Thursday, April 10, 2014

റസാഖ് കോട്ടയ്ക്കലിന്റെ കാമറയൊരുക്കം

(പ്രശസ്ത ചലച്ചിത്രകാരന്‍ ജോഷി ജോസഫിനുവേണ്ടി പ്രമുഖ ഛായാഗ്രാഹകന്‍ റസാഖ് കോട്ടക്കല്‍ കാമറ നിര്‍വ്വഹിച്ച മേക്കിംഗ് ദി ഫെയ്‌സ് എന്ന സിനിമയുടെ ദൃശ്യാഖ്യാനം. ഇന്നലെ -2014 ഏപ്രില്‍ 9ന്- അന്തരിച്ച ശ്രീ റസാഖ് കോട്ടയ്ക്കലിന്, ഡിജിറ്റല്‍ അര്‍മാദകാലത്തിനും മുമ്പ്, സാധാരണ കാമറ കൊണ്ട് അമൂര്‍ത്തതയുടെ വികല്പങ്ങള്‍ വിന്യസിച്ച ഛായാഗ്രാഹകന്, ഓര്‍മ്മകളോടെ ഈ ദൃശ്യാഞ്ജലി)

രചന, സംവിധാനം: ജോഷി ജോസഫ്
കാമറ: റസാഖ് കോട്ടയ്ക്കല്‍
ദൃശ്യാഖ്യാനം: എം.എസ് ബനേഷ്


   തിളങ്ങുന്ന ഒരു ആഡംബര വസ്ത്രത്തിന്റെ സമീപദൃശ്യത്തിന്റെ പളപളപ്പും, മുഴങ്ങിക്കേള്‍ക്കുന്ന ഹരി ബോല്‍ ഹരി മന്ത്രോച്ചാരണങ്ങളും ഡ്രമ്മുകളുടെയും വാദ്യോപകരണങ്ങളുടെയും പ്രകമ്പനവും മാത്രം ആദ്യം. സംഗീതപ്പെരുക്കത്തില്‍ അഭ്രപാളി മുഴുവനായും നമ്മള്‍ കാണുന്ന ഈ അലങ്കാരവസ്ത്രം വാസ്തവത്തില്‍ 'പൊളോയ്' എന്നറിയപ്പെടുന്ന, മണിപ്പൂരിലെ വധുക്കളുടെ വിവാഹച്ചേലയാണ്. ഈ വിവാഹവസ്ത്രച്ചാരുദൃശ്യവും ഇഴപിരിയാത്ത പരമ്പരാഗത സംഗീതവും ചേര്‍ത്തുകൊണ്ട് സിനിമ തുടങ്ങുന്നു.

 പതുക്കെ, ചുവപ്പും മഞ്ഞയും ഇടകലര്‍ന്ന വസ്ത്രത്തിന്റെ അതിസമീപക്കാഴ്ച്ചയുടെ പ്രതലങ്ങളില്‍ തലോടിക്കൊണ്ട് കാമറ നീങ്ങുമ്പോള്‍ നമ്മള്‍ ടോം ശര്‍മ്മയെ ആദ്യമായി തെല്ലിട കാണുന്നു. കറുത്ത വരകളുള്ള ടീഷര്‍ട്ട് ധരിച്ച ടോം ശര്‍മ്മ. നന്നായലങ്കരിച്ച മുറിയില്‍ ചുവന്ന സ്ലീവ്‌ലെസ് ഉടുപ്പിട്ട ഒരു യുവതിയെ മേക്കപ്പ് ചെയ്യുകയാണ് ഈ തെല്ലിടക്കാഴ്ച്ചയില്‍ ടോം ശര്‍മ്മ. തൊട്ടടുത്ത ഷോട്ടില്‍ ഏതോ വാഹനത്തിന്റെ റിയര്‍ വ്യൂ കണ്ണാടിയുടെ അത്യധികസമീപ ദൃശ്യം. അതിലെ സ്ഫടികത്തില്‍ വെള്ള അക്ഷരങ്ങളില്‍ വായിക്കാം, പ്രശസ്തമായ ഗതാഗതോപദേശം: ഒബ്ജക്ട്‌സ് ഇന്‍ ദ മിറര്‍ ആര്‍ ക്ലോസര്‍ ദാന്‍ ദേ അപ്പിയര്‍. (കാണുന്നതായി തോന്നുന്നതിനേക്കാള്‍ അരികിലായിരിക്കും കണ്ണാടി
കാണിക്കുന്ന വസ്തുക്കള്‍)

ഇപ്പോള്‍ കണ്ട കണ്ണാടിയില്‍ നിന്ന് നമ്മള്‍ പെട്ടെന്ന് മറ്റൊരു കണ്ണാടി കാണുന്നു. അതില്‍ ഒരു യുവതിയുടെ മുഖം പ്രതിഫലിക്കുന്നുണ്ട്. അവളുടെ മുഖത്ത് മേക്കപ്പ് ചെയ്യുന്ന മറ്റൊരു വ്യക്തിയുടെ വിരലുകളുടെ ദ്രുതചലനങ്ങള്‍. എത്ര ശ്രദ്ധാപൂര്‍വ്വമാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ ചലനങ്ങള്‍ എന്ന് കൗതുകപ്പെടുത്തും വിധത്തിലുള്ള ആകാംക്ഷാഭരിതമായ കോണിലാണ് കാമറയുടെ നില്പ്. ഇപ്പോള്‍ യുവതിയുടെ കണ്ണുകള്‍ക്ക് തൊട്ടുതാഴെ മെല്ലെ ചലിക്കുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ ചെറുവിരല്‍. പിന്നെ കാണാം, കണ്‍പീലികളുടെ സ്ഥാനത്ത് ആര്‍ട്ടിസ്റ്റിന്റെ വിരലുകള്‍ പതിപ്പിച്ചുവയ്ക്കുന്ന ഒരു കൃത്രിമക്കണ്‍പീലി.  നൊടിയിടയില്‍ അതുവരെയില്ലാതിരുന്ന സമൃദ്ധമായ പീലികളോടെ മെല്ലെ തുറക്കുകയാണ് യുവതിയുടെ സുന്ദരമായ കണ്‍പോളകള്‍.

 

ഓടുന്ന ഒരു കാറിന്റെ റിയര്‍വ്യൂ കണ്ണാടിയിലൂടെ നമ്മള്‍ക്ക് ഇപ്പോള്‍ പുറത്തെ മഞ്ഞില്‍നരച്ച പ്രകൃതി കാണാം. കണ്ണാടിയിലെ പ്രതിഫലനം വിട്ട് കാറിനകത്തെ കാമറ കാണിച്ചുതരുന്ന  മലമ്പ്രദേശങ്ങളിലെ മഞ്ഞില്‍ മരവിച്ച പ്രകൃതി. ഹരിതാഭമാണെങ്കിലും അത് കാണാന്‍ പറ്റാത്ത വിധം സാന്ദ്രമാണ് പച്ചപ്പിനുമേലുള്ള ഹിമപടം. കണ്ണട വെച്ച ഒരു യുവതി കാറിലെ ചില്ലുജാലകത്തിനരികിലിരുന്ന് പുറത്തേക്ക് വിഷാദകരമായി നോക്കുന്നുണ്ട്. മൂടല്‍മഞ്ഞ് അല്പം നീങ്ങുമ്പോള്‍ കാറിനെതിരെ കുന്നിന്‍ചരുവിലൂടെ വരുന്ന രണ്ടു വാഹനങ്ങള്‍. ഈ രംഗങ്ങളെയെല്ലാം അനുഗമിച്ചുകൊണ്ടുയരുന്ന താളവാദ്യങ്ങളുടെ പനിപിടിച്ചതുപോലുള്ള സംഗീതം യാത്രക്ക് അസുഖകരമായ ഒരു സംഘര്‍ഷണം നല്‍കുന്നുണ്ട്.

സംഗീതം തുടരുന്നതിനിടെ, ആയുധധാരിയായ ഒരു സൈനികന്‍ കാര്‍ തടഞ്ഞ് പരിശോധിക്കുകയാണ്. ഓട്ടോമാറ്റിക് റൈഫിളുകളുമായി ഒരാള്‍ കാറിലെ ഡ്രൈവറുടെ ഡോര്‍ തുറന്ന് സീറ്റിനുതാഴെ തിരയന്നു.. മറ്റൊരു സൈനികന്‍ കാറിന്റെ അടുത്ത ഡോര്‍ തുറക്കുമ്പോള്‍ ഡോറില്‍ എഴുതിയിരിക്കുന്ന അക്ഷരങ്ങള്‍ ഇങ്ങനെ. ഐ ലവ് മൈ മണിപ്പൂര്‍. യാത്രക്കാരുടെ സീറ്റുകളുടെ അടിവശങ്ങള്‍ സൈനികന്‍ പരിശോധിക്കുമ്പോഴും പശ്ചാത്തലത്തില്‍ സംഗീതം തുടരുന്നുണ്ട് പരിശോധന തുടരുന്ന സൈനികര്‍ക്കുനേരെ നോക്കുകയാണ് നീല ബന്‍ഡാനയും പിങ്ക് ടീഷര്‍ട്ടും ധരിച്ച യുവതി.

 
ഇതിനിടെ, കാറിലെ ഫോട്ടോഗ്രാഫറുടെ ബാഗ് പൊക്കിയെടുത്തുകൊണ്ട് സൈനികരിലൊരാള്‍ ചോദിക്കുന്നുണ്ട്: 'എന്താ നിങ്ങള്‍ ഇവിടെ ചെയ്യുന്നത്?'
കാറിനകത്തുനിന്ന് ആരോ പറയുന്ന ഉത്തരം കേള്‍ക്കാം:'ഞങ്ങള്‍ ഞങ്ങള്‍ടെ പണി ചെയ്യുന്നു. അതുതന്നെ ഞങ്ങള്‍ ചെയ്യുന്നത്.'

'പക്ഷേ...ഞങ്ങളുടെ പോസ്റ്റിന്റെ നേരെ മുന്നില്‍തന്നെയോ?'

'നിങ്ങള്‍ നിങ്ങളുടെ ഡ്യൂട്ടി ചെയ്യുന്നു, എനിക്കറിയാം. ഞാന്‍ എന്റെ ഡ്യൂട്ടിയും ചെയ്യുന്നു.'

കാര്‍ പിന്നെയും ചലിച്ചുതുടങ്ങുന്നു. കണ്ണാടിയില്‍ ഡ്രൈവറുടെ മുഖം പരിഭ്രാന്തമാണ്.. പുറത്ത് ഇരുളുന്ന ആകാശത്തിന്റെ പശ്ചാത്തലത്തില്‍ കാറില്‍ ഇരിക്കുന്നുണ്ട് മറ്റൊരാള്‍.

'പക്ഷേ, നിങ്ങള്‍ ഇവിടെ എന്താണ് ചെയ്യുന്നത് സര്‍?' സുരക്ഷാഉദ്യോഗസ്ഥന്റെ പിന്നെയും തുടരുന്ന ആകാംക്ഷ.

ഈ ചോദ്യത്തിന്റെ തൊട്ടുപിറകെ സിനിമയിലെ ആദ്യവിവരണപാഠം ഇങ്ങനെ തുടങ്ങുന്നു: 'ഐഡന്റിറ്റി എന്നത് തിരനിറച്ച ഒരു വാക്കാണ്. അര്‍ത്ഥംകൊണ്ടും ഊന്നല്‍ കൊണ്ടും പല തലങ്ങളുള്ള വ്യാഖ്യാനങ്ങള്‍ കൊണ്ടും വെടിയുണ്ട നിറച്ച വാക്ക്. വ്യത്യസ്ത ജനതയ്ക്കനുസരിച്ച് അത് വ്യത്യസ്തമായിക്കൊണ്ടിരിക്കും. പ്രത്യേകിച്ചും വിഭിന്ന കാലങ്ങളില്‍, വിഭിന്ന സ്ഥലങ്ങളില്‍.'

 
ഈ വിവരണപാഠത്തോടൊപ്പം നമ്മള്‍ കാണുന്നത് കറുത്ത തുണികൊണ്ട് മറച്ച ഒരു മുഖം.  കൃഷ്ണമണികള്‍ ചലിക്കുന്നത് മാത്രം കാണാം. തൊട്ടുപിറകെ, മറയ്ക്കപ്പെട്ട മുഖമുള്ള മറ്റൊരാള്‍ ധരിച്ചിരിക്കുന്ന കറുത്ത കണ്ണടയുടെ ചില്ലില്‍ പ്രതിബിംബിച്ചു കാണാവുന്ന കാറിലെ രണ്ടു മനുഷ്യരൂപങ്ങള്‍. ഏതോ ഒരു സംഗീതോപകരണം കൈയ്യില്‍ പിടിച്ചിട്ടുണ്ട് ഒരാള്‍. സ്വന്തം ക്യാമറയിലെ വ്യൂഫൈന്‍ഡറിലൂടെ ശ്രദ്ധാപൂര്‍വ്വം നോക്കുകയും ടെലിഫോട്ടോ ലെന്‍സിന്റെ ഫോക്കല്‍ ലംഗ്ത് കൈകള്‍ കൊണ്ട് ക്രമീകരിക്കുകയും ചെയ്യുകയാണ് മറ്റൊരാള്‍. 

വിവരണപാഠം തുടരുമ്പോള്‍ വാക്കുകള്‍ ഇങ്ങനെ: ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിന്റെ തലസ്ഥാനനഗരമായ ഇംഫാലില്‍ നിങ്ങള്‍ എത്തിയാലുടന്‍, ആ നിമിഷം മുതല്‍ നിങ്ങള്‍ക്ക് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചെയ്യേണ്ടിവരുന്ന കാര്യം നിങ്ങളുടെ ഐഡന്റിറ്റി എന്താണെന്ന് വിളിച്ചുപറയുകയെന്നതാണ്.

ഈ ശബ്ദാഖ്യാനത്തോടൊപ്പം നമ്മള്‍ കാണുന്നത് ബാരിക്കേഡ് വച്ച് തടഞ്ഞിരിക്കുന്ന ഗേറ്റില്‍ എഴുതിവച്ചിരിക്കുന്ന വാക്യമാണ്: 'നിങ്ങളുടെ ഐഡന്റിറ്റി തെളിയിക്കുക'. ബാരിക്കേഡിനരികില്‍ ആയുധധാരിയായ സൈനികന്‍ നില്‍പ്പുണ്ട്. ഫിഡില്‍ പോലെയുള്ള സംഗീതോപകരണം വായിക്കുന്ന ഒരു സംഗീതജ്ഞന്റെ ദൃശ്യത്തൊടൊപ്പം നമ്മള്‍ ഇപ്പോള്‍ കാണുന്നത് സൈനികരുടെ കാക്കിയിട്ട കാലുകളും സര്‍വ്വായുധധാരികളായ സൈനികര്‍ ഒരു ഐഡന്റിറ്റി കാര്‍ഡിലേക്ക് തുറിച്ചുനോക്കുന്നതുമാണ്.

'നിങ്ങള്‍ ഇവിടെ എന്താണ് ചെയ്യുന്നത് സര്‍?' ചോദ്യം വീണ്ടും മുഴങ്ങുന്നു.

ഇപ്പോള്‍ നമ്മള്‍, തുണികൊണ്ട് മുഖം മറച്ചയാളുടെ കറുത്ത കണ്ണടയില്‍ പ്രതിബിംബിച്ചുകണ്ട, ടെലിഫോട്ടോ കാമറ കൈകാര്യം ചെയ്യുന്നയാളിലേക്ക് തിരികെയെത്തുന്നു. അയാളുടെ കാമറ ഇടത്തോട്ട് തിരിയുമ്പോള്‍ അതിന്റെ ലെന്‍സ് ഫോക്കസ് ചെയ്യപ്പെട്ടിരിക്കുന്നത് സൈനികന്റെ ഉന്നം വച്ചിരിക്കുന്ന റൈഫിളിന്റെ മുനയിലേക്കാണ്. കാമറയും സൈനികന്റെ തോക്കും ഇപ്പോള്‍ മുഖാമുഖം.

ഒപ്പം കാറിനകത്തുനിന്ന് ഒരാള്‍ ഇങ്ങനെ പറയുന്നതും കേള്‍ക്കാം: 'നിങ്ങള്‍ക്ക് തോക്കുകളുള്ളതുപോലെ ഞങ്ങള്‍ക്ക് കാമറയുമുണ്ട്.' 

ഈ ദൃശ്യത്തിനൊപ്പമുള്ള ഒറ്റവരിയില്‍ വിവരണ പാഠം ഇത്രമാത്രം:  'അതുകൊണ്ട്, ഐഡന്റിറ്റി എന്നത് ഇംഫാലിലെ സാമൂഹിക സന്ദിഗ്ധതയില്‍ ഒരു പതിവുവാക്ക് ആയി മാറുന്നു'.

 
ഈ വിവരണപാഠത്തോടൊപ്പം മണിപ്പൂരില്‍ നിന്നുള്ള ചില കറുപ്പും വെളുപ്പും നിശ്ചലചിത്രങ്ങള്‍ മൊണ്ടാഷായി ഇടിച്ചുകയറുന്നു. മണിപ്പൂരിന്റെ സ്വാതന്ത്ര്യമാവശ്യപ്പെട്ടുള്ള രാഷ്ട്രീയ പോസ്റ്ററുകള്‍, നിരാഹാരസമരം ചെയ്യുന്ന മണിപ്പൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മ്മിളയ്ക്ക് മൂക്കിലൂടെ നിര്‍ബന്ധിച്ച് ഭക്ഷണം കൊടുക്കുന്നത്,  ഇംഫാലിലെ മുഖം മറച്ച് ജോലിചെയ്യുന്ന റിക്ഷാതൊഴിലാളികള്‍ എന്നിവയാണ് ക്രമത്തില്‍ നിശ്ചലചിത്രങ്ങളായി നിറയുന്നത്.

ഈ നിശ്ചലഫോട്ടോകളുടെ മൊണ്ടാഷിന്റെ അവസാനദൃശ്യത്തോടൊപ്പം തുടരുന്ന വിവരണപാഠം ഈ വിധം: 'ഇംഫാലിലെത്തുന്ന സന്ദര്‍ശകരെ ആദ്യം സ്വാഗതം ചെയ്യുന്ന ദൃശ്യം മുഖം മറച്ച് പണിയെടുക്കുന്ന റിക്ഷാതൊഴിലാളികളായിരിക്കും. അജ്ഞാതരായിരിക്കുക എന്നത് ഐഡന്റിററിയായി സ്വീകരിച്ചിരിക്കുന്ന റിക്ഷാവാലകള്‍.'

 
ദൃശ്യത്തില്‍ ഇപ്പോള്‍ ഒരു വിവാഹാഘോഷമാണ്. പരമ്പരാഗതവേഷം ധരിച്ച മണിപ്പൂരി യുവതി കോറസ് പാടുമ്പോള്‍ ഉത്സുകതയോടെ കേട്ടുനില്‍ക്കുന്ന വീട്ടമ്മ. തൊട്ടടുത്ത്, നിലത്ത്, ചുവന്ന ട്യൂണിക് അണിഞ്ഞിരിക്കുന്ന വധു, അരികിലെ പ്രായമായ സ്ത്രീ അവളുടെ അമ്മയാവാനാണ് സാധ്യത. ഈ രംഗത്തിലേക്ക് ടോം ശര്‍മ്മ കടന്നുവരുകയാണ്. വധുവിന്റെ വസ്ത്രത്തിനുചുറ്റും സ്‌കാര്‍ഫ് ചുറ്റാന്‍ ടോം നിര്‍ദ്ദേശിക്കുമ്പോള്‍ അവള്‍ അത് അനുസരിക്കുന്നുണ്ട്. സമീപക്കാഴ്ചയില്‍ ഇപ്പോള്‍ വധുവിന്റെ മുഖത്ത് ടോം ശര്‍മ്മയുടെ ചലിക്കുന്ന വിരലുകള്‍. നിലത്തിരുന്ന് പൊളോയ് വസ്ത്രം സ്റ്റിച്ച് ചെയ്യുന്നുണ്ട് മറ്റൊരു പ്രായമായ സ്ത്രീ.

വീണ്ടും വധുവിലേക്ക്. ഇത്തവണ വധുവിനെ നമ്മള്‍ കാണുമ്പോള്‍, ഒരു കാതില്‍ അവള്‍ സ്വയം കമ്മലിടുകയാണ്. അതേസമയംതന്നെ മറുകാതില്‍ അമ്മ ഇട്ടുകൊടുക്കാന്‍ ശ്രമിക്കുന്ന കമ്മലിന്റെ പിരിമുറുക്കുമ്പോളത്തെ അസ്വസ്ഥത വധുവിന്റെ മുഖത്ത് പ്രകടമാണ്.   വധുവിന്റെ മുഖത്ത് ബ്രഷ് കൊണ്ട് മേക്കപ്പ് ചെയ്യുന്ന ടോം ശര്‍മ്മയുടെ കൈ വീണ്ടും തെളിയുന്നു. പശ്ചാത്തലത്തില്‍ അത് നോക്കിനില്‍ക്കുന്നുണ്ട് ഒരുകൂട്ടം കൊച്ചുപെണ്‍കുട്ടികള്‍.

വധുവിന്റെ മുഖത്തുകൂടി ചലിക്കുന്ന ടോം ശര്‍മ്മയുടെ ബ്രഷിനൊപ്പം ഇങ്ങനെ കേള്‍ക്കാം വിവരണപാഠം: 'നന്നായി പരിശീലനം നേടിയ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ സ്വന്തം കഥയാണ് ഇത്'.

വധുവും ടോം ശര്‍മ്മയും ഉള്‍പ്പെടുന്ന ദൃശ്യത്തിലേക്ക് കാമറ വിസ്തൃതമാകുന്നു. ഇരുവരും നിലത്തിരിക്കുകയാണ്. ടോമിന്റെ ബ്രഷിന്റെ വിദഗ്ധമായ ചടുലചലനങ്ങള്‍ വധുവിന്റെ മുഖം തുടുപ്പിക്കുന്നുണ്ട്. ഒപ്പം, മുറിയുടെ മുകളില്‍നിന്നെന്ന വണ്ണവും ഈ ദൃശ്യങ്ങള്‍ നമ്മള്‍ക്ക് കാണാം.

