Tuesday, April 8, 2014

ആനന്ദവും ബലിയും കാണുന്ന കണ്ണുകള്‍


(എം എസ് ബനേഷിന്റെ  നെഞ്ചുംവിരിച്ച് തലകുനിക്കുന്നു എന്ന സമാഹാരത്തെ കുറിച്ച് )




ഛെന്നായ 
ചെന്നായയോടു നീ 
ക്രൂരഭാവത്തില്‍ 
ഛെയെന്നു  തന്നെ- 
യൊന്നാട്ടി.
                                          തുമ്മിത്തെറിച്ചു  ചെ- 
                                        പോയി നീ നോക്കുമ്പോള്‍ 
                                         വാലാട്ടി നില്‍ക്കുന്നു
                                         നാവടക്കിക്കൊണ്ട് 
                                         നമ്മുടെ മുറ്റത്തു നായ.

   എം എസ്‌ ബനേഷിന്റെ കവിതകള്‍ പലപ്പോഴും സംസാരിക്കുന്നത്  മൃഗപക്ഷിരൂപങ്ങളിലൂടെയാണ്; വാക്കുകളുടെ ആദിരൂപങ്ങള്‍ക്ക്‌ ജന്തുച്ഛായയാണ് എന്ന് തോന്നുംവിധം. എന്നാല്‍ ഈ മൃഗപക്ഷിരൂപങ്ങള്‍ രേഖപ്പെടുത്തുന്നത് കാനനാന്തരമോ മൃഗശാലാവളപ്പോ അല്ല, നാം പെരുമാറുന്ന ഇടങ്ങള്‍ തന്നെയാണ്. സമകാലത്തില്‍ നിന്ന് ഒരിഞ്ചുപോലും ഒരു സെക്കന്റ്‌ പോലും അകലാന്‍ അത് ആഗ്രഹിക്കുന്നില്ല. സമകാല കാനനത്തിന്റെ, ആര്‍ത്തികൊണ്ട് വലുതെന്നു തോന്നിപ്പിക്കുന്ന, എന്നാല്‍ ഇടുങ്ങിയ സ്ഥലം തന്നെയാണ് അതിന്റെ സ്ഥലവും. വേഗംകൊണ്ട് വലിച്ചുനീട്ടിയിട്ടും വിലയില്ലാതായ നിമിഷങ്ങളില്‍ തന്നെയാണ് അതിന്റെ കാലവും.

   നുഷ്യജീവിതം മുഖംമൂടി മാത്രമായിപ്പോകുമ്പോള്‍ മുഖം മൃഗത്തിന്റേതാവുക സ്വാഭാവികം. അതിനാല്‍ ഈ മൃഗപക്ഷിരൂപങ്ങള്‍ മുന്‍പ് കവിതകളില്‍ കണ്ടപോലെ ചിന്തയുടെ രൂപകങ്ങളല്ല. പരിണാമത്തില്‍ ചതഞ്ഞരഞ്ഞുപോയ, ചവിട്ടിത്താഴ്തപ്പെട്ട  ജീവന്റെ പദവികളുമല്ല. വര്‍ത്തമാനം ആണത്. ചിന്തയിലും കര്‍മത്തിലും    വികാരത്തിലും ഉള്ള വര്‍ത്തമാനം. വര്‍ത്തമാനത്തിന്റെ വിരൂപത വര്‍ത്തമാനത്തില്‍ തന്നെ കാണിച്ചുതരുന്നത്. അതിനാല്‍ ഈയല്‍ 'വരുന്നതും പോകുന്നതും അറിയുന്നില്ല, അറിയിക്കുന്നുമില്ല.' ഉറുമ്പ്‌, 'അരി നിലത്തുവച്ചൊരു  കടിതരാം കാലില്‍, അതാണുത്തരം'  എന്ന് പറയുന്നു. ആന 'പകല്‍ക്കിനാവില്‍ പതയാതെ പതഞ്ഞുകിടക്കുന്നു. ' നാവടക്കിക്കൊണ്ട് ചെന്നായ 'നായായ്‌ മുറ്റത്ത്‌ നില്‍ക്കും.' ഒച്ച്‌ കുളിമുറികളെയും നനഞ്ഞ ചുമരുകളെയും വിട്ട്‌, 'ആത്മചിന്ത തന്‍ തുറസ്സിലേക്കിഴയും.'   

ല്ലാറ്റിനെയും പതച്ചു ചിരിയാക്കാന്‍ എം എസ്‌ ബനേഷിന്‌   ഇഷ്ടം കൂടും.അകവും പുറവും തമ്മിലുള്ള അഗാധമായ ഈ വിടവില്‍ നിന്നാണ് ഇന്ന് ചിരി ജനിക്കുന്നത്. കുട്ടികളുടെ നിഷ്കളങ്കമായ ചിരിയല്ല അത്. ശുഭാപ്തിയുടെ തിളക്കവുമല്ല. നഷ്ട്ടപ്പെട്ടവന്റെ നഷ്ട്ടപ്പെടായ്കയാണ് ഈ ചിരി. അതൊരു ഭാഷയാണ്. ഉടലിന്റെ ഭാഷയല്ല. സ്വന്തം ഉടലിനെപ്പോലും അവിശ്വസിക്കുന്ന മനസ്സിന്റെ ഭാഷ. ആ മനസ്സ് തന്റെ സ്വാര്‍ത്ഥത്തിലോ  കൌശലത്തിലോ ഹിംസയിലോ ഇരിക്കാന്‍ കൂട്ടാക്കുന്നില്ല. അത് കവിതയുടെ മനസ്സാണ്. സംസ്കാരത്തിന്റെ മനസ്സാണ്. സ്വത്വത്തിന്റെ മനസ്സാണ്.
ഈ മനസ്സിന്റെ വെളിച്ചമാണ് എം എസ്‌ ബനേഷിന് കവിത. അതിനാല്‍ ചിലപ്പോഴൊക്കെ സെന്‍സേഷണലിസത്തിലേക്കോ ഞെട്ടിക്കുന്ന കൌതുകങ്ങളിലേക്കോ കുതിക്കാന്‍ ശ്രമിക്കുമ്പോളൊക്കെ ആ മനസ്സ് കവിതയെ പിടിച്ചുവലിക്കും. ചിലപ്പോള്‍ ദോഷൈകദൃക്കിനെപ്പോലെ ആ മനസ്സ് പെരുമാറുന്നുണ്ടാകാം. അത് കാമുകിയെ മാത്രമല്ല, കാമത്തെയും വിശ്വസിക്കുന്നില്ല. തന്നെത്തന്നെയും വിശ്വസിക്കുന്നില്ല.
ഞാന്‍ എന്താണ് എന്ന് പല വര്‍ണത്തിലും പല സ്വരത്തിലും വരയ്ക്കുകയും പറയുകയുമല്ല, മറിച്ച്‌, ഞാന്‍ എങ്ങനെയാണ്‌ എന്ന് അന്വേഷിക്കുകയാണ് എം എസ്‌ ബനേഷ്. അയാള്‍ ആനന്ദം മാത്രമല്ല, ബലിയും കാണുന്നു.

Monday, April 7, 2014

ബനേഷിന്റെ കവിത, വേഗതയുടെ പാഠാന്തരം- ഡോ. എം.എ. സിദ്ദിഖ്‌

               

ഡോ. എം.എ. സിദ്ദിഖ്‌

മകാല നിര്‍ദ്ധാരണത്തിന്റെ രീതിശാസ്ത്രമാണ് എംഎസ്‌.ബനേഷിന്റെ 'നെഞ്ചുംവിരിച്ച്  തലകുനിക്കുന്നു' എന്ന  കവിതാപുസ്തകത്തിലേക്ക് നോക്കാന്‍ ഞാന്‍ ഉപയോഗിക്കുന്ന പടിപ്പുര.  
തന്റെ കവിതകളെ വായിക്കുമ്പോഴുള്ള അവനവന്‍കടമ്പകള്‍ മുറിച്ചുകളയാന്‍ കവി തന്നെ ആമുഖത്തില്‍ കുറിച്ചിട്ട ചില കുറുക്കുവഴികളുണ്ട്. 'ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറില്‍ എഴുതിയതുമുതലുള്ളവ ഈ സമാഹാരത്തിലുണ്ട് . വേഴാമ്പല്‍ അന്നാണ് എഴുതിയത്. പതിനെട്ടു വയസ്സില്‍ ' പോലുള്ള ചില കുറുക്കുവഴികള്‍.
   ബോധത്തോട്  പോലും സമരസപ്പെടാത്ത ഒരു ഭാവുകത്വത്തിന്റെ രൂപീകരണശ്രമമാണ് ഈ സമാഹാരത്തിലെ ആദ്യകവിതയായ 'വേഴാമ്പല്‍'.  ഛന്ദോനിരാസത്തിന്റെ ആന്തരികമായ ഒരു യുക്തിയെ, തന്റെ കവിതയുടെ ശില്പവിദ്യ രൂപപ്പെടുത്തിയെടുക്കാനുള്ള ഘടകമായി എംഎസ്.ബനേഷ് തുടക്കം മുതല്‍ക്കുതന്നെ ഈ കവിതയില്‍ നിന്ന് തെളിയിച്ചെടുക്കുന്നുണ്ട്. കാവ്യശില്പപരവും ഭാഷാപരവുമായ ഈയൊരു തോന്ന്യാസത്തിന്റെ ധീരത ഈ സമാഹാരത്തിലെ എല്ലാ കവിതകളിലുമുണ്ട്. 
   വിതയെന്നാല്‍ അതിനുള്ളില്‍ത്തന്നെ ക്രമപ്പെടുത്തേണ്ട ഒന്നാണെന്ന രൂപപരമായ ശാഠ്യത്തെയാണ്  ഛന്ദസ്സ് എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കേണ്ടത്. കവിതയെന്നത്‌ അതിന്റെ രൂപപരമായ ജയിലില്‍ നിന്ന് പുറപ്പെട്ടുപോകാന്‍ പാടില്ലാത്ത തടവുപുള്ളിയാണെന്ന ധിക്കാരത്തിന്റെ ശാഠ്യമാണത്. പതിനെട്ടാം വയസ്സില്‍ തന്നെ ഇതിനെതിരെയൊരു തെളിച്ചെടുക്കല്‍   നടത്താന്‍ ബനേഷിനു കഴിഞ്ഞുവെന്നത് നിസ്സാരമല്ല. മൌനത്തിന്റെ സമര്‍ത്ഥമായ വ്യക്തിഭാഷയായി തന്റെ കവിതകള്‍ രൂപപ്പെട്ടുവരുന്നതിന്റെ ഒരു മുന്‍ ബോധ്യം തരാനെന്നവണ്ണം  'വേഴാമ്പലി'ല്‍  ഉപയോഗിക്കുന്ന കവിയെന്ന ബിംബം പിന്നീടുപിന്നീടുള്ള കവിതകളില്‍ അമൂര്‍ത്തമാവുന്നുണ്ട്.
ആ നിശ്ശബ്ദതയുടെ വ്യാഖ്യാനങ്ങള്‍ 
'യിരത്തി തൊള്ളായിരത്തി തൊണ്ണൂറില്‍  എഴുതിയത് മുതലുള്ളവ ഈ സമാഹാരത്തിലുണ്ട്'' എന്ന് എം.എസ്.ബനേഷ് ആമുഖത്തില്‍ വളരെ ബോധപൂര്‍വമാണ് എഴുതിചേര്‍ത്തത് എന്ന് കരുതണം. കാരണം, ഈ കാലസൂചന അദ്ദേഹത്തിന്റെ പില്‍ക്കാല കവിതയെ രൂപപ്പെടുത്തിയ മാനസിക ഘടനയെ അപഗ്രഥിക്കാന്‍ വളരെ സഹായകമാണ്. 'വേഴാമ്പലി'ല്‍ അനുഭവവേദ്യമാകുന്ന നിശ്ശബ്ദതയുടെ വ്യക്തിഭാഷ പിന്നീടുള്ള കവിതകളില്‍ ഒരുതരം സ്വാത്മവിമര്‍ശനഹാസ്യമായാണ് രൂപപ്പെടുന്നത്. ഹാസ്യമെന്നത് പ്രതികരണത്തിന്റെയും പ്രതിരോധത്തിന്റെയും ഒരു സാംസ്കാരിക ഭാഷാവിനിമയമായി പുതുകവികള്‍ കൊണ്ടുവരുന്നതിന്റെ ഒന്നാംതരം ഉദാഹരണങ്ങളാണ് എംഎസ്  ബനേഷിന്റെ കവിതകള്‍. അവ നമ്മെ ചിരിപ്പിക്കുന്നില്ല എന്നതാണ് അവയുടെ കരുത്ത്. കോമാളിജീവിതത്തിന്റെ ഏറ്റവും വലിയ ഉപോല്പന്നമായിത്തീര്‍ന്നിരിക്കുന്ന പുതിയ സാമ്രാജ്യത്വകാലത്ത് ചിരിക്കാതിരിക്കലാണ് നല്ല ഹാസ്യാനുഭവത്തിന്റെ ലക്ഷണം. 
'കാവിയാം വിരിപ്പിട്ട
സഹ്യനില്‍ എന്നും മറ്റും
കര്‍ക്കശം പാറും കാവി
ലുങ്കികള്‍ ഞെട്ടിക്കണ്ടും'.....
                      (കണ്ടുകൊണ്ടേന്‍)

