്. കടലാസില്‍ എഴുതിയില്ലെങ്കിലും ജീവിതം തന്നെ കവിതയായി സ്വയം ശരീരവല്‍ക്കരിക്കുന്ന അവസ്ഥ അയ്യപ്പനില്‍ ഉള്ളതുകൊണ്ട്, അയ്യപ്പന്‍ കടലാസ്സില്‍ എഴുതുന്ന കവിതകള്‍ എപ്പോഴും വായിക്കപ്പെടുന്നതും അനുഭവിക്കപ്പെടുന്നതും അയ്യപ്പന്‍റെ വ്യക്തിജീവിതം സമാന്തരമായി ഉണ്ടാക്കുന്ന കവിതകളുടെ അനുഭൂതികളോട് ചേര്‍ത്തുവച്ചുകൊണ്ടാണ്. അതുകൊണ്ടാണ് അയ്യപ്പന്‍ കടലാസിലെഴുതുന്ന കവിതകളില്‍ ഒന്നുപോലും വായിക്കാത്തവര്‍ കൂടിയും അയ്യപ്പന്‍റെ ശരീരം എഴുതുന്ന കവിതകളില്‍ ആകൃഷ്‌ടരാവുന്നതും അയ്യപ്പഭക്തരാകുന്നതും. അതുകൊണ്ട് ആ ഭക്തിയുടെ ലോകത്തെ മറന്നുകൊണ്ടുവേണം അയ്യപ്പകവിതകളുടെ കാവ് തീണ്ടുവാന്‍.

വ്യക്തിജീവിതവും കാവ്യജീവിതവും തമ്മില്‍തമ്മില്‍ പൂരകങ്ങളാണെന്നൊക്കെ പറയാമെങ്കിലും അത്തരം സമൃദ്ധവായനകള്‍ ധാരാളം നടന്നുകഴിഞ്ഞ സ്ഥിതിക്ക് അമ്പതുവര്‍ഷത്തെ അയ്യപ്പന്റെ  കാവ്യജീവിതത്തെ, എഴുതപ്പെട്ട കവിതകള്‍ മാത്രം അടിസ്ഥാനമാവുന്ന രീതിയില്‍ വായിക്കാനും പഠിക്കാനുമുള്ളത്ര നിഷ്ഠയും ചുമതലയും അയ്യപ്പനെ സ്നേഹിക്കുന്നവര്‍ക്കും ആരാധിക്കുന്നവര്‍ക്കും ആ കവിതയുടെ പതിനെട്ടാംപടി കയറുന്നവര്‍ക്കും ഉണ്ടാകണം.

മോര്‍ച്ചറിയിലെ അനാഥശവങ്ങളെക്കുറിച്ച് ഞാൻ  സംവിധാനം ചെയ്ത 'ശവമുറിയില്‍ നിങ്ങളെയുംകാത്ത്' എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട്‌ രണ്ടായിരത്തിനാലിലെ ഒരു സായാഹ്നത്തില്‍ കോഴിക്കോട്ടെ മെഡിക്കല്‍കോളേജ് ആശുപത്രിമോര്‍ച്ചറിയുടെ പരിസരത്ത്‌ നില്‍ക്കുമ്പോള്‍ ഷൂട്ടിംഗ് ദിനത്തിന്റെ മോര്‍ച്ചറിമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ അയ്യപ്പനെയും കൂട്ടി കോഴിക്കോട്ടെ ഒരു ബാറില്‍ പോയതിന്റെ ബുള്ളറ്റ് മണം ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്. (നോക്കൂ, അതേ അനുഭവകഥാ കഥനത്തിലേക്ക് ഞാനും  ഭീകരമായ ഹിപ്പോക്രാറ്റ് മനസ്സോടെ  കടക്കുന്നു ) അന്ന് ചെയ്ത ആ   ഡോക്യുമെന്ററിക്ക് അടുത്തവര്‍ഷം സംസ്ഥാനസര്‍ക്കാരിന്റെ  അവാര്‍ഡ് കിട്ടിയപ്പോള്‍ തിരുവനന്തപുരത്ത് അവാര്‍ഡ് വിതരണച്ചടങ്ങിനുശേഷമുള്ള രാത്രിയിലെ വിരുന്നില്‍ അയ്യപ്പനെ വീണ്ടും കണ്ടു. ഒരു തുള്ളി കുടിക്കാതെ, നിരാഹാരനും നിര്‍ദ്രവനുമായി. അയ്യപ്പനിലെ ആ നിര്‍ദ്രവമനസ്സിനെ, പിടികിട്ടാപ്പുള്ളിയെ ഏത് നിരൂപകര്‍ കണ്ടെടുക്കും? ഏത് വായനക്കാരന്‍/രി കണ്ടെടുക്കും? കവിതയുടെ തുറസ്സില്‍ അയാള്‍ നില്‍ക്കുന്നു, നമ്മള്‍ കണ്ടെത്താത്ത ഭൂഖണ്ഡങ്ങളുമായി, നിങ്ങളെയും കാത്ത്.
----------------------------------------------------------------------------------
   