 
ഇപ്പോള്‍ കണ്ട ഈ ചമയരംഗങ്ങള്‍ക്കൊപ്പം ഉയരുന്ന വിവരണപാഠം ഇങ്ങനെ: 'മുഖങ്ങളെ ഇയാള്‍ സുന്ദരമാക്കുന്നു, വിവാഹങ്ങള്‍ക്കുവേണ്ടി, ഫാഷന്‍ ഷോകള്‍ക്കുവേണ്ടി, നാടകാവതരണങ്ങള്‍ക്കുവേണ്ടി, ചിലപ്പോള്‍ സിനിമകള്‍ക്കുവേണ്ടിപ്പോലും. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും മേക്കപ്പ് ചെയ്യുന്ന ഇയാള്‍ക്ക് വന്‍ ഡിമാന്‍ഡാണ്. കാരണം, ഇയാളുടെ ഐഡന്റിറ്റി പുല്ലിംഗത്തിനും സ്ത്രീലിംഗത്തിനുമപ്പുറം സങ്കീര്‍ണ്ണമാണ്.'

സന്തോഷത്തോടെ നോക്കുന്ന ഒരു സ്ത്രീയുടെ മുഖത്തിന്റെ സമീപദൃശ്യം. നമ്മള്‍ പിന്നെയും വധുവിനെയും ടോമിനെയും കാണുന്നു. അവളുടെ വലംകയ്യില്‍ മേക്കപ്പിടുകയാണ് ടോം. പ്രായം കൂടിയ ഒരു സ്ത്രീ അടുത്തുള്ള മുറിയില്‍ കര്‍ട്ടനു പിന്നില്‍ മറഞ്ഞുനിന്ന് ഈ ചമയരംഗം നോക്കുന്നത് നൊടിയിടയില്‍ കാണാം. ഇപ്പോള്‍ കാമറ താഴെ നിന്ന് കാണിച്ചുതരുന്നത് വധുവിന്റെ സ്‌കര്‍ട്ടിന്റെ നീളം അളക്കുന്ന മറ്റൊരു സ്ത്രീയെയാണ്. വധുവിന്റെ പാദത്തില്‍ നിന്ന് തുടങ്ങി മുഖത്തേക്ക് എത്തിച്ചേരുന്ന കാമറ. നേരത്തേ അളവെടുത്ത സ്ത്രീ വധുവിന്റെ ഇടുപ്പിലെ ഉടുപ്പിന്റെ ചുററിക്കെട്ടില്‍ പച്ചനിറമുള്ള ടോപ്പ് തുന്നിച്ചേര്‍ക്കുകയാണ്. നില്‍ക്കുന്ന വധുവിനരികില്‍ മുട്ടുകുത്തിയിരുന്ന് തുന്നുന്ന സ്ത്രീ.  വധുവിന്റെ കൈ ആ സ്ത്രീ സ്വന്തം കയ്യിലേക്ക് വലിച്ചെടുത്ത് തന്റെ ശിരസ്സില്‍ എടുത്തുവയ്ക്കുന്നു. വധുവിന്റെ കൈ കഴയ്ക്കാതിരിക്കാന്‍ ഒരു തലത്താങ്ങ് പോലെ.

 
ഈ ദൃശ്യം മുതല്‍ നേരത്തേ കേട്ട തിമിലകളുടെയും പെരുമ്പറകളുടെയും സംഗീതം വീണ്ടും സമൃദ്ധമായി ഉയരുന്നു. ഒരു കൊച്ചുപെണ്‍കുട്ടിയുടെ ആശ്ചര്യനോട്ടം ഇതിനിടയില്‍ കാണാം. സ്ത്രീ ഇപ്പോഴും വധുവിന്റെ ഇടുപ്പിനോട് ചേര്‍ന്ന ഉടുപ്പില്‍ ടോപ്പ് തുന്നിച്ചേര്‍ക്കുകയാണ്. മറ്റൊരു കാമറക്കണ്ണിലൂടെയും നാമത് കാണുന്നു. മണിപ്പൂരി വിവാഹത്തിനുള്ള പരമ്പരാഗത പൊള്ളോയ് വസ്ത്രം മിക്കവാറും തയ്യാറായിരിക്കുന്നു. അതിന്റെ ജ്വലിക്കുന്ന അലങ്കാരച്ചന്തങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് കാമറ അടി മുതല്‍ മുടി വരെ ഒരു സുഭഗസഞ്ചാരം നടത്തുന്നു. ആ സഞ്ചാരം സുഗമമായി എത്തിനില്‍ക്കുന്നത് വധുവിന്റെ ദീപ്തമുഖത്ത്. ടോം ശര്‍മ്മ ഇപ്പോഴും അവളുടെ മുഖത്ത് മേക്കപ്പ് ചെയ്യുന്നുണ്ട്. വധു ഇതാ എല്ലാ വിവാഹാഭരണങ്ങളും ഒന്നിച്ച് ധരിക്കുകയാണ്. അവളുടെ കണ്ണുകളുടെ സമീപദൃശ്യം ഒരിക്കല്‍ക്കൂടി. ടോം ശര്‍മ്മ ഇപ്പോള്‍ വധുവിന്റെ കണ്‍പീലികളുടെ സ്ഥാനത്ത് അപ്രതീക്ഷിതമായി ഒരു കൃത്രിമക്കണ്‍പീലി പിടിപ്പിക്കുന്നു, മെല്ലെ തുറക്കുകയാണ് അതുവരെയില്ലാതിരുന്ന സമൃദ്ധമായ പീലികളുമായി അവളുടെ കണ്ണുകള്‍.

 
അടഞ്ഞ കണ്ണ് തുറക്കുമ്പോള്‍ രംഗം മാറിയിരിക്കുന്നു. ടോം ശര്‍മ്മ ഒരു സ്‌കൂട്ടി ഓടിച്ചുകൊണ്ടിരിക്കുകയാണ്. മുന്‍വശത്തുനിന്ന് ആ യാത്ര കാണാം. കറുത്ത മുഴുക്കയ്യന്‍ ടീഷര്‍ട്ട് ധരിച്ച് കറുത്ത തൊപ്പിയും കറുത്ത കണ്ണടയും വച്ചാണ് സഞ്ചാരം. പിന്‍ സീറ്റില്‍ ആരോ ഇരിക്കുന്നതും അരികിലൂടെ ഒരു ബസ് വരുന്നതും കാണാം.  ഈ യാത്രക്കാഴ്ച്ചയ്‌ക്കൊപ്പം പശ്ചാത്തലത്തില്‍ ചില പുരുഷശബ്ദങ്ങള്‍ കേള്‍ക്കാം:

'ടോം ശര്‍മ്മ...ഉം... ഇതെന്താണ്?'
'ഒകെ, അവന്റെ അച്ഛന്റെ പേര്.'

ഒരു പ്ലാസ്റ്റിക് മേശയുടെ മുകളില്‍ ചിതറിക്കിടക്കുന്ന ചില കടലാസുകളിലേക്ക് തിരിയുന്ന കാമറ. തുറസ്സായ ഏതോ സ്ഥലത്താണ് മേശ. വോട്ടര്‍ പട്ടിക പോലെ തോന്നിക്കുന്ന എന്തോ ചിലത് അച്ചടിച്ചിട്ടുണ്ട് കടലാസ്സുകളില്‍. മേശയ്ക്കു ചുറ്റും ചിതറിനില്‍ക്കുകയാണ് ചിലര്‍. കടലാസ്സുകളിലെ പേരുകളിലൂടെ ചലിക്കുന്നുണ്ട് അവരുടെ കൈകള്‍. നേരത്തേ കേട്ട പുരുഷശബ്ദങ്ങള്‍ വീണ്ടും:

'പാ...എന്നു പറഞ്ഞാല്‍ പുരുഷന്‍ എന്നാണോ?'
'അപ്പോള്‍ പാ എന്നാല്‍ മെയില്‍ എന്നര്‍ത്ഥം...'
'യെസ്, മെയില്‍.'

ഇത്രയും നേരം കേട്ട പുരുഷശബ്ദങ്ങള്‍ ആരുടേതാണെന്നറിയാന്‍ കടലാസുകളില്‍ നിന്ന് ഉയരുകയാണ് കാമറ. ജേണലിസ്‌ററുകള്‍ ധരിക്കുന്ന തരം ജാക്കറ്റിട്ടുകൊണ്ട് നില്‍ക്കുന്ന ഒരാള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതും മറ്റുള്ളവര്‍ മേശയ്ക്കു ചുറ്റും നില്‍ക്കുന്നതും കാണാം.

'പിന്നെ...ഈ...28?...'
'യെസ്'
'ഓ... പ്രായം 28'.
'പുരുഷന്‍, വയസ്സ് 28...'

ചുറ്റും നില്‍ക്കുന്നവരില്‍ ചിലരുടെ വിരലുകള്‍ മേശപ്പുറത്തെ കടലാസുകളില്‍ പരതുന്നതിനും മറ്റു ചിലരുടെ കൈകള്‍ മേശപ്പുറത്ത് വിശ്രമിക്കുന്നതിനുമിടയില്‍ കടലാസുകളുടെ സമീപക്കാഴ്ച്ചയിലാണ് കാമറ. പശ്ചാത്തലത്തില്‍ ഇത്തവണ മറ്റൊരു പുരുഷന്റെ ശബ്ദമാണ് നമ്മള്‍ കേള്‍ക്കുന്നത്:

'ടോം...ഇതെന്താ പുരുഷന്‍ എന്നെഴുതിയിരിക്കുന്നത്?'
മറുപടിയില്‍ മറ്റൊരാളുടെ ശബ്ദം:
'ടോം ശര്‍മ്മ പുരുഷനാണ്'.

കാമറ ഒരിക്കല്‍ക്കൂടി താഴെനിന്ന് മുകളിലേക്ക്. ഇത്തവണ, മറ്റാരെയുമല്ല ടോം ശര്‍മ്മയെത്തന്നെ കാണിക്കാനാണ് ഈ മേല്‍നോട്ടം. ചോദ്യങ്ങള്‍ കേട്ട് ചിരിക്കുകയാണ് ടോം. ചുററും നില്‍ക്കുന്നവരോട് സംസാരിക്കുന്ന ടോം. ടോമിനെ പിന്നില്‍ നിന്ന് നോക്കുന്ന ജേണലിസ്റ്റിന്റെ പ്രകൃതമുള്ളയാള്‍. പശ്ചാത്തലത്തില്‍ മറ്റൊരു സ്വരമുയരുന്നു:

'പി....പി എന്നാല്‍ ഫീമെയില്‍..'
ഇതേ കാര്യം സ്‌ത്രൈണ ശബ്ദത്തില്‍ ആവര്‍ത്തിക്കുന്ന ടോം ശര്‍മ്മയെ നമ്മള്‍ക്ക് കാണാം:
'പി എന്നാല്‍ ഫീമെയില്‍'
'പാ എന്നാല്‍...മെയില്‍'
'അപ്പോള്‍ ഞാനോ?'
'ഫിഫ്റ്റി-ഫിഫ്റ്റി'

ഇതു പറഞ്ഞുകൊണ്ട് മറ്റുള്ളവര്‍ക്കൊപ്പം പൊട്ടിച്ചിരിക്കുകയാണ് ടോം ശര്‍മ്മ.

മറ്റൊരു സന്ദര്‍ഭം.
ഒരു വരാന്തയോട് ചേര്‍ന്ന മുറിയില്‍ നിന്ന് പുറത്തേക്ക് നീണ്ടുകിടക്കുന്ന സ്ത്രീകളുടെ ക്യൂവിനരികിലൂടെ മുറിക്കകം ലക്ഷ്യമാക്കി നടക്കുകയാണ് ടോം ശര്‍മ്മ. ഇംഫാല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ വോട്ടെടുപ്പാണ്. തകരമേല്‍ക്കൂരയുള്ള ആ ഒറ്റനിലക്കെട്ടിടം മണിപ്പൂര്‍ സംസ്‌കൃത കോളേജാണെന്ന് വരാന്തയിലെ സൈന്‍ബോര്‍ഡില്‍ എഴുതിയിട്ടുണ്ട്.  തൊട്ടുമുന്നിലെ ബ്ലാക്‌ബോര്‍ഡില്‍ മണിപ്പൂരിയിലും ഇംഗ്ലീഷിലുമായി തിയ്യതി, സ്ഥലം, സമയം എന്നിങ്ങനെ വോട്ടെടുപ്പിന്റെ വിശദാംശങ്ങളെല്ലാമുണ്ട്.

വോട്ടെടുപ്പ് നടക്കുന്ന മുറിയുടെ അകം. കറുത്ത ബാലറ്റ് പെട്ടിക്കരികിലേക്ക് നീങ്ങുന്ന ഒരാള്‍.  പെട്ടിക്കരികില്‍ നില്‍ക്കുന്ന അയാളില്‍ നിന്ന് വാതിലിലേക്ക് തിരിയുന്ന കാമറ, വനിതാസുരക്ഷാഗാര്‍ഡിനെ കടന്ന് മുറിയിലേക്ക് വരുന്ന ടോം ശര്‍മ്മയെ കാണിച്ചുതരുന്നു. നീണ്ടൊരു മരമേശയ്ക്കിപ്പുറം ഇരിക്കുന്ന മധ്യവയസ്‌കനായ ഒരാളെ കാണാം. അയാള്‍ക്കപ്പുറം മറ്റുചില പുരുഷന്മാരും ഇരിക്കുന്നുണ്ട്. മേശയ്ക്കു പിന്നില്‍ ഇരിക്കുന്നവരില്‍ ഒരാളുടെ മുമ്പിലേക്ക് വോട്ടിംഗ് മഷി പുരട്ടാന്‍ വിരല്‍ നീട്ടിക്കൊടുക്കുന്ന ഒരു സ്ത്രീ.  മധ്യവയസ്‌കന്‍ ഒരു നമ്പര്‍ ഉറക്കെ വിളിച്ചുപറയുന്നുണ്ട്..കറുത്ത ടീ ഷര്‍ട്ട് ധരിച്ച് വരുന്ന ടോം ശര്‍മ്മ മേശയ്ക്കരികിലെത്തി വിരല്‍ നീട്ടിക്കൊടുക്കുന്നു. കാമറ ആ വിരലുകളിലേക്ക് സൂക്ഷ്മം നീങ്ങുന്നു. സ്വന്തം വിരലിലെ മഷി നോക്കുന്ന ടോം ശര്‍മ്മ, മധ്യവയസ്‌കനില്‍ നിന്ന് ബാലറ്റ് പേപ്പര്‍ വാങ്ങി ബൂത്തിലേക്ക് നീങ്ങുന്നു. കാമറ അനുഗമിക്കുമ്പോള്‍ നാം കാണുന്നത് ഫീമെയില്‍ എന്നെഴുതിയൊട്ടിച്ച സൈന്‍ ബോര്‍ഡിനരികിലൂടെ  ബുത്തിലെത്തുന്ന ടോമിനെയാണ്. ഇപ്പോള്‍ ടോം ശര്‍മ്മയുടെ ദൃശ്യത്തിന് മുകളിലൂടെ ഇങ്ങനെ അക്ഷരങ്ങള്‍ തെളിയുന്നു: 'ടോം ശര്‍മ്മയ്ക്ക് ഇഷ്ടമുള്ള ഒരു ബൂത്ത് തെരഞ്ഞെടുക്കാം, ഒന്നുകില്‍ മെയില്‍ ബൂത്ത്, അല്ലെങ്കില്‍ ഫീമെയില്‍ ബൂത്ത്' 

വോട്ടെടുപ്പ് നടന്ന കെട്ടിടത്തിന്റെ മുന്‍വശത്തേയ്ക്ക് നമ്മള്‍ തിരികെയെത്തുമ്പോള്‍ പെണ്‍കുഞ്ഞിനെ മാറിന്റെ പിന്‍ഭാഗത്ത് രസകരമായി കെട്ടിവച്ചിരിക്കുന്ന ഒരമ്മയെ കാണാം. കുഞ്ഞിന്റെ കവിള്‍ താലോലിക്കുന്ന കൈകള്‍ ടോം ശര്‍മ്മയുടേതാണെന്ന് നമ്മള്‍ തിരിച്ചറിയുന്നു. ടോമും കുഞ്ഞിന്റെ അമ്മയും തമ്മില്‍ മണിപ്പൂരി ഭാഷയില്‍ നടക്കുന്ന സ്‌നേഹകുശലം:

'സുന്ദരിപ്പെണ്‍കുട്ടി'
'ഇവള്‍ ഇവളുടെ അച്ഛനെപ്പോലെ സുന്ദരിയാണ്'.

ടോം ശര്‍മ്മയുടെ മുഖം ഇപ്പോള്‍ ഒരു കുടയ്ക്കു താഴെയാണ്. മഴ പെയ്യുന്നുണ്ട്. മഴപ്പെയ്ത്തിന്റെയും ഇടിവെട്ടിന്റെയും ശബ്ദത്തിമിര്‍പ്പ്. അമ്മയും ടോമുമായുള്ള സംഭാഷണം പരാപരാ കേള്‍ക്കാം:

'കുഞ്ഞിനെത്ര വയസ്സായി'
'ആറ് മാസമാവുന്നതേയുളളൂ'.

രംഗം മാറുമ്പോള്‍ ഒരു ചെറിയ കട. നീല സ്‌കാര്‍ഫ് ധരിച്ച ഒരു സ്ത്രീ അടയ്ക്ക മുറിച്ച് മുറുക്കാന്‍ ഉണ്ടാക്കുകയാണ്. കടയ്ക്കുമുന്നിലുള്ള രണ്ടുപേരുടെ സംഭാഷണം അടയ്ക്ക നുറുക്കുന്ന സ്ത്രീയുടെ ദൃശ്യത്തിന് മുകളിലൂടെ കേള്‍ക്കാം:

'എവിടെ എന്റെ സിഗരറ്റ്?'
'ഹൊ, ഇയാള്‍ക്ക് സിഗരറ്റ് ഭ്രാന്താ'

സംഭാഷണം ടോമുമായിട്ടാണെന്ന് വ്യക്തമാവുന്നു. കാരണം, കടയ്ക്കുമുന്നില്‍ മറ്റൊരാള്‍ക്കൊപ്പം നില്‍ക്കുന്ന ടോം കടക്കാരിയില്‍ നിന്ന് അവര്‍ തയ്യാറാക്കിയ മുറുക്കാന്‍ വാങ്ങുന്നത് കാണാം. അരികിലുള്ളയാളും ടോമുമായാണ് സംഭാഷണം. അയാള്‍ ടോമിനോട് പറയുന്നുണ്ട്:
'സിഗരറ്റിന്റെ പൈസ നിന്റെ കീശയില്‍ നിന്നല്ല...'
'നിനക്ക് ഇതിനുള്ള പണം വോട്ടിംഗില്‍ നിന്നല്ലേ കിട്ടിയത്.'

ഒരു പാക്കറ്റ് സിഗരറ്റ് അയാള്‍ക്ക് നല്‍കുന്നുണ്ട് ടോം. അത് വാങ്ങിക്കൊണ്ട് അയാളുടെ 'താങ്ക് യു, താങ്ക് യു.'

രംഗം പാടേ മാറുന്നു. പക്ഷേ മഴ തുടരുന്നുണ്ട്. പ്രകാശിക്കുന്ന ഒരു വിളക്ക് കാണാം. ഉയരത്തിലിരിപ്പുണ്ട് സുവര്‍ണ്ണമായ ഒരു താമ്പാളം. അതില്‍ വെങ്കലത്തിന്റെ ഒരു വിളക്കും. (ചിലപ്പോള്‍ പൂജയ്ക്ക് ഉപയോഗിക്കുന്നതാവാം. അല്ലെങ്കില്‍ അലങ്കാരമെന്ന നിലയില്‍) പശ്ചാത്തലത്തില്‍ കാണുന്ന പിന്‍മുറ്റത്ത് ഒരു മാരുതി വാന്‍, മഴ നനഞ്ഞുകിടക്കുന്നുണ്ട്. നമ്മള്‍ കേള്‍ക്കുന്നത് ഒരു സ്ത്രീശബ്ദമാണ്:

'ഞങ്ങള്‍ കുട്ടികളായിരുന്നപ്പോളത്തെ.....ഒരു സംഭവം ഞാനോര്‍ക്കയാ.'

മഴയില്‍ തല നനയാതിരിക്കാന്‍ കാമറയുടെ ലെന്‍സിനരികിലോളം ഓടിവരുന്ന ടോം ശര്‍മ്മയെ നമ്മള്‍ക്ക് കാണാം. നീല ഷര്‍ട്ടും പൈജാമയുമാണ് വേഷം. ഇപ്പോള്‍ ഒരു യുവതിയോടൊപ്പം വരാന്തയില്‍ ചാരിയിരുന്ന്  മുറ്റത്തേക്ക് നോക്കുകയാണ് ടോം. ഇരുവരും സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ട്. കേള്‍ക്കുന്ന സ്ത്രീശബ്ദം ടോമിന്റെ കൂടെയുള്ള യുവതിയുടേതുതന്നെയാവണം:

 
'രസകരമായ സംഭവമായിരുന്നു അത്....വീടിനുതൊട്ടുമുമ്പിലെ കുളം...വെള്ളമെടുക്കാന്‍  അവിടെയായിരുന്നു ഞങ്ങള്‍ പോയിരുന്നത്...ഒരിക്കല്‍ വീട്ടില്‍ നിന്ന് എന്തോ വാങ്ങാന്‍ കുറേ ആണ്‍പിള്ളേര് വന്നു...അവരെല്ലാം അന്ന് ടോമിനെ കളിയാക്കുകയായിരുന്നു...അവന്‍ ഓടി നേരേ ഞങ്ങടെ വീട്ടിലേക്ക് വന്നു....വല്ലാതെ നാണിച്ച് തലതാഴ്ത്തിയിരുന്നു...ലജ്ജ കൊണ്ട് അന്ന് വെള്ളമെടുക്കാതെയാ അവന്‍ പോയത്...'

ദൃശ്യങ്ങളില്‍ ഇപ്പോള്‍ യുവതിയുടെ പുരികങ്ങള്‍ നൂലുപയോഗിച്ച് ടോം ഭംഗിയാക്കുകയാണ്. കൂടുതല്‍ അടുത്തു നിന്ന് മറ്റൊരുവശത്തുകൂടെ ഈ പുരികച്ചമയം നമ്മള്‍ക്ക് കാണാം. യുവതിയുടെ ശബ്ദം തുടരുന്നുണ്ട്:

'എന്നെ ആണ്‍പിള്ളേരെല്ലാം കളിയാക്കുന്നേന്നും പറഞ്ഞ് പാത്രങ്ങള്‍ കുളക്കരയില്‍ വച്ച് അവന്‍ വീട്ടിലേക്കോടി വന്നു...എന്നോടൊപ്പം വരണേ, നാണമാവുന്നു, എന്നൊക്കെയാ അവന്‍ അന്ന് പറഞ്ഞത്. ഞാന്‍ ആശ്വസിപ്പിച്ചു, ശരി, നമുക്ക് ഒരുമിച്ചുപോകാം, ആരാണാ പിള്ളേര്‍?'