'കലാപത്തിന്റെ വന്‍കരേ  
മതം തെളിവതാണെന്റെ പേര്‍ 
തൊഴില്‍ തരും സ്വര്‍ഗപ്പച്ചയേ  
മുപ്പത്തഞ്ചെന്റെ  മെഴുതിരി. 
റേഷന്‍ കനിയും ക ലവറേ   
കെയറോഫാണെന്റെ ജീവിതം '...
                       (ഭയോഡാറ്റ )
എന്നതൊക്കെ ഈ ഹാസ്യത്തിന് ഉദാഹരണമാണ്. അതിന്റെ ഒരു സമഗ്രാവലോകനത്തിന്  'മുടിയുടെ തമിഴന്‍വിശേഷണം ചേര്‍ത്ത്' എന്ന  കവിത പരിശോധിച്ചാല്‍ മതി.  ഓര്‍മകളിലാണ്, ഓര്‍മകളുടെ ജീവിതത്തില്‍ ആണ് സാമൂഹിക പ്രതികരണങ്ങളുടെ എതുവിധമായ ഊര്‍ജവും നിറച്ചു വചിരിക്കുന്നതെന്ന ധ്വനി ഈ കവിതയിലുണ്ട്. 'മുടിയുടെ തമിഴന്‍വിശേഷണം'  എന്നതുപോലും ഓര്‍മയിലെ നിരുപദ്രവമായ ഒരു തെറിയാണല്ലോ.' സാമാന്യ ഭാഷയില്‍ നിരന്തരോപയോഗം നടന്നുകഴിഞ്ഞ ഒരു തെറിവാക്കിനു പകരം അതിന്റെ ഏതാണ്ടൊരു ഡിക്ഷനറി അര്‍ഥം സ്വയം മെനഞ്ഞെടുക്കുകവഴി ഈ കവി ഉദ്ദേശിക്കുന്നത് തന്നെത്തന്നെ ഒളിച്ചുവയ്ക്കാനാണ്. വാക്കില്‍ അര്‍ഥം ഒളിഞ്ഞിരിക്കുന്നതുപോലെ, കവിതകളില്‍ തന്നെത്തന്നെ ഒളിച്ചുവയ്ക്കുന്ന ഭീതിയുടെ ഒരു സാംസ്കാരിക മറഞ്ഞിരിക്കല്‍.


'മൈര് '  എന്നതിന് പകരം മുടിയുടെ തമിഴന്‍ വിശേഷണം എന്നെഴുതുന്നതിലൂടെ ലഭിക്കുന്ന ഒരു സാംസ്കാരിക ഭദ്രതയുണ്ട്. പദവിസംരക്ഷണവ്യഗ്രതയുണ്ട്. ഈ പദവിസംരക്ഷണം, പുതിയ കാലത്തിന്റെ മര്യാദകളോട്  പൊരുത്തപ്പെടുകയെന്നതാണ്. ഈ പദവിവ്യഗ്രതകളെ അപ്രസക്തമാക്കിക്കൊണ്ടുള്ള അര്‍ത്ഥതലത്തിലെ സാമൂഹികബോധ്യവും പ്രതികരണവുമാണ് എംഎസ് ബനേഷിന്റെ കവിതകള്‍ക്ക് ബലമുള്ള അടിത്തറ നല്‍കുന്ന ഒരു ഘടകം. അതുകൊണ്ടാണ് ഭാഷയിലെ ഞാന്‍ എന്ന  മിത്തിനെ എംഎസ്.ബനേഷ്, അപനിര്‍മിക്കുന്ന  ശക്തമായ ഹാസ്യത്തിലൂടെ പൊളിച്ചെറിയുന്നത്. ആ ഞാന്‍ ആണ് കവിതയിലെമ്പാടും നെഞ്ചുംവിരിച്ചു തല കുനിക്കുന്ന ഞാന്‍. ആ ഞാന്‍ പുതിയ കാലത്തിലെ വ്യക്തി (വ്യക്തിബിംബം) ആണ്. 

വ്യക്തിഭാവത്തിന്റെ മൌനവും മുറിക്കുന്ന ഹാസ്യവും സൃഷ്ടിക്കാന്‍ എംഎസ് ബനേഷിനു കഴിഞ്ഞത് കാലത്തെ തിരിച്ചറിഞ്ഞതുകൊണ്ടാണ്. ആ കാലം വളരെ പ്രകടമായ ചില ദൃശ്യവല്‍കരണത്തിന് വിധേയമായിത്തന്നെ കവിതകളില്‍ വരുന്നുണ്ട്. 
'തൊമ്മിയുടെ തിയ്യറ്റര്‍ ഇന്നില്ല.
വീസീഡികളും ഫോണ്‍ ക്യാമറകളും  

കറുത്ത എറുമ്പുകളെപ്പോലെ 
മഞ്ചലുകളുമായി വന്നു.'
                   (ഇരട്ട)
'ഒരു പൈന്റ് നിള  
എന്ന് പറയുമോ
ഓള്‍ഡ്‌ കാസ്ക് റമ്മിന്റെ 
മുഴുക്കുപ്പിയില്‍ 
പകുതി കിട്ടിയ 
ഭാരതപ്പുഴയെ.'
                    (അടക്കം)
എന്നെല്ലാം എംഎസ്.ബനേഷ് എഴുതുന്നത്‌ ആഗോളീകരിക്കപ്പെട്ട കേരളീയ ജീവിതത്തിന്റെ അപകടമുഖം കണ്ടറിഞ്ഞത്‌ കൊണ്ടാണ്. വെല്ലുവിളിക്കുന്ന ഹാസ്യവും ഇമ്മാതിരിയുള്ള തുറന്നെഴുത്തും കാലത്തോടുള്ള സചേതനമായ പ്രതികരണം ആണ്. ഈ പ്രതികരണം അനുഭാവാത്മകമാണ്. സാധാരണയായി ചിലര്‍ സര്‍വ്വപുച്ഛതലത്തില്‍ നിന്നുകൊണ്ടാണ് ഈ അനുഭവങ്ങളോട് പ്രതികരിക്കുക. പക്ഷെ എംഎസ്.ബനേഷ് തന്നെക്കൂടി ആവിഷ്കരിച്ചുകൊണ്ടാണ് ഈ വിമര്‍ശനം നിര്‍വഹിക്കുന്നത്. ഇത് എല്ലാത്തരം ആദര്‍ശവത്കരണങ്ങളില്‍ നിന്നും 'ഞാന്‍ ' മോചിതനാണെന്ന്  കൂടിയുള്ള  പ്രഖ്യാപനമാണ്.  ഇവിടെ കവിത ആദര്‍ശവല്‍കരിക്കപ്പെട്ട ദാര്‍ശനികതയോ മുഖം മൂടിയോ അല്ല; ജീവിതത്തിന്റെ സമകാലച്ഛായാഗ്രഹണമാണ്. ഇതാണ് 'കബഡി'യില്‍ പുതിയ കളിജീവിതങ്ങള്‍ക്കെതിരെയുള്ള അലംഭാവമായും 'ഇരട്ട'യില്‍ സ്വത്വശൈഥില്യത്തിനെതിരെയുള്ള രേഖപ്പെടുത്തലായും 'കല്ല്യാണക്കാസ്സെറ്റ്  വീണ്ടും കാണലി'ല്‍ അതിയഥാര്‍ത്ഥതയുടെ സൃഷ്ടാവായ ക്യാമറയോടുള്ള മധ്യവര്‍ഗ അപകര്‍ഷമായും 'തെണ്ടി'യില്‍ കപട മതേതരത്വത്തിന്റെ ആവിഷ്കാരമായും 'അടക്ക'ത്തില്‍ പാരിസ്ഥിതിക നാശത്തിന്റെ അറിയിപ്പായും 'കണ്ടുകൊണ്ടേനി'ല്‍ മത-വര്‍ഗീയത കീഴ്പ്പെടുത്തുന്ന പൊതുമണ്ഡലത്തോടുള്ള ജാഗ്രതയായും 'ഭയോഡാറ്റ'യില്‍ ഗുജറാത്താനന്തര വിചാരമായും 'പുരുഷനിതംബമേ'യില്‍ പാര്‍ശ്വവല്‍കരിക്കപ്പെട്ടതിനോടുള്ള സഹാനുഭാവമായും 'കേരളീയ ചിത്രകല'യില്‍ ദൃശ്യാധിനിവേശിത  ജീവിതത്തിന്റെ കളങ്ങള്‍ ആയും 'ആനയെ കുളിപ്പിക്കുന്ന വിധ'ത്തില്‍ വിപണിജീവിതത്തോടുള്ള വിമര്‍ശനമായും കവിതയുടെ അസ്ഥിവാരം തൊട്ടേ പ്രഖ്യാപിക്കപ്പെടുന്ന പ്രതിമനസ്സും പ്രതികരണവും. അതിലൂടെ വായനക്കാര്‍ അവരവരെത്തന്നെ വായിക്കുന്നു. അതിനു വലിയ ദാര്‍ശനിക മര്യാദകളുടെയൊന്നും കാപട്യങ്ങള്‍ ആവശ്യമില്ലെന്നാണ് എംഎസ് ബനേഷിന്റെ പക്ഷം. ഈ പക്ഷപാതമാണ്  'ഒഎന്‍വിയെ ഞാന്‍ അനുകരിക്കും' എന്ന  കവിത എഴുതാന്‍ പ്രേരിപ്പിക്കുന്നത്. വാസ്തവത്തില്‍ ഇതൊരു ഒഎന്‍വി വിമര്‍ശനമാണ്. 
  
ലയാളിയുടെ സാംസ്കാരിക ജീവിതത്തില്‍ അനുഭവപ്പെടുന്ന സകല കാപട്യങ്ങളെയും വിമര്‍ശനപരമായി 'ഒഎന്‍വിയെ ഞാന്‍ അനുകരിക്കും' എന്ന കവിത സമീപിക്കുന്നു. കവിതയുടെ പാരമ്പര്യത്തെ ഏതെല്ലാം വിധത്തില്‍ പൊളിച്ചെഴുതാനാകുമെന്ന് സാംസ്കാരിക വിമര്‍ശനത്തിന്റെ ഭാഷയില്‍ ശ്രമിക്കുകയാണിതില്‍. കാവ്യ ഭാഷയും കാവ്യ വിഷയവും സമകാലത്തില്‍ നിന്നും കാവ്യലക്ഷ്യത്തില്‍ നിന്നും വേറിട്ടതല്ലെന്നു ബോധ്യപ്പെടുത്താന്‍ ഈ കവിതയ്ക്ക് കഴിയും. 
'ഭാഷയാലൊരു വട്ടമെങ്കിലും
ഋജുസഞ്ചാരിയാകും ഞാന്‍,  
ഭാഷണത്തിന്‍ പിഴ കൊണ്ടെന്‍ 
ചെകിട്ടത്തടി കൊണ്ടാലും'
എന്ന വരികളിലുണ്ട് സാംസ്കാരിക വിമര്‍ശനത്തിന്റെ ആ പ്രഖ്യാപനം. ഋജുസഞ്ചാരത്തിന്റെ ഒരു പഥമല്ല, ഋജുസഞ്ചാരത്തെക്കുറിച്ച്  എഴുതുന്ന ജീവിതമാണ് വേണ്ടതെന്ന അര്‍ത്ഥതലത്തിലെ   വൈരുധ്യാത്മകതയാണ് ആക്ഷേപാലങ്കാരത്തില്‍ എഴുതപ്പെട്ട ഈ കവിതയുടെ കരുത്ത്.