Friday, January 10, 2014

'അമ്മ' അറിയാന്‍



ക്ഷാമങ്ങളുടെ കാലത്ത് മനുഷ്യര്‍ പുസ്തകങ്ങള്‍ അട്ടിയട്ടിയായിട്ട് അതിനുമുകളില്‍ കയറിനിന്ന്  അലമാരയിലെ അവസാനത്തെ അപ്പത്തിനുവേണ്ടി കൈനീട്ടും എന്ന് 'പുസ്തകങ്ങളുടെ പ്രയോജനം'എന്ന കവിതയില്‍ സച്ചിദാനന്ദന്‍ എഴുതിയത് ഈയുള്ളവന്‍ വായിക്കുന്നത് പ്രീഡിഗ്രിക്കാലത്താണ്. അന്ന് അത് വായിക്കുമ്പോളും എന്റെ വില കുറഞ്ഞ അലമാരയില്‍ എനിക്കരികില്‍ ഉണ്ടായിരുന്ന പുസ്തകമാണ് റഷ്യന്‍ ഐതിഹാസിക എഴുത്തുകാരന്‍ മാക്‌സിം ഗോര്‍ക്കിയുടെ 'അമ്മ'. അന്ന് 'അമ്മ'യെ മടിയിലെടുത്തുവച്ച് മനസ്സില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്, ഏത് ദാരിദ്ര്യകാലത്തും ഗോര്‍ക്കിയുടെ മാത്രമല്ല മുഴുവന്‍ മനുഷ്യരുടെയും ഈ അമ്മയുടെ ചങ്കില്‍  ഞാന്‍ ചവുട്ടില്ല എന്ന്.

ന്ന് ഫെയ്‌സ്ബുക്കുകളുടെയും ഇ വായനാ പ്രതീതി യാഥാര്‍ത്ഥ്യങ്ങളുടെയും 'ഇ'ക്കാലത്ത്, വീട്ടുമുറിയില്‍ പുസ്തകങ്ങള്‍ സൂക്ഷിക്കുക എന്നത് അറുപഴഞ്ചന്‍ നടപ്പുദീനമായി പരിഹസിക്കപ്പെടാന്‍ ഇടയുള്ള ഇന്നാളുകളില്‍ പുസ്തകങ്ങളെല്ലാം ഡാറ്റകളായി സംസ്‌കരിക്കപ്പെട്ടാലും എഴുപതുകളിലെ കടുപ്പന്‍ ഹാഡ്‌ബോഡ് കവറില്‍ കൊടുങ്ങല്ലൂരിലെ സ്വാതന്ത്ര്യസമരപ്രവര്‍ത്തകനായിരുന്ന ടിഎന്‍ കുമാരന്‍ എനിക്ക് സമ്മാനമായി തന്ന 'അമ്മ'യെ നൂലിടറിയ താളുകളും മഷിപ്പടരലുകളും റഷ്യന്‍ ബയന്‍ഡിംഗിന്റെ കാര്‍ക്കശ്യവും  കടലാസുപുഴുക്കളുടെ ഒളിസങ്കേതങ്ങളുമുള്ള അതേ കട്ടിപ്പുസ്തകം തന്നെയായി ഞാന്‍ സൂക്ഷിക്കും. കാരണം, റഷ്യ, സോഷ്യലിസത്തിലേയ്ക്ക് അസംഖ്യം തൊഴിലാളിയുവാക്കളുടെ ചോരയും കൈത്തയമ്പും വിയര്‍പ്പും കൊണ്ട് പടുത്ത കല്‍ക്കെട്ടുകളിലൂടെ മുന്നേറിയപ്പോള്‍ അന്നവും വാത്സല്യവും ആത്മധൈര്യവും ചങ്കുറപ്പും ലഘുലേഖാവിതരണങ്ങളും കൊണ്ട് വിപ്ലവമനസ്സുകള്‍ക്ക് സഫലമായ മാതൃകയൊരുക്കിയത് പോരാളിയായ പാവെലിന്റെ ഈ അമ്മയായിരുന്നു.