യുവതിയുടെ ശബ്ദം നിലയ്ക്കുമ്പോള്‍ ഇരുവരും ചിരിക്കുകയാണ്. ഇപ്പോള്‍ ഈ ചിരിദൃശ്യങ്ങല്‍ക്കുമേല്‍ എഴുതിക്കാണിക്കുന്ന അക്ഷരങ്ങളിലൂടെ നമ്മള്‍ക്ക് പിടി കിട്ടുന്നു ടോമിന്റെ അരികിലുള്ള യുവതിതന്നെയാണ് ആ പ്രിയ ബാല്യകാലസഖിയെന്ന്.  നിലക്കണ്ണാടിയുള്ള ഒരു മുറിക്കകത്ത് ടോമും ഈ യുവതിയും ഇരിക്കുകയാണ്. സെല്‍ഫോണിലൂടെ എന്തോ സംസാരിക്കുന്നുണ്ട് ടോം. പക്ഷേ നമ്മള്‍ കേള്‍ക്കുന്നത് നേരത്തേ കേട്ട യുവതിയുടെ ഓര്‍മ്മശബ്ദമാണ്:

'എല്ലാ സായാഹ്നങ്ങളിലും ഞങ്ങള്‍ കുളക്കരയില്‍ പോയി ഇരിക്കുമായിരുന്നു... ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും  കളിയാക്കുമായിരുന്നു...പല തമാശകളും  കാണിക്കാറുണ്ടായിരുന്നു...'

ഇപ്പോള്‍ ഒരൊറ്റ നിമിഷത്തെ കാഴ്ച്ചയില്‍ യുവതിയുടെ തൊട്ടുപിറകില്‍ ചേര്‍ന്നുനിന്നുകൊണ്ട് പുരികത്തില്‍ നൂല്‍ച്ചമയം ചെയ്യുന്ന ടോം. ഇടയ്ക്ക് ചരടുകളുടെ വിന്യാസം തെറ്റുമ്പോള്‍ ടോം എന്ന് പറഞ്ഞ് ഭാവം മാറുന്നുണ്ട് യുവതിയുടെ. രംഗം പെട്ടെന്ന് മാറുമ്പോള്‍ നേരത്തേ കണ്ട മുറിയില്‍ ടോമും യുവതിയും ഇരിക്കുകയാണ്. മൊബൈല്‍ഫോണ്‍ സ്‌ക്രീന്‍ നോക്കി എന്തോ വായിക്കുന്നുണ്ട് ടോം:
'92202799...ഓ...ഇംഫാലില്‍ നിന്ന്...ഓ...മയാങ് ഇംഫാല്‍...?'
'യെസ്...ഓകെ.'

നമ്മള്‍ വീണ്ടും യുവതിയുടെ ശബ്ദം കേട്ടുതുടങ്ങുന്നു:
' എന്നെ എപ്പോഴെല്ലാം ഒരാണ്‍കുട്ടി പ്രേമിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ,...അപ്പോഴൊന്നും, കാര്യം നേരിട്ട് എന്നോട് പറഞ്ഞിട്ടില്ല...'

 
ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന യുവതിയെ പിന്നില്‍ നിന്ന് ഇപ്പോള്‍ കാണാം. ആരുടെയോ ഫോട്ടോ കയ്യിലുണ്ട്. കാമറ ആ ഫോട്ടോയിലേക്ക് എത്തിനോക്കുന്നു. മറ്റൊരു നോട്ടത്തിലേക്ക് ഈ ദൃശ്യം തെന്നിമാറുന്നു. അതേ മുറി. മുന്‍ പശ്ചാത്തലത്തില്‍ ടോം അര്‍ദ്ധവൃത്താകൃതിയില്‍ കിടക്കുകയാണ്; യുവതിയാകട്ടെ, ഇരുന്നുകൊണ്ട് കാമറയ്ക്ക് അരികിലുള്ള ആരോടോ സംസാരിക്കുകയും:

'എപ്പോഴും ടോമിലൂടെയായിരുന്നു അവര്‍ അത് പറഞ്ഞിരുന്നത്'
ഇരുവരുടെയും മുഖത്ത് ഇപ്പോള്‍ ശബ്ദത്തോടെയുള്ള ചിരി.
'ഞങ്ങള്‍ നല്ല അടുപ്പത്തിലാണെന്ന് അവര്‍ക്കറിയാമായിരുന്നു...എന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അവര്‍ ആദ്യം ടോമിന്റെ അടുത്ത് പോകും...പിന്നെയാണ് എനിക്കരികില്‍ വരിക'.

'ഇത് എന്റെ കാര്യം മാത്രമല്ലാട്ടോ...എല്ലാ പെണ്‍കുട്ടികള്‍ക്കും ഇവനെ ഇഷ്ടമായിരുന്നു...ഈ പ്രദേശത്തുകാരായ അന്നത്തെ പെണ്‍കുട്ടികള്‍ക്ക് ഒരു ആണ്‍കുട്ടിയെ വേണമെന്ന് തോന്നിയാല്‍...അവര്‍ ആദ്യം ഇവന്റെയടുത്തുവരും...ഹംസം പോലെയോ...ദൂതന്‍ പോലെയോ ഒക്കെ...'

ടോം ഇപ്പോള്‍ മുറിയിലെ കിടക്കയില്‍ കാണാന്‍ കൊള്ളാവുന്ന ഒരു ചെറുപ്പക്കാരനോടൊപ്പം ഇരിക്കുകയാണ്. അവരില്‍ നിന്ന് കാമറ നീങ്ങുമ്പോള്‍ ടിവിയില്‍ ഉച്ചസ്ഥായിയിലുള്ള സംഗീതത്തോടൊപ്പം ഏതോ ഫാഷന്‍ ഷോയുടെ ദൃശ്യങ്ങള്‍. ഇപ്പോള്‍ നമ്മള്‍ക്ക് മനസ്സിലാവുന്നു ടോമിനോടൊപ്പം കിടക്കയില്‍ ഇരിക്കുന്ന അതേ ചെറുപ്പക്കാരനാണ് ടിവിയിലെ ഫാഷന്‍ ഷോയില്‍ റാമ്പിലൂടെ നടക്കുന്നതെന്ന്. സംഗീതം തെല്ലുകുറയുമ്പോള്‍  കേള്‍ക്കുന്നത് ടോമിന്റെ കൂട്ടുകാരിയായ യുവതിയുടെ ശബ്ദത്തുടര്‍ച്ച തന്നെ:

'എന്നിട്ട് ഇവന്‍ വില പേശുകയും ചെയ്യും...ആണ്‍കുട്ടിയുടെ കയ്യില്‍ നിന്നും പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും...'

യുവാവും ടോമും ഇപ്പോള്‍ ഫാഷന്‍ ഷോയിലേക്ക് നോക്കിയിരിക്കുകയാണ്. പെട്ടെന്ന് ടിവിയിലേക്ക് നോക്കി യുവാവ് ആവേശം കൊള്ളുന്നു, 'ദാ, അത് ഞാനാണ്'

വീണ്ടും നമ്മള്‍ കേള്‍ക്കുന്നത് യുവതിയുടെ ശബ്ദം തന്നെ:

'എല്ലാവര്‍ക്കുമറിയാം അവന്‍ ഒരു ആണാണെന്ന്, പക്ഷേ...'

നമ്മള്‍ തൊട്ടുമുമ്പു കണ്ട രംഗത്തിലേക്ക് വരുന്നു, മുറിയുടെ മുന്‍ പശ്ചാത്തലത്തില്‍  അര്‍ദ്ധവൃത്താകൃതിയില്‍ കിടക്കുന്ന ടോമും,. ഇരുന്നുകൊണ്ട് കാമറയ്ക്ക് അരികിലുള്ള ആരോടോ സംസാരിക്കുന്ന യുവതിയും.

'അവന്റെ പെരുമാറ്റമെല്ലാം പെണ്ണുങ്ങളെപ്പോലെയാ...കൂട്ടുകാരെല്ലാം പെണ്ണുങ്ങളും...എപ്പോ നോക്കിയാലും പെണ്‍കുട്ടികളുടെ കൂടെ...എല്ലാവര്‍ക്കും അവന്റെ കൂടെ കൂടാന്‍ ഒരു ബുദ്ധിമുട്ടുമില്ലായിരുന്നു'

ഇപ്പോള്‍ ഇതാദ്യമായി, കാമറയ്ക്കരികിലെ ആരോടാണോ യുവതി ഇത്രയും നേരം സംസാരിച്ചുകൊണ്ടിരുന്നത് അയാളുടെ ശബ്ദം നാം കേള്‍ക്കുന്നു:
'അപ്പോള്‍ തനിക്കും ഇവനോട് ഇടപഴകുന്നതില്‍ പ്രയാസമൊന്നുമില്ല?'

യുവതിയുടെ കൃത്യ മറുപടി:
'ഇല്ലേയില്ല. ഒരു ബുദ്ധിമുട്ടുമില്ല'.

ഈ ഘട്ടത്തില്‍ കാമറയ്ക്കരികിലെ അജ്ഞാതന്റെ (അയാള്‍ സംവിധായകന്‍ ജോഷി തന്നെ) തകര്‍പ്പന്‍ ചോദ്യം:

'എങ്കില്‍ ടോമിന്റെ മുന്നില്‍ നിന്ന് വസ്ത്രം മാറാന്‍ തനിക്ക് കഴിയുമോ?'

'യെസ് ഒഫ്‌കോഴ്‌സ്. സാരിയും അതുപോലുള്ള വസ്ത്രങ്ങളുമൊക്കെ എങ്ങനെയാണ് ഉടുക്കേണ്ടതെന്ന് എനിക്കറിയില്ല. പക്ഷേ ഇവന് അതെല്ലാം നല്ല പിടിയാണ്. അതുകൊണ്ട് സാരിയും മറ്റുമുടുത്ത് പോകേണ്ട പരിപാടികള്‍ വരുമ്പോള്‍ ഞാന്‍ ഇവന്റെ സഹായം തേടും. പിന്ന് കുത്തേണ്ടത് എവിടെ സാരിക്കുത്ത് എവിടെ ഇതൊന്നും എനിക്കറിയില്ല. അതിനെല്ലാം ഇവനാണ് നന്നായി സഹായിക്കുന്നത്. ആര്‍ത്തവമടക്കം സ്ത്രീകളുടെ എല്ലാ പ്രശ്‌നങ്ങളും ഞങ്ങള്‍ ഇവനോട് സംസാരിക്കും.'

 
ഇപ്പോള്‍ ടോം ശര്‍മ്മ ഒരു മോഡലിനെ വസ്ത്രം മാറാന്‍ സഹായിക്കുകയാണ്. അല്പം അരണ്ട വെളിച്ചത്തില്‍ അത് കാണാം. ധരിച്ചിരിക്കുന്ന ടോപ് മാറ്റി ബ്രായ്ക്ക് മുകളിലൂടെ പുതിയ ബ്ലൗസ് ഇടുന്ന മോഡലിനെ സഹായിക്കുന്ന ടോം ശര്‍മ്മ. പശ്ചാത്തലത്തില്‍ ഉച്ചസ്ഥായിയിലുള്ള ഒരു ബീറ്റ് മ്യൂസിക് കേള്‍ക്കാം. മോഡലിന്റെ ബ്ലൗസിന്റെ സിപ് ഇട്ടുകൊടുക്കുകയാണ് ടോം. ചെറിയൊരു സ്റ്റുഡിയോ പോലെയുള്ള മുറി. നടുക്ക് നില്‍ക്കുന്ന മോഡലിന്റെ തൊട്ടുമുമ്പില്‍ കുന്തിച്ചുനിന്ന് അവളുടെ ഷോര്‍ട്‌സില്‍ കത്രിക കൊണ്ട് മിനുക്കുപണികള്‍ ചെയ്യുന്ന ടോമിലേക്ക് കാമറയുടെ സുഗമസഞ്ചാരം.  ചണവും വൈക്കോലും പോലുള്ള കട്ടിയുള്ള വസ്തുക്കള്‍ കൊണ്ട് ഉണ്ടാക്കിയതാണ് സ്‌കര്‍ട്ടും ബ്ലൗസും. പനയോല കൊണ്ട് ഉണ്ടാക്കിയ അലങ്കാരത്തൊപ്പിയും മോഡല്‍ വച്ചിട്ടുണ്ട്. പക്ഷേ മോഡലിന്റെ സ്‌കര്‍ട്ടിനോട് ചേര്‍ന്നുനിന്ന് ചരട് മുറിച്ചെടുക്കുന്ന ടോമിലേക്കാണ് കാമറയുടെ സൂക്ഷ്മനോട്ടം. പശ്ചാത്തലത്തില്‍ ഇതെല്ലാം കണ്ട് കിലുകിലെ ചിരിക്കുന്നുണ്ട് മറ്റൊരു മോഡല്‍.

 
പുറത്ത്, വെളുത്ത അലങ്കാര വസ്ത്രം ധരിച്ചുനില്‍ക്കുന്ന മറ്റൊരു മോഡലിനെക്കൂടി നാം കാണുന്നു. മോഡലില്‍ നിന്ന് താഴേക്കെത്തുന്ന കാമറ വീണ്ടും മുറിക്കകത്തേക്കെത്തി ടോം ശര്‍മ്മയെ കാണിച്ചുതരുന്നു. മോഡലിന്റെ അരക്കെട്ടിനോട് ചേര്‍ന്ന് സ്‌കര്‍ട്ടിലെ മിനുക്കുപണി കഴിഞ്ഞ് തള്ളിനില്‍ക്കുന്ന ചരടില്‍ മുഖം ചേര്‍ത്ത് കടിച്ചുകളയുകയാണ് ടോം ശര്‍മ്മ. നേരത്തേ കേട്ട ബീറ്റ് മ്യൂസിക് ഉച്ചസ്ഥായിയില്‍ തുടരുകയാണ്. ഇവിടെ നിന്ന് നേരേ മറ്റൊരു ദൃശ്യത്തിലേക്ക്. മുറിക്കകത്ത്, ജാലകത്തിലൂടെ വരുന്ന തെളിഞ്ഞ വെയിലിന്റെ പശ്ചാത്തലത്തില്‍ കിടക്കയില്‍ ഇരിക്കുന്നു ടോം ശര്‍മ്മ. മുക്കാലും നഗ്നന്‍. അരക്കെട്ടില്‍ ചുറ്റിയിരിക്കുന്ന ബ്രൗണ്‍ തുണി മാത്രമാണ് വേഷം. ഇതാദ്യമായി ടോമിന്റെ അഴിച്ചിട്ട മുടി നമ്മള്‍ കാണുന്നു. അരക്കെട്ടോളം നീണ്ടുകിടക്കുകയാണ് കോലന്‍ മുടി. കൊലുന്നനെയുള്ള ശരീരത്തില്‍ തോളിനുമുന്നിലേക്ക് വീണുകിടക്കുന്ന മുടി മുഖചലനം കൊണ്ടും കൈകള്‍ കൊണ്ടും പിന്നിലേക്ക് നീക്കുന്നുണ്ട് ടോം. ഒരു കയ്യില്‍ മൊബൈല്‍ ഫോണുമുണ്ട്.

 
മറ്റൊരു പുറംദൃശ്യം. മുഖത്തൊരു ചിരിയുമായി നില്‍ക്കുകയാണ് ടോം. ചുറ്റും കുറച്ചുപേര്‍ കൂടിനില്‍ക്കുന്നുണ്ട്. അടുത്തുനില്‍ക്കുന്ന ആരോടോ, നമ്മള്‍ക്ക് കാണാന്‍ കഴിയാത്ത ആരോടോ, സംസാരിച്ചുകൊണ്ട് ഒരു യുവാവ് സ്വന്തം കഴുത്തിലെ നെക്ലക്‌സ് നേരാംവണ്ണം ഇടുന്നുണ്ട്. ടോമിനരികില്‍ നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയിലേക്ക് കാമറ താഴ്ന്നുവരുന്നുണ്ടെങ്കിലും അവള്‍ ടോമിന് കൈമാറുന്ന മൊബൈല്‍ഫോണിലേക്കാണ് കാമറയുടെ നോട്ടം.
സെല്‍ഫോണ്‍ കാണിച്ചുതരുന്ന മുറയ്ക്ക് ടോം ശര്‍മ്മയിലേക്ക് കാമറ തിരിയുന്നു. തൊട്ടടുത്ത നിമിഷം തന്നെ, നമുക്ക് കാണാന്‍ കഴിയാത്ത, എന്നാല്‍ തൊട്ടരികില്‍തന്നെയുള്ള ആരോടോ കളിയായി ചൂടാവുന്നുണ്ട് ടോം. ലാഘവത്തോടെയുള്ള ഒരന്തരീക്ഷത്തിലാണ് ഈ രംഗങ്ങളെല്ലാം നമ്മള്‍ക്ക് മുന്നിലെത്തുന്നത്.

മഴയില്‍ തണുത്ത ഒരു ഗ്രാമീണ റോഡ്. ഒരു സ്‌കൂട്ടിയോടിച്ചുകൊണ്ട് വരികയാണ് ടോം ശര്‍മ്മ. ചുവന്നൊരു മഴക്കോട്ടും ധരിച്ചുള്ള ശീതയാത്ര. നേരത്തേ കേട്ട പശ്ചാത്തലസംഗീതം  ഒരു തരം ജംബ്ള്‍ഡ് ടോണില്‍ ഈ യാത്രയിലും ടോമിനെ പിന്തുടരുന്നുണ്ട്. പക്ഷേ ഇപ്പോള്‍ അത് പെട്ടെന്ന്, മണിപ്പൂരി ഭാഷയില്‍ പെണ്‍ശബ്ദത്തിലുള്ള ഒരു ഭാവാത്മകഗാനമായി പരിണമിക്കുന്നു.

ഇതേ ഗാനം അവതരിപ്പിക്കപ്പെടുന്ന ഒരു സ്റ്റേജ് ഇപ്പോള്‍ തെളിയുകയാണ്. കറുത്ത സാല്‍വാറും കുര്‍ത്തയും ധരിച്ച ഒരു യുവതി പാട്ടിനൊപ്പിച്ച് നൃത്തം ചെയ്യുന്നുണ്ട്. മുന്നില്‍ സ്റ്റേജിനുമുകളില്‍ നിന്ന് തൂങ്ങിക്കിടക്കുന്ന മൈക്രോഫോണുകളും കാണാം. ഈ ദൃശ്യങ്ങള്‍ക്കുമേല്‍ ടൈപ്പ്‌റൈറ്ററില്‍ നിന്നെന്നപോലെ ഇങ്ങനെ അക്ഷരങ്ങള്‍ തെളിയുന്നു.
'സുമംഗ്-ലില' (ഗ്രാമീണ തിയ്യറ്റര്‍)
'പെണ്‍വേഷങ്ങള്‍ ചെയ്യുന്നത് ആണുങ്ങള്‍...'

കാമറ ഇപ്പോള്‍ ഇതെല്ലാം കണ്ടിരിക്കുന്ന പ്രേക്ഷകരിലേക്ക് തിരിയുന്നു. ഇടയ്ക്കിടെ സ്റ്റേജിന്റെ വിദൂരദൃശ്യങ്ങളില്‍ പാട്ടിനൊപ്പം അഭിനയിക്കുന്ന 'സ്ത്രീ' കലാകാരിയേയും' 'പുരുഷ' കലാകാരനേയും കാണാം. സ്ത്രീകലാകാരിയുടെ ദൃശ്യങ്ങള്‍ക്കുമേലെ വീണ്ടും ടൈപ്പ്‌റൈറ്ററില്‍ നിന്നെന്ന പോലെ തെളിയുന്ന അക്ഷരങ്ങള്‍:
'ഇവള്‍ ഒരു പുരുഷ ആര്‍ട്ടിസ്റ്റാണ്'

 
പ്രേക്ഷകരുടെ വിവിധതരം കോണുകള്‍ക്കിടയില്‍ നിന്ന് ചടുലമായാണ് കാമറയും ഇപ്പോള്‍ സ്റ്റേജിലേക്ക് നോക്കുന്നത്. അപ്രതീക്ഷിതമായി, നമ്മള്‍ ടോം ശര്‍മ്മയുടെ ബാല്യകാല ചങ്ങാതിയായ സ്ത്രീയുടെ ശബ്ദം കേള്‍ക്കുന്നു.

'ഞങ്ങളുടെ മെയ്തി സമൂഹത്തിന്, സുമംഗ് ലില എന്നത് അങ്ങേയറ്റം പ്രാക്തനവും സമാനതകളില്ലാത്തതുമാണ്'.

ആര്‍ട്ടിസ്റ്റുകളെല്ലാം ഇപ്പോള്‍ അരങ്ങില്‍ നിന്നിറങ്ങി, ഡ്രസ്സിംഗ് റൂമിലേക്ക് പോവുകയാണ്. നടന്നുപോവുന്ന അവരുടെ ദൃശ്യങ്ങള്‍ക്കുമേലെ തൊട്ടുമുമ്പുകേട്ട ശബ്ദം നാം വീണ്ടും കേള്‍ക്കുന്നു:
'ആദ്യകാലങ്ങളില്‍ പെണ്‍വേഷങ്ങള്‍ ചെയ്തിരുന്ന ആണുങ്ങളൊന്നും ടോമിനെപ്പോലെയുള്ളവരായിരുന്നില്ല. അവര്‍ മറ്റ് ഏത് നടന്മാരെയും പോലെ പ്രൊഫഷണല്‍ നടന്മാരായിരുന്നു...' 