കവിതയുടെ നിലപാടും സാമ്പത്തിക വൈരുധ്യവും

രു വിമോചന പ്രത്യയശാസ്ത്രത്തിനും തുടച്ചുനീക്കാനാകാത്ത അധമത്വത്തിന്റെ രാഷ്ട്രീയാവബോധമാണ് 'അടിയന്‍', 'ചെന്നായ', 'കാരണവര്‍' തുടങ്ങിയ കവിതകളുടെ സ്വരം. നെഞ്ചുംവിരിച്ച്  തലകുനിക്കാന്‍ പ്രേരിപ്പിക്കുന്ന വികാരമാണ് ഈ അധമത്വം. ഇതിനു പിന്നിലെ സാമ്പത്തിക വൈരുദ്ധ്യത്തിന്റെ തലം സൂക്ഷ്മമായി രേഖപ്പെടുത്താന്‍ കഴിയുന്നുവെന്നത്‌ ഈ കവിതകളുടെ മികവാണ് . ഇതുതന്നെ ഒരു കാവ്യനിലപാടായിത്തീരുന്നുണ്ട്. ഈ നിലപാടിന്റെ പ്രശ്നമുഖമാണ് അനുഭവങ്ങളുടെ സാമൂഹികാംശത്തെ സമകാലകേരളീയപരിസരത്തിന്റെ എല്ലാത്തരം പൊള്ളത്തരങ്ങളെയും ആവിഷ്കരിക്കാനുള്ള കരുത്ത് എംഎസ് ബനേഷിന്റെ കവിതകള്‍ക്ക് നല്‍കുന്നത്. എങ്കിലും അമിതമായ ദൃശ്യപരതയും ദൃശ്യഭാഷയുടെ ത്രീഡയമെന്‍ഷണല്‍  വികാരത്തിലേക്ക് എത്താനുള്ള വ്യഗ്രതയും പുതിയൊരു ഭാഷ അന്വേഷിക്കുകയെന്ന ധര്‍മ്മത്തെ തടസ്സപ്പെടുത്തുന്നുണ്ട്. പക്ഷെ, കവിത സാരാംശമല്ല, സര്‍വസ്വവുമാണെന്ന ഓര്‍മ്മ  എംഎസ് ബനേഷിന്റെ കവിതകള്‍ നല്‍കുന്നു. രാജവെമ്പാല എന്ന  കവിതയിലെ 'മിന്നല്‍ പോല്‍ ഓര്‍ക്കുക 
                      ഒച്ചിനെപ്പോലെ പായുമ്പോള്‍ '-എന്ന  പ്രയോഗം തിരിചിട്ടുപറഞ്ഞാല്‍, ഒച്ചിനെപ്പോലെങ്കിലും ഓര്‍ക്കുക, മിന്നല്‍ പോല്‍ പായുമ്പോള്‍-എന്ന് പുതിയ കാലത്തിന്റെ വേഗത്തെ പാഠാന്തരം ചെയ്യുന്ന കവിതകളാണ് 'നെഞ്ചും വിരിച്ച് തലകുനിക്കുന്നു' എന്ന കാവ്യസമാഹാരത്തിന്റെ ശക്തി.

-------------------------------------------------------------------------------

Saturday, April 5, 2014

ഇനി പറയാം, എ അയ്യപ്പനും ഞാനും



.അയ്യപ്പന്‍ മരിച്ചാല്‍ ഫാക്സ് ചെയ്യാന്‍ പാകത്തില്‍ അനുസ്മരണക്കുറിപ്പുകളും അനുഭവകഥകളും  തയ്യാറാക്കിവച്ചിരുന്ന എല്ലാവരെയും സന്തോഷിപ്പിച്ചുകൊണ്ട്‌ കവിതയുടെ  പുലിപ്പുറത്തുനിന്ന് അയാള്‍   വീണുമരിച്ചിരിക്കുന്നു. ഇനി അടുക്കുംചിട്ടയും നിറഞ്ഞ നമ്മുടെ യൂണിഫോംജീവിതങ്ങളിലേക്ക് അലോസരപ്പെടുത്തുന്ന ഇടപെടലുകളുമായി അയാള്‍ വരില്ലല്ലോ എന്ന് നമ്മള്‍ ആശ്വസിക്കുന്നു. ജീവിതത്തിന്റെ അയവും തെളിവുമില്ലാത്ത അക്കാദമിക് ബലംപിടിത്തങ്ങള്‍ക്കിടയില്‍ കവിത പോലുള്ള എതിര്‍ജീവിതംകൊണ്ട് അതിനെ അട്ടിമറിക്കാന്‍ അയാള്‍ ഇനി ഇടിച്ചുകയറില്ലല്ലോ എന്ന് നമ്മുടെ പ്രയോഗശീലങ്ങള്‍ സന്തോഷിക്കുന്നു.

ദ്യം,അരാജകത്വം,അലച്ചില്‍ എന്നീ സ്ഥിരം വിശേഷണങ്ങളില്‍ അയ്യപ്പനെ തളച്ചിട്ട എല്ലാവരും, ആ കവിത എഴുപതുകള്‍ മുതല്‍ ഇങ്ങോട്ട് ഇതുവരെയും മലയാള കവിതയെ എത്രത്തോളം ദൃVതയോടെ പുതുക്കി എന്നത് മറച്ചുവയ്ക്കുന്നു. ഗായകകവികളുടെ കൂടാരമായി വഴുക്കിവീഴുമായിരുന്ന മലയാളകവിതയ്ക്ക് ഗദ്യത്തിന്റെ ഈടുറപ്പും ഭാവരൂക്ഷതയും നല്‍കിയ ശില്പപൌരുഷമായിരുന്നു അയ്യപ്പന്‍ എന്നത് ഒളിച്ചുവയ്ക്കുന്നു. പക്ഷേ,  അയ്യപ്പന്റെ  തന്നെ ഏറെ  പ്രശസ്തമായ 'കാറപകടത്തില്‍ മരിച്ചവന്റെ ചോര'യുടെ കവിതയിലെപ്പോലെ നാം ഇപ്പോള്‍,  റോഡപകടത്തില്‍ മരിച്ച അയ്യപ്പന്‍റെ ചോരയില്‍ ചവുട്ടിനിന്നുകൊണ്ട് ആ കവിതയുടെ നിതാന്തയൌവനദീപ്തമായ വിഷസൌന്ദര്യത്തിന്റെ ഉടമസ്ഥാവകാശം പങ്കുപറ്റാന്‍ മത്സരിക്കുകയും മൃതശരീരത്തെ മോര്‍ച്ചറിത്തണുപ്പിനും പോലീസ്  വെടിവെപ്പിനും  വിട്ടുകൊടുക്കുകയും ചെയ്യുന്നു. (അലഞ്ഞുനടന്നതിന് പോലീസുകാര്‍ എത്രയെങ്കിലും തവണ ജയിലിലാക്കിയിട്ടുള്ള അതേ യാത്രക്കാരനെ. )

ഭാര്യയുടെയോ, മക്കളുടെയോ, സര്‍ക്കാരിന്റെയോ, പുലകുളിയോ വായ്ക്കരിയോ വേണ്ടാതെ, ബന്ധങ്ങളുടെ എല്ലാ ബന്ധനങ്ങളും ത്യജിച്ച്     തെരുവില്‍ സര്‍വതന്ത്രസ്വതന്ത്രനായി മരിച്ചുവീണ ഒരു കവിയെ ഔദ്യോഗിക അവമതിയുടെ ബയണറ്റ്‌ അടക്കത്തിനുവേണ്ടി ശവമുറിയില്‍ ഊഴം  കാത്തുകിടത്താം എന്ന പുതിയതരം കാവ്യനീതികള്‍ ഇപ്പോള്‍ പിറക്കുന്നു. ആശാന്‍പുരസ്കാരം വാങ്ങാന്‍ പോകുമ്പോളും ഒരുകവിക്ക് വീണുമരിക്കാം എന്ന് തെളിയിച്ചുകൊണ്ട്‌ മരണത്തെയും ഒരു കവിതയാക്കിയ വീരമരിപ്പിലാണ് നാം ഈ മൃതമൃഗയ നടത്തിയത്. ദിവസങ്ങളോളം മരിച്ചവരുടെ മുറിയില്‍ ഇട്ടതിലൂടെ മരണാനന്തരമായ അനുഭവപ്പെരുക്കം അയ്യപ്പന്‍ അങ്ങനെയും നേടി എന്ന് വേണമെങ്കില്‍ കരിഞ്ചിരി    ചിരിക്കാം.  നരകത്തിലിരുന്നും അയ്യപ്പന് കവിതകളുടെ തീ കൊളുത്താന്‍ മോര്‍ച്ചറിയിലെ കിടപ്പ് ഇടനല്‍കിയേക്കും. സ്വര്‍ഗം ലഭിച്ചാലും നരകത്തെ പുല്കുന്നവന് മോര്‍ച്ചറിയുടെ ദിനങ്ങള്‍ നല്‍കിയ ശവപാഠങ്ങള്‍ എത്ര വിലപ്പെട്ടതായിരിക്കും.

ങ്കിലും ഗള്‍ഫില്‍ നിന്നോ അമേരിക്കയില്‍ നിന്നോ ലണ്ടനില്‍ നിന്നോ ജര്‍മനിയില്‍ നിന്നോ ഒരു ബന്ധുവും വരാനില്ലാതിരുന്നിട്ടും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മോര്‍ച്ചറിയില്‍ അത് മരിച്ചുകിടന്നു. മരിച്ച അന്നുതന്നെ സംസ്കരിക്കാതെ തിങ്കളാഴ്ചയിലേക്ക് മാറ്റിയത് ആദ്യഘട്ട പോളിംഗിന്റെ തിരക്കില്‍ സര്‍ക്കാരിന്റെ മഹത്തായ ബഹുമതികളോടെ സംസ്കരിക്കാന്‍ കഴിയാത്തതിന്റെ പേരില്‍. അയ്യപ്പന് വേണ്ടാ ആ ഫ്യുഡല്‍ദാനമെന്ന് അയ്യപ്പന്റെ  ജീവിതംതന്നെ നേരാംവണ്ണം പറഞ്ഞിട്ടുണ്ട്. വീണ്ടും എരിച്ചടക്കല്‍  തിയ്യതി മാറ്റിയത് സര്‍ക്കാരുദ്യോഗസ്ഥരായ  ചില അഞ്ചക്കശമ്പളസാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് ആഘോഷപൂര്‍വ്വം റീത്തുമായെത്തി അന്ത്യോപചാരം അര്‍പ്പിക്കുന്നതിന് തെരഞ്ഞെടുപ്പു ഡ്യുട്ടി തടസ്സം നില്‍ക്കുമെന്നതിനാലും. അങ്ങനെ യജമാനന്മാര്‍ക്ക്‌ വോട്ട് ചെയ്തുവരാന്‍ വേണ്ടി ഒരു കവിയുടെ അറുപത്തിയൊന്ന് വര്‍ഷത്തെ വെയില്‍പ്പാടുള്ള മൃതഗാത്രത്തെ മോര്‍ച്ചറിയില്‍ തടവിലിടാമെന്ന് നാം തെളിയിക്കുന്നു.  പക്ഷെ അതിനെക്കാള്‍ കൂടുതല്‍ ശവഗന്ധം പരന്നത്, മെലിഞ്ഞ പക്ഷിരൂപമുള്ള ആ ഉടല്‍ ചിതയിലേക്കെടുക്കുംമുന്‍പ് ജീവിതത്തില്‍ ഒരിക്കലും അയ്യപ്പന്റെ  കവിതയെക്കുറിച്ച് നല്ലൊരു വാക്ക് എഴുതുകയോ പറയുകയോ ചെയ്തിട്ടില്ലാത്തവര്‍ ആ കവിത ഉദാത്തമായിരുന്നുവെന്ന്   അഭിമാനം കൊള്ളുകയും ആ കവിതയുടെ രക്തദീപ്തിയുടെ തീറാധാരത്തില്‍  തങ്ങള്‍ക്കും ഇടമുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോളാണ്. അകത്ത്, ശവമുറിയില്‍ നമ്മളെയും കാത്ത് അയ്യപ്പന്‍ കിടന്നപ്പോളും 'എന്റെ സഹോദരതുല്യനായിരുന്നു' 'ഭ്രാതൃ വിയോഗത്തിന്റെ നൊമ്പരം' എന്നിങ്ങനെയുള്ള വാക്കുകള്‍ പുറത്ത്  അലക്കിത്തേച്ച ചില പല്ലുകള്‍ പുറപ്പെടുവിച്ചുകൊണ്ടിരുന്നു. 'പിന്തുടരുന്ന കൂരമ്പിനേക്കാള്‍  എന്റെ പക്ഷി പറക്കുന്നു' എന്നെഴുതുകയും ഒരു മുറിയിലും അരമണിക്കൂറിലധികം  തങ്ങാതിരിക്കുകയും ചെയ്ത അയ്യപ്പന്‍, 'അമ്മയുടെ ശവപ്പെട്ടിയും എന്റെ തൊട്ടിലും ഒരേ മരത്തിന്റെതാണെന്ന്' നേരത്തേ തിരിച്ചറിഞ്ഞിട്ടുള്ളതുകൊണ്ട് ഇത്തരം മരണാനന്തര ജഡകീയ ഇടപെടലുകളെ മുന്‍കൂട്ടികണ്ടിട്ടുണ്ടാകണം. എങ്കിലും നാം ഇപ്പോഴും ആ രക്തത്തില്‍ കാലുറപ്പിച്ച്   ആത്മവഞ്ചനകള്‍ തുടരാന്‍ പോകുന്നു. അനുഭവം, വാഴ്ത്ത്, വിലാപം, ഞാനും അയ്യപ്പനും ഒരിക്കല്‍ എന്നിങ്ങനെ.              