ദ്യപനായ ഭര്‍ത്താവിന്റെ നിരന്തര ഹസ്തതാഡനങ്ങളാല്‍ തലതാഴ്ത്തപ്പെട്ട് റഷ്യയിലെ പതിവുമൂടല്‍മഞ്ഞില്‍ അപ്രസക്തമായി പുതഞ്ഞുപോകേണ്ടിയിരുന്ന ഒരമ്മയെ, റഷ്യന്‍ വിപ്ലവത്തിന്റെ യുവമനസ്സറിയുന്ന മഹാമാതൃത്വമായി ഗോര്‍ക്കി വളര്‍ത്തിയെടുക്കുകയാണ് ഈ പുസ്തകത്തില്‍. അതുകൊണ്ട് അമ്മ വായിക്കുമ്പോള്‍, പലപ്പോഴും പാവെലിന്റെ വിപ്ലവ വഴികളിലേക്ക് ഇറങ്ങിപ്പോകാന്‍ പ്രിയപ്പെട്ടിരുന്ന എന്റെ വിപ്ലവമനസ്സ്, അതിനേക്കാള്‍ ആഴത്തില്‍ എനിക്കും ഇതേ പോലുള്ള ഒരമ്മയായാല്‍ മതിയെന്ന് നിഷ്‌കളങ്കപ്പെടും എപ്പോഴും. ചിലപ്പോള്‍ തോന്നും ജീവിതത്തിന്റെ കഷ്ടക്കടലുകളില്‍ ഉലയുമ്പോള്‍, ബൈബിളും ഭഗവദ്ഗീതയും ഖുര്‍ആനും നല്‍കുന്നതിനേക്കാള്‍ നേര്‍ത്തെളിച്ചം നല്‍കുന്ന ഖലീല്‍ ജിബ്രാന്റെ പ്രവാചകന്‍ അടക്കമുള്ള കൃതികളിലേതിനേക്കാള്‍ ആത്മവിശ്വാസവും ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളും നല്‍കുന്നത് അമ്മയുടെ താളുകള്‍ മറിയുമ്പോളാണെന്ന്.

പില്‍ക്കാലത്ത്, ടിഎന്‍ കുമാരന്‍ സ്മാരകവായനശാല എന്ന കവിത എഴുതിയ വേളയില്‍ ഗോര്‍ക്കിയുടെ ഈ അമ്മ എന്റെ കവിതയിലേക്കുകൂടി വിരുന്നുവന്നു. ടിഎന്‍ കുമാരന്‍മാസ്റ്റര്‍ എനിക്ക് കൗമാരത്തില്‍ അമ്മയെന്ന പുസ്തകം തന്നതിനെക്കുറിച്ച് ഇങ്ങനെയായിരുന്നു ഞാന്‍ എഴുതിയത്:

…അടുക്കും ചിട്ടയുമില്ലാത്ത
എന്റെ അരാജകമുറിയിലേക്ക്
ഗോര്‍ക്കിയുടെ അമ്മയെ
ചിതല്‍ കരണ്ട സാരിയുടുപ്പിച്ച്
പറഞ്ഞയച്ചിരുന്നു…

ന്നും ചില അപൂര്‍വ്വ രാത്രികളില്‍ തീരുമാനങ്ങളെടുക്കായ്കകളുടെ അസ്വസ്ഥ മൂഹൂര്‍ത്തങ്ങളില്‍ എനിക്കായി പ്രതീക്ഷകളുടെ ഏതെങ്കിലും ലഘുലേഖകള്‍ ശത്രുക്കളറിയാതെ വിതരണം ചെയ്യണോ മോനേ എന്നു ചോദിച്ചുകൊണ്ട് പ്രത്യക്ഷപ്പെടാറുണ്ട് പാവെലിന്റെ ആ വളരെ പഴയ അമ്മ. അതിജീവനങ്ങളുടെ വാത്സല്യവും മുലപ്പാലും ചോരയും കാര്‍ക്കശ്യവുമായി.

  -(സ്മാര്‍ട്ട് ഫാമിലി മാസികയുടെ കോളമായ ഹോം ലൈബ്രറിയില്‍ 2012 ഡിസംബറില്‍ എഴുതിയത്)