ഇപ്പോളിതാ അരങ്ങില്‍ മറ്റൊരു പ്രകടനം. മറ്റൊരു 'പെണ്‍'കലാകാരി ചുവന്ന വസ്ത്രം ധരിച്ച് കലാപ്രകടനം നടത്തുകയാണ്. മെല്ലെ ഈ പ്രകടനത്തില്‍ നിന്ന് ഇതേ കലാകാരിയുടെ മേക്കപ്പില്ലാത്ത സാധാരണവേഷത്തിലുള്ള നില്പിലേക്ക് കാമറ മാറുകയാണ്. ഒരു ബുഷ് ടീ ഷര്‍ട്ടിട്ടാണ് ആര്‍ട്ടിസ്റ്റിന്റെ നില്പ്. ഇപ്പോള്‍ നമ്മള്‍ക്ക് മനസ്സിലാവുന്നു, നേരത്തേ ചുവന്ന വസ്ത്രം ധരിച്ച് കലാപ്രകടനം നടത്തിയ പെണ്‍കുട്ടി സ്‌ത്രൈണ മനോഭാവമുള്ള ഒരു യുവാവാണെന്ന്. അയാള്‍ എന്തോ വറവുപലഹാരങ്ങള്‍ കൊറിക്കുന്നുണ്ട്. ഇതിനെല്ലാമിടയിലും പശ്ചാത്തലത്തില്‍ നാം ടോം ശര്‍മ്മയുടെ ബാല്യകാല സുഹൃത്തായ യുവതിയുടെ ശബ്ദം കേള്‍ക്കുന്നു:
'എങ്കിലും ഈയിടെയായി ഇത്തരത്തില്‍ പെണ്‍കുട്ടികളെപ്പോലെ പെരുമാറുന്നവര്‍ക്കും...ഇങ്ങനെ നാടകത്തിലും മറ്റും അവസരങ്ങളുണ്ട്...കാരണം, ഇവര്‍ ശരിക്കും പെണ്ണുങ്ങളെപ്പോലെത്തന്നെയാണ്...സ്ത്രീവേഷങ്ങള്‍ ചെയ്യാനുള്ള അവസരങ്ങളുമുണ്ട്. അങ്ങനെയാണ്, മൂന്നാംലിംഗം എന്നതും സുമംഗ്-ലിലയും ഒരേ തലത്തില്‍ വരുന്നത്'

ഈ ഘട്ടത്തില്‍ നേരത്തേ കണ്ട ഒരു ദൃശ്യം വീണ്ടും തെളിയുന്നു. അതേ മുറി. മുന്‍ പശ്ചാത്തലത്തില്‍ ടോം അര്‍ദ്ധവൃത്താകൃതിയില്‍ കിടക്കുകയാണ്; ടോമിന്റെ ബാല്യകാല സഖിയായ യുവതിയാകട്ടെ, ഇരുന്നുകൊണ്ട് കാമറയ്ക്ക് അരികിലുള്ള ആരോടോ സംസാരിക്കുകയും:

'ആദ്യമൊക്കെ ഞങ്ങളുടെ സമൂഹത്തിലും ഇത്തരം ആളുകള്‍ ജീവിക്കുന്നുണ്ടെന്ന് ജനം അറിഞ്ഞിരുന്നില്ല. അഥവാ ആരെങ്കിലുമുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ത്തന്നെ ആളുകള്‍ അയാളെക്കുറിച്ചുമാത്രമേ പറഞ്ഞുനടക്കുമായിരുന്നുള്ളൂ, അവനേയ്, ഒരു പെണ്ണനാണെന്നും മറ്റുമൊക്കെ, കാതില്‍ കമ്മലൊക്കെ ധരിച്ച്,....ഞങ്ങളുടെ അമ്മമാരും അമ്മൂമ്മമാരും വരെ ഞങ്ങളോട് അത്തരക്കാരെക്കുറിച്ച് പറഞ്ഞിരുന്നു, പെണ്ണിനെപ്പോലെ ജീവിക്കുന്ന ഒരാളുണ്ടെന്നും മറ്റും മറ്റും...പക്ഷേ, ഇപ്പോള്‍ ഇതൊക്കെ ഞങ്ങളുടെ സമൂഹത്തിലെ തുറന്ന കാര്യങ്ങളാണ്...അതുകൊണ്ട് ഇത്തരം കാര്യങ്ങളെ അംഗീകരിക്കാനും സ്വീകരിക്കാനുമുള്ള ജനങ്ങളുടെ സന്നദ്ധത വര്‍ധിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്...'

ഒരുപറ്റം പെണ്‍മോഡലുകളുടെ മാദകമായ പോസ്റ്ററുകളില്‍ കണ്ണുറപ്പിച്ചുകൊണ്ട് താഴേക്കുവരുന്ന കാമറ ഇപ്പോള്‍ കാണിച്ചുതരുന്നത് ടോം ശര്‍മ്മയുടെയും ടോമിനെപ്പോലെ തന്നെ ഉഭയലിംഗസ്വഭാവമുള്ള ചിലരുടെയും ദൃശ്യങ്ങളാണ്. അവരിലൊരാളുടെ നീണ്ട മുടിയിഴകളെ വാത്സല്യത്തോടെ ചീകിയൊതുക്കുന്നുണ്ട് ടോം. ചുറ്റുമുള്ളവര്‍ ആരൊക്കെയന്ന് കാമറ കൗതുകപ്പെടുമ്പോള്‍ അവര്‍ നില്‍ക്കുന്നത് ഒരു സലൂണിലാണെന്ന് നാമറിയുന്നു. ആനന്ദത്തിന്റേതായ അന്തരീക്ഷം. സന്തോഷകരമായി പരസ്പരം സംസാരിക്കുകയാണ് എല്ലാവരും. ഈ ഉന്മേഷദായകദൃശ്യങ്ങള്‍ക്കുമേല്‍ ഒരു വിവരണപാഠം ഇങ്ങനെ മിണ്ടിത്തുടങ്ങുന്നു:

'മണിപ്പൂരിലെ കര്‍ക്കശസ്വഭാവമുള്ള പരമ്പരാഗത മെയ്തി സമൂഹത്തില്‍ ഉഭയലിംഗസ്വഭവത്തിലുള്ള ആളുകളെ പ്രത്യക്ഷത്തില്‍ കണ്ടുതുടങ്ങിയിട്ട് ഏകദേശം ഒരു ദശാബ്ദമേ ആയിട്ടുള്ളൂ. ഇവരില്‍ പലരും ഇപ്പോള്‍ സൗന്ദര്യവര്‍ധക ശാലകളടക്കമുള്ളവയില്‍ പ്രൊഫഷണലുകളായി ജോലി ചെയ്യുകയാണ്. കല്ല്യാണ സീസണുകളില്‍ ടോം ശര്‍മ്മ ദിവസവും സമ്പാദിക്കുന്നത് രണ്ടായിരം രൂപയോളമാണ്. പരമ്പരാഗത മെയ്തി സമൂഹത്തിന്റെ കാര്‍ക്കശ്യം നിറഞ്ഞ ചട്ടക്കൂടുകള്‍ക്കകത്ത് തുടരുമ്പോളും ഉഭയലിംഗസ്വഭാവമുള്ള ഇത്തരം ആളുകള്‍ തങ്ങളുടേതായ ഒരു ചുറ്റുവട്ടമുണ്ടാക്കിക്കൊണ്ട്, അതിനകത്തുനിന്ന് ജീവിക്കാന്‍ പഠിക്കുന്നു.'

നേരത്തേ കണ്ട ദൃശ്യങ്ങളുടെ തുടര്‍ച്ചയില്‍ ഇപ്പോള്‍ നാം കാണുന്നത് ഒരു മുറിയിലെ കിടക്കയുടെ വക്കിലിരിക്കുന്ന ഉഭയലിംഗസ്വഭാവമുള്ള ചെറുപ്പക്കാരെയാണ്. ഇതേ ചെറുപ്പക്കാര്‍ വീടിനുപുറത്തെ വരാന്തയില്‍ നിലത്തിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിന്റെ കീഴ്‌ക്കോണിലുള്ള ദൃശ്യവും കാണാം. ചോറും ഇറച്ചിയും കൊണ്ട് നിറഞ്ഞതാണ് മുന്നിലെ പാത്രങ്ങളില്‍ മിക്കവയും. ഒരു പ്രത്യേകകൂട്ടായ്മയിലെന്ന പോലെ എല്ലാവരും സംസാരിക്കുകയും ഭക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഈ അന്നപാനഭാഷണങ്ങള്‍ക്കിടയില്‍ ഇങ്ങനെ വിവരണപാഠം ഉയരുകയും ചെയ്യുന്നു:

'അങ്ങനെ വലിയൊരളവില്‍ വിശാലമായ സമൂഹത്തിന്റെ വിപുലസഞ്ചയത്തിനകത്ത്, ഇവര്‍ തങ്ങളുടേതുമാത്രമായ ഒരു സൂക്ഷ്മവിഭാഗം ഉണ്ടാക്കാന്‍ പഠിക്കുന്നു.'

 
ടോം ഇപ്പോള്‍ ഒരു കുഷ്യനില്‍ അമര്‍ന്ന് കിടക്കുകയാണ്. കണ്‍മഷി നിറഞ്ഞ ടോമിന്റെ മുഖത്തേക്ക് ഊന്നുവാന്‍ ശ്രമിക്കുകയാണ് കാമറ. പക്ഷേ കണ്ണുകള്‍ പോലും നനഞ്ഞ പഞ്ഞികൊണ്ട് മറഞ്ഞിരിക്കുകയാണ്. ആകെ കാണാന്‍ കഴിയുന്നത് ചുണ്ടുകള്‍ മാത്രമാണ്. ആരോടോ സംസാരിക്കുന്നുണ്ട് ടോം:
'മുഖം ഇപ്പോഴും തയ്യാറല്ല.'...

ടോമിനെ ആരോ മേക്കപ്പ് ചെയ്യുകയാണെന്ന് ഇപ്പോഴാണ് നമ്മള്‍ക്ക് മനസ്സിലാവുന്നത്. മേക്കപ്പ് ചെയ്യുന്നയാളിന്റെ മുഖത്താണ് ഈനിമിഷം കാമറ.  അയാളും  ഉഭയലിംഗസ്വഭാവമുള്ളയാളാണ്. നീളം കുറഞ്ഞ ചുവന്ന മുടി, മൂക്കുകുത്തി, പിന്നെ ഒരു വെള്ള ടോപ്പും. നാം വീണ്ടും ടോം ശര്‍മ്മയുടെ മുഖം കാണുന്നു. കണ്‍മഷി ഭാഗികമായി നീക്കം ചെയ്യപ്പെട്ട മുഖത്ത് മേക്കപ്പ് കലാകാരന്റെ കൊലുമ്പന്‍ കൈകള്‍ വേഗത്തില്‍ മസ്സാജ് ചെയ്യുകയാണ്. വിരല്‍ച്ചലനങ്ങള്‍ ചടുലമാവുന്ന മുറയ്ക്ക് കാമറയ്ക്ക് കൂടുതല്‍ അടുത്തേയ്ക്ക് പോകാനുള്ള കൗതുകവുമുണ്ട്. ഇപ്പോള്‍ അല്പം താഴ്ന്ന ഒരു കോണില്‍ നിന്ന്, എന്നാല്‍ തെല്ലുകൂടി അടുത്തേക്ക് ചെന്നുകൊണ്ട്, നമ്മള്‍ക്ക് കാണാന്‍കഴിയുന്നു നനഞ്ഞ പഞ്ഞികൊണ്ട് കണ്‍മഷി നീക്കുന്ന അതേ വിരലുകളെ. മുകളില്‍ നിന്നും ഇതേ രംഗത്തിന്റെ തുടര്‍ച്ചയില്‍ മുഖം തുടച്ച് വൃത്തിയാക്കുകയാണ് കൈകള്‍. ഈ മുഖച്ചമയദൃശ്യസമൃദ്ധിക്കുമേല്‍ നാം കേള്‍ക്കുന്ന വിവരണപാഠം ഇങ്ങനെ:

'പ്രശ്‌നകലുഷിതമായ മണിപ്പൂരിലെ സാമൂഹ്യ ചാലകശക്തികളുടെ കേന്ദ്രസ്ഥാനത്തുനിന്ന്  നോക്കുമ്പോള്‍ രണ്ടുകാര്യങ്ങള്‍ പ്രബലമാണ്. അംഗീകരിക്കപ്പെടാനുള്ള വ്യക്തികളുടെ ആവശ്യകതയും തിരസ്‌കരിക്കപ്പെടുമോ എന്ന ഭയവും. അതുകൊണ്ട്, ഒരു മുഖം മറഞ്ഞിരിക്കെത്തന്നെ മറ്റൊരു മുഖം നിര്‍മ്മിക്കപ്പെടേണ്ടിയുമിരിക്കുന്നു. എവിടെയാണ് ചമയം ഒടുങ്ങുന്നതെന്നും എവിടെയാണ് മുഖംമൂടി ഉയരുന്നതെന്നുമുള്ള അടിസ്ഥാനപരമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഒരാള്‍ നിര്‍ബന്ധിതമാവുന്നത് അങ്ങനെയാണ്. ടോം ശര്‍മ്മയുടെ ലോകത്തില്‍, സൗന്ദര്യവത്കരണത്തിനും വേഷപ്രച്ഛന്നതയ്ക്കും ഇടയ്ക്കുള്ള വിഭജനരേഖ ദുര്‍ബ്ബലമാണ്.'
 
ഓടുന്ന ഒരു റിക്ഷയുടെ മുന്‍സീറ്റിലിരിക്കുന്നയാളുടെ ദൃശ്യമാണ് ഇപ്പോള്‍ മുന്നില്‍. താഴ്ന്ന ഒരു കോണില്‍ നിന്ന് അയാളെ കാണാം. കണ്ണുകളൊഴികെ മുഖം മുഴുവന്‍ പച്ചനിറമുള്ള തുണികൊണ്ട് മറച്ചിരിക്കുന്നു. മുഖത്ത് ചുറ്റിയിരിക്കുന്ന പച്ചത്തുണിയെ പശ്ചാത്തലത്തിലെ ഇളം കുഞ്ഞുമേഘങ്ങള്‍ നിറഞ്ഞ നീലാകാശം സാക്ഷിയാക്കി കാണാം. ആ മുഖത്തേക്കാണ് കാമറയുടെ സൂക്ഷ്മനോട്ടം. ഒപ്പം ഇങ്ങനെ വിവരണപാഠവും:

 
'മറഞ്ഞിരിക്കുക എന്നത് ആനന്ദകരവും ആന്തരികവുമായ ഒരനുഭവമാണ്. ജീവഹാനി തന്നെ വരുത്തിയേക്കാവുന്ന സംഘര്‍ഷങ്ങള്‍ കൊണ്ട് രേഖപ്പെടുത്തപ്പെട്ട ഒരു സാമൂഹ്യതുറസ്സില്‍ പ്രത്യക്ഷമായ ഒരു ലയത്തോടെ ജീവിക്കുക എന്ന അനുഭവം.'

ഇവിടെ നമ്മള്‍ മറ്റൊരു സൈക്കിള്‍റിക്ഷയുടെ മുന്‍സീറ്റിലിരിക്കുന്ന ഒരാളെക്കൂടി കാണുന്നു. ഇയാളുടെ മുഖവും പ്രച്ഛന്നമാണ്. വെള്ളത്തുണികൊണ്ടാണ് ഇയാളുടെ പ്രച്ഛന്നത. ഈ നിമിഷം നാം മനസ്സിലാക്കുന്നു ഇയാളും തൊട്ടുമുമ്പ് കണ്ടയാളും സൈക്കിള്‍ റിക്ഷക്കാരാണെന്ന്. ഇപ്പോള്‍ കാണുന്ന റിക്ഷാവാലയുടെ ടീ ഷര്‍ട്ടില്‍ എഴുതിയിരിക്കുന്നത് ഇംഗ്ലീഷില്‍ ഡെയര്‍ എന്നാണ്. കാമറ ഇപ്പോള്‍ ഇംഫാലിലെ തിരക്കേറിയ ഒരു തെരുവിന്റെ വിദൂരദൃശ്യത്തിലാണ്. മധ്യഭാഗത്തുള്ള ബാനറില്‍ ഇംഫാല്‍ എന്നെഴുതിയിരിക്കുന്നതില്‍ നിന്ന് സ്ഥലമേതാണെന്ന് വ്യക്തം. യാത്രികരെക്കൊണ്ട് നിറഞ്ഞതാണ് തെരുവ്. അവര്‍ക്കിടയിലൂടെ, തെളിഞ്ഞ സൂര്യപ്രകാശത്തില്‍ കണ്ണുകളൊഴികെ മുഖം പൂര്‍ണ്ണമായും മറച്ച് സൈക്കിള്‍ റിക്ഷകളോടിക്കുന്ന എണ്ണമറ്റ റിക്ഷാവാലകളെയും കാണാം.

തെരുവിലെ തകര മേല്‍ക്കൂരയുള്ള ഒരു ചെറിയ വീടിനുമുന്നില്‍ തൂങ്ങിക്കിടക്കുന്ന തുണികൊണ്ടുള്ള ബാനറില്‍ ഒരു നാടകസംഘത്തിന്റെ പേര് എഴുതിയിരിക്കുന്നു. ബാനറില്‍ നിന്ന് കാമറ താഴെയെത്തുമ്പോള്‍ വീട്ടിനുമുന്നിലെ ബെഞ്ചില്‍ ഇരിക്കുകയാണ് ടോം ശര്‍മ്മ. തൊട്ടരികില്‍ മധ്യവയസ്‌കരായ മണിപ്പൂരി സ്ത്രീയും പുരുഷനുമുണ്ട്. ടോം തൊപ്പിവച്ചിട്ടുണ്ട്. മണിപ്പൂരി സ്ത്രീയെയും ടോമിനെയും ഒരുമിച്ചുകാണാം. ഇരുവരും വെറ്റിലകളില്‍ ചുണ്ണാമ്പുതേയ്ക്കുകയാണ്. മണിപ്പൂരി യുവതിയോട് സംസാരിക്കുന്നതിനിടയില്‍ത്തന്നെ വെറ്റിലക്കൂട്ട് വായിലിട്ട് ചവയ്ക്കുന്നുണ്ട് ടോം ശര്‍മ്മ. ഇതിനിടയില്‍ നമ്മള്‍ നേരത്തേ കണ്ട രണ്ടാമത്തെ റിക്ഷാവാലയോടൊപ്പം പശ്ചാത്തലത്തില്‍ ഇങ്ങനെ വിവരണപാഠവും കേള്‍ക്കാം:

 
'സാമൂഹ്യമായി അംഗീകരിക്കപ്പെട്ടിട്ടുള്ള പെരുമാറ്റ രീതികളില്‍ ഉണ്ടാവുന്ന വ്യതിയാനങ്ങളെ ലളിതമായി നമ്മള്‍ക്ക് സമീപിക്കാം, ചിലപ്പോള്‍ അത്തരം കാര്യങ്ങള്‍ മര്യാദയില്ലാത്ത തരം തമാശകള്‍ കൂടി ചേര്‍ത്ത് കൈകാര്യം ചെയ്യാം. പക്ഷേ, ഗുരുതരമായ ഉഭയ ലൈംഗികതയുടെ കാര്യത്തില്‍ ഇതൊരിക്കലും സാധ്യമായിരുന്നില്ല.' 

ടോം ശര്‍മ്മയുടെയും മണിപ്പൂരി മധ്യവയസ്‌കയുടെയും സമീപത്തിരിക്കുന്നയാളിന്റെ ശബ്ദം നമ്മള്‍ ഇപ്പോള്‍ കേള്‍ക്കുന്നു, ഒപ്പം മറ്റ് ചിലരുടെയും:

'ടോം ശര്‍മ്മയുടെ ഗ്രാമമാണല്ലേ ഇത്?'
'ഇവന്‍ എന്റെ അയല്‍വാസിയാ...സഹോദരനെപ്പോലെയാ'
'ടോം ശര്‍മ്മ വല്ല്യ പ്രശസ്തനാണല്ലോ...ഇതെങ്ങനെ?'
'ഇവന്‍ എല്ലാം തെകഞ്ഞവനല്ലേ...'

ഈ ഘട്ടത്തില്‍ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറയുകയായിരുന്ന മധ്യവയസ്‌കനെ നാം കാണുന്നു: 'ആദ്യമൊക്കെ ഇവനെ ഹോമോസെക്‌സ്വല്‍ ഗേ എന്നാണ് പലരും വിളിച്ചിരുന്നത്...എങ്കിലും അത്തരക്കാരില്‍ പലരും ചെയ്യുന്ന മോശം കാര്യങ്ങളൊന്നും ഇവന്‍ ചെയ്തിരുന്നില്ല...പക്ഷേ വീട്ടുകാര്‍ ഇവന്റെ ഈ പ്രകൃതം അംഗീകരിക്കുന്നില്ല...'

ചിതറിയ ഇംഗ്ലീഷില്‍ ഇങ്ങനെ സംസാരിക്കുന്നതിനിടെ അയാളുടെ വാക്കുകള്‍ക്കുമേല്‍ വിവരണപാഠം ആരംഭിക്കുന്നു: 'മിക്കവാറും ഒരുതരം ആഘോഷകരമായ തലത്തില്‍ നിന്നുകൊണ്ട് ടോം ശര്‍മ്മയുടെ ഹോമോസെക്ഷ്വാലിറ്റിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെ, ശര്‍മ്മയുടെ അയല്‍ക്കാരോട് ആരായുമ്പോള്‍ നമ്മള്‍ക്ക് ലഭിക്കുന്നത് കേവലം ആനന്ദത്തേക്കാള്‍ കൂടുതല്‍ വേദന തന്നെയുള്ള സൂചനകളാണ്.'

ബെഞ്ചിലിരുന്ന് വെറ്റില മുറുക്കുന്ന മധ്യവയസ്‌കയായ മണിപ്പൂരി സ്ത്രീയില്‍ നിന്ന് കാമറ ടോമിലേക്ക് തിരിയുകയാണ്. ടോമിന്റെ മുഖത്ത് പക്ഷേ നമ്മള്‍ കേള്‍ക്കുന്നത്, നേരത്തേ സംസാരിച്ചയാളുടെ ശബ്ദമാണ്: 'ടോമിന് സഹോദരങ്ങള്‍ ധാരാളം പേരുണ്ട്....പത്ത് സഹോദരങ്ങള്‍...'

ഇപ്പോള്‍ ടോമിനെയും മധ്യവയസ്‌കയായ സ്ത്രീയെയും നാം വീണ്ടും കാണുന്നു. പശ്ചാത്തലത്തില്‍ മറ്റ് ചിലര്‍കൂടിയുണ്ട്. ഒരു സ്ത്രീ, ഒരാണ്‍കുട്ടി, ഒരു പുരുഷന്‍. മിക്കവാറും എല്ലാവരും അടുത്തുള്ള ഗ്രാമത്തില്‍ നിന്നുള്ളവരാവാം. അവരുടെ ദൃശ്യങ്ങള്‍ക്കുമേല്‍, നേരത്തേ കേട്ടയാളുടെ ശബദ്ത്തുടര്‍ച്ച: 'പ്രശ്‌നം....അച്ഛന്റെയും അമ്മയുടെയും സമീപനമാണ്..'

ഈ സമയം ടോമിനരികിലിരിക്കുകയായിരുന്ന മധ്യവയസ്‌കയായ സ്ത്രീ മണിപ്പൂരി ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങുന്നു, ടോമിന്റെ മുഖത്തുനിന്ന് കാമറ അവരിലേക്ക് ആകാംക്ഷപ്പെടുന്നു:
'മേക്കപ്പ് ജോലികള്‍ പെണ്‍കുട്ടികള്‍ ചെയ്യുന്നതിനേക്കാള്‍ നല്ലത് ആണ്‍കുട്ടികള്‍ ചെയ്യുന്നതാണ്...അവരാകുമ്പോള്‍ ഏത് സമയത്തും ചെയ്‌തോളും...രാത്രിയായാലും പകലായാലും...ഇപ്പോള്‍ അത് സര്‍വ്വസാധാരണമാണ്...'