തോടൊപ്പമുള്ള ഫോട്ടോ പോലെ എത്രമേല്‍ അര്‍ത്ഥശൂന്യം അനുഭവ കഥകള്‍ പറയുന്നവരുടെ ബന്ധ തീഷ്ണത. അതുകൊണ്ട് തിരിച്ചു ചോദിയ്ക്കാന്‍ അയ്യപ്പന്‍ വരില്ലല്ലോ എന്ന പമ്മുന്ന ധൈര്യത്തില്‍ നാം പല പോസിലുള്ള കഥകള്‍ മെനയാന്‍ തുടങ്ങുന്നു. ഒരിക്കലും അരാജകവാദിയാകാന്‍ കഴിയാത്ത മധ്യവര്‍ഗമലയാളി അതിനുവേണ്ടി പ്രതീകവത്കരിച്ച സ്നേഹാകാരം ചാരമാകുമ്പോള്‍  ഇനി ബാക്കിയുള്ളത് നമ്മുടെ അതേ പഴയ പ്രതികരണ ശൂന്യമായ മരവിച്ച യൂണിഫോം ജീവിതം.

ക്ഷേ, കാത്തിരിക്കുന്ന വലിയൊരു ദുരന്തത്തിന്റെ സൂചനകള്‍ അയ്യപ്പന്‍റെ ശവശരീരത്തെ മുന്‍നിര്‍ത്തി ഉണ്ടായ  നിമിഷങ്ങള്‍ ഇപ്പോള്‍ മുന്നോട്ടു വയ്ക്കുന്നു.  എ അയ്യപ്പന്‍റെ കവിതകളേക്കാള്‍, ആ വ്യക്തിയെ വാഴ്ത്തിക്കൊണ്ട് ആ കവിതയെ വീഴ്ത്താന്‍ ശ്രമിക്കുക എന്ന ദുരന്തം. അതുകൊണ്ട് അയ്യപ്പന്‍ എന്ന വ്യക്തിയെ മാറ്റി നിര്‍ത്തിക്കൊണ്ട്, ആ കവിതയെ വിപുലമായ തലത്തില്‍ സ്നേഹിക്കാനും എതിര്‍ക്കാനും നമ്മള്‍ക്ക് കഴിയുന്നുണ്ടോ എന്നതാവണം ഇനി പ്രധാനം.

രനൂറ്റാണ്ടു കാലത്തെ  അയ്യപ്പകവിതകളെ, ആ കവിതകളെഴുതിയ വ്യക്തിയുടെ ജീവിതം, നടപ്പ്, ഇരിപ്പ്, കഴിപ്പ്‌, കിടപ്പ് എന്നിവയുമായി ചേര്‍ത്ത് ഇനിയും വായിക്കേണ്ടതില്ല. അതല്ലാത്ത കര്‍ക്കശവും നിശിതവുമായ ഒരു സമ്പൂര്‍ണവായന എ അയ്യപ്പന്‍ എന്ന ബൃഹത്കവിവ്യക്തിത്വം അര്‍ഹിക്കുന്നുണ്ട്. വ്യക്തിജീവിതത്തിലെ സമരോന്മുഖവും സര്‍ഗ്ഗാത്മകവുമായ അരാജകത്വം, മാളം ഇല്ലെന്നറിഞ്ഞുകൊണ്ടുതന്നെയുള്ള അലച്ചിലുകള്‍, കേരളത്തിലെ ഏറ്റവും വിലക്കൂടുതലുള്ള  ദ്രാവകത്തിന്റെ നിരന്തരമായ ഉപയോഗം, പരിച മുന്നില്‍ വയ്ക്കാത്ത സംഭാഷണ പ്രകൃതം, വിശപ്പ്‌, സ്നേഹ-പ്രണയ നഷ്ടങ്ങള്‍, എകാകിത്വം, എന്നിങ്ങനെ വ്യക്തിതന്നെ സ്വന്തം ജീവിതരീതി കൊണ്ട് ഉണ്ടാക്കുന്ന എഴുതപ്പെടാത്ത കവിതയാണ് എ അയ്യപ്പന്റേത്. കടലാസില്‍ എഴുതിയില്ലെങ്കിലും ജീവിതം തന്നെ കവിതയായി സ്വയം ശരീരവല്‍ക്കരിക്കുന്ന അവസ്ഥ അയ്യപ്പനില്‍ ഉള്ളതുകൊണ്ട്, അയ്യപ്പന്‍ കടലാസ്സില്‍ എഴുതുന്ന കവിതകള്‍ എപ്പോഴും വായിക്കപ്പെടുന്നതും അനുഭവിക്കപ്പെടുന്നതും അയ്യപ്പന്‍റെ വ്യക്തിജീവിതം സമാന്തരമായി ഉണ്ടാക്കുന്ന കവിതകളുടെ അനുഭൂതികളോട് ചേര്‍ത്തുവച്ചുകൊണ്ടാണ്. അതുകൊണ്ടാണ് അയ്യപ്പന്‍ കടലാസിലെഴുതുന്ന കവിതകളില്‍ ഒന്നുപോലും വായിക്കാത്തവര്‍ കൂടിയും അയ്യപ്പന്‍റെ ശരീരം എഴുതുന്ന കവിതകളില്‍ ആകൃഷ്‌ടരാവുന്നതും അയ്യപ്പഭക്തരാകുന്നതും. അതുകൊണ്ട് ആ ഭക്തിയുടെ ലോകത്തെ മറന്നുകൊണ്ടുവേണം അയ്യപ്പകവിതകളുടെ കാവ് തീണ്ടുവാന്‍.

വ്യക്തിജീവിതവും കാവ്യജീവിതവും തമ്മില്‍തമ്മില്‍ പൂരകങ്ങളാണെന്നൊക്കെ പറയാമെങ്കിലും അത്തരം സമൃദ്ധവായനകള്‍ ധാരാളം നടന്നുകഴിഞ്ഞ സ്ഥിതിക്ക് അമ്പതുവര്‍ഷത്തെ അയ്യപ്പന്റെ  കാവ്യജീവിതത്തെ, എഴുതപ്പെട്ട കവിതകള്‍ മാത്രം അടിസ്ഥാനമാവുന്ന രീതിയില്‍ വായിക്കാനും പഠിക്കാനുമുള്ളത്ര നിഷ്ഠയും ചുമതലയും അയ്യപ്പനെ സ്നേഹിക്കുന്നവര്‍ക്കും ആരാധിക്കുന്നവര്‍ക്കും ആ കവിതയുടെ പതിനെട്ടാംപടി കയറുന്നവര്‍ക്കും ഉണ്ടാകണം.

മോര്‍ച്ചറിയിലെ അനാഥശവങ്ങളെക്കുറിച്ച് ഞാൻ  സംവിധാനം ചെയ്ത 'ശവമുറിയില്‍ നിങ്ങളെയുംകാത്ത്' എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട്‌ രണ്ടായിരത്തിനാലിലെ ഒരു സായാഹ്നത്തില്‍ കോഴിക്കോട്ടെ മെഡിക്കല്‍കോളേജ് ആശുപത്രിമോര്‍ച്ചറിയുടെ പരിസരത്ത്‌ നില്‍ക്കുമ്പോള്‍ ഷൂട്ടിംഗ് ദിനത്തിന്റെ മോര്‍ച്ചറിമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ അയ്യപ്പനെയും കൂട്ടി കോഴിക്കോട്ടെ ഒരു ബാറില്‍ പോയതിന്റെ ബുള്ളറ്റ് മണം ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്. (നോക്കൂ, അതേ അനുഭവകഥാ കഥനത്തിലേക്ക് ഞാനും  ഭീകരമായ ഹിപ്പോക്രാറ്റ് മനസ്സോടെ  കടക്കുന്നു ) അന്ന് ചെയ്ത ആ   ഡോക്യുമെന്ററിക്ക് അടുത്തവര്‍ഷം സംസ്ഥാനസര്‍ക്കാരിന്റെ  അവാര്‍ഡ് കിട്ടിയപ്പോള്‍ തിരുവനന്തപുരത്ത് അവാര്‍ഡ് വിതരണച്ചടങ്ങിനുശേഷമുള്ള രാത്രിയിലെ വിരുന്നില്‍ അയ്യപ്പനെ വീണ്ടും കണ്ടു. ഒരു തുള്ളി കുടിക്കാതെ, നിരാഹാരനും നിര്‍ദ്രവനുമായി. അയ്യപ്പനിലെ ആ നിര്‍ദ്രവമനസ്സിനെ, പിടികിട്ടാപ്പുള്ളിയെ ഏത് നിരൂപകര്‍ കണ്ടെടുക്കും? ഏത് വായനക്കാരന്‍/രി കണ്ടെടുക്കും? കവിതയുടെ തുറസ്സില്‍ അയാള്‍ നില്‍ക്കുന്നു, നമ്മള്‍ കണ്ടെത്താത്ത ഭൂഖണ്ഡങ്ങളുമായി, നിങ്ങളെയും കാത്ത്.
----------------------------------------------------------------------------------
   

Wednesday, February 12, 2014

അകാല്പനികതയുടെ ഐറണിപ്പാടങ്ങള്‍



     'എത്ര ശ്രമിച്ചിട്ടും പേരിടാന്‍ കഴിയാത്ത കവിത' എന്ന പേരില്‍ ഒരു കവിതയുണ്ട് എംഎസ് ബനേഷിന്റെ 'കാത്തുശിക്ഷിക്കണേ' എന്ന കവിതാസമാഹാരത്തില്‍.
'ഉപയോഗിക്കാന്‍ കഴിയാത്തവിധം വാക്കുകള്‍ വ്യഭിചരിക്കപ്പെട്ടുപോയി' എന്ന പ്രഖ്യാപനത്തോടെയാണ് ഈ കവിത ആരംഭിക്കുന്നത്. ഭാഷ തടവിലോ മൃതിയിലോ എന്നു ശങ്കിച്ചുകൊണ്ട് മൗനത്തിലേക്കാണ്ടുപോകുന്ന ഈ കവിമനസ്സ് , ഭാഷയുടെ അലങ്കാരങ്ങള്‍ ഇനി എനിക്കുവേണ്ട എന്ന് പ്രഖ്യപിക്കുന്നുമുണ്ട്. അലങ്കരിക്കപ്പെട്ട ഭാഷ പലപ്പോഴും വിവക്ഷിതത്തെയല്ല സൂചിപ്പിക്കുക. ഭാഷ നഗ്നമാകുമ്പോള്‍ അത് കൊള്ളേണ്ടിടത്ത് കൊള്ളും. നമ്മള്‍ അതിജീവിക്കും എന്ന് പ്രഖ്യാപിക്കുമ്പോള്‍ ''നമ്മള്‍ ആത്മഹത്യചെയ്യും'' എന്ന അര്‍ത്ഥം കൊടുത്തുകൊണ്ട് ഭാഷ ഭാഷയെത്തന്നെയും മനുഷ്യനെയും വഞ്ചിക്കുകയാണെന്ന നിഗമനത്തിലേക്കും ഈ കവിത നീണ്ടുപോകുന്നുണ്ട്. ഇത്തരം അവസ്ഥാന്തരങ്ങളെ മറികടക്കാനുള്ള ഒരു പരിശ്രമം 'കാത്തു ശിക്ഷിക്കണേ' എന്ന കവിതാപുസ്തകത്തിലുടനീളം കാണാം.