Tuesday, March 15, 2011

എന്റെ കവിതകളുടെ ഭൂമിശാസ്ത്രം




  വിതകളുടെ അന്നവും അനുഭവവും കൊണ്ട് ജീവിതത്തില്‍ തുടരുന്ന ഒരാളുടെ ഭൂമിശാസ്ത്രമാണ് ഈയിടം. എങ്കിലോ എന്റെ  ഒരു കവിത പോലും ഈ മണ്ണില്‍ നിങ്ങള്‍ക്ക് വായിക്കാന്‍ കഴിയില്ല. കവിത സ്വാഭാവികമായി ഉണ്ടാകേണ്ടതാണെന്ന് ഇപ്പോഴും കരുതുന്നു. എങ്കിലും എന്റെ മനസ്സിന്റെ വിചിത്രവ്യവഹാരങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന   വായനക്കാര്‍, കാവ്യാനുശീലനത്തിന്റെ സംസ്കാരം കൊണ്ട് സിദ്ധിച്ച ശില്പബദ്ധത എന്നീ ഘടകങ്ങള്‍, ഓരോ കവിതയും എഴുതിക്കഴിഞ്ഞാലും കയ്യില്‍ വച്ചുകൊണ്ടിരിക്കാനും എഴുതിയ വേളയിലെ  അനുഭൂതിയേക്കാള്‍  തീവ്രമായ ലഹരിയോടെ തിരുത്താനും  എന്നിട്ടും ആ കവിതയെ മറക്കാനും പിന്നെ മാസങ്ങള്‍ക്ക് ശേഷം പുതിയ ഒരാളെപ്പോലെ അതേ കവിത വീണ്ടും വായിച്ചു പുതുക്കാനും പ്രേരിപ്പിക്കുന്നു. അതുകൊണ്ട്, എഴുതുന്ന ഓരോ പുതിയ കവിതയും എന്റെ യൌവനത്തിന്റെ നിരാലംബതകളില്‍ എത്രമേല്‍ ഉള്ളുരുക്കത്തോടെ ഇല്ലാപ്പണം തേടിപ്പിടിച്ച്‌ സ്റ്റാമ്പ്‌ ഒട്ടിച്ചു മാസികകള്‍ക്ക്‌ അയച്ചുവോ, അത്ര മേല്‍ നിഷ്ഠയോടെ മാത്രം അയക്കാൻ  ഇപ്പോഴും കരുത്തു നല്കുന്നു. 

   തൊണ്ണൂറുകളുടെ പകുതികളിൽ, ബിഎയ്ക്ക് പഠിക്കുമ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച മൃഗശാല എന്ന കവിത, ഇന്നും ഏത് കവിത എഴുതിയാലും അത് വാരികയ്ക്കോ മാസികയ്ക്കോ അയച്ചുകൊടുത്തു കാത്തിരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു. ബ്ലോഗിന്റെ പുത്തന്‍ സ്വതന്ത്രസ്ഥലം എന്നെ ഒരുതരത്തിലും വ്യമോഹിപ്പിക്കുന്നില്ല. എന്റെ കവിതകള്‍ പ്രിയപ്പെടുന്നവര്‍ അവ മാസികകളിലും ആഴ്ച്ചപ്പതിപ്പുകളിലും തേടിക്കൊള്ളും എന്ന് എനിക്കറിയാം. ഒന്നിച്ച്‌ അവയുടെ നെഞ്ചിടിപ്പ് കേള്‍ക്കണമെന്നുള്ളവര്‍  ഡി സി  ബുക്സില്‍ ചെന്ന് നെഞ്ചുംവിരിച്ച്  തലകുനിക്കുന്നു എന്ന ആദ്യ സമാഹാരമോ കാത്തുശിക്ഷിക്കണേ എന്ന രണ്ടാമത്തെ സമാഹാരമോ ചോദിച്ചു വാങ്ങും എന്നും അറിയാം. ഇതിനെല്ലാം അര്‍ഥം ആകാശത്തിനും ഭൂമിക്കും ഇടയിലെ ഈ  സമ്മോഹനസ്ഥലം അതിര്‍ത്തിയില്ലാതെ സൌജന്യമായി  കിട്ടിയിട്ട് ഒരു തൈ പോലും നടാത്തവനാണ് ഇയാള്‍ എന്നല്ല. ഇത് എന്റെ കവിതയുടെ മഞ്ഞും മഴയും ചോരയും ബീജവും  വെയിലും മിന്നലും  വീഴുന്ന മനസ്സിന്റെ തുറസ്സാണ്. കവിയായിരിക്കുന്നതിന്റെ രസം കവിയായിരിക്കുന്നതിലെ രഹസ്യം കൂടിയാണ്. കവിതയോട് താല്പര്യം ഇല്ലാത്തവര്‍ യാദൃശ്ചികമായി  ഈയുള്ളയാളുടെ  ഏതെങ്കിലും കവിത വാരികയിലോ മറ്റോ കണ്ടുവെന്നു പറഞ്ഞാല്‍ അത് ഞാന്‍ അല്ലെന്നും മറ്റേതോ ബനേഷ് ആണെന്നും പറയാനുള്ള ഗഹനമായ നിസ്സംഗത എനിക്കുണ്ട്. എന്റെ രീതികളും കാര്‍ക്കശ്യങ്ങളും രാഷ്ട്രീയമായ ഉള്ളുരകളും ചെരിനോട്ടങ്ങളും മനസ്സിലാകുന്നവര്‍ മാത്രമാണ് എന്റെ വായനക്കാര്‍ എന്ന ഉത്തമ ബോധ്യത്തോടെ.