മറ്റു ചിലരുടെ ശബ്ദങ്ങള്‍ കൂടി നമ്മള്‍ കേള്‍ക്കുന്നുണ്ട്. പക്ഷേ മുഖങ്ങള്‍ കാണാന്‍ കഴിയുന്നില്ല. മണിപ്പൂരി സ്ത്രീയുടെ മുഖത്തുനിന്ന് കാമറ തിരികെ ടോമിന്റെ മുഖത്തേക്ക് വരുന്നു. മണിപ്പൂരിയിലുള്ള സംഭാഷണങ്ങള്‍ തുടരുന്നുമുണ്ട്:
'സത്യത്തില്‍ അവന് ഒരു ചോദ്യം ചോദിക്കണമെന്നുണ്ട്...'
മറ്റൊരു ശബ്ദം:
'ഒരു കാര്യം ചോദിച്ചാല്‍ പറയുമോ...എന്താ ഇതുവരെ കല്ല്യാണം കഴിക്കാത്തേ?'
വ്യാകുലവും വിചാരഗ്രസ്തവുമായ മുഖഭാവത്തോടെയാണ് ടോം മറുപടി പറയുന്നത്:
'ശതമാനക്കണക്ക് വച്ച് പറയുകയാണെങ്കില്‍...എനിക്ക് തോന്നുന്നത് ഞാന്‍ ഒരാണിനേക്കാള്‍ കൂടുതല്‍ പെണ്ണിനെപ്പോലെയാണെന്നാണ്.... പിന്നെ എങ്ങനെ ഒരു പെണ്‍കുട്ടിയെ കല്ല്യാണം കഴിക്കും?'

പഴയൊരു വീടിന്റെ മരച്ചുമരിനുപിറകിലിരിക്കുന്ന ഒരു പൂച്ചയെ കാണിച്ചുതന്നിട്ട് പെട്ടെന്നുതന്നെ കാമറ ടോം ശര്‍മ്മയിലേക്ക് തിരികെ വരുന്നു. നേരത്തേ ടോമിനോട് ചോദ്യങ്ങള്‍ ചോദിച്ച അതേ ശബ്ദം മറ്റ് ചോദ്യങ്ങള്‍ നിരത്തുകയും ടോം ഉത്തരം പറയുകയും ചെയ്യുന്നുമുണ്ട്:
'അപ്പോള്‍ നീ വിചാരിക്കുന്നത് നീ പെണ്ണാണെന്നാണോ?'
ടോം:
'അതെ. പക്ഷേ നമ്മുടെ സമൂഹത്തില്‍ ഞാനീപ്പറഞ്ഞത് വിലപ്പോവില്ല....ഞാന്‍ ഒരു വ്യത്യസ്തതയാണെങ്കില്‍പ്പോലും...എനിക്ക് എന്റെ വികാരങ്ങള്‍ പോലും പ്രകടിപ്പിക്കാന്‍ കഴിയില്ല...'
പുരുഷന്റെ ശബ്ദം:
'ചുരുങ്ങിയപക്ഷം നീ അങ്ങനെ ചിന്തിക്കുകയെങ്കിലും ചെ...'
ടോം അത് തലകുലുക്കിക്കൊണ്ട് സമ്മതിക്കുന്നു, 'യെസ്'
'എപ്പോള്‍, എത്ര വയസ്സില്‍?' അയാള്‍ വിടാന്‍ ഭാവമില്ല.
ലജ്ജയോടെ ചിരിച്ചുകൊണ്ടാണ് ടോമിന്റെ മറുപടി:
'എന്റെ കൂട്ടുകാര്‍ക്കിടയില്‍ നിന്ന്...എനിക്ക് ഒരു പങ്കാളിയുണ്ടായിരുന്നെങ്കില്‍പ്പോലും അത് ശരിയായിരുന്നില്ല....ഇപ്പോളെനിക്കറിയാം, എന്താണെന്നുവച്ചാല്‍ ഞങ്ങളുടെ സമൂഹത്തിനും അപ്പുറത്താണത്'
'ഒരിക്കല്‍ നീയും ദെബ്ജിത്തും ഒരുമിച്ച് ജീവിച്ചിരുന്നതല്ലേ...'

ടോം സമ്മതിച്ച് തല കുലുക്കുന്നു. ഇപ്പോളാണ് ഇത്രയും നേരം ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നയാളിലേയ്ക്ക് കാമറ നീങ്ങുന്നത്. ടോം ഇരിക്കുന്നതിനരികില്‍ ഒരു മരപ്പലകയോട് ചേര്‍ന്നിരിക്കുകയാണ് ഈ മണിപ്പൂരി യുവാവ്. അയാള്‍ ചോദ്യങ്ങള്‍ നിര്‍ത്താന്‍ ഭാവമില്ല:

'നിങ്ങളിരുവര്‍ക്കും തമ്മില്‍ ഒരു ബന്ധമുണ്ടായിരുന്നു...നീ പലപ്പോഴും അവന്റെ വീട്ടില്‍പ്പോലും താമസിച്ചിരുന്നില്ലേ...ഇപ്പോള്‍, ദെബിജിത് വിവാഹിതനാണ്...അവന്‍ നല്ല ഹാപ്പിയുമാണ്. അവന്‍ ഇപ്പോ ഇങ്ങനെ പറയുകയാണെന്ന് വിചാരിക്കുക...നിന്നെ ഇനി എനിക്ക് ആവശ്യമില്ലെന്ന്...നീയും ആ വീട്ടില്‍ നിന്ന് പുറത്ത് കടക്കാന്‍ ആഗ്രഹിക്കുന്നു...പക്ഷേ വേറെയാരെയെങ്കിലും പങ്കാളിയാക്കാന്‍ നീ ആഗ്രഹിക്കുന്നുണ്ടോ?'

ടോം ഇതിന് ഉത്തരം പറയുമ്പോള്‍ കാമറ ടോമിന്റെ പിറകിലേക്ക് നീങ്ങുന്നു:
'ഇല്ല...അങ്ങനെയല്ല....പിന്നെ ഞങ്ങളുടെ സമൂഹത്തില്‍....'

ടോമിന്റെ ഹൃദയത്തിലേക്കാണ് ഇപ്പോള്‍ അയാളുടെ ചോദ്യം:
'അപ്പോള്‍ നീ ആകെ തകര്‍ന്നിരിക്കയാണല്ലേ...?'

'അതെ, തരിപ്പണമായവന്‍'

ഈ പറച്ചിലിനൊപ്പം ഇത് ചോദിച്ച യുവാവിനോട് ചേര്‍ന്ന് ചിതറിയ ഒരു ചിരി ചിരിക്കുന്നുണ്ട് ടോം. പക്ഷേ അധികം നീണ്ടുനില്‍ക്കുന്നില്ല ചിരി. മനസ്സാന്നിധ്യം വീണ്ടെടുത്ത് കുറച്ചുകൂടി ഉറച്ചസ്വരത്തില്‍ ടോം ഊന്നിപ്പറയുന്നു:
'ഇപ്പോള്‍ ഞാനത് ആവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നില്ല...ഒറ്റയ്ക്ക് ജീവിക്കാനാണ് എനിക്കിഷ്ടം'

'നീയിപ്പോള്‍ സംസാരിക്കുന്നത് ഒരു പെണ്ണിനെപ്പോലെയാണ്'. അയാളുടെ വാക്കുകള്‍.

'അതെ എനിക്ക് എന്തെങ്കിലും ചെയ്യണമെന്നുണ്ട്... സമൂഹത്തിന് വേണ്ടി...'

'പക്ഷേ ഈ സമൂഹത്തിലാണ് നീ ജീവിക്കുന്നത്...ഏതെങ്കിലും സംഘത്തില്‍ ജീവിക്കാനാണോ അതോ ഒറ്റയ്ക്ക് പുലരാനാണോ നീ ആഗ്രഹിക്കുന്നത്?'അയാളുടെ വാക്കുകള്‍.

'സമൂഹത്തിന് വേണ്ടി നമുക്ക് ചെയ്യാന്‍ ശ്രമിക്കാവുന്ന എന്തും...ഞങ്ങളുടെ കുടുംബങ്ങളുടെ പിന്തുണയില്ലാതെ...മോശം അര്‍ത്ഥത്തിലല്ല...ഒരു കൂട്ടായ്മ ഉണ്ടാക്കിക്കൊണ്ട് സമൂഹത്തില്‍ അവബോധം ഉയര്‍ത്താന്‍ കഴിഞ്ഞാല്‍ അത് നന്നായിരിക്കും...' ടോമിന്റെ ഈ വാക്കുകള്‍ സശ്രദ്ധം കേട്ടിരിക്കുന്ന യുവാവിനെ കുറച്ചുനേരത്തേക്ക് നമ്മള്‍ കാണുന്നു.

അടുത്ത രംഗം. ആദ്യം കാണുന്നത് ഏതോ ശബ്ദത്തിലേക്ക് കാതുകള്‍ കൂര്‍പ്പിക്കുന്ന അലസനായ ഒരു ചാരപ്പൂച്ചയുടെ സമീപദൃശ്യമാണ്. ടോമിന്റെ ബാല്യകാല സുഹൃത്തായ യുവതിയുടെ ശബ്ദം ഇവിടം മുതല്‍ വീണ്ടും കേട്ടുതുടങ്ങുന്നു. നേരത്തേ ഇതേ യുവതിയോടൊപ്പം ടോം ഇരുന്ന മുറി. സെല്‍ഫോണില്‍ നിന്ന് ഹിന്ദിയില്‍ എന്തോ വായിക്കുകയാണ് യുവതി. ചുവന്ന ഒരു തലയിണയില്‍ ചാഞ്ഞുകിടന്നുകൊണ്ട് ടോം അവള്‍ വായിക്കുന്നത് ശ്രദ്ധിക്കുന്നുണ്ട്::

'ഡിയര്‍ ടോം, കാത്തിരിക്കുകയല്ലാതെ മറ്റെന്ത് ചെയ്യാന്‍...നീയെന്റെ അരികിലില്ലാത്തപ്പോള്‍...ഞാന്‍ അവളുടെ സ്‌നേഹത്തിലേക്ക് മുങ്ങിത്താഴാന്‍ തുടങ്ങുന്നു...ഈ പാവം ആത്മാവിന് ആരാണ് ആശ്വാസം പകരുക?'

ഇരുവരും ഇപ്പോള്‍ ചിരിക്കുകയാണ്. ചിരിക്കുതൊട്ടുപിറകേ മുറിയുടെ മുകളില്‍ നിന്ന് താഴെ, തയ്യാറായിരിക്കുന്ന വിഭവങ്ങളുടെ കാഴ്ച്ച. വലിയ സ്റ്റീല്‍ പാത്രം നിറയെ വെന്തുപാകമായിരിക്കുന്ന ചോറും പച്ചക്കറികളും ധാന്യങ്ങളും കറികളും. 
പൊക്കിവച്ചിരിക്കുന്ന ഒരു ലോഹത്തട്ടിലാണ് ഭക്ഷണപ്പാത്രം. പശ്ചാത്തലത്തില്‍ പൂച്ച മണപ്പിച്ച് നടക്കുന്നുണ്ട്. ഈ നടപ്പിനിടയ്ക്ക് ദൃശ്യങ്ങളില്‍ ടൈപ്പ് റൈറ്ററില്‍ നിന്നെന്നപോലെ ഇങ്ങനെ തെളിയുന്നു അക്ഷരങ്ങള്‍:

'തന്റെ ബന്ധത്തെക്കുറിച്ച് ടോം'

പ്രകാശത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ഛായാരൂപം പോലെയാണ് ഇപ്പോള്‍ ടോമിനെ കാണാന്‍ കഴിയുക. ബാല്യകാലസുഹൃത്തായ യുവതിയോട് കിടന്നുകൊണ്ട് സംസാരിക്കുകയാണ് ടോം. കേട്ടിരിക്കുന്ന അവളുടെ ശരീരത്തില്‍ പകല്‍വെളിച്ചം വന്നുവീഴുന്നുണ്ട്. ടോം പറയുകയാണ്:
'ഞങ്ങളൊരുമിച്ച് കുറേ കഷ്ടപ്പെട്ടിട്ടുണ്ട്...ഞാന്‍ കുറേ ത്യാഗങ്ങളും ചെയ്തിട്ടുണ്ട്...പക്ഷേ അതിനുശേഷം അവന്‍ കല്ല്യാണം കഴിച്ചുപോയി. എല്ലാം വെറുതേയായി'

ഈ ദു:ഖസംഭാഷണങ്ങള്‍ക്കിടയ്ക്ക് കാമറ ഇരുവരേയും വ്യത്യസ്തമായ ഒരു വീക്ഷണകോണിലൂടെ കാണിച്ചുതരുന്നു. അല്പം താഴ്ന്ന്‌നിന്ന് ടോമിന്റെ മുഖത്തേക്ക് നോക്കുമ്പോള്‍ തന്നെ പശ്ചാത്തലത്തില്‍ ബാല്യകാലസഖിയുടെ മുഖം കാണാവുന്ന രീതിയില്‍. ടോം സംസാരം തുടരുകയാണ്:

'എനിക്കറിയില്ല...ശരിക്കുമൊരു തലവേദനയാണത്.'

കാമറ കുറച്ചുകൂടി അടുത്തേക്ക് ചെല്ലുന്നു. ഇരുവരേയും കാണാം: 'കല്ല്യാണത്തിന്റെയന്ന്...ശരിക്കും കരയണമെന്ന് കൊതിച്ചുപോയി...പക്ഷേ കരയാനും കഴിഞ്ഞില്ല...പിന്നെ ഞാന്‍ കണ്ടമാനം കുടിച്ചു...അതിലുമധികം ഛര്‍ദ്ദിച്ചുംകളഞ്ഞു...'

ആദ്യം നമ്മള്‍ കണ്ട പ്രകാശപശ്ചാത്തലത്തിലെ ഛായാരൂപം പോലെയുള്ള ദൃശ്യത്തിലേക്ക് നമ്മള്‍ തിരിച്ചെത്തുന്നു. ടോം വിചാരപ്പെടുകയാണ്:
'എന്തുചെയ്യണമെന്ന്...എനിക്കറിയില്ല...'

ടോമിനെ ഇപ്പോള്‍ കാണുന്നില്ല. കാണുന്നത് ബാല്യകാലസഖിയായ യുവതിയെയാണ്. അല്പം താഴ്ന്നിരിക്കുന്ന കാമറ നോക്കി അവള്‍ സംസാരിക്കുകയാണ്:
'എനിക്കറിയാം, ഇപ്പോള്‍ ഇവന് വേണ്ടത് എന്തെങ്കിലും സഹായമാണ്...ആ അവസ്ഥയില്‍ നിന്ന് പുറത്തുവരാനുള്ള ഒരു മാര്‍ഗ്ഗം...കല്ല്യാണത്തിന് ശേഷം അയാളുമായുള്ള ബന്ധം മുമ്പുണ്ടായിരുന്നത്രയും ഇഴുകിച്ചേര്‍ന്നതല്ലെന്നാണ് അവന്‍ എന്നോട് പറയുന്നത്...'

യുവതിയുടെ ഈ സംസാരത്തിനിടെ കാമറ പുറത്തേയ്ക്ക് എത്തിനോക്കുന്നു. സിമന്റിട്ട നിലത്തിന്റെ അങ്ങേയറ്റത്തെ പശ്ചാത്തലം മരം കൊണ്ടുള്ള ഭിത്തിയാണ്. ഈ മരച്ചുമരിനോട് ചേര്‍ന്ന് പശ്ചാത്തലത്തില്‍ ഒരു കാര്‍ കിടക്കുന്നുണ്ട്. കാറിനുമുമ്പില്‍ രണ്ട് പെണ്‍ മോഡലുകള്‍ക്കൊപ്പം ക്യാറ്റ് വാക്ക് പരിശീലനത്തിനൊരുങ്ങുകയാണ് ടോം ശര്‍മ്മ. ഇറക്കം കുറഞ്ഞ കുര്‍ത്തകളും ജീന്‍സുകളുമാണ് എല്ലാവരുടേയും വേഷം. ഒപ്പം ഇടത്തേ തോളില്‍ ഷാള്‍ പോലെയുള്ള അലങ്കാരപ്പണികളുള്ള സുതാര്യമായ ദുപ്പട്ടകള്‍ താഴേയ്ക്ക് തൂക്കിയിട്ടിട്ടുണ്ട്.  രണ്ട് മോഡലുകളുടെയും നടുക്കാണ് ടോം. പെട്ടെന്ന് ആരംഭിക്കുന്ന ഒരു സംഗീതവും അതിനൊപ്പിച്ച് ക്യാറ്റ് വാക്ക് നടത്തുന്ന മൂവരും. മൂന്നുപേരില്‍ ഏറ്റവും അനായാസം ക്യാറ്റ് വാക്ക് നടത്തുന്നത് ടോമാണ്. മറ്റ് രണ്ട് പേരെയും റാംപ് വാക്ക് നടത്താന്‍ പരിശീലിപ്പിക്കുകയാണ് ടോമെന്ന് ഈ ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാകുന്നു. കാമറയുടെ നേരേ മുന്നിലേക്ക് നടന്നുവരികയാണ് മൂവരും. ഇതെല്ലാം കണ്ടിരിക്കുന്ന രണ്ട് കുട്ടികളുടെ മുഖഭാവങ്ങളും ഇവരുടെ ഈ നടത്തയ്ക്കിടയ്ക്ക് കൂട്ടിച്ചേര്‍ത്തുകൊണ്ട് കാമറ കാണിച്ചുതരുന്നു. കുട്ടികള്‍ ഈ ക്യാറ്റ് വാക്ക് കാണുന്നത് ലാഘവത്തോടെയും ഇടയ്ക്ക് കോട്ടുവായിട്ടും വലിയ താത്പര്യമില്ലാത്ത മട്ടിലാണ്. ടോം ശര്‍മ്മ ഇപ്പോള്‍ തിരിച്ചുനടന്ന് മറ്റൊരു നട പരിശീലിപ്പിക്കുകയാണ്. മുന്നോട്ടേക്ക് വരുന്ന ടോമിന്റെ കൈകള്‍ നമസ്‌തേ ശൈലിയില്‍. മോഡലുകള്‍ അതേ ശൈലി ആവര്‍ത്തിക്കുന്നു. മുന്നിലേക്ക് വന്നും പിന്നിലേക്ക് നടന്നും അവര്‍ പരിശീലനം തുടരുന്നു. ഒരു ഫാഷന്‍ നടത്തത്തിന്റെ എല്ലാ ചടുലതയോടെയും കാമറ വ്യത്യസ്ത കോണുകളിലൂടെ അവരെ പിന്തുടരുന്നു. ഇടയ്ക്കുവച്ച് മോഡലുകളുടെ വസ്ത്രങ്ങളില്‍ മാറ്റം വരുന്നുണ്ട്. ഒരുവള്‍ നീല സ്‌കര്‍ട്ടും ബ്ലൗസും ധരിക്കുമ്പോള്‍, കൂടെയുള്ളവള്‍ ചണംകൊണ്ടും വൈക്കോല്‍ കൊണ്ടുമുണ്ടാക്കിയവയാണ് ധരിക്കുന്നത്. ഒപ്പം അവള്‍ ഒരു അലങ്കാരത്തൊപ്പിയും ചാര്‍ത്തുന്നുണ്ട്. നേരത്തേ നമ്മള്‍ ഈ വസ്ത്രം കണ്ടിട്ടുണ്ട്. ഇതേ മോഡല്‍ ഈ വസ്ത്രം ധരിക്കുമ്പോള്‍ ടോം അവളുടെ ഷോര്‍ട്ട് സ്‌കര്‍ട്ടില്‍ കത്രിക കൊണ്ട് ചില മിനുക്കുപണികള്‍ ചെയ്തത് നമ്മള്‍ കണ്ടതാണ്. പിന്നെയും ക്യാറ്റ് വാക്ക് പരിശീലനത്തില്‍ മുഴുകുകയാണ് അവര്‍. ഇപ്പോള്‍ ഇതാ നമ്മള്‍ അവരെ അവരുടെ ആദ്യത്തെ ദുപ്പട്ട വേഷത്തില്‍ കാണുന്നു. ഓരോരുത്തരും ഒറ്റയ്‌ക്കൊറ്റയ്ക്കായി മുന്നോട്ടുവന്ന് പ്രത്യേകശൈലിയില്‍ ദുപ്പട്ട തങ്ങള്‍ക്കുചുറ്റും വീശുകയാണ്. സംഗീതം തുടരുന്നു.    

അല്പനേരത്തിന് ശേഷം, മറ്റൊരു രംഗം. ഒരു യുവാവിന്റെ മുഖത്തിന്റെ സമീപദൃശ്യം. പിന്നെ, അയാളുടെ തോളിന്റെ മുകളിലൂടെ പശ്ചാത്തലത്തില്‍ കാണാവുന്ന ടോം ശര്‍മ്മ. ത്രോണ്‍ ഓഫ് ഗോഡ്‌സ് എന്ന് വിശേഷിപ്പിക്കാവുന്ന തരം നിരവധി ദേവീദേവന്മാരുടെ വിഗ്രഹങ്ങളും പൂജാസാധനങ്ങളുമുള്ള ആരാധനാകേന്ദ്രത്തില്‍ ഒരു വിഗ്രഹത്തിനോട് ചേര്‍ന്ന് കാലുകള്‍ നീട്ടിവച്ചിരിക്കുകയാണ് ടോം. യുവാവിനോട് ചേര്‍ന്ന ഈ ദൃശ്യത്തിന്റെ മുകളില്‍ ടൈപ്പ് റൈറ്ററില്‍ നിന്നെന്ന പോലെ തെളിഞ്ഞുവരുന്ന അക്ഷരങ്ങള്‍:

'ടോമിന്റെ മുന്‍ പങ്കാളി' 

ഇപ്പോള്‍ ഈശ്വരപീഠവും അതിലുള്ള വിഗ്രഹങ്ങളും മുന്‍വശത്തുനിന്ന് കാണാം. പിന്നെ, താഴെ നിന്നുള്ള കാഴ്ച്ച. തീപ്പെട്ടി തുറന്ന് എണ്ണവിളക്ക് കൊളുത്തുകയാണ് ടോംശര്‍മ്മ. സംഗീതം തുടരുന്നുണ്ട്. കണ്ണുകളടച്ച് ഒരു കൈകൊണ്ട് വിഗ്രഹങ്ങളില്‍ ആരതിയുഴിയുകയും മറുകൈകൊണ്ട് മണി മുഴക്കുകയുമാണ് ടോം. അടഞ്ഞ കണ്ണുകളുടെ സമീപ ദൃശ്യം കാണാം; അല്പസമയത്തിനകം കുറച്ച് പിന്‍മാറി മറ്റൊരു വീക്ഷണകോണില്‍ കണ്ണുകള്‍ തുറക്കുന്ന ടോമിനെയും. നേരത്തേ കേട്ട സംഗീതത്തിനൊപ്പം ഇപ്പോള്‍ ഈ മണിമുഴക്കവും കൂടിച്ചേരുമ്പോള്‍ വിചിത്രമായ സംഗീതപശ്ചാത്തലമുയരുന്നുണ്ട്.