    'കാത്തുരക്ഷിക്കണേ' എന്നത് ഒരു പ്രാര്‍ത്ഥനയുടെ പതിവ് പരിസമാപ്തിയാണ്. അതിനു പകരം കാത്തുശിക്ഷിക്കണേ എന്ന്  പ്രാര്‍ത്ഥിക്കുന്ന വിരുക്തിയില്‍ അന്തര്‍ലീനമായിരിക്കുന്നത് കടുത്ത ആത്മനിന്ദയും ഉപഹാസവുമാണ്. ഈ വിധം ഭാഷയുടെ പരിമിതിയെ മറികടക്കുകയും സാദ്ധ്യതയുടെ അടഞ്ഞ വാതിലുകള്‍ ചവിട്ടിത്തുറക്കുകയും ചെയ്യുന്ന ഒരു കാവ്യരീതി ശീര്‍ഷകങ്ങളിലെന്ന പോലെ വരികളിലും വരികള്‍ക്കിടയിലും പിന്തുടരുകയാണ് എം.എസ്.ബനേഷ് ചെയ്യുന്നത്.

   നമ്മുടെ പുറംപൂച്ചുകളും ബാഹ്യമോടികളും കൊണ്ട് നിര്‍മ്മിച്ചെടുത്ത കപടമായ സദാചാരത്തിന്റെയും, കാരുണ്യം സ്‌നേഹം തുടങ്ങിയ വികാരങ്ങളുടെ കൃത്രിമമായ     പ്രകടനങ്ങളുടെയും പ്രച്ഛന്നതകളെ, വാക്കുകളുടെ ബലപ്രയോഗത്തിലൂടെ അഴിച്ചുമാറ്റുകയും അങ്ങിനെ വിവസ്ത്രമാകുമ്പോഴുള്ള ജാള്യതയും അസ്വസ്ഥതയും വെപ്രാളവും കവിതയിലാവിഷ്‌കരിക്കുകയുമാണ് ബനേഷ് ചെയ്യുന്നത്. എത്ര ഒളിച്ചു വെച്ചാലും, കയ്യോടെ പിടികൂടപ്പെടുന്ന കള്ളനില്‍നിന്നും തൊണ്ടിമുതല്‍ എടുത്തുയര്‍ത്തിക്കാട്ടുമ്പോള്‍ അയാള്‍ക്കുണ്ടാകുന്ന ജാള്യതയും അസ്വസ്ഥതയും ഇതിനുസമാനമാണ്. കവി എന്നെയും നിങ്ങളെയും കയ്യോടെ പിടിക്കുകയും നമ്മില്‍ നിന്നും തൊണ്ടി മുതല്‍ എടുത്തുയര്‍ത്തിക്കാട്ടി നമ്മള്‍ കള്ളന്മാരാണെന്ന് പറയുകയും ചെയ്യുകയാണ്. ചിലപ്പോള്‍ താനും ഒരു കള്ളനാണെന്ന് സമ്മതിക്കുന്ന സത്യസന്ധത ബനേഷ് തന്റെ കവിതകളില്‍ പാലിക്കുകയും ചെയ്യുന്നുണ്ട്.  

    'രുചിയില്‍ നീ' എന്ന കവിതയില്‍ 'കാവ്യത്തിലാവാം കരു/ണാര്‍ദ്രതയെന്നാകിലും രുചിയില്‍ നിന്റെ മൃദു/മാംസമാണെനിക്കിഷ്ടം' എന്നെഴുതികൊണ്ട് താനും ഈ വിധം ഒരു കള്ളനാണെന്ന് സമ്മതിക്കുകയാണ് കവി ചെയ്യുന്നത്.


ബക്കര്‍ മേത്തല  
ഭാഷയുടെ വിപുലീകരണവും ശാക്തീകരണവും കവിതകളുടെ ലക്ഷ്യമല്ലെങ്കിലും കവിതയോടൊപ്പം അത് സംഭവിക്കാറുണ്ട്; സംഭവിക്കേണ്ടതുമുണ്ട്. ബനേഷിന്റെ കവിതകളില്‍ ബോധപൂര്‍വ്വം ഈ പ്രക്രിയനടക്കുന്നുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ വാക്കുകളുടെ വക്രീകരണത്തിലൂടെയായാലും വാക്കുകളുടെ വെളുത്ത അര്‍ത്ഥത്തേക്കാള്‍ കറുത്ത അര്‍ത്ഥങ്ങളിലേക്ക് കവിതയുടെ ആത്മാവിനെ ആനയിക്കുന്നുണ്ട്. ചില ഉദാഹരണങ്ങള്‍ ഇതാ.
    ഒന്ന്: 'മണല്‍ മാഫിയയോട് പ്രിയപ്പെട്ടു' രണ്ട്: 'ഒരേപൂര്‍ണ്ണവിരാമത്തിലേക്ക് വികസിക്കാനുള്ളവരെന്ന് സന്തോഷപ്പെട്ടു' മൂന്ന്: 'സ്ത്രീകള്‍ക്ക് മലമൂത്ര സര്‍ജ്ജനങ്ങളില്ലെന്ന് കാല്പനികപ്പെട്ടു.' ഇതുപോലുള്ള ഉദാഹരണങ്ങള്‍ ഏറെയുണ്ടതില്‍. പണ്ട് മഹാകവി തോലന്‍ 'അന്നം പോലെ നടക്കുന്നവളേ' എന്ന അര്‍ത്ഥത്തില്‍ 'അന്നൊത്തപോക്കീ' എന്നും കുയിലിനെപ്പോലെ പാടുന്നവളേ എന്ന അര്‍ത്ഥത്തില്‍ 'കുയിലൊത്തപാട്ടീ' എന്നും പ്രയോഗിച്ചതിലെ സാരസ്യത്തോടടുത്തുനില്‍ക്കുന്ന ഒരു മധുരിമയും ഇവിടെ അനുഭവിക്കാം.

   'ചിക്പുക് ചിക്പുക് റെയിലേ' എന്ന കവിതയില്‍ തീവണ്ടിയുടെ ശബ്ദത്തെ ഉറക്കമുണര്‍ന്നിരുന്നു പാടുന്ന പക്ഷിയായും പക്ഷിയുടെ പാട്ടായും ആ പാട്ട് നാം മാനം കെടുത്തിയ ഭാഷയാവാം, 'കടന്നുപോ പുറത്തെന്ന് നാം ഇറക്കിവിട്ട അമ്പത്തൊന്നക്ഷരങ്ങളാവാം' എന്ന് കവി സംശയിക്കുന്നുണ്ട്. ഭാഷയെക്കുറിച്ച് തനിക്കുള്ള വേവലാതികള്‍ ഈ വിധം പല ഘട്ടങ്ങളിലും ഈ കവി പങ്കുവെയ്ക്കുന്നുണ്ട്.

    ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക് വലിച്ചെറിയപ്പെട്ടവരുടെ ഹൃദയങ്ങളിലൂടെ കടന്നുപോകുന്ന കവിതകളാണ് ഇതില്‍ ഏറെയും. മങ്ങിയ ചുരിദാറും പിഞ്ഞിയ ബ്രായുമിട്ട ഒരു ലാബ് ടെക്‌നീഷ്യന്റെ ജീവിതം ബി.പി.എല്‍.എന്ന് രേഖപ്പെടുത്തിയ റേഷന്‍ കാര്‍ഡില്‍ മണ്ണെണ്ണയോളം ആളുന്നത്
'മലം പരിശോധിക്കുന്ന പെണ്‍കുട്ടി' എന്ന കവിതയില്‍ ഒരു പൊള്ളലായി നാമറിയുന്നുണ്ട്. മൂത്രം തീര്‍ത്ഥമായും മലം നിവേദ്യമായും കഫം മുല്ലപ്പൂവായും വിരിയുകയും ചെയ്യുന്ന അവളുടെ ജീവിതം നിവേദ്യങ്ങള്‍ക്കായി കാത്തിരിക്കുമ്പോള്‍ ആദിമദേവതയെപ്പോലെ നശ്വരയാണ് അവള്‍ എന്ന് എഴുതുന്നിടത്ത്, വീണടിഞ്ഞുപോകുന്ന ദരിദ്ര ജീവിതങ്ങളുടെ സത്യത്തെക്കുറിച്ച് ഇപ്പോഴും പാട്ടുകള്‍ ഉണ്ടാകേണ്ടതുണ്ട് എന്ന തിരിച്ചറിവ് രേഖപ്പെടുന്നുണ്ട്.

    ജീവിതത്തില്‍ നിന്നും സ്വയം ഔട്ടാകേണ്ടി വന്ന ജീവിതങ്ങള്‍ക്കും ഈ കവിതാപുസ്തകത്തില്‍ ചില സ്മാരകങ്ങള്‍ പണിതിട്ടുണ്ട്. 'ശയനം', 'ശേഖരേട്ടന്റെ മരണം എക്‌സ്ട്രാപവര്‍', 'വിഷയാസക്തന്‍', 'മരിച്ചവരുടെ നമ്പറുകള്‍', 'കൗണ്ട്ഡൗണ്‍' തുടങ്ങിയ കവിതകളാണ് ആ സ്മാരകങ്ങള്‍. പരിശുദ്ധരുടേയും ആത്മപീഡനമനുഭവിക്കുന്നവരുടെയും ഒരു കോറസ് ഈ സ്മാരകങ്ങളുടെ പശ്ചാത്തലത്തില്‍ ഒരശരീരിപോലെ ഉയരുന്നതും നമുക്ക് കേള്‍ക്കാനാവും, ചെവി ചേര്‍ത്തുവച്ചാല്‍.
   
  
ആള്‍ദൈവങ്ങളും കന്യാസ്ത്രീകളും ആരാധനാപാത്രങ്ങളായിമാറുന്നത് അവരുടെ മനുഷ്യസഹജമായ ചോദനകളെ പലപ്പോഴും നമ്മള്‍ മൈനസ് ചെയ്ത് കളയുമ്പോഴാണ്. ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഇത്തരം ജുഗുപ്‌സതകളെ ഓര്‍മ്മകളുടെ ഉപരിതലത്തിലേക്ക് കൊണ്ടുവന്ന് ഈ പൂജിത ബിംബങ്ങളെ ബനേഷ് ഉടച്ചുകളയുന്നത് കാണുക.
    'കന്യാസ്ത്രീക്ക് വായ്‌നാറ്റമോ/മലമൂത്രസര്‍ജ്ജനമോ, എക്കിളോ ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു' (അപ്പോള്‍ മറ്റന്നാള്‍ എന്തുചെയ്യും)
   
    എത്ര സുന്ദരിയാണെങ്കിലും ക്ലോസറ്റില്‍ വെള്ളമൊഴിക്കാന്‍ മറന്നാലുണ്ടാകുന്ന അവസ്ഥയെ അവള്‍ ചന്ദനം ചാര്‍ത്തിനിന്നാലും  മറക്കാന്‍ കഴിയില്ല. 'ഊട്ടിയില്‍ ഒരു പ്രണയകാലത്ത്'  എന്ന കവിതയില്‍ ഇത്തരം മനംപിരട്ടലുകളിലേക്കും കവി നമ്മെ കൊണ്ടു പോകുന്നുണ്ട്. ഞാന്‍ നേരത്തെ സൂചിപ്പിച്ച പോലെ , പറയാനിഷ്ടപ്പെടാത്തതും കാണാനറപ്പുള്ളതുമായ പലതുമാണ് ജീവിതത്തിന്റെ സത്യങ്ങള്‍ എന്നൊരു കൂവിപ്പറയലും ഇവിടെയുണ്ട്. 
   
    'തെക്കോട്ടിറക്കം' എന്ന കവിതയില്‍ 'ചെയ്യാത്ത തെറ്റിന് ദളിതനെ തല്ലുന്ന പോലീസുപോല്‍ ക്രൂരവേനല്‍' എന്ന ഒരു പ്രയോഗത്തിലൂടെ ഭരണകൂടങ്ങള്‍ മാറിമാറി വന്നാലും സാമൂഹ്യനീതിയുടെ കപ്പലുകള്‍ ഒരിക്കലും കരക്കടുക്കാന്‍ സമ്മതിക്കാത്ത സവര്‍ണ്ണ/ രാഷ്ട്രീയധാര്‍ഷ്ട്യങ്ങളുടെ കരിങ്കൊടികള്‍ കാര്‍മേഘങ്ങളെപ്പോലെ ഇപ്പോഴും പാറിക്കളിക്കുന്നത് കവി ചൂണ്ടിക്കാട്ടുന്നു.
'തീരാമഴയിലും ദാഹനീര്‍
 കിട്ടാതെങ്ങള്‍ പൊരിയുമ്പോള്‍
 ചായം തേച്ച കിനാനദിയെ
 കുപ്പിയില്‍ത്തന്നുകൊള്ളണേ' എന്ന് 'കാത്തുശിക്ഷിക്കണേ' എന്ന കവിതയില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ജലസമൃദ്ധിയുടെ പുഴയാഘോഷങ്ങളെ (സ്വപ്നങ്ങളടക്കം) കുപ്പിയിലൊതുക്കേണ്ടിവരുന്ന നവകാല വിപര്യയങ്ങളിലേക്ക് ഞാന്‍ കണ്‍തുറന്നിരിക്കുന്നു എന്ന ഒരാണയിടലുമുണ്ട് കവിയുടേതായിട്ട്.