---------------------------------------------------------------------------------

ആദ്യകവിതാസമാഹാരത്തിന്റെ  ആമുഖം 

കുറഞ്ഞ ഒരു ജീവിതത്തിനായുള്ള ക്യു നില്‍ക്കലാകാം കവിത. നീണ്ടതും വ്യവസ്ഥയില്ലാത്തതുമായ നേര്‍രേഖ. എപ്പോള്‍ വേണമെങ്കിലും അത് പിരിച്ചുവിടപ്പെട്ടേക്കാം. സാമൂഹികതയെ ക്രുദ്ധമായി തകര്‍ത്ത് ഇടിച്ചുകയറല്‍ നടന്നേക്കാം. എങ്കിലും ആ രേഖയില്‍ മുന്നുംപിന്നുമെന്ന ഒരു കൂട്ടായ്മയുണ്ട്. ഭാഷയുടെയും അനുഭവത്തിന്റെയും പ്രതികരണങ്ങളുടെയും കൂട്ടായ്മ. എത്തിച്ചേരുന്ന ഇടം ഒരേ സമയം ഒരു മുഷ്ടിക്കു മാത്രം പ്രവേശിക്കാവുന്ന ഒറ്റയഴി മാത്രമാവാം. ഭാഷ വേണ്ടാത്ത ഒരു കൈ നീട്ടല്‍ മാത്രമാവാം പിന്നെ വേണ്ടത്. ചിലപ്പോള്‍ അര്‍ത്ഥനയുടേതോ അപേക്ഷയുടേതോ ആയ  കാലപ്പഴക്കമുള്ള വാക്കുകള്‍. ഒരു പക്ഷേ അവകാശം ഉന്നയിക്കല്‍ . തെറിക്കുന്ന വാക്കുകളും വേണ്ടിവന്നേക്കാം. മുഷ്ടിയും ഭാഷയും ഇടയ്ക്കിടെ ഈ നില്പില്‍ ഭാവിയിലേക്ക് സജ്ജമാകും. ക്യു പക്ഷേ നീണ്ടതാണ്. വീട്ടുമുറികളും ഇടവഴികളും മരുഭൂമിയും കടന്ന് നിഴലുകള്‍ തെളിഞ്ഞു മാറിക്കൊണ്ട് അത് തുടരുന്നുണ്ട്. അതുകൊണ്ട് ഇന്നിന്റെ എല്ലാ മഴയും എല്ലാ വെയിലും നേരേ നനയുന്നുണ്ട്. പായലും പൂപ്പലും പിടിച്ചും വിലകുറഞ്ഞ ഷാംപൂക്കളാല്‍ ഇടയ്ക്ക് മിനുസപ്പെട്ടും ശല്‍ക്കങ്ങള്‍ പടര്‍ന്നും വിയര്‍ത്തും ഭാവം പകര്‍ന്നും ജ്വലിച്ചും മങ്ങിയുമാണ്‌ നില്‍പ്പ്. നീക്കങ്ങള്‍ അറിഞ്ഞുകൊണ്ടുള്ള ഈ തനിനില്പ്പു തന്നെയാണ് എഴുത്ത്. 1990 ല്‍ എഴുതിയത് മുതലുള്ളവ ഈ സമാഹാരത്തിലുണ്ട്. വേഴാമ്പല്‍ അന്നാണെഴുതിയത് ; 18 വയസ്സില്‍. വികാരങ്ങള്‍ അധികം കളിക്കരുതെന്ന് വ്യാകുലപ്പെട്ടു; വിവേകം ഒരു അധ്യാപകനാകരുതെന്നും. പാളിയും ഫലിച്ചും തുടര്‍ന്നു. അനുഭവം അതുകൊണ്ട് ഗാഡമായ ഒരു സംസ്കാരലോകമായി.