ഇവിടെ നിന്ന് ടോം ശര്‍മ്മ ചില യുവാക്കളെയും യുവതികളെയും മേക്കപ്പ് പരിശീലിപ്പിക്കുന്ന ദൃശ്യങ്ങളിലേക്ക് മാറുന്നു. ഭൂരിപക്ഷവും യുവതികളാണ്. ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും ഇടകലര്‍ന്ന കൈകളുടെ മേക്കപ്പ് പരിശീലനപ്പെരുമാറ്റം. സംഗീതം തുടരുന്നതിനിടെ, മോഡലിന്റെ മുഖത്ത് ബ്രഷ് സ്‌ട്രോക്കുകള്‍ നടത്തുന്ന വിദ്യാര്‍ത്ഥികളിലൊരാളുടെ മുഖത്തിന്റെ സമീപദൃശ്യം. മോഡലിനും വിദ്യാര്‍ത്ഥിക്കുമിടയ്ക്ക് ടെക്‌നിക്കുകള്‍ പറഞ്ഞുകൊടുത്തുകൊണ്ട് നില്‍ക്കുന്ന ടോമിനെ പശ്ചാത്തലത്തില്‍ കാണാം. പരമ്പരാഗത മണിപ്പൂരി ശൈലിയില്‍ മുഖത്ത് വെള്ളനിറത്തില്‍ തനത് ഡിസൈനുകള്‍ ഒരുക്കുന്ന ബ്രഷ് സ്‌ട്രോക്കുകളാണ് ഇപ്പോള്‍ അടുപ്പക്കാഴ്ച്ചയില്‍. ഇപ്പോള്‍ മുറിയുടെ  വിദൂരദൃശ്യം. മൂന്നോ നാലോ ജോടി മോഡലുകളും വിദ്യാര്‍ത്ഥികളും അവിടവിടെയായി ഇരുന്ന് മേക്കപ്പ് പരിശീലനം നടത്തുന്നതും ടോം അവരെ ശ്രദ്ധിക്കുന്നതും കാണാം. ടോം തന്നെ ബ്രഷ് എടുത്ത് ഒരു മോഡലിന്റെ ചുണ്ടില്‍ മേക്കപ്പിടുന്നത് നോക്കിനില്‍ക്കുകയാണ് മറ്റൊരു വിദ്യാര്‍ത്ഥി. ഇനിയുമൊരു മോഡലിന്റെ മുടി ഒരുക്കുന്ന പെണ്‍കുട്ടിയുടെ മുന്നില്‍ നിന്ന് നിര്‍ദ്ദേശം നല്‍കുന്നു മറ്റൊരു രംഗത്തില്‍ ടോം ശര്‍മ്മ. ഓരോ ഷോട്ടും ഒന്നിനുപിറകെ ഒന്നായി വ്യത്യസ്ത കോണുകളിലാണ് പ്രത്യക്ഷപ്പെടുന്നത്, ചിലപ്പോള്‍ അങ്ങേയറ്റം സമീപദൃശ്യങ്ങളായി, മറ്റു ചിലപ്പോള്‍ മിഡ് ഷോട്ടുകളായി. സംഗീതം തുടരുകതന്നെയാണ്.

മെല്ലെ സംഗീതം കീഴ്സ്ഥായിയിലാകുമ്പോള്‍, ഒരടുക്കളയുടെ ഉള്‍വശം. പൊക്കംകുറഞ്ഞ  സ്റ്റൂളിലിരിക്കുകയാണ് ടോം. മുന്‍പിലെ തുറന്ന വാതിലൂടെ തെളിവെയില്‍ കടന്നുവരുന്നുണ്ട്. കൊലുന്നനെയുള്ള സുന്ദരിയായ ഒരു യുവതി കാല്‍ തുണിയില്‍ തുടച്ച് അകത്തേക്ക് വരികയാണ്. നീലലോഹിത നിറമുള്ള ഉടുപ്പും ബ്ലൗസുമാണ് വേഷം. അവള്‍ കടന്നുവരുമ്പോള്‍ ദൃശ്യങ്ങള്‍ക്കുമേല്‍ ഇങ്ങനെ തെളിയുന്നുണ്ട് അക്ഷരങ്ങള്‍:
'ടോമിന്റെ മുന്‍ പങ്കാളിയുടെ ഭാര്യ'
അടുക്കളയില്‍ പലതരം വീട്ടുപണികള്‍ ചെയ്യുന്ന ടോമിനെയും യുവതിയെയും വിവിധ കാഴ്ച്ചപ്പാടുകളില്‍ കാണാം. താഴ്ന്ന ഒരു കാഴ്ച്ചക്കോണില്‍ ടോം ഒരു ഓവനരികില്‍ നിന്ന് അത് പ്രവര്‍ത്തിപ്പിച്ച് ഭക്ഷണം പാകം ചെയ്യാന്‍ ഒരുങ്ങുകയാണ്. യുവതി നിലത്തിരുന്ന് വലിയൊരു ഗ്രൈന്‍ഡറില്‍ എന്തോ അരച്ചെടുക്കുന്നു. പിന്നെ അവള്‍ ഒരു പാത്രത്തില്‍ പച്ചക്കറികള്‍ കഴുകുന്നുണ്ട്. പച്ചക്കറികള്‍ മുറിച്ച് പാകം ചെയ്യുന്നതിനിടയ്ക്ക് ഇരുവരും പരസ്പരം സംഭാഷണങ്ങളില്‍ മുഴുകുന്നതും കാണാം. ഈ അടുക്കളദൃശ്യങ്ങള്‍ക്കുമേല്‍ ഇങ്ങനെ കേള്‍ക്കാം വിവരണപാഠം:

'ടോമിന്റെ മുന്‍ പങ്കാളിയായ പുരുഷന്‍ കല്ല്യാണം കഴിച്ചുവെന്നത് ടോമിന്റെ ജോലിയിലെ പ്രൊഫഷണലിസത്തെയോ, ഫാഷന്‍ പ്രദര്‍ശനങ്ങളിലെയും മേക്കപ്പിലെയും ചുറുചുറുക്കോടെയുള്ള പ്രവര്‍ത്തനങ്ങളെയോ ബാധിച്ചിട്ടില്ല. എന്നുമാത്രമല്ല, മുന്‍പങ്കാളി വിവാഹം കഴിച്ച് ജീവിക്കുന്ന വീട്ടില്‍ അയാള്‍ക്കും അയാളുടെ ഭാര്യക്കുമൊപ്പം സ്വന്തം ജീവിതത്തിന്റെ ചില നിമിഷങ്ങള്‍ അയാള്‍ പങ്കുവയ്ക്കുന്നു. ജീവിതത്തെ അത് വരുന്നതുപോലെ സ്വീകരിക്കാനുള്ള സുതാര്യമായ ഒരു കഴിവ് അയാള്‍ പ്രകടിപ്പിക്കുന്നു. ലോകത്തിന്റെ നേരെയും ചിലപ്പോള്‍ തന്നോടുതന്നെയും ചിരിക്കാന്‍ അയാള്‍ക്ക് കഴിയുമെന്ന് തോന്നുംവിധം.' 

ഇവിടെ നിന്ന് നമ്മള്‍ ഒരു പുറംകാഴ്ച്ചയിലേക്ക് പോകുന്നു. തുറസ്സായ സ്ഥലത്ത് മരംകൊണ്ടുണ്ടാക്കിയ ഒരു ചട്ടക്കൂടിനകത്ത് പാചകം പൊടിപൊടിക്കുകയാണ്. താഴ്ന്ന ഒരു കാഴ്ച്ചപ്പാടില്‍ ഒരലുമിനിയം പാത്രത്തിലേക്ക് എണ്ണ ഒഴിക്കപ്പെടുമ്പോള്‍, പശ്ചാത്തലത്തില്‍ ടോമിന്റെ കുറച്ച് പിറകില്‍ നില്‍ക്കുന്ന മുന്‍ പങ്കാളിയായ ദെബ്ജിത്തിനെ കാണാം. ദെബ്ജിത്തിന്റെ ഭാര്യ ഈ രംഗത്തിലേക്ക് കടന്നുവരുമ്പോള്‍ മുകളില്‍ തൂങ്ങിക്കിടക്കുന്ന മരക്കഷണത്തില്‍ തല ചെറുതായൊന്ന് തട്ടുന്നുണ്ട്. രംഗം പെട്ടെന്ന് മാറുകയും ടോമും യുവതിയും അടുക്കളയില്‍ ഇരിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ടോമിനെ നാം കാണുന്നത് മറ്റൊരു രൂപത്തിലാണ്. കുറച്ചുദൂരെ, തകരമേല്‍ക്കൂരകളുള്ള വീടുകള്‍ക്ക് മുന്നില്‍ നിന്നുകൊണ്ട് അരയില്‍ തോര്‍ത്തുമാത്രമുടുത്ത് കുളിക്കുകയാണ് ടോം ശര്‍മ്മ. ഈ കുളിസീന്‍ കാണുന്ന ദെബ്ജിത്തിന്റെ ഭാര്യയുടെ മുഖത്തെ ചിരിയുടെ സമീപദൃശ്യവും  കാണാം. കുളി കഴിഞ്ഞ് കുറച്ചുകൂടി സമീപക്കാഴ്ച്ചയില്‍ ശരീരം തോര്‍ത്തുകയാണ് ടോം. വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന ദെബ്ജിത്ത് ടോമിനെ ഒന്ന് നോക്കി പുറത്തേക്ക് പോവുകയാണ്. ഇതെല്ലാം കണ്ട് നില്‍ക്കുന്ന ദെബ്ജിത്തിന്റെ ഭാര്യയുടെ മുഖത്തിന്റെ സമീപദൃശ്യം ഒരിക്കല്‍ക്കൂടി നമ്മള്‍ കാണുന്നതിനിടെ പശ്ചാത്തലത്തില്‍ കേള്‍ക്കാവുന്ന വിവരണപാഠം ഇങ്ങനെ:

'പക്ഷേ, ഇയാളുടെ ഭാവവികാരങ്ങളിലെ അനായാസതയും, വാക്ചാതുര്യവുമെല്ലാം ഒരുപക്ഷേ മറ്റുചിലകാര്യങ്ങളിലേക്കുള്ള സൂചനകളാകാം; ഒരുപക്ഷേ, ഉള്ളില്‍ മറഞ്ഞുകിടക്കുന്ന ആഴമേറിയതും ഇരുണ്ടതുമായ വികാരങ്ങളുടെ.'

ഒരു മുന്‍രംഗം തെളിയുന്നു. മുന്‍വശത്ത് അര്‍ധവൃത്താകൃതിയില്‍ കിടക്കുന്ന ടോം ശര്‍മ്മയും കാമറക്കരികിലുള്ള ആരെയോ നോക്കി സംസാരിക്കുന്ന ടോമിന്റെ ബാല്യകാലസുഹൃത്തായ യുവതിയും. സംസാരിച്ചുതുടങ്ങുന്ന യുവതിയെയാണ് നമ്മള്‍ ആദ്യം കാണുന്നത്:

'വിവാഹം കഴിഞ്ഞ്....അയാള്‍ എന്നോട് പറഞ്ഞു, പിന്നെ ഒരു രാത്രി പോലും അയാള്‍ ടോമിനൊപ്പം കഴിഞ്ഞിട്ടില്ലെന്ന്...'

ഇപ്പോള്‍ ദെബ്ജിത്തിന്റെ ഭാര്യക്കും മറ്റുചില സ്ത്രീകള്‍ക്കുമിടയില്‍ തവളയെപ്പോലെ മുട്ടിലിരിക്കുകയാണ് ടോം ശര്‍മ്മ. സ്ത്രീകളില്‍ ഓരോരുത്തരുടെയും നിറുകയില്‍ വിശുദ്ധമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വെളുത്ത തിലകം ചാര്‍ത്തിക്കൊടുക്കുകയാണ് ടോം. ഓരോ നിറുകയിലേക്കുമുള്ള അയാളുടെ ചലനങ്ങളെ കാമറ അനുഗമിക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ തൊട്ടുമുമ്പുകണ്ട രംഗത്തില്‍ സംസാരിച്ച ടോമിന്റെ ബാല്യകാലസുഹൃത്തായ യുവതിയോട് അതുവരെ കാമറയ്ക്കപ്പുറത്ത് നില്‍ക്കുകയായിരുന്നയാള്‍ ചോദിക്കുന്ന ഒരു ചോദ്യം ഉയരുന്നുണ്ട്. ഈ ചോദ്യത്തിനൊപ്പം കാമറ ടോമും ബാല്യകാലസഖിയും ഒരുമിച്ചുവരുന്ന ഒരു രംഗത്തിലേക്ക് ദത്തശ്രദ്ധമാവുന്നു. പശ്ചാത്തലത്തില്‍ സംഗീതം കീഴ്സ്ഥായിയിലുമാവുന്നു.

ചോദ്യം: 'പക്ഷേ, അതേ വീട്ടില്‍ പിന്നെയും കഴിയുക എന്നത് സത്യത്തില്‍ സങ്കടകരമല്ലേ...'

ഈ ചോദ്യം കേട്ടതും മുഖം കൈകള്‍ കൊണ്ട് പൊത്തി ഉറക്കെ പൊട്ടിക്കരയുകയാണ് യുവതി. നിമിഷങ്ങളോളം നീണ്ടുനില്‍ക്കുന്ന ഈ രംഗത്തില്‍ സ്വയം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ട് അവള്‍. ഏകദേശം ഒരു മിനിറ്റിനുശേഷം ടോം മണിപ്പൂരി ഭാഷയില്‍ ആശ്വസിപ്പിക്കുന്നുണ്ട്:

'അതു പോട്ടെന്നേ...'

പക്ഷേ ഇപ്പോള്‍ ടോം ശര്‍മ്മയും സ്വന്തം മുഖം കൈകൊണ്ട് മറയ്ക്കുകയാണ്. ഇതിനിടയില്‍ വിവരണപാഠം ആരംഭിക്കുന്നു. ആ വിവരണപാഠത്തിനിടയില്‍ത്തന്നെ മറ്റൊരു രംഗം തെളിയുന്നു. നീലാകാശത്തിനു കീഴില്‍, റിക്ഷ വലിക്കുന്ന ഒരുറിക്ഷാവാലയുടെ പിന്‍വശം. . ഇതേ റിക്ഷാവാലയെ താഴ്ന്ന ഒരു കാഴ്ച്ചപ്പാടില്‍ ഇപ്പോള്‍ മുന്‍വശത്തുനിന്നും കാണാം. ഹാന്‍ഡിലില്‍ മുറുകെപ്പിടിച്ച് പെഡല്‍ ചവിട്ടുമ്പോള്‍ പിറകിലെ സീറ്റിലിരിക്കുന്നത് ടോമാണെന്ന് നാമറിയുന്നു. തൊപ്പി വച്ച് കറുത്ത കണ്ണടയും ധരിച്ചാണ് ഇരിപ്പ്. വിവരണപാഠം തുടരുന്നതിനിടയില്‍ പെഡലുകള്‍ ചവിട്ടുന്ന റിക്ഷാവാലയുടെ കാലുകളും പിന്നെ, ടോമിനെയും കൊണ്ട് ഗ്രാമവഴിയിലൂടെ പോകുന്ന റിക്ഷയുടെ വിദൂരദൃശ്യവും കാണാം.

വിവരണപാഠം:
'വ്യത്യസ്തയോടെയിരിക്കുക എന്നത് എവിടെയും എളുപ്പമുള്ള കാര്യമല്ല. പക്ഷേ മണിപ്പൂരില്‍ പ്രശ്‌നങ്ങള്‍ പല പല കാരണങ്ങള്‍ കൊണ്ടും കൂടുതല്‍ സങ്കീര്‍ണ്ണമാണ്. ടോം ശര്‍മ്മയ്ക്ക് അയാള്‍ എന്തോ അതായിരിക്കാനുള്ള അവസരം സൃഷ്ടിച്ചുനല്‍കുമായിരുന്ന സ്വകാര്യസ്ഥലത്തെ തുടച്ചുനീക്കുകയാണ് മണിപ്പൂരിലെ പ്രശ്‌നകലുഷിതമായ സാമൂഹ്യ രാഷ്ട്രീയാവസ്ഥ. എന്നിട്ടുപോലും അയാള്‍ തനിക്ക് ജീവിക്കണമെന്ന് തോന്നുന്ന ജീവിതത്തിലേക്കെത്തിപ്പെടാന്‍ കഴിയുന്നത്ര വ്യക്തമായും സ്വതന്ത്രനാണ്. പ്രശ്‌നം ആരംഭിക്കുന്നത് അയാളുടെ വളര്‍ന്നുവരുന്ന സമുദായത്തിലേക്ക് മറ്റുള്ളവര്‍ കൂടി ചേര്‍ക്കപ്പെടുമ്പോളാണ്.'

രണ്ടുനിരകളിലായിരിക്കുന്ന അലുമിനിയം പാത്രങ്ങളുടെ ദൃശ്യങ്ങള്‍ക്കിടയില്‍ വൃദ്ധനായ ഒരാള്‍ ഒറ്റയ്ക്കിരിക്കുന്നത് നാം കാണുന്നു. പാത്രങ്ങളും തവികളുമടക്കമുള്ള വകകള്‍ വില്‍ക്കുന്നതെന്നു തോന്നിപ്പിക്കുന്ന കടയില്‍ ഇരിക്കുന്ന വൃദ്ധന്റെ മറ്റൊരു വീക്ഷണകോണ്‍ തെളിയുന്നു. അയാള്‍ക്കരികില്‍ നിന്ന് എന്തോ സംസാരിക്കുകയാണ് ടോം. ടൈപ്‌റൈറ്ററില്‍ നിന്നെന്ന പോലെ ദൃശ്യങ്ങളില്‍ ഇങ്ങനെ തെളിയുന്ന അക്ഷരങ്ങള്‍: 'ടോമിന്റെ അച്ഛന്‍'. പിന്നെ നമ്മള്‍ ടോമിനെ കാണുന്നത് ടോമിന്റെ തോളിന് മുകളിലൂടെയുള്ള കാഴ്ചയില്‍ ഒരു കമ്പോളത്തില്‍ പ്രായമുള്ള ഒരു സ്ത്രീയോട് സംസാരിക്കുന്നതായാണ്. രണ്ടു തൂണുകള്‍ താങ്ങിനിര്‍ത്തിയിട്ടുള്ള മേല്‍ക്കൂരക്ക് താഴെ, സാധനങ്ങള്‍ വില്‍ക്കുന്ന സ്ത്രീകള്‍ക്കിടയിലാണ് പ്രായമുള്ള ഈ സ്ത്രീയും. ഒരു തനത് ഇന്ത്യന്‍ ചന്ത. ഇവിടെയും ദൃശ്യങ്ങള്‍ക്കുമേല്‍ അക്ഷരത്തെളിച്ചം: 'ടോമിന്റെ അമ്മ.' ഇതിനിടയില്‍ കേള്‍ക്കാം വിവരണപാഠവും:

'ഇപ്പോഴും വേര്‍തിരിവ് തുടരുകയാണെങ്കിലും ഉഭയലിംഗ സ്വഭാവമുള്ളവരുടെ സാന്നിധ്യം വര്‍ധിച്ചുവരുന്നത് സമൂഹത്തെ അസ്വസ്ഥമാക്കുന്നുണ്ട്. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാണ് ഇയാള്‍ എന്ന കാര്യം അംഗീകരിക്കുകയെന്നത് ഇയാളുടെ അച്ഛനമ്മമാര്‍ക്കും അസാധ്യമാണ്.'

ടോമിന്റെ പിന്‍വശത്തെയും കാമറയ്ക്കുനേരേ നോക്കുന്ന അമ്മയെയും ഇപ്പോള്‍ കാണാം.  ടോം സെല്‍ഫോണിലൂടെ സംസാരിക്കുകയാണ്. പശ്ചാത്തലസംഗീതം  ഉച്ചസ്ഥായിയിലാവുന്നുണ്ട്. അമ്മ ഇപ്പോള്‍, ഒരു ഭരണിയില്‍ നിന്ന് അരിയുണ്ടകളെടുത്ത് പ്ലാസ്റ്റിക് ബാഗിലാക്കി ഉപഭോക്താവിന് കൊടുക്കുകയാണ്. അയാളെയും കാണാം. പിന്നില്‍ നിന്ന് ടോം ഇത് കാണുന്നുണ്ട്. അമ്മയുടെ മുന്നില്‍ വച്ച് ടിന്‍ ഭരണിയില്‍ നിന്ന് അരിയുണ്ടയെടുക്കുകയാണ് ടോമും. വായിലേക്ക് നീങ്ങുന്ന ടോമിന്റെ കൈകളേയും വായില്‍വച്ചുള്ള കടിയെയും കാണിച്ചുതരുന്നുണ്ട് കാമറ. ഒരു സ്ത്രീയുടെ ചുളിവുവീണ തൊലിയുള്ള കൈകള്‍ തിരുപ്പിടിച്ചിരിക്കുന്ന കറന്‍സി നോട്ടുകള്‍. ഇപ്പോള്‍ ആ നോട്ടുകളെണ്ണുന്ന സ്ത്രീയെ മിന്നായം പോലെ കാണാം. കാരംസ് പോലെ കളിക്കാവുന്ന ലുഡോ ബോര്‍ഡിന്റ ഇരുവശവുമിരുന്ന് കളിക്കുകയാണ് രണ്ട് സ്ത്രീകള്‍. അവരുടെ കൈകളും, നീല-മഞ്ഞ നിറങ്ങളുളള വസ്ത്രങ്ങളുടെ ചില ഭാഗങ്ങളും മാത്രമാണ് നമ്മള്‍ കാണുന്നത്. വയസ്സായ ഒരു സ്ത്രീയില്‍ നിന്ന് പച്ചക്കറി വാങ്ങുകയാണ് ടോം ഇപ്പോള്‍. ദൃശ്യത്തിന്റെ മുന്‍വശത്ത് ആ സ്ത്രീയും പശ്ചാത്തലത്തില്‍ ടോമുമാണ്. സ്ത്രീക്ക് പൈസ കൊടുക്കുന്ന ടോമും പ്ലാസ്റ്റിക് ബാഗില്‍ പച്ചക്കറി കൈമാറുന്ന സ്ത്രീയും. ടോമിന്റെ മറ്റേ കയ്യില്‍ പച്ച നിറമുള്ള മറ്റൊരു ബാഗ് കൂടിയുണ്ട്. സ്ഥലം അതേ കമ്പോളം തന്നെയാണ്. പശ്ചാത്തലസംഗീതം തുടരുന്നുമുണ്ട്. ലുഡോ കളിക്കുന്ന രണ്ടുസ്ത്രീകളെയും  വിദൂരദൃശ്യമായി കാണാം. അവര്‍ക്കു പിറകില്‍ നിരനിരയായിരുന്ന് വിവിധതരം ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുകയാണ് സ്ത്രീകള്‍. ഇതിനിടയില്‍ മുകളില്‍ നിന്ന് ഒരു കാഴ്ച: അലുമിനിയം പാത്രത്തില്‍ നിന്ന് ഗ്ലാസ്സുകളിലേക്ക് ചായ പകരുന്ന സ്ത്രീ. അവരുടെ കൈകളും ബ്ലൗസിന്റെയും സ്‌കര്‍ട്ടിന്റെയും ചില ഭാഗങ്ങളും മാത്രമാണ് കാഴ്ചയിലുള്ളത്. ചായ നിറഞ്ഞിരിക്കുന്ന ഗ്ലാസുകളോരോന്നിന്റെയും സമീപ ദൃശ്യത്തില്‍ സ്പൂണ്‍ ഇളക്കുകയാണ് ഒരു കൈ. പശ്ചാത്തല സംഗീതവുമായി ഇഴചേരുന്നുണ്ട് സ്പൂണുകളുടെ ഈ ഇളക്കക്കിലുക്കം. അവ്യക്തമായി പശ്ചാത്തലത്തില്‍ മാര്‍ക്കറ്റും കാണാം. നിലത്തിരുന്ന് ചായ ഊതിക്കുടിക്കുന്ന ടോം ശര്‍മ്മയിലേക്കാണ് കാമറയുടെ തിരിച്ചില്‍. ചായ കുടിച്ച് ഒഴിഞ്ഞ ഗ്ലാസ് അയാള്‍ നിലത്ത് വയ്ക്കുന്നുണ്ട്.  തീ പടരുന്ന അടുപ്പിന് മുകളില്‍ മണിപ്പൂരിലെ ഫ്രൈയിംഗ് പാനായ കാഡി ഇരിപ്പുണ്ട്. കാഡിയിലെ തിളയ്ക്കുന്ന എണ്ണയില്‍ പകോട പലഹാരങ്ങള്‍ പൊരിയുകയാണ്. വലിയൊരു തവിയുപയോഗിച്ചാണ് ഇളക്കല്‍.