   
'തണുപ്പിന്‍ സുരതത്തിന്മേല്‍
തീ കാഞ്ഞുനില്‍ക്കുന്നു
ഞാന്‍ കൊന്ന കൂട്ടുകാരന്‍്' എന്നും
'ജ്ഞാനപ്പാന പാടണം
അവനെച്ചെന്നു കൊല്ലണം' എന്നും വിഭ്രമാത്മകമായ ഒരന്തരീക്ഷസൃഷ്ടി നടത്തിക്കൊണ്ടാണ് 'സ്വര്‍ഗ്ഗം ഒരു ക്വട്ടേഷന്‍ നടപ്പാക്കുന്നു'  എന്ന കവിത രൂപപ്പെടുത്തിയിട്ടുള്ളത്. 'തെക്കോട്ടിറക്കം' എന്ന കവിതയില്‍
'പൊന്തുമോ പൂങ്കണിക്കൊന്നപോല്‍ ദേഹത്ത്
 തീയായ് തണുപ്പിക്കും ബോധവസൂരികള്‍' എന്നെഴുതുമ്പോള്‍ വസൂരിയെ കണിക്കൊന്നപ്പൂവിനോട് സാദൃശ്യപ്പെടുത്തിയും പൊള്ളിക്കുന്നതിനുപകരം തണുപ്പിക്കുന്ന, തീയിന്റെ വിപരീത ഗുണത്തിലൂന്നിയും ഭാഷയുടെ പതിവു പ്രയോഗങ്ങളെ കവി നിരാകരിക്കുകയാണ് ചെയ്യുന്നത്. ഒപ്പം ഭാഷയെ നവീകരിക്കുകയുമാണ് ചെയ്യുന്നത്.
   

 ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന സമകാലീന ജീവിതത്തെ പരമാവധി തോണ്ടി പുറത്തിടുന്നുണ്ട് ഈ സമാഹാരത്തിലെ കവിതകള്‍. പ്രണയവും ലൈംഗികതയും രാഷ്ട്രീയവും ജീവിതദര്‍ശനങ്ങളുമെല്ലാം ഈ കാലത്ത് ഏതുവിധേനയെല്ലാം അര്‍ത്ഥരഹിതമായിരിക്കുന്നു എന്ന് കൂത്തുപറയുന്ന ചാക്യരുടെ ഹാസ്യ വൈഭവത്തോടെയാണ് ബനേഷ് പറഞ്ഞു ഫലിപ്പിക്കുന്നത്. കേവല ഹാസ്യത്തിനുപകരം കറുത്ത ഹാസ്യം കാവ്യ നിര്‍മ്മിതിയില്‍ ഏതു വിധം ഉപയോഗപ്പെടുത്താന്‍ കഴിയും എന്നതിന് ദൃഷ്ടാന്തമാണ് ഇതിലെ പല കവിതകളും. അതിനായി ഭാഷയെ പരമാവധി അകാല്പനികവും
അനാര്‍ഭാടമാക്കുകയും ഐറണി (വിരുദ്ധോക്തി)യുടെ പാടത്ത് ആക്ഷേപഹാസ്യത്തിന്റെ വിത്തിറക്കുകയുമാണ് കവി ചെയ്യുന്നത്.
   
   ഇങ്ങിനെയൊക്കെയാണെങ്കിലും 'ക്ഷുഭിതയാത്രകള്‍ ദീപ്തങ്ങളാകണേ'(മോചനം) എന്ന പ്രാര്‍ത്ഥന ജീവിതയാത്രയിലുടനീളം കവി ഊന്നുവടിയാക്കുന്നുമുണ്ട്. മൂടി നില്‍ക്കുന്ന ഇരുളിനിടയിലും പ്രത്യാശയുടെ ഒരു തരിവെട്ടം വിദൂരതയിലെവിടെയോ മിന്നുന്നുണ്ടെന്ന ഒരുറച്ച ബോധം ഈ കവിതകളില്‍ ആത്മബലമായി വര്‍ത്തിക്കുന്നുണ്ട്.

(ഇന്ത്യ ടുഡേ, ഡിസംബര്‍ 2013 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Friday, January 10, 2014

'അമ്മ' അറിയാന്‍



ക്ഷാമങ്ങളുടെ കാലത്ത് മനുഷ്യര്‍ പുസ്തകങ്ങള്‍ അട്ടിയട്ടിയായിട്ട് അതിനുമുകളില്‍ കയറിനിന്ന്  അലമാരയിലെ അവസാനത്തെ അപ്പത്തിനുവേണ്ടി കൈനീട്ടും എന്ന് 'പുസ്തകങ്ങളുടെ പ്രയോജനം'എന്ന കവിതയില്‍ സച്ചിദാനന്ദന്‍ എഴുതിയത് ഈയുള്ളവന്‍ വായിക്കുന്നത് പ്രീഡിഗ്രിക്കാലത്താണ്. അന്ന് അത് വായിക്കുമ്പോളും എന്റെ വില കുറഞ്ഞ അലമാരയില്‍ എനിക്കരികില്‍ ഉണ്ടായിരുന്ന പുസ്തകമാണ് റഷ്യന്‍ ഐതിഹാസിക എഴുത്തുകാരന്‍ മാക്‌സിം ഗോര്‍ക്കിയുടെ 'അമ്മ'. അന്ന് 'അമ്മ'യെ മടിയിലെടുത്തുവച്ച് മനസ്സില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്, ഏത് ദാരിദ്ര്യകാലത്തും ഗോര്‍ക്കിയുടെ മാത്രമല്ല മുഴുവന്‍ മനുഷ്യരുടെയും ഈ അമ്മയുടെ ചങ്കില്‍  ഞാന്‍ ചവുട്ടില്ല എന്ന്.

ന്ന് ഫെയ്‌സ്ബുക്കുകളുടെയും ഇ വായനാ പ്രതീതി യാഥാര്‍ത്ഥ്യങ്ങളുടെയും 'ഇ'ക്കാലത്ത്, വീട്ടുമുറിയില്‍ പുസ്തകങ്ങള്‍ സൂക്ഷിക്കുക എന്നത് അറുപഴഞ്ചന്‍ നടപ്പുദീനമായി പരിഹസിക്കപ്പെടാന്‍ ഇടയുള്ള ഇന്നാളുകളില്‍ പുസ്തകങ്ങളെല്ലാം ഡാറ്റകളായി സംസ്‌കരിക്കപ്പെട്ടാലും എഴുപതുകളിലെ കടുപ്പന്‍ ഹാഡ്‌ബോഡ് കവറില്‍ കൊടുങ്ങല്ലൂരിലെ സ്വാതന്ത്ര്യസമരപ്രവര്‍ത്തകനായിരുന്ന ടിഎന്‍ കുമാരന്‍ എനിക്ക് സമ്മാനമായി തന്ന 'അമ്മ'യെ നൂലിടറിയ താളുകളും മഷിപ്പടരലുകളും റഷ്യന്‍ ബയന്‍ഡിംഗിന്റെ കാര്‍ക്കശ്യവും  കടലാസുപുഴുക്കളുടെ ഒളിസങ്കേതങ്ങളുമുള്ള അതേ കട്ടിപ്പുസ്തകം തന്നെയായി ഞാന്‍ സൂക്ഷിക്കും. കാരണം, റഷ്യ, സോഷ്യലിസത്തിലേയ്ക്ക് അസംഖ്യം തൊഴിലാളിയുവാക്കളുടെ ചോരയും കൈത്തയമ്പും വിയര്‍പ്പും കൊണ്ട് പടുത്ത കല്‍ക്കെട്ടുകളിലൂടെ മുന്നേറിയപ്പോള്‍ അന്നവും വാത്സല്യവും ആത്മധൈര്യവും ചങ്കുറപ്പും ലഘുലേഖാവിതരണങ്ങളും കൊണ്ട് വിപ്ലവമനസ്സുകള്‍ക്ക് സഫലമായ മാതൃകയൊരുക്കിയത് പോരാളിയായ പാവെലിന്റെ ഈ അമ്മയായിരുന്നു.


ദ്യപനായ ഭര്‍ത്താവിന്റെ നിരന്തര ഹസ്തതാഡനങ്ങളാല്‍ തലതാഴ്ത്തപ്പെട്ട് റഷ്യയിലെ പതിവുമൂടല്‍മഞ്ഞില്‍ അപ്രസക്തമായി പുതഞ്ഞുപോകേണ്ടിയിരുന്ന ഒരമ്മയെ, റഷ്യന്‍ വിപ്ലവത്തിന്റെ യുവമനസ്സറിയുന്ന മഹാമാതൃത്വമായി ഗോര്‍ക്കി വളര്‍ത്തിയെടുക്കുകയാണ് ഈ പുസ്തകത്തില്‍. അതുകൊണ്ട് അമ്മ വായിക്കുമ്പോള്‍, പലപ്പോഴും പാവെലിന്റെ വിപ്ലവ വഴികളിലേക്ക് ഇറങ്ങിപ്പോകാന്‍ പ്രിയപ്പെട്ടിരുന്ന എന്റെ വിപ്ലവമനസ്സ്, അതിനേക്കാള്‍ ആഴത്തില്‍ എനിക്കും ഇതേ പോലുള്ള ഒരമ്മയായാല്‍ മതിയെന്ന് നിഷ്‌കളങ്കപ്പെടും എപ്പോഴും. ചിലപ്പോള്‍ തോന്നും ജീവിതത്തിന്റെ കഷ്ടക്കടലുകളില്‍ ഉലയുമ്പോള്‍, ബൈബിളും ഭഗവദ്ഗീതയും ഖുര്‍ആനും നല്‍കുന്നതിനേക്കാള്‍ നേര്‍ത്തെളിച്ചം നല്‍കുന്ന ഖലീല്‍ ജിബ്രാന്റെ പ്രവാചകന്‍ അടക്കമുള്ള കൃതികളിലേതിനേക്കാള്‍ ആത്മവിശ്വാസവും ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളും നല്‍കുന്നത് അമ്മയുടെ താളുകള്‍ മറിയുമ്പോളാണെന്ന്.

പില്‍ക്കാലത്ത്, ടിഎന്‍ കുമാരന്‍ സ്മാരകവായനശാല എന്ന കവിത എഴുതിയ വേളയില്‍ ഗോര്‍ക്കിയുടെ ഈ അമ്മ എന്റെ കവിതയിലേക്കുകൂടി വിരുന്നുവന്നു. ടിഎന്‍ കുമാരന്‍മാസ്റ്റര്‍ എനിക്ക് കൗമാരത്തില്‍ അമ്മയെന്ന പുസ്തകം തന്നതിനെക്കുറിച്ച് ഇങ്ങനെയായിരുന്നു ഞാന്‍ എഴുതിയത്:

…അടുക്കും ചിട്ടയുമില്ലാത്ത
എന്റെ അരാജകമുറിയിലേക്ക്
ഗോര്‍ക്കിയുടെ അമ്മയെ
ചിതല്‍ കരണ്ട സാരിയുടുപ്പിച്ച്
പറഞ്ഞയച്ചിരുന്നു…

ന്നും ചില അപൂര്‍വ്വ രാത്രികളില്‍ തീരുമാനങ്ങളെടുക്കായ്കകളുടെ അസ്വസ്ഥ മൂഹൂര്‍ത്തങ്ങളില്‍ എനിക്കായി പ്രതീക്ഷകളുടെ ഏതെങ്കിലും ലഘുലേഖകള്‍ ശത്രുക്കളറിയാതെ വിതരണം ചെയ്യണോ മോനേ എന്നു ചോദിച്ചുകൊണ്ട് പ്രത്യക്ഷപ്പെടാറുണ്ട് പാവെലിന്റെ ആ വളരെ പഴയ അമ്മ. അതിജീവനങ്ങളുടെ വാത്സല്യവും മുലപ്പാലും ചോരയും കാര്‍ക്കശ്യവുമായി.