 വ്യക്തിജീവിതത്തില്‍ മൌനമാണ് പ്രധാന ഭാഷ. വ്യവഹാരങ്ങളില്‍, ബന്ധങ്ങളില്‍, മുന്നേറ്റങ്ങളില്‍, അത് നമ്മെ തോല്‍പ്പിക്കും. കരയിപ്പിക്കുന്ന ചിരികളോ കൊല്ലുന്ന സത്യവാങ്ങ്മൂലങ്ങളോ അതിനെ കരുവാക്കി ആക്രമിക്കും. പക്ഷെ, കൊല്ലാന്‍ കൊണ്ടുപോകുമ്പോളും മഴവെള്ളത്തില്‍ കാലുകൊണ്ട്‌ ഒരു പടക്കം പൊട്ടിച്ച് അത് രസിക്കും. കബഡി കളിയിലും എളിയില്‍ ഒരു കത്തി കരുതും. വ്യക്തിജീവിതത്തില്‍ അതിന്റെ ഭാഷയെ, മുന്‍നോക്കിനെ തെളിയിക്കാനാവില്ല. കവിതയില്‍ അതേ മൗനം അനുഭവത്തെ തൊട്ടും, അതിനകത്തെ ജ്വലിപ്പിച്ചും പറന്നുവ്യാപിക്കും. ശൈലികളില്‍ ഒതുങ്ങായ്ക കൊണ്ടും വികാരങ്ങളും വിവേകങ്ങളും നിറഞ്ഞു കളിക്കായ്ക കൊണ്ടും വിഷത്തിന്റെയും അമൃതിന്റെയും രുചികള്‍ക്കിടയിലൂടെ അത് പാഞ്ഞുകൊള്ളും. താണ്ടിയ ദൂരം കൊണ്ടും എത്തിച്ചേരുന്ന ഇടം കൊണ്ടും ത്യജിക്കാനായി മാത്രം നേടുന്ന അര്‍ഥം കൊണ്ടും അത് ശിരസ്സുയര്‍ത്തിപ്പിടിക്കും.

ഈ ആദ്യ സമാഹാരം, എളിയ ജീവിതത്തിലും ഭാഷ പോലെ ഭക്ഷണവും അതിജീവനവും തന്ന് എന്നെ പുലര്‍ത്തിയ അച്ഛനും അമ്മയ്ക്കും.
കൊടുങ്ങല്ലൂര്‍
01.11.2007.
---------------------------------------------------------------------------------

നെഞ്ചുംവിരിച്ച്  തലകുനിക്കുന്നു
കവിതകള്‍
എം എസ് ബനേഷ്
ഡി സി ബുക്സ്
വില നാല്‍പതു രൂപ