നല്ല വട്ടപ്പിടിയുള്ള പ്ലേറ്റുകളിലേക്ക് പകോടകള്‍ മാറ്റുകയാണ്. പൊരിഞ്ഞ ചൂടന്‍ പകോടകള്‍ ഒരു പ്ലേറ്റിലാക്കി ടോമിന് കൊടുക്കുകയാണ് ഒരു സ്ത്രീ. അവരുടെ കാലുകള്‍ മാത്രമാണ് ആദ്യം നാം കാണുന്നത്. കാമറ മുകളിലേക്കുയരുമ്പോള്‍, വായിലേക്ക് ചൂടുപകോട എടുത്ത് ചവച്ച് പൊള്ളിയ ടോമിന്റെ ചൂടന്‍ഭാവം. ഇതെല്ലാം കണ്ട് പൊട്ടിച്ചിരിക്കുകയാണ് സമീപദൃശ്യത്തില്‍ ചുളിഞ്ഞമുഖവുമായി ഒരു വൃദ്ധ. ചിരി അവരുടെ അവശേഷിക്കുന്ന പല്ലുകളിലെ കറവീണ പല്ലുകളെയും കാണിച്ചുതരുന്നുണ്ട്. ഈ ദൃശ്യങ്ങളുടെ മേലെയുള്ള വിവരണപാഠം ഇങ്ങനെയാണ്:

 
'തന്റേതുമാത്രമായ രൂപരഹിതവും ക്രമരഹിതവുമായ ഒരു ലോകത്താണ് ടോമിന്റെ ജീവിതം. നല്ലതിന്റെയും ചീത്തയുടേയും വൃത്തികെട്ടതിന്റെയുമൊക്കെ ഒരു സങ്കരത്തില്‍. കാരണം, അയാള്‍ക്ക് മറ്റൊരു മാര്‍ഗ്ഗമില്ല'

ബനിയനുകള്‍ മാത്രം ധരിച്ച് മുറിയില്‍ കിടക്കുകയാണ് രണ്ട് പുരുഷന്മാര്‍. ഒരു ബള്‍ബ് പ്രകാശിക്കുന്നുണ്ട്. അവരിലൊരാള്‍ കാമറയ്ക്കരികിലുള്ള ആരോടോ സംസാരിക്കുകയാണ്:
'വാനമ്പാടികള്‍ എന്നാണ് അവരെ വിളിക്കുന്നത്'
'എവിടെ, ഇംഫാലിലോ?'
'അതെ ഇംഫാലില്‍...ചില കമാന്‍ഡോകളാണ് അങ്ങനെ  വിളിക്കുന്നത്...എല്ലാവരുമല്ല...ഭീകരന്മാരായ കമാന്‍ഡോകള്‍....സത്യത്തില്‍ അവര്‍ സ്ത്രീകളല്ല...പക്ഷേ ഹോമോ സെക്ഷ്വലുകളാണ്...കമാന്‍ഡോസ് അവരെ പിടികൂടും...എന്നിട്ട് ലൈംഗികമായി അവഹേളിക്കും...കോണ്ടമൊന്നും ഉപയോഗിക്കാതെ...'

സംഭാഷണത്തിന്റെ ഈ ഘട്ടത്തില്‍ പച്ചപ്പുനിറഞ്ഞ ഒരു പ്രദേശത്ത് പാറി നടക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ നമ്മള്‍ക്ക് കാണാം. അയാള്‍ സംഭാഷണം തുടരുകയാണ്:

'പകരം അവര്‍ ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് ബാഗുകളാണ്...'
'ആര്...കമാന്‍ഡോകളോ?'
'അതെ കമാന്‍ഡോകള്‍...ഹൊ...എത്ര ഭീകരമാണത്...'

ദൃശ്യങ്ങളില്‍ ഇപ്പോള്‍ മുറിയില്‍ കിടക്കുകയായിരുന്ന രണ്ടുപേരില്‍ ഒരാള്‍ അത് അവതരിപ്പിച്ചുകാണിക്കുകയാണ്. പ്ലാസ്റ്റിക് ഉറയില്‍ പെരുവിരല്‍ കടത്തിക്കൊണ്ട്, കമാന്‍ഡോകള്‍ അത് എങ്ങനെ കോണ്ടമായി ഉപയോഗിക്കുന്നുവെന്ന് കാണിച്ചുകൊണ്ട്.. എല്ലാവരും ഈ അവതരണം കണ്ട് ചിരിക്കുകയാണ്.

അടുത്ത രംഗത്തില്‍ കഴുത്തില്‍ മണിപ്പൂരി ഡ്രമ്മുകള്‍ തൂക്കിയിട്ട് തിമിലകളുടെയും പെരുമ്പറകളുടെയും സംഗീതത്തിനൊപ്പിച്ച് നൃത്തം ചെയ്യുന്നവരുടെ ഒരു മിന്നായമാണ്.  സംഗീതം തുടരുമ്പോള്‍തന്നെ ദൃശ്യങ്ങള്‍ പുറത്തെ ഒരു തുറന്ന സ്റ്റേഡിയത്തിലേക്ക് സംക്രമിക്കുന്നു. ഒന്നിനുപിറകെ ഒന്നായി ദൃശ്യങ്ങള്‍. ആദ്യം നമ്മള്‍ കാണുന്നത് ഇറുകിയ വെള്ള പൈജാമകളും ചെരുപ്പുകളും ധരിച്ച ഒരു പറ്റം കാലുകള്‍ കോണിപ്പടികള്‍ കയറുന്നതാണ്. തൊട്ടുപിറകേ, വിദൂരദൃശ്യത്തില്‍ സ്റ്റേഡിയത്തിലെ നനഞ്ഞ ട്രാക്കിലൂടെ രണ്ടുപേര്‍ ഓടുന്നതും കാണാം. ഇവിടെ നിന്ന് സ്റ്റേഡിയത്തിലെ ഗാലറിയിലെത്തുമ്പോള്‍ ട്രാക്ക് ചിത്രീകരിക്കുന്ന ഒരു കാമറാമാനെയും അയാള്‍ക്ക് പിറകില്‍ തന്റെ നീണ്ട മുടി മാടിയൊതുക്കുന്ന ടോമിനെയും കാണുന്നു. ചുറ്റിലും മറ്റ് ചിലര്‍ കൂടിയുണ്ട്. അവിടെ ഒരു
ഷൂട്ടിംഗ് നടക്കുകയാണെന്ന് വ്യക്തമാവുന്നു. വീഡിയോ കാമറയുമായി നില്‍ക്കുന്ന കാമറാമാനെയും അയാള്‍ക്കു ചുററും നിന്ന് നോക്കുന്ന ടോം അടക്കമുള്ളവരെയും താഴ്ന്ന കോണില്‍ നമ്മള്‍ക്ക് കാണാം. ചിത്രീകരണം നടക്കുന്ന സിനിമയിലെ നടിയാണെന്ന് തോന്നിപ്പിക്കുന്ന യുവതിയുടെ മേക്കപ്പ് ടച്ച് ചെയ്യുകയാണ് ടോം ശര്‍മ്മ. മുന്‍പശ്ചാത്തലത്തില്‍ ഇരിക്കുന്ന മറ്റൊരു നടനു ചുറ്റും ചിലര്‍ നില്‍ക്കുന്നുണ്ട്.

 
ദൃശ്യങ്ങള്‍ ഇപ്പോള്‍ ഘനത്തില്‍ ലിപ്സ്റ്റിക്കിട്ട ചുണ്ടുകളുടെ സമീപമാണ്. ചുണ്ടുകളില്‍ നിന്ന് കാമറ അവളുടെ കണ്ണുകളിലേക്ക്, അതിനിടയില്‍ അവളുടെ കവിളില്‍ വന്നുവീഴുന്ന അനുസരണയില്ലാത്ത ചില മുടിനാരുകള്‍. പെട്ടെന്നുതന്നെ ഈ ദൃശ്യങ്ങള്‍ മാറുന്നു. ഇപ്പോള്‍ ഒരു മുറിക്കകത്ത് ചെറിയൊരു മേശയ്ക്ക് മുകളിലിരുന്ന് ഒരു വധുവിന് മേക്കപ്പ് ചെയ്യുകയാണ് ടോം. ഇരുണ്ട നീല കുര്‍ത്തയും വെള്ള പൈജാമയുമാണ് വേഷം. തൊട്ടുമുന്നില്‍ കസേരയിലിരിക്കുകയാണ് വധു. ഇതേ രംഗം തന്നെ വധുവിന്റെ പിറകില്‍ നിന്നും കാമറ പകര്‍ത്തുന്നുണ്ട്.    

അടുത്തതായി നാം കാണുന്നത് ടോമും ടോമിന്റെ മുന്‍ പങ്കാളിയായ ദെബ്ജിത്തും ഒരു കല്ല്യാണച്ചടങ്ങില്‍ ഒരുമിച്ചിരിക്കുന്നതാണ്. ദെബ്ജിത് ടോമിനോട് എന്തോ പറയുന്നുണ്ട്. അത് കേട്ട് വധുവിനരികിലേക്ക് നീങ്ങുകയാണ് ടോം. വധുവിന്റെ ശിരോലങ്കാരം ഒന്നുകൂടി ക്രമീകരിക്കുന്നുണ്ട് ഇപ്പോള്‍ ടോം. ടോമിന്റെ ഈ മിനുക്കുപണിയെയും സ്‌ററില്‍ കാമറയില്‍ അത് ചിത്രീകരിക്കുന്ന ദെബ്ജിത്തിനെയും വധുവിന്റെ ശിരസ്സിന്റെ പിന്നിലൂടെ നമ്മള്‍ക്ക് കാണാം. ഇവിടം മുതല്‍ വിവിധ വിവാഹവേദികളില്‍ ടോം വധുക്കളെ അണിയിച്ചൊരുക്കുന്നതിന്റെ ഒന്നിനുപിറകെ ഒന്നായുള്ള അലിഞ്ഞലിഞ്ഞുള്ള ദൃശ്യങ്ങള്‍ തെളിയുന്നു. ഒപ്പം അവയ്ക്കുമേലേ ഇങ്ങനെ വിവരണപാഠവും:

'തൊഴില്‍പരമായി ടോമും അയാളുടെ മുന്‍പങ്കാളിയും ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റെന്ന നിലയിലും സ്റ്റില്‍ ഫോട്ടാഗ്രാഫറെന്ന നിലയിലും ഒരേ കല്ല്യാണവേദികളില്‍ ഒരുമിച്ച് ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാക്കപ്പെട്ടിരിക്കുന്നു. ടോം ഇപ്പോഴും ഷോ ബിസിനസിന്റെ ഭാഗമാണ്. മന്ദീഭവിച്ചിരിക്കാന്‍ അയാള്‍ക്ക് സമയമില്ല. പകരം, താന്‍ ചായം കൊടുക്കുന്ന മുഖങ്ങള്‍ പോലെയുള്ള നാനാതരം മുഖങ്ങളെ അയാള്‍ അണിനിരത്തിക്കൊണ്ടേയിരിക്കുന്നു.'

താളവാദ്യസംഗീതം തുടരുകയാണ്. മണിപ്പൂരി ആചാരപ്രകാരം വെള്ള ശിരോവസ്ത്രവും വെള്ള ഉടുപ്പും ധരിച്ച ഒരു വധുവിനെ കാണാം. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പുരുഷന്മാര്‍ കൂട്ടമായി ഇരിക്കുന്ന മൈതാനത്തിലൂടെ കാമറയുടെ സുഗമസഞ്ചാരം. പശ്ചാത്തലത്തിലെ വരാന്തയിലാണ് സ്ത്രീകളുടെ ഇരിപ്പ്. താളവാദ്യങ്ങള്‍ക്കൊപ്പിച്ച് നൃത്തം ചെയ്യുന്ന കലാകാരന്മാരിലേക്ക് വീണ്ടും നമ്മളെത്തുന്നു. സംഗീതാനുസാരിയായി വട്ടംകൂടി ഉന്മാദത്തോടെ നൃത്തം ചെയ്യുകയാണ് കഴുത്തില്‍ ധോല്‍ തൂക്കിയിട്ട രണ്ട് പുരുഷന്മാര്‍. അവര്‍ക്കരികില്‍ നിന്ന് സ്ത്രീകള്‍ പാട്ട് പാടുന്നുമുണ്ട്. അടുത്തതായി നാം കാണുന്നത് പരമ്പരാഗത അലങ്കാരവസ്ത്രമായ പൊളോയിയിലേക്ക് പ്രവേശിക്കുന്ന രണ്ട് സ്ത്രീകളുടെ രണ്ടുതരം ദൃശ്യരൂപങ്ങളാണ്. ആദ്യത്തെ വധു മുകളില്‍ നിന്ന് പൊളോയിയിലേക്ക് പ്രവേശിക്കുമ്പോള്‍, രണ്ടാമത്തെ വധു താഴെ നിന്ന് ഉയരുകയാണ്.

അടുത്തരംഗത്തില്‍ ഒരു സ്ത്രീക്ക് മുന്നില്‍ നിലത്ത് മുട്ടുകുത്തിയിരിക്കുകയാണ് ടോം. ടോമിനുമുന്നിലുള്ള പച്ച ഇലയിലേക്ക് അഞ്ഞൂറിന്റെ ഏതാനും നോട്ടുകള്‍ വച്ചുകൊടുക്കുകയാണ് സ്ത്രീ. മറ്റൊരു സ്ത്രീയും ടോമിന്റെ മുന്നില്‍ മുട്ടുകുത്തിയിരിക്കുന്നുണ്ട്. കറന്‍സി നോട്ടുകള്‍ കയ്യിലെടുത്ത ശേഷം മുന്നില്‍ മുട്ടുകുത്തിയിരിക്കുന്ന സ്ത്രീക്ക് പുഞ്ചിരിയോടെ പത്തുരൂപയുടെ ഒരു നോട്ട് നല്‍കുന്നുണ്ട് ടോം. ഈ ദൃശ്യത്തിനുമേലെ വിവരണപാഠവും കേള്‍ക്കാം. അവസാനരംഗത്തില്‍ സാന്ധ്യപ്രകാശത്തിലെ മേഘാവൃതമായ ആകാശത്തിനുകീഴെ ഒരു ചതുപ്പുഭൂമിയുടെ വക്കിലൂടെ ടോം ശര്‍മ്മ നടന്നുപോവുകയാണ്. പശ്ചാത്തലത്തില്‍ അവ്യക്തമായി കാണാം ഒരു നീല പര്‍വ്വതത്തെ.

 
വിവരണപാഠം ഇങ്ങനെ: 'തന്റെ സേവനങ്ങള്‍ക്ക് സമൂഹം ആഴത്തില്‍ വില കല്പിക്കുന്ന, ബഹുമാനിക്കുന്ന, പ്രശസ്തനായ ഒരു പ്രൊഫഷണലാണ് ടോം ശര്‍മ്മ.' 

സായാഹ്നവെളിച്ചത്തിലെ ആകാശത്തിന്റെ മങ്ങുന്ന ദൃശ്യത്തില്‍ സുതാര്യമായി ഇപ്പോഴും കാണാം വധുവിനെ അണിയിച്ചൊരുക്കുന്ന ടോം ശര്‍മ്മയുടെ നിഴല്‍രൂപം.


 
 

    

     
 

    


Tuesday, April 8, 2014

ആനന്ദവും ബലിയും കാണുന്ന കണ്ണുകള്‍


(എം എസ് ബനേഷിന്റെ  നെഞ്ചുംവിരിച്ച് തലകുനിക്കുന്നു എന്ന സമാഹാരത്തെ കുറിച്ച് )




ഛെന്നായ 
ചെന്നായയോടു നീ 
ക്രൂരഭാവത്തില്‍ 
ഛെയെന്നു  തന്നെ- 
യൊന്നാട്ടി.
                                          തുമ്മിത്തെറിച്ചു  ചെ- 
                                        പോയി നീ നോക്കുമ്പോള്‍ 
                                         വാലാട്ടി നില്‍ക്കുന്നു
                                         നാവടക്കിക്കൊണ്ട് 
                                         നമ്മുടെ മുറ്റത്തു നായ.

   എം എസ്‌ ബനേഷിന്റെ കവിതകള്‍ പലപ്പോഴും സംസാരിക്കുന്നത്  മൃഗപക്ഷിരൂപങ്ങളിലൂടെയാണ്; വാക്കുകളുടെ ആദിരൂപങ്ങള്‍ക്ക്‌ ജന്തുച്ഛായയാണ് എന്ന് തോന്നുംവിധം. എന്നാല്‍ ഈ മൃഗപക്ഷിരൂപങ്ങള്‍ രേഖപ്പെടുത്തുന്നത് കാനനാന്തരമോ മൃഗശാലാവളപ്പോ അല്ല, നാം പെരുമാറുന്ന ഇടങ്ങള്‍ തന്നെയാണ്. സമകാലത്തില്‍ നിന്ന് ഒരിഞ്ചുപോലും ഒരു സെക്കന്റ്‌ പോലും അകലാന്‍ അത് ആഗ്രഹിക്കുന്നില്ല. സമകാല കാനനത്തിന്റെ, ആര്‍ത്തികൊണ്ട് വലുതെന്നു തോന്നിപ്പിക്കുന്ന, എന്നാല്‍ ഇടുങ്ങിയ സ്ഥലം തന്നെയാണ് അതിന്റെ സ്ഥലവും. വേഗംകൊണ്ട് വലിച്ചുനീട്ടിയിട്ടും വിലയില്ലാതായ നിമിഷങ്ങളില്‍ തന്നെയാണ് അതിന്റെ കാലവും.

   നുഷ്യജീവിതം മുഖംമൂടി മാത്രമായിപ്പോകുമ്പോള്‍ മുഖം മൃഗത്തിന്റേതാവുക സ്വാഭാവികം. അതിനാല്‍ ഈ മൃഗപക്ഷിരൂപങ്ങള്‍ മുന്‍പ് കവിതകളില്‍ കണ്ടപോലെ ചിന്തയുടെ രൂപകങ്ങളല്ല. പരിണാമത്തില്‍ ചതഞ്ഞരഞ്ഞുപോയ, ചവിട്ടിത്താഴ്തപ്പെട്ട  ജീവന്റെ പദവികളുമല്ല. വര്‍ത്തമാനം ആണത്. ചിന്തയിലും കര്‍മത്തിലും    വികാരത്തിലും ഉള്ള വര്‍ത്തമാനം. വര്‍ത്തമാനത്തിന്റെ വിരൂപത വര്‍ത്തമാനത്തില്‍ തന്നെ കാണിച്ചുതരുന്നത്. അതിനാല്‍ ഈയല്‍ 'വരുന്നതും പോകുന്നതും അറിയുന്നില്ല, അറിയിക്കുന്നുമില്ല.' ഉറുമ്പ്‌, 'അരി നിലത്തുവച്ചൊരു  കടിതരാം കാലില്‍, അതാണുത്തരം'  എന്ന് പറയുന്നു. ആന 'പകല്‍ക്കിനാവില്‍ പതയാതെ പതഞ്ഞുകിടക്കുന്നു. ' നാവടക്കിക്കൊണ്ട് ചെന്നായ 'നായായ്‌ മുറ്റത്ത്‌ നില്‍ക്കും.' ഒച്ച്‌ കുളിമുറികളെയും നനഞ്ഞ ചുമരുകളെയും വിട്ട്‌, 'ആത്മചിന്ത തന്‍ തുറസ്സിലേക്കിഴയും.'   