  -(സ്മാര്‍ട്ട് ഫാമിലി മാസികയുടെ കോളമായ ഹോം ലൈബ്രറിയില്‍ 2012 ഡിസംബറില്‍ എഴുതിയത്)

Tuesday, March 15, 2011

എന്റെ കവിതകളുടെ ഭൂമിശാസ്ത്രം




  വിതകളുടെ അന്നവും അനുഭവവും കൊണ്ട് ജീവിതത്തില്‍ തുടരുന്ന ഒരാളുടെ ഭൂമിശാസ്ത്രമാണ് ഈയിടം. എങ്കിലോ എന്റെ  ഒരു കവിത പോലും ഈ മണ്ണില്‍ നിങ്ങള്‍ക്ക് വായിക്കാന്‍ കഴിയില്ല. കവിത സ്വാഭാവികമായി ഉണ്ടാകേണ്ടതാണെന്ന് ഇപ്പോഴും കരുതുന്നു. എങ്കിലും എന്റെ മനസ്സിന്റെ വിചിത്രവ്യവഹാരങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന   വായനക്കാര്‍, കാവ്യാനുശീലനത്തിന്റെ സംസ്കാരം കൊണ്ട് സിദ്ധിച്ച ശില്പബദ്ധത എന്നീ ഘടകങ്ങള്‍, ഓരോ കവിതയും എഴുതിക്കഴിഞ്ഞാലും കയ്യില്‍ വച്ചുകൊണ്ടിരിക്കാനും എഴുതിയ വേളയിലെ  അനുഭൂതിയേക്കാള്‍  തീവ്രമായ ലഹരിയോടെ തിരുത്താനും  എന്നിട്ടും ആ കവിതയെ മറക്കാനും പിന്നെ മാസങ്ങള്‍ക്ക് ശേഷം പുതിയ ഒരാളെപ്പോലെ അതേ കവിത വീണ്ടും വായിച്ചു പുതുക്കാനും പ്രേരിപ്പിക്കുന്നു. അതുകൊണ്ട്, എഴുതുന്ന ഓരോ പുതിയ കവിതയും എന്റെ യൌവനത്തിന്റെ നിരാലംബതകളില്‍ എത്രമേല്‍ ഉള്ളുരുക്കത്തോടെ ഇല്ലാപ്പണം തേടിപ്പിടിച്ച്‌ സ്റ്റാമ്പ്‌ ഒട്ടിച്ചു മാസികകള്‍ക്ക്‌ അയച്ചുവോ, അത്ര മേല്‍ നിഷ്ഠയോടെ മാത്രം അയക്കാൻ  ഇപ്പോഴും കരുത്തു നല്കുന്നു. 

   തൊണ്ണൂറുകളുടെ പകുതികളിൽ, ബിഎയ്ക്ക് പഠിക്കുമ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച മൃഗശാല എന്ന കവിത, ഇന്നും ഏത് കവിത എഴുതിയാലും അത് വാരികയ്ക്കോ മാസികയ്ക്കോ അയച്ചുകൊടുത്തു കാത്തിരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു. ബ്ലോഗിന്റെ പുത്തന്‍ സ്വതന്ത്രസ്ഥലം എന്നെ ഒരുതരത്തിലും വ്യമോഹിപ്പിക്കുന്നില്ല. എന്റെ കവിതകള്‍ പ്രിയപ്പെടുന്നവര്‍ അവ മാസികകളിലും ആഴ്ച്ചപ്പതിപ്പുകളിലും തേടിക്കൊള്ളും എന്ന് എനിക്കറിയാം. ഒന്നിച്ച്‌ അവയുടെ നെഞ്ചിടിപ്പ് കേള്‍ക്കണമെന്നുള്ളവര്‍  ഡി സി  ബുക്സില്‍ ചെന്ന് നെഞ്ചുംവിരിച്ച്  തലകുനിക്കുന്നു എന്ന ആദ്യ സമാഹാരമോ കാത്തുശിക്ഷിക്കണേ എന്ന രണ്ടാമത്തെ സമാഹാരമോ ചോദിച്ചു വാങ്ങും എന്നും അറിയാം. ഇതിനെല്ലാം അര്‍ഥം ആകാശത്തിനും ഭൂമിക്കും ഇടയിലെ ഈ  സമ്മോഹനസ്ഥലം അതിര്‍ത്തിയില്ലാതെ സൌജന്യമായി  കിട്ടിയിട്ട് ഒരു തൈ പോലും നടാത്തവനാണ് ഇയാള്‍ എന്നല്ല. ഇത് എന്റെ കവിതയുടെ മഞ്ഞും മഴയും ചോരയും ബീജവും  വെയിലും മിന്നലും  വീഴുന്ന മനസ്സിന്റെ തുറസ്സാണ്. കവിയായിരിക്കുന്നതിന്റെ രസം കവിയായിരിക്കുന്നതിലെ രഹസ്യം കൂടിയാണ്. കവിതയോട് താല്പര്യം ഇല്ലാത്തവര്‍ യാദൃശ്ചികമായി  ഈയുള്ളയാളുടെ  ഏതെങ്കിലും കവിത വാരികയിലോ മറ്റോ കണ്ടുവെന്നു പറഞ്ഞാല്‍ അത് ഞാന്‍ അല്ലെന്നും മറ്റേതോ ബനേഷ് ആണെന്നും പറയാനുള്ള ഗഹനമായ നിസ്സംഗത എനിക്കുണ്ട്. എന്റെ രീതികളും കാര്‍ക്കശ്യങ്ങളും രാഷ്ട്രീയമായ ഉള്ളുരകളും ചെരിനോട്ടങ്ങളും മനസ്സിലാകുന്നവര്‍ മാത്രമാണ് എന്റെ വായനക്കാര്‍ എന്ന ഉത്തമ ബോധ്യത്തോടെ.

---------------------------------------------------------------------------------

ആദ്യകവിതാസമാഹാരത്തിന്റെ  ആമുഖം 

കുറഞ്ഞ ഒരു ജീവിതത്തിനായുള്ള ക്യു നില്‍ക്കലാകാം കവിത. നീണ്ടതും വ്യവസ്ഥയില്ലാത്തതുമായ നേര്‍രേഖ. എപ്പോള്‍ വേണമെങ്കിലും അത് പിരിച്ചുവിടപ്പെട്ടേക്കാം. സാമൂഹികതയെ ക്രുദ്ധമായി തകര്‍ത്ത് ഇടിച്ചുകയറല്‍ നടന്നേക്കാം. എങ്കിലും ആ രേഖയില്‍ മുന്നുംപിന്നുമെന്ന ഒരു കൂട്ടായ്മയുണ്ട്. ഭാഷയുടെയും അനുഭവത്തിന്റെയും പ്രതികരണങ്ങളുടെയും കൂട്ടായ്മ. എത്തിച്ചേരുന്ന ഇടം ഒരേ സമയം ഒരു മുഷ്ടിക്കു മാത്രം പ്രവേശിക്കാവുന്ന ഒറ്റയഴി മാത്രമാവാം. ഭാഷ വേണ്ടാത്ത ഒരു കൈ നീട്ടല്‍ മാത്രമാവാം പിന്നെ വേണ്ടത്. ചിലപ്പോള്‍ അര്‍ത്ഥനയുടേതോ അപേക്ഷയുടേതോ ആയ  കാലപ്പഴക്കമുള്ള വാക്കുകള്‍. ഒരു പക്ഷേ അവകാശം ഉന്നയിക്കല്‍ . തെറിക്കുന്ന വാക്കുകളും വേണ്ടിവന്നേക്കാം. മുഷ്ടിയും ഭാഷയും ഇടയ്ക്കിടെ ഈ നില്പില്‍ ഭാവിയിലേക്ക് സജ്ജമാകും. ക്യു പക്ഷേ നീണ്ടതാണ്. വീട്ടുമുറികളും ഇടവഴികളും മരുഭൂമിയും കടന്ന് നിഴലുകള്‍ തെളിഞ്ഞു മാറിക്കൊണ്ട് അത് തുടരുന്നുണ്ട്. അതുകൊണ്ട് ഇന്നിന്റെ എല്ലാ മഴയും എല്ലാ വെയിലും നേരേ നനയുന്നുണ്ട്. പായലും പൂപ്പലും പിടിച്ചും വിലകുറഞ്ഞ ഷാംപൂക്കളാല്‍ ഇടയ്ക്ക് മിനുസപ്പെട്ടും ശല്‍ക്കങ്ങള്‍ പടര്‍ന്നും വിയര്‍ത്തും ഭാവം പകര്‍ന്നും ജ്വലിച്ചും മങ്ങിയുമാണ്‌ നില്‍പ്പ്. നീക്കങ്ങള്‍ അറിഞ്ഞുകൊണ്ടുള്ള ഈ തനിനില്പ്പു തന്നെയാണ് എഴുത്ത്. 1990 ല്‍ എഴുതിയത് മുതലുള്ളവ ഈ സമാഹാരത്തിലുണ്ട്. വേഴാമ്പല്‍ അന്നാണെഴുതിയത് ; 18 വയസ്സില്‍. വികാരങ്ങള്‍ അധികം കളിക്കരുതെന്ന് വ്യാകുലപ്പെട്ടു; വിവേകം ഒരു അധ്യാപകനാകരുതെന്നും. പാളിയും ഫലിച്ചും തുടര്‍ന്നു. അനുഭവം അതുകൊണ്ട് ഗാഡമായ ഒരു സംസ്കാരലോകമായി.

 വ്യക്തിജീവിതത്തില്‍ മൌനമാണ് പ്രധാന ഭാഷ. വ്യവഹാരങ്ങളില്‍, ബന്ധങ്ങളില്‍, മുന്നേറ്റങ്ങളില്‍, അത് നമ്മെ തോല്‍പ്പിക്കും. കരയിപ്പിക്കുന്ന ചിരികളോ കൊല്ലുന്ന സത്യവാങ്ങ്മൂലങ്ങളോ അതിനെ കരുവാക്കി ആക്രമിക്കും. പക്ഷെ, കൊല്ലാന്‍ കൊണ്ടുപോകുമ്പോളും മഴവെള്ളത്തില്‍ കാലുകൊണ്ട്‌ ഒരു പടക്കം പൊട്ടിച്ച് അത് രസിക്കും. കബഡി കളിയിലും എളിയില്‍ ഒരു കത്തി കരുതും. വ്യക്തിജീവിതത്തില്‍ അതിന്റെ ഭാഷയെ, മുന്‍നോക്കിനെ തെളിയിക്കാനാവില്ല. കവിതയില്‍ അതേ മൗനം അനുഭവത്തെ തൊട്ടും, അതിനകത്തെ ജ്വലിപ്പിച്ചും പറന്നുവ്യാപിക്കും. ശൈലികളില്‍ ഒതുങ്ങായ്ക കൊണ്ടും വികാരങ്ങളും വിവേകങ്ങളും നിറഞ്ഞു കളിക്കായ്ക കൊണ്ടും വിഷത്തിന്റെയും അമൃതിന്റെയും രുചികള്‍ക്കിടയിലൂടെ അത് പാഞ്ഞുകൊള്ളും. താണ്ടിയ ദൂരം കൊണ്ടും എത്തിച്ചേരുന്ന ഇടം കൊണ്ടും ത്യജിക്കാനായി മാത്രം നേടുന്ന അര്‍ഥം കൊണ്ടും അത് ശിരസ്സുയര്‍ത്തിപ്പിടിക്കും.