ഈ സമാഹാരത്തിലെ കവിതകളുടെ പേരുകള്‍

ജലത്തിന്റെ സാരാംശം-മാതൃഭൂമി ആഴ്ചപ്പതിപ്പ്-2006 ജൂണ്‍ 
തുറക്കല്‍-മാതൃഭൂമി ആഴ്ചപ്പതിപ്പ്-2006 മാര്‍ച്ച്‌ 
അടിയന്‍-മാധ്യമം ആഴ്ചപ്പതിപ്പ്-2006 ഫെബ്രുവരി 
കബഡി-മാതൃഭൂമി ആഴ്ചപ്പതിപ്പ്-2005 ജൂണ്‍ 
ഇരട്ട-മാധ്യമം ആഴ്ചപ്പതിപ്പ്-2005 ജൂണ്‍
കല്യാണക്കാസെറ്റ്വീണ്ടുംകാണല്‍-മാതൃഭൂമി ആഴ്ചപ്പതിപ്പ്-2005 ഫെബ്രുവരി
തൊണ്ടയിലെ മീന്മുള്ള്-വായന മാസിക-2005 ജൂലൈ 
ദീര്‍ഘക്കിഴങ്ങ്-മാധ്യമം ആഴ്ചപ്പതിപ്പ്-
തെണ്ടി-മാതൃഭൂമി ആഴ്ചപ്പതിപ്പ്-2004 ഒക്ടോബര്‍ 
അടക്കം-മലയാളം വാരിക-2007 ജൂണ്‍ 
വായനശീലം-വായന മാസിക-2004 ഓഗസ്റ്റ്‌ 
കണ്ടുകൊണ്ടേന്‍-മാധ്യമം ആഴ്ചപ്പതിപ്പ്-2003 മെയ്‌ 
ഭയോഡാറ്റ-കലാകൌമുദി ആഴ്ചപ്പതിപ്പ്-2002 ഡിസംബര്‍ 
പുരുഷ നിതംബമേ-മലയാളം വാരിക-2002 നവംബര്‍ 
ചുംബിതം-ഭാഷാപോഷിണി-2002
കേരളീയ ചിത്രകല -മാധ്യമം ആഴ്ചപ്പതിപ്പ്-2000 ഡിസംബര്‍ 
ഒച്ച്‌-കലാകൌമുദി ആഴ്ചപ്പതിപ്പ്-2000 ഡിസംബര്‍ 
കണങ്കാലിലെ  മൃദുരോമങ്ങള്‍-കലാകൌമുദി ആഴ്ചപ്പതിപ്പ് -2007 നവംബര്‍ 
കഠിനം-മാധ്യമം ആഴ്ചപ്പതിപ്പ്-2000 ജനുവരി 
മൂരിനിവര്‍ത്തല്‍-മാധ്യമം ആഴ്ചപ്പതിപ്പ്-2007 ജനുവരി   
ഛെ-ന്നായ-ഭാഷാപോഷിണി-1999 സെപ്റ്റംബര്‍ 
തൊണ്ടയിലെ മുള്ള്-മാധ്യമം ആഴ്ചപ്പതിപ്പ്-2006 മെയ്‌ 
കൊലപാതകം:ചില നിരീക്ഷണങ്ങള്‍-മാധ്യമം ആഴ്ചപ്പതിപ്പ്-1999 മെയ്‌ 
ആനയെ കുളിപ്പിക്കുന്ന വിധം-മലയാളം വാരിക-1999 ഏപ്രില്‍ 
രാജവെമ്പാല-കുങ്കുമം വാരിക
മുടിയുടെ തമിഴന്‍വിശേഷണം ചേര്‍ത്ത്-മലയാളം വാരിക-2007 ഏപ്രില്‍ 
കിണര്‍-കലാകൌമുദി ആഴ്ചപ്പതിപ്പ്- 1998 ജൂണ്‍ 
ഉറുമ്പിനെ കണ്ടെത്തല്‍-മലയാളം വാരിക-1997 സെപ്റ്റംബര്‍ 
-മാധ്യമം ആഴ്ചപ്പതിപ്പ്-2007 നവംബര്‍ 
മൃഗശാല-മാതൃഭൂമി ആഴ്ചപ്പതിപ്പ്-1997 ഏപ്രില്‍ 
താന്‍ കുറെ നേരമായല്ലോ പറയാന്‍ തുടങ്ങിയിട്ട്-കേരള കവിത-2007
വളകള്‍-ഭാഷാപോഷിണി-1996 നവംബര്‍ 
ഈയല്‍-കലാദര്‍പ്പണം- 1996 ഒക്ടോബര്‍ 
സ്വര്‍ഗാരോഹണത്തിലെ പ്രശ്നങ്ങള്‍-പച്ചക്കുതിര-2007 ജൂണ്‍
ചര്‍മം ഇറച്ചിയോട്--മാധ്യമം ആഴ്ചപ്പതിപ്പ്-2007 ജൂണ്‍ 
ഓന്ത്-സുകൃതം മാസിക-1996 ഓഗസ്റ്റ്‌ 
കാട്ടിലെ രാത്രി-എക്സ്പ്രസ്സ്‌ ആഴ്ചപ്പതിപ്പ് -1990
ഒഎന്‍വിയെ ഞാന്‍ അനുകരിക്കും-മാതൃഭൂമി ആഴ്ചപ്പതിപ്പ്-2004 ഏപ്രില്‍ 
കൂര്‍ക്ക -ഭാഷാപോഷിണി-2007
ട്രാഫിക് ലൈറ്റിനെകുറിച്ച് അല്പം സ്വകാര്യ ട്യുഷന്‍-സാഹിത്യ ലോകം 1999
കാരണവര്‍-സാഹിത്യ ലോകം-1993 മെയ്‌ 
വേഴാമ്പല്‍-സരോവരം ഓണപ്പതിപ്പ്-1990
--------------------------------------------------------------------------------

   


     

Monday, August 30, 2010

അവര്‍ സമരം ചെയ്തുകൊണ്ടിരുന്നപ്പോഴും നമ്മള്‍ എന്ത് ചെയ്തു?

ടിയന്തരാവസ്ഥയുടെ കാലത്ത് ജനിക്കാന്‍ കഴിയാത്തതിലെ സങ്കടമോര്‍ത്ത്‌, അടച്ചിട്ട മുറികളിലെ എഴുത്തുസ്വര്‍ഗങ്ങളില്‍ രസിക്കുമ്പോള്‍‍, കേരളത്തിലെ സമരമുഖങ്ങളുടെ തുറന്നിട്ട വാതിലുകള്‍, കാണാത്തത് എന്തുകൊണ്ടാണ്? ഒരു കാലാവസ്ഥയും നേരേ അനുഭവിക്കാത്തവര്‍ എന്ന്, കാലത്തെ അഭിമുഖീകരിക്കാതെ ചടഞ്ഞിരിക്കുമ്പോള്‍, പുറത്ത് കേരളം അവഗണിച്ചുവിട്ടിരിക്കുന്ന സമരച്ചതുപ്പുകളില്‍ ഇരകള്‍ തന്നെ ആഴ്ന്നുപോകുന്നത് കണ്ടുകൊണ്ട് നാം നമ്മുടെ വിശകലനവിദഗ്ധമായ ഇരിപ്പ് തുടരുന്നു.
പുറത്ത് കാസര്‍കോട്ടെ എന്റൊസള്‍ഫാന്‍ കീടനാശിനി ദുരന്തബാധിതരുടെ വിഫല സമരം, പ്ലാച്ചിമടയില്‍ കൊക്കക്കോള കമ്പനി നടത്തിയ ജലചൂഷണത്തിന്റെയും പരിസ്ഥിതിനാശത്തിന്റെയും ഇരകള്‍ നഷ്ടപരിഹാരം യാഥാര്‍ത്യമാക്കാന്‍ നടത്തുന്ന ജലകീയ സമരം, ദേശീയപാതാ വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ നടത്തിപ്പോരുന്ന എതിര്‍ യാത്രകള്‍, കൃഷിയിടവും കിടപ്പാടവും സംരക്ഷിക്കാന്‍ കിനാലൂര്‍ ജനത ഇപ്പോളും ഒറ്റക്കെട്ടായി നടത്തുന്ന പ്രതിരോധങ്ങള്‍, കണ്ടല്‍ക്കാടുകള്‍ കാണാക്കാടുകളാകുന്ന കണ്ണൂര്‍ വളപട്ടണത്തും കൊച്ചി വളന്തക്കാട്ടും ചതുപ്പില്‍ നിന്നുയരുന്ന എതിര്‍മൊഴികള്‍, ഏലൂര്‍-എടയാര്‍ വ്യവസായ മലിനീകൃത പ്രദേശങ്ങളിലെ ഇരകളുടെ നീതിതേടലുകള്‍, തീരത്തിലേക്കും കടലിലേക്കുമുള്ള മൂലധന പ്രബലരുടെ കടന്നുകയറ്റങ്ങള്‍ക്കെതിരെ മത്സ്യതൊഴിലാളികള്‍ നടത്തുന്ന സമരത്തുഴകള്‍, സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ കൃഷിയോഗ്യമായ ഭൂമിക്കു വേണ്ടി ഇപ്പോഴും പ്രക്ഷോഭ സന്നദ്ധരായ ചെങ്ങറ സമരസമിതിക്കാര്‍, ശക്തമായി മഴ പെയ്യുന്ന രാത്രികളില്‍ ഭയം കൊണ്ട് ഉറങ്ങാതിരിക്കുന്ന മുല്ലപ്പെരിയാര്‍ വാസികളുടെ കൂട്ടംചേരലുകള്‍, ചാലക്കുടി കാതിക്കുടം നിറ്റാ ജെലാറ്റിന്‍ കമ്പനി ഗ്രാമപ്പുഴയിലേക്ക് കലക്കിവിടുന്ന വിഷമാലിന്യങ്ങളോട് കലഹിക്കുന്ന ഗ്രാമ ശബ്ദങ്ങള്‍, നാറിയിട്ട്‌ നില്‍ക്കാന്‍ വയ്യ സാറെ എന്ന ലാലൂരുകാരുടെ വൃത്തിതേടലുകള്‍, എഴുപതു വര്‍ഷങ്ങള്‍ ഭരണകൂടം വര്‍ഷിച്ച അഴുക്കുകള്‍ കൊണ്ട് അളിഞ്ഞ കോഴിക്കോട്ടെ ഞെളിയന്‍ പറമ്പിലെ ജ്വലിക്കുന്ന കൂട്ടായ്മകള്‍, വെളിച്ചിക്കാല, മൂരിയാട്, കഞ്ചിക്കോട്, പെപ്സി, മമ്പാട്, വടവാതൂര്‍, മാടായിപ്പാറ, എരയാംകുടി, എന്നിങ്ങനെ കൊച്ചുകേരളം എന്ന് ഇനിയും പറയുന്നവരോട് പൊട്ടിത്തെറിക്കാവുന്നത്ര വിയര്‍പ്പുമണമുള്ള ജനസമരങ്ങള്‍ നമ്മുടെ ഇന്നുകളെ തേടുന്നു.
നാമോ, അനുഭവങ്ങളുടെ ഗഹന രചനയ്ക്ക് പാകത്തിന് ഒരു യുദ്ധമോ പട്ടിണിയോ ഉണ്ടാവാത്ത നാട്ടില്‍ എന്ത് എഴുത്ത് എന്ന് ആത്മരതിയുടെ കണ്ണാടിപ്പുഴയിലേക്ക് കണ്ണുംനട്ട് കാത്തിരിക്കുന്നു. മഴയും വെയിലും ഈര്‍പ്പവും ഉഷ്ണവും സാന്ദ്രമാക്കിയ അര്‍ത്ഥഗര്‍ഭമായ എഴുത്തിലേക്ക്‌ നമ്മള്‍ എന്ന് പ്രവര്‍ത്തിക്കും?