ല്ലാറ്റിനെയും പതച്ചു ചിരിയാക്കാന്‍ എം എസ്‌ ബനേഷിന്‌   ഇഷ്ടം കൂടും.അകവും പുറവും തമ്മിലുള്ള അഗാധമായ ഈ വിടവില്‍ നിന്നാണ് ഇന്ന് ചിരി ജനിക്കുന്നത്. കുട്ടികളുടെ നിഷ്കളങ്കമായ ചിരിയല്ല അത്. ശുഭാപ്തിയുടെ തിളക്കവുമല്ല. നഷ്ട്ടപ്പെട്ടവന്റെ നഷ്ട്ടപ്പെടായ്കയാണ് ഈ ചിരി. അതൊരു ഭാഷയാണ്. ഉടലിന്റെ ഭാഷയല്ല. സ്വന്തം ഉടലിനെപ്പോലും അവിശ്വസിക്കുന്ന മനസ്സിന്റെ ഭാഷ. ആ മനസ്സ് തന്റെ സ്വാര്‍ത്ഥത്തിലോ  കൌശലത്തിലോ ഹിംസയിലോ ഇരിക്കാന്‍ കൂട്ടാക്കുന്നില്ല. അത് കവിതയുടെ മനസ്സാണ്. സംസ്കാരത്തിന്റെ മനസ്സാണ്. സ്വത്വത്തിന്റെ മനസ്സാണ്.
ഈ മനസ്സിന്റെ വെളിച്ചമാണ് എം എസ്‌ ബനേഷിന് കവിത. അതിനാല്‍ ചിലപ്പോഴൊക്കെ സെന്‍സേഷണലിസത്തിലേക്കോ ഞെട്ടിക്കുന്ന കൌതുകങ്ങളിലേക്കോ കുതിക്കാന്‍ ശ്രമിക്കുമ്പോളൊക്കെ ആ മനസ്സ് കവിതയെ പിടിച്ചുവലിക്കും. ചിലപ്പോള്‍ ദോഷൈകദൃക്കിനെപ്പോലെ ആ മനസ്സ് പെരുമാറുന്നുണ്ടാകാം. അത് കാമുകിയെ മാത്രമല്ല, കാമത്തെയും വിശ്വസിക്കുന്നില്ല. തന്നെത്തന്നെയും വിശ്വസിക്കുന്നില്ല.
ഞാന്‍ എന്താണ് എന്ന് പല വര്‍ണത്തിലും പല സ്വരത്തിലും വരയ്ക്കുകയും പറയുകയുമല്ല, മറിച്ച്‌, ഞാന്‍ എങ്ങനെയാണ്‌ എന്ന് അന്വേഷിക്കുകയാണ് എം എസ്‌ ബനേഷ്. അയാള്‍ ആനന്ദം മാത്രമല്ല, ബലിയും കാണുന്നു.

Monday, April 7, 2014

ബനേഷിന്റെ കവിത, വേഗതയുടെ പാഠാന്തരം- ഡോ. എം.എ. സിദ്ദിഖ്‌

               

ഡോ. എം.എ. സിദ്ദിഖ്‌

മകാല നിര്‍ദ്ധാരണത്തിന്റെ രീതിശാസ്ത്രമാണ് എംഎസ്‌.ബനേഷിന്റെ 'നെഞ്ചുംവിരിച്ച്  തലകുനിക്കുന്നു' എന്ന  കവിതാപുസ്തകത്തിലേക്ക് നോക്കാന്‍ ഞാന്‍ ഉപയോഗിക്കുന്ന പടിപ്പുര.  
തന്റെ കവിതകളെ വായിക്കുമ്പോഴുള്ള അവനവന്‍കടമ്പകള്‍ മുറിച്ചുകളയാന്‍ കവി തന്നെ ആമുഖത്തില്‍ കുറിച്ചിട്ട ചില കുറുക്കുവഴികളുണ്ട്. 'ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറില്‍ എഴുതിയതുമുതലുള്ളവ ഈ സമാഹാരത്തിലുണ്ട് . വേഴാമ്പല്‍ അന്നാണ് എഴുതിയത്. പതിനെട്ടു വയസ്സില്‍ ' പോലുള്ള ചില കുറുക്കുവഴികള്‍.
   ബോധത്തോട്  പോലും സമരസപ്പെടാത്ത ഒരു ഭാവുകത്വത്തിന്റെ രൂപീകരണശ്രമമാണ് ഈ സമാഹാരത്തിലെ ആദ്യകവിതയായ 'വേഴാമ്പല്‍'.  ഛന്ദോനിരാസത്തിന്റെ ആന്തരികമായ ഒരു യുക്തിയെ, തന്റെ കവിതയുടെ ശില്പവിദ്യ രൂപപ്പെടുത്തിയെടുക്കാനുള്ള ഘടകമായി എംഎസ്.ബനേഷ് തുടക്കം മുതല്‍ക്കുതന്നെ ഈ കവിതയില്‍ നിന്ന് തെളിയിച്ചെടുക്കുന്നുണ്ട്. കാവ്യശില്പപരവും ഭാഷാപരവുമായ ഈയൊരു തോന്ന്യാസത്തിന്റെ ധീരത ഈ സമാഹാരത്തിലെ എല്ലാ കവിതകളിലുമുണ്ട്. 
   വിതയെന്നാല്‍ അതിനുള്ളില്‍ത്തന്നെ ക്രമപ്പെടുത്തേണ്ട ഒന്നാണെന്ന രൂപപരമായ ശാഠ്യത്തെയാണ്  ഛന്ദസ്സ് എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കേണ്ടത്. കവിതയെന്നത്‌ അതിന്റെ രൂപപരമായ ജയിലില്‍ നിന്ന് പുറപ്പെട്ടുപോകാന്‍ പാടില്ലാത്ത തടവുപുള്ളിയാണെന്ന ധിക്കാരത്തിന്റെ ശാഠ്യമാണത്. പതിനെട്ടാം വയസ്സില്‍ തന്നെ ഇതിനെതിരെയൊരു തെളിച്ചെടുക്കല്‍   നടത്താന്‍ ബനേഷിനു കഴിഞ്ഞുവെന്നത് നിസ്സാരമല്ല. മൌനത്തിന്റെ സമര്‍ത്ഥമായ വ്യക്തിഭാഷയായി തന്റെ കവിതകള്‍ രൂപപ്പെട്ടുവരുന്നതിന്റെ ഒരു മുന്‍ ബോധ്യം തരാനെന്നവണ്ണം  'വേഴാമ്പലി'ല്‍  ഉപയോഗിക്കുന്ന കവിയെന്ന ബിംബം പിന്നീടുപിന്നീടുള്ള കവിതകളില്‍ അമൂര്‍ത്തമാവുന്നുണ്ട്.
ആ നിശ്ശബ്ദതയുടെ വ്യാഖ്യാനങ്ങള്‍ 
'യിരത്തി തൊള്ളായിരത്തി തൊണ്ണൂറില്‍  എഴുതിയത് മുതലുള്ളവ ഈ സമാഹാരത്തിലുണ്ട്'' എന്ന് എം.എസ്.ബനേഷ് ആമുഖത്തില്‍ വളരെ ബോധപൂര്‍വമാണ് എഴുതിചേര്‍ത്തത് എന്ന് കരുതണം. കാരണം, ഈ കാലസൂചന അദ്ദേഹത്തിന്റെ പില്‍ക്കാല കവിതയെ രൂപപ്പെടുത്തിയ മാനസിക ഘടനയെ അപഗ്രഥിക്കാന്‍ വളരെ സഹായകമാണ്. 'വേഴാമ്പലി'ല്‍ അനുഭവവേദ്യമാകുന്ന നിശ്ശബ്ദതയുടെ വ്യക്തിഭാഷ പിന്നീടുള്ള കവിതകളില്‍ ഒരുതരം സ്വാത്മവിമര്‍ശനഹാസ്യമായാണ് രൂപപ്പെടുന്നത്. ഹാസ്യമെന്നത് പ്രതികരണത്തിന്റെയും പ്രതിരോധത്തിന്റെയും ഒരു സാംസ്കാരിക ഭാഷാവിനിമയമായി പുതുകവികള്‍ കൊണ്ടുവരുന്നതിന്റെ ഒന്നാംതരം ഉദാഹരണങ്ങളാണ് എംഎസ്  ബനേഷിന്റെ കവിതകള്‍. അവ നമ്മെ ചിരിപ്പിക്കുന്നില്ല എന്നതാണ് അവയുടെ കരുത്ത്. കോമാളിജീവിതത്തിന്റെ ഏറ്റവും വലിയ ഉപോല്പന്നമായിത്തീര്‍ന്നിരിക്കുന്ന പുതിയ സാമ്രാജ്യത്വകാലത്ത് ചിരിക്കാതിരിക്കലാണ് നല്ല ഹാസ്യാനുഭവത്തിന്റെ ലക്ഷണം. 
'കാവിയാം വിരിപ്പിട്ട
സഹ്യനില്‍ എന്നും മറ്റും
കര്‍ക്കശം പാറും കാവി
ലുങ്കികള്‍ ഞെട്ടിക്കണ്ടും'.....
                      (കണ്ടുകൊണ്ടേന്‍)

'കലാപത്തിന്റെ വന്‍കരേ  
മതം തെളിവതാണെന്റെ പേര്‍ 
തൊഴില്‍ തരും സ്വര്‍ഗപ്പച്ചയേ  
മുപ്പത്തഞ്ചെന്റെ  മെഴുതിരി. 
റേഷന്‍ കനിയും ക ലവറേ   
കെയറോഫാണെന്റെ ജീവിതം '...
                       (ഭയോഡാറ്റ )
എന്നതൊക്കെ ഈ ഹാസ്യത്തിന് ഉദാഹരണമാണ്. അതിന്റെ ഒരു സമഗ്രാവലോകനത്തിന്  'മുടിയുടെ തമിഴന്‍വിശേഷണം ചേര്‍ത്ത്' എന്ന  കവിത പരിശോധിച്ചാല്‍ മതി.  ഓര്‍മകളിലാണ്, ഓര്‍മകളുടെ ജീവിതത്തില്‍ ആണ് സാമൂഹിക പ്രതികരണങ്ങളുടെ എതുവിധമായ ഊര്‍ജവും നിറച്ചു വചിരിക്കുന്നതെന്ന ധ്വനി ഈ കവിതയിലുണ്ട്. 'മുടിയുടെ തമിഴന്‍വിശേഷണം'  എന്നതുപോലും ഓര്‍മയിലെ നിരുപദ്രവമായ ഒരു തെറിയാണല്ലോ.' സാമാന്യ ഭാഷയില്‍ നിരന്തരോപയോഗം നടന്നുകഴിഞ്ഞ ഒരു തെറിവാക്കിനു പകരം അതിന്റെ ഏതാണ്ടൊരു ഡിക്ഷനറി അര്‍ഥം സ്വയം മെനഞ്ഞെടുക്കുകവഴി ഈ കവി ഉദ്ദേശിക്കുന്നത് തന്നെത്തന്നെ ഒളിച്ചുവയ്ക്കാനാണ്. വാക്കില്‍ അര്‍ഥം ഒളിഞ്ഞിരിക്കുന്നതുപോലെ, കവിതകളില്‍ തന്നെത്തന്നെ ഒളിച്ചുവയ്ക്കുന്ന ഭീതിയുടെ ഒരു സാംസ്കാരിക മറഞ്ഞിരിക്കല്‍.


'മൈര് '  എന്നതിന് പകരം മുടിയുടെ തമിഴന്‍ വിശേഷണം എന്നെഴുതുന്നതിലൂടെ ലഭിക്കുന്ന ഒരു സാംസ്കാരിക ഭദ്രതയുണ്ട്. പദവിസംരക്ഷണവ്യഗ്രതയുണ്ട്. ഈ പദവിസംരക്ഷണം, പുതിയ കാലത്തിന്റെ മര്യാദകളോട്  പൊരുത്തപ്പെടുകയെന്നതാണ്. ഈ പദവിവ്യഗ്രതകളെ അപ്രസക്തമാക്കിക്കൊണ്ടുള്ള അര്‍ത്ഥതലത്തിലെ സാമൂഹികബോധ്യവും പ്രതികരണവുമാണ് എംഎസ് ബനേഷിന്റെ കവിതകള്‍ക്ക് ബലമുള്ള അടിത്തറ നല്‍കുന്ന ഒരു ഘടകം. അതുകൊണ്ടാണ് ഭാഷയിലെ ഞാന്‍ എന്ന  മിത്തിനെ എംഎസ്.ബനേഷ്, അപനിര്‍മിക്കുന്ന  ശക്തമായ ഹാസ്യത്തിലൂടെ പൊളിച്ചെറിയുന്നത്. ആ ഞാന്‍ ആണ് കവിതയിലെമ്പാടും നെഞ്ചുംവിരിച്ചു തല കുനിക്കുന്ന ഞാന്‍. ആ ഞാന്‍ പുതിയ കാലത്തിലെ വ്യക്തി (വ്യക്തിബിംബം) ആണ്. 

വ്യക്തിഭാവത്തിന്റെ മൌനവും മുറിക്കുന്ന ഹാസ്യവും സൃഷ്ടിക്കാന്‍ എംഎസ് ബനേഷിനു കഴിഞ്ഞത് കാലത്തെ തിരിച്ചറിഞ്ഞതുകൊണ്ടാണ്. ആ കാലം വളരെ പ്രകടമായ ചില ദൃശ്യവല്‍കരണത്തിന് വിധേയമായിത്തന്നെ കവിതകളില്‍ വരുന്നുണ്ട്. 
'തൊമ്മിയുടെ തിയ്യറ്റര്‍ ഇന്നില്ല.
വീസീഡികളും ഫോണ്‍ ക്യാമറകളും  

കറുത്ത എറുമ്പുകളെപ്പോലെ 
മഞ്ചലുകളുമായി വന്നു.'
                   (ഇരട്ട)
'ഒരു പൈന്റ് നിള  
എന്ന് പറയുമോ
ഓള്‍ഡ്‌ കാസ്ക് റമ്മിന്റെ 
മുഴുക്കുപ്പിയില്‍ 
പകുതി കിട്ടിയ 
ഭാരതപ്പുഴയെ.'
                    (അടക്കം)
എന്നെല്ലാം എംഎസ്.ബനേഷ് എഴുതുന്നത്‌ ആഗോളീകരിക്കപ്പെട്ട കേരളീയ ജീവിതത്തിന്റെ അപകടമുഖം കണ്ടറിഞ്ഞത്‌ കൊണ്ടാണ്. വെല്ലുവിളിക്കുന്ന ഹാസ്യവും ഇമ്മാതിരിയുള്ള തുറന്നെഴുത്തും കാലത്തോടുള്ള സചേതനമായ പ്രതികരണം ആണ്. ഈ പ്രതികരണം അനുഭാവാത്മകമാണ്. സാധാരണയായി ചിലര്‍ സര്‍വ്വപുച്ഛതലത്തില്‍ നിന്നുകൊണ്ടാണ് ഈ അനുഭവങ്ങളോട് പ്രതികരിക്കുക. പക്ഷെ എംഎസ്.ബനേഷ് തന്നെക്കൂടി ആവിഷ്കരിച്ചുകൊണ്ടാണ് ഈ വിമര്‍ശനം നിര്‍വഹിക്കുന്നത്. ഇത് എല്ലാത്തരം ആദര്‍ശവത്കരണങ്ങളില്‍ നിന്നും 'ഞാന്‍ ' മോചിതനാണെന്ന്  കൂടിയുള്ള  പ്രഖ്യാപനമാണ്.  ഇവിടെ കവിത ആദര്‍ശവല്‍കരിക്കപ്പെട്ട ദാര്‍ശനികതയോ മുഖം മൂടിയോ അല്ല; ജീവിതത്തിന്റെ സമകാലച്ഛായാഗ്രഹണമാണ്. ഇതാണ് 'കബഡി'യില്‍ പുതിയ കളിജീവിതങ്ങള്‍ക്കെതിരെയുള്ള അലംഭാവമായും 'ഇരട്ട'യില്‍ സ്വത്വശൈഥില്യത്തിനെതിരെയുള്ള രേഖപ്പെടുത്തലായും 'കല്ല്യാണക്കാസ്സെറ്റ്  വീണ്ടും കാണലി'ല്‍ അതിയഥാര്‍ത്ഥതയുടെ സൃഷ്ടാവായ ക്യാമറയോടുള്ള മധ്യവര്‍ഗ അപകര്‍ഷമായും 'തെണ്ടി'യില്‍ കപട മതേതരത്വത്തിന്റെ ആവിഷ്കാരമായും 'അടക്ക'ത്തില്‍ പാരിസ്ഥിതിക നാശത്തിന്റെ അറിയിപ്പായും 'കണ്ടുകൊണ്ടേനി'ല്‍ മത-വര്‍ഗീയത കീഴ്പ്പെടുത്തുന്ന പൊതുമണ്ഡലത്തോടുള്ള ജാഗ്രതയായും 'ഭയോഡാറ്റ'യില്‍ ഗുജറാത്താനന്തര വിചാരമായും 'പുരുഷനിതംബമേ'യില്‍ പാര്‍ശ്വവല്‍കരിക്കപ്പെട്ടതിനോടുള്ള സഹാനുഭാവമായും 'കേരളീയ ചിത്രകല'യില്‍ ദൃശ്യാധിനിവേശിത  ജീവിതത്തിന്റെ കളങ്ങള്‍ ആയും 'ആനയെ കുളിപ്പിക്കുന്ന വിധ'ത്തില്‍ വിപണിജീവിതത്തോടുള്ള വിമര്‍ശനമായും കവിതയുടെ അസ്ഥിവാരം തൊട്ടേ പ്രഖ്യാപിക്കപ്പെടുന്ന പ്രതിമനസ്സും പ്രതികരണവും. അതിലൂടെ വായനക്കാര്‍ അവരവരെത്തന്നെ വായിക്കുന്നു. അതിനു വലിയ ദാര്‍ശനിക മര്യാദകളുടെയൊന്നും കാപട്യങ്ങള്‍ ആവശ്യമില്ലെന്നാണ് എംഎസ് ബനേഷിന്റെ പക്ഷം. ഈ പക്ഷപാതമാണ്  'ഒഎന്‍വിയെ ഞാന്‍ അനുകരിക്കും' എന്ന  കവിത എഴുതാന്‍ പ്രേരിപ്പിക്കുന്നത്. വാസ്തവത്തില്‍ ഇതൊരു ഒഎന്‍വി വിമര്‍ശനമാണ്. 
  
ലയാളിയുടെ സാംസ്കാരിക ജീവിതത്തില്‍ അനുഭവപ്പെടുന്ന സകല കാപട്യങ്ങളെയും വിമര്‍ശനപരമായി 'ഒഎന്‍വിയെ ഞാന്‍ അനുകരിക്കും' എന്ന കവിത സമീപിക്കുന്നു. കവിതയുടെ പാരമ്പര്യത്തെ ഏതെല്ലാം വിധത്തില്‍ പൊളിച്ചെഴുതാനാകുമെന്ന് സാംസ്കാരിക വിമര്‍ശനത്തിന്റെ ഭാഷയില്‍ ശ്രമിക്കുകയാണിതില്‍. കാവ്യ ഭാഷയും കാവ്യ വിഷയവും സമകാലത്തില്‍ നിന്നും കാവ്യലക്ഷ്യത്തില്‍ നിന്നും വേറിട്ടതല്ലെന്നു ബോധ്യപ്പെടുത്താന്‍ ഈ കവിതയ്ക്ക് കഴിയും. 
'ഭാഷയാലൊരു വട്ടമെങ്കിലും
ഋജുസഞ്ചാരിയാകും ഞാന്‍,  
ഭാഷണത്തിന്‍ പിഴ കൊണ്ടെന്‍ 
ചെകിട്ടത്തടി കൊണ്ടാലും'
എന്ന വരികളിലുണ്ട് സാംസ്കാരിക വിമര്‍ശനത്തിന്റെ ആ പ്രഖ്യാപനം. ഋജുസഞ്ചാരത്തിന്റെ ഒരു പഥമല്ല, ഋജുസഞ്ചാരത്തെക്കുറിച്ച്  എഴുതുന്ന ജീവിതമാണ് വേണ്ടതെന്ന അര്‍ത്ഥതലത്തിലെ   വൈരുധ്യാത്മകതയാണ് ആക്ഷേപാലങ്കാരത്തില്‍ എഴുതപ്പെട്ട ഈ കവിതയുടെ കരുത്ത്.

കവിതയുടെ നിലപാടും സാമ്പത്തിക വൈരുധ്യവും

രു വിമോചന പ്രത്യയശാസ്ത്രത്തിനും തുടച്ചുനീക്കാനാകാത്ത അധമത്വത്തിന്റെ രാഷ്ട്രീയാവബോധമാണ് 'അടിയന്‍', 'ചെന്നായ', 'കാരണവര്‍' തുടങ്ങിയ കവിതകളുടെ സ്വരം. നെഞ്ചുംവിരിച്ച്  തലകുനിക്കാന്‍ പ്രേരിപ്പിക്കുന്ന വികാരമാണ് ഈ അധമത്വം. ഇതിനു പിന്നിലെ സാമ്പത്തിക വൈരുദ്ധ്യത്തിന്റെ തലം സൂക്ഷ്മമായി രേഖപ്പെടുത്താന്‍ കഴിയുന്നുവെന്നത്‌ ഈ കവിതകളുടെ മികവാണ് . ഇതുതന്നെ ഒരു കാവ്യനിലപാടായിത്തീരുന്നുണ്ട്. ഈ നിലപാടിന്റെ പ്രശ്നമുഖമാണ് അനുഭവങ്ങളുടെ സാമൂഹികാംശത്തെ സമകാലകേരളീയപരിസരത്തിന്റെ എല്ലാത്തരം പൊള്ളത്തരങ്ങളെയും ആവിഷ്കരിക്കാനുള്ള കരുത്ത് എംഎസ് ബനേഷിന്റെ കവിതകള്‍ക്ക് നല്‍കുന്നത്. എങ്കിലും അമിതമായ ദൃശ്യപരതയും ദൃശ്യഭാഷയുടെ ത്രീഡയമെന്‍ഷണല്‍  വികാരത്തിലേക്ക് എത്താനുള്ള വ്യഗ്രതയും പുതിയൊരു ഭാഷ അന്വേഷിക്കുകയെന്ന ധര്‍മ്മത്തെ തടസ്സപ്പെടുത്തുന്നുണ്ട്. പക്ഷെ, കവിത സാരാംശമല്ല, സര്‍വസ്വവുമാണെന്ന ഓര്‍മ്മ  എംഎസ് ബനേഷിന്റെ കവിതകള്‍ നല്‍കുന്നു. രാജവെമ്പാല എന്ന  കവിതയിലെ 'മിന്നല്‍ പോല്‍ ഓര്‍ക്കുക 
                      ഒച്ചിനെപ്പോലെ പായുമ്പോള്‍ '-എന്ന  പ്രയോഗം തിരിചിട്ടുപറഞ്ഞാല്‍, ഒച്ചിനെപ്പോലെങ്കിലും ഓര്‍ക്കുക, മിന്നല്‍ പോല്‍ പായുമ്പോള്‍-എന്ന് പുതിയ കാലത്തിന്റെ വേഗത്തെ പാഠാന്തരം ചെയ്യുന്ന കവിതകളാണ് 'നെഞ്ചും വിരിച്ച് തലകുനിക്കുന്നു' എന്ന കാവ്യസമാഹാരത്തിന്റെ ശക്തി.

-------------------------------------------------------------------------------

Saturday, April 5, 2014

ഇനി പറയാം, എ അയ്യപ്പനും ഞാനും