ഈ ആദ്യ സമാഹാരം, എളിയ ജീവിതത്തിലും ഭാഷ പോലെ ഭക്ഷണവും അതിജീവനവും തന്ന് എന്നെ പുലര്‍ത്തിയ അച്ഛനും അമ്മയ്ക്കും.
കൊടുങ്ങല്ലൂര്‍
01.11.2007.
---------------------------------------------------------------------------------

നെഞ്ചുംവിരിച്ച്  തലകുനിക്കുന്നു
കവിതകള്‍
എം എസ് ബനേഷ്
ഡി സി ബുക്സ്
വില നാല്‍പതു രൂപ

ഈ സമാഹാരത്തിലെ കവിതകളുടെ പേരുകള്‍

ജലത്തിന്റെ സാരാംശം-മാതൃഭൂമി ആഴ്ചപ്പതിപ്പ്-2006 ജൂണ്‍ 
തുറക്കല്‍-മാതൃഭൂമി ആഴ്ചപ്പതിപ്പ്-2006 മാര്‍ച്ച്‌ 
അടിയന്‍-മാധ്യമം ആഴ്ചപ്പതിപ്പ്-2006 ഫെബ്രുവരി 
കബഡി-മാതൃഭൂമി ആഴ്ചപ്പതിപ്പ്-2005 ജൂണ്‍ 
ഇരട്ട-മാധ്യമം ആഴ്ചപ്പതിപ്പ്-2005 ജൂണ്‍
കല്യാണക്കാസെറ്റ്വീണ്ടുംകാണല്‍-മാതൃഭൂമി ആഴ്ചപ്പതിപ്പ്-2005 ഫെബ്രുവരി
തൊണ്ടയിലെ മീന്മുള്ള്-വായന മാസിക-2005 ജൂലൈ 
ദീര്‍ഘക്കിഴങ്ങ്-മാധ്യമം ആഴ്ചപ്പതിപ്പ്-
തെണ്ടി-മാതൃഭൂമി ആഴ്ചപ്പതിപ്പ്-2004 ഒക്ടോബര്‍ 
അടക്കം-മലയാളം വാരിക-2007 ജൂണ്‍ 
വായനശീലം-വായന മാസിക-2004 ഓഗസ്റ്റ്‌ 
കണ്ടുകൊണ്ടേന്‍-മാധ്യമം ആഴ്ചപ്പതിപ്പ്-2003 മെയ്‌ 
ഭയോഡാറ്റ-കലാകൌമുദി ആഴ്ചപ്പതിപ്പ്-2002 ഡിസംബര്‍ 
പുരുഷ നിതംബമേ-മലയാളം വാരിക-2002 നവംബര്‍ 
ചുംബിതം-ഭാഷാപോഷിണി-2002
കേരളീയ ചിത്രകല -മാധ്യമം ആഴ്ചപ്പതിപ്പ്-2000 ഡിസംബര്‍ 
ഒച്ച്‌-കലാകൌമുദി ആഴ്ചപ്പതിപ്പ്-2000 ഡിസംബര്‍ 
കണങ്കാലിലെ  മൃദുരോമങ്ങള്‍-കലാകൌമുദി ആഴ്ചപ്പതിപ്പ് -2007 നവംബര്‍ 
കഠിനം-മാധ്യമം ആഴ്ചപ്പതിപ്പ്-2000 ജനുവരി 
മൂരിനിവര്‍ത്തല്‍-മാധ്യമം ആഴ്ചപ്പതിപ്പ്-2007 ജനുവരി   
ഛെ-ന്നായ-ഭാഷാപോഷിണി-1999 സെപ്റ്റംബര്‍ 
തൊണ്ടയിലെ മുള്ള്-മാധ്യമം ആഴ്ചപ്പതിപ്പ്-2006 മെയ്‌ 
കൊലപാതകം:ചില നിരീക്ഷണങ്ങള്‍-മാധ്യമം ആഴ്ചപ്പതിപ്പ്-1999 മെയ്‌ 
ആനയെ കുളിപ്പിക്കുന്ന വിധം-മലയാളം വാരിക-1999 ഏപ്രില്‍ 
രാജവെമ്പാല-കുങ്കുമം വാരിക
മുടിയുടെ തമിഴന്‍വിശേഷണം ചേര്‍ത്ത്-മലയാളം വാരിക-2007 ഏപ്രില്‍ 
കിണര്‍-കലാകൌമുദി ആഴ്ചപ്പതിപ്പ്- 1998 ജൂണ്‍ 
ഉറുമ്പിനെ കണ്ടെത്തല്‍-മലയാളം വാരിക-1997 സെപ്റ്റംബര്‍ 
-മാധ്യമം ആഴ്ചപ്പതിപ്പ്-2007 നവംബര്‍ 
മൃഗശാല-മാതൃഭൂമി ആഴ്ചപ്പതിപ്പ്-1997 ഏപ്രില്‍ 
താന്‍ കുറെ നേരമായല്ലോ പറയാന്‍ തുടങ്ങിയിട്ട്-കേരള കവിത-2007
വളകള്‍-ഭാഷാപോഷിണി-1996 നവംബര്‍ 
ഈയല്‍-കലാദര്‍പ്പണം- 1996 ഒക്ടോബര്‍ 
സ്വര്‍ഗാരോഹണത്തിലെ പ്രശ്നങ്ങള്‍-പച്ചക്കുതിര-2007 ജൂണ്‍
ചര്‍മം ഇറച്ചിയോട്--മാധ്യമം ആഴ്ചപ്പതിപ്പ്-2007 ജൂണ്‍ 
ഓന്ത്-സുകൃതം മാസിക-1996 ഓഗസ്റ്റ്‌ 
കാട്ടിലെ രാത്രി-എക്സ്പ്രസ്സ്‌ ആഴ്ചപ്പതിപ്പ് -1990
ഒഎന്‍വിയെ ഞാന്‍ അനുകരിക്കും-മാതൃഭൂമി ആഴ്ചപ്പതിപ്പ്-2004 ഏപ്രില്‍ 
കൂര്‍ക്ക -ഭാഷാപോഷിണി-2007
ട്രാഫിക് ലൈറ്റിനെകുറിച്ച് അല്പം സ്വകാര്യ ട്യുഷന്‍-സാഹിത്യ ലോകം 1999
കാരണവര്‍-സാഹിത്യ ലോകം-1993 മെയ്‌ 
വേഴാമ്പല്‍-സരോവരം ഓണപ്പതിപ്പ്-1990
--------------------------------------------------------------------------------

   


     

Wednesday, March 2, 2011

എന്റെ പുസ്തകങ്ങള്‍



                     കാത്തുശിക്ഷിക്കണേ

     ന്റെ ഏറ്റവും പുതിയ കവിതാസമാഹാരം. 2008 മുതല്‍ 2012 വരെയുള്ള 5 വര്‍ഷങ്ങളിലെ എന്റെ ജീവിതത്തിലെ ഏകാന്തതയുടെ രാഷ്ട്രീയവും ഏകാകിയുടെ ലോകാന്തതയും ഒക്കെയാകാം ഈ കവിതകളിലെ പൊതുധാര. കരിപുരണ്ട ചിരിയും നിശിതസങ്കടങ്ങളും ആ കവിതകളെ കര്‍ക്കശമാക്കുന്നുണ്ടാവാം. പ്രമുഖ ഡോക്യുമെന്ററി സംവിധായകനും കൊല്‍ക്കൊത്തയിലെ ഫിലിംസ് ഡിവിഷന്‍ ഡയറക്ടറുമായ ജോഷി ജോസഫാണ് പുസ്തകത്തിന് അവതാരികയെഴുതിയിരിക്കുന്നത്. ജോഷി എഴുതുന്നു: 'എം.എസ്.ബനേഷ് എന്ന കവി മൈതാനത്തില്‍ കളിക്കേണ്ട കളി മനസ്സില്‍ക്കളിച്ചിട്ടാണോ മൈതാനത്തിലേക്കിറങ്ങുന്നത് എന്ന് സത്യമായും എനിക്കറിയില്ല. എന്നാല്‍ ഒന്നറിയാം: കവിത്വം തൂങ്ങുന്ന തുലാസ്സിലും കാല്‍പ്പടക്കങ്ങള്‍ പൊട്ടിക്കുന്ന ക്രീഡാപരതയിലും വിഷാദവും പ്രസാദവും ഒറ്റക്കുപ്പിയില്‍ അടയ്ക്കപ്പെട്ടിരിക്കുന്നു. ഇത് വീണ്ടും കുടിക്കാന്‍, കുടിച്ച് കുടിച്ച് പിന്നെയും കുടിച്ച് രസിക്കാന്‍ എന്നിലെ വായനക്കാരന് എന്നും ഹരമാണ്....'  പ്രശസ്ത യുവനിരൂപകന്‍ കെവി സജയ് ആണ് കവിതകളുടെ പഠനം നിര്‍വ്വഹിച്ചിരിക്കുന്നത്. 2012ലെ മികച്ച 25 പുസ്തകങ്ങളിലൊന്നായി ഇന്ത്യ ടുഡേ ഈ പുസ്തകം തെരഞ്ഞെടുത്തു. എറണാകുളത്ത് നടന്ന ചടങ്ങില്‍ പുസ്തകം പ്രകാശനം ചെയ്തത് ബാലചന്ദ്രന്‍ ചുള്ളിക്കാടായിരുന്നു. പ്രസാധനം: ഡിസി ബുക്‌സ്. വില: 70 രൂപ


              നെഞ്ചുംവിരിച്ച് തലകുനിക്കുന്നു

ന്റെ ആദ്യകവിതാസമാഹാരം.
അവതാരികകളുടെയോ,
പഠനങ്ങളുടെയോ
അലങ്കാരങ്ങളില്ലാതെ
2007 നവംബറില്‍
തിരുവനന്തപുരത്ത് വച്ച്
പുസ്തകം പ്രകാശനം ചെയ്തു.
ഡിസി ബുക്‌സാണ് പ്രസാധകര്‍.
വില 40 രൂപ.


കലി-ദ ഫ്ലെയ്മിംഗ് ഫെയ്സസ്   

കൊടുങ്ങല്ലൂര്‍ ഭരണിയെ സംസ്കാര പഠനത്തിന്റെ കണ്ണിലൂടെ ആവിഷ്കരിക്കുന്ന ഡോകുമെന്ററി. രണ്ടായിരത്തി രണ്ടിലാണ് ഈ ചിത്രം സംവിധാനം ചെയ്തത്. 11 വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ക്കാവിനു കൂടുതല്‍ പ്രാചീനതാനഷ്ടം വന്നിരിക്കുന്നു. കോമരങ്ങള്‍ക്ക് ഇപ്പോള്‍ മൊബൈല്‍ ഫോണുകള്‍ ഉണ്ട്. തല വെട്ടിപ്പൊളിക്കുമ്പോള്‍ ഉത്കണ്ഠയോടെ ഒരു ഫോണ്‍ അരമണികള്‍ക്കിടയില്‍ ആകുലപ്പെടുന്നുണ്ട്. തെറിപ്പാട്ടുകള്‍ റെക്കോര്‍ഡ്‌ ചെയ്യാന്‍ ഉയരുന്ന മൊബൈല്‍ ഫോണുകള്‍ വന്യമുഖങ്ങളുടെ കാഴ്ച മറയ്ക്കുന്നുണ്ട്. ആ കാലത്തിനു മുന്‍പുള്ള ഡോകുമെന്ററി. അതിന്റെ തിരക്കഥ കവര്‍‌സ്റ്റോറിയായി ആദ്യം പ്രസിദ്ധീകരിച്ചത് ഭാഷാപോഷിണി. പിന്നെ പുസ്തകമാക്കിയത് ഫാബിയന്‍ ബുക്സ്. അവതാരിക എഴുതിയത് സ്നേഹത്തിന്റെ നാട്ടുമാവ് എം എന്‍ വിജയന്‍ മാഷ്‌. പഠനം കൊണ്ട് തളിര്‍പ്പിച്ചത് ചിന്ത രവീന്ദ്രന്‍.



കലാപത്തിന്റെ ഉത്തരങ്ങള്‍  

ലാകൗമുദി ആഴ്ചപ്പതിപ്പില്‍ ജോലി ചെയ്തിരുന്ന നാളുകളില്‍ തുടര്‍ച്ചയായി എം എന്‍ വിജയന്‍ മാഷിനെ, നാട്ടുമാവുകള്‍ ധാരാളമുള്ള കൊടുങ്ങല്ലൂരിലെ കരുണ എന്ന വീട്ടില്‍ വച്ച് നേരില്‍ കണ്ടു നടത്തിയ സംഭാഷണങ്ങളുടെ സമാഹാരം. മാഷിന്റെ എല്ലാമായ ഭാര്യ, വീണുകിടക്കുന്ന മാമ്പഴങ്ങള്‍ പെറുക്കി പൂളി പിഞ്ഞാണത്തില്‍ വച്ചിരുന്നത് വൈലോപ്പിള്ളിയോളം മധുരം പരത്തി. സംഭാഷണത്തില്‍ പക്ഷെ കണ്ണൂരിലെയും നാദാപുരത്തെയും തലശ്ശേരിയിലെയും ചോരയായിരുന്നു. അതിന്റെ ഗന്ധം ഉടനീളം ഈ പുസ്തകത്തില്‍ ഉണ്ട്. പ്രസിദ്ധീകരിച്ചത് ഫാബിയന്‍ ബുക്സ്.

ബുദ്ധിജീവികളുടെ മൌനം 

വിശ്വപ്രസിദ്ധ ഭാഷാശാസ്ത്രജ്ഞനും ചിന്തകനുമായ നോം ചോംസ്കിയുടെ രാഷ്ട്രീയ ലേഖനങ്ങളുടെയും അഭിമുഖങ്ങളുടെയും പരിഭാഷ. നമ്മുടെ അഭിരുചികളെപ്പോലും നിയന്ത്രിക്കുന്ന തരത്തില്‍ അധീശത്വ മേല്‍ക്കോയ്മയുടെ പ്രവര്‍ത്തനക്ഷമത വളര്‍ന്നുവരുമ്പോള്‍ നിസ്സംഗതയും അരാഷ്ട്രീയ വാദവും അസംബന്ധമാണെന്ന പ്രവാചകസ്വരം. പരിഭാഷ എം എസ്‌ ബനേഷ്, എന്‍ എം ഹുസൈന്‍. പ്രസാധകര്‍ ഫാബിയന്‍ ബുക്സ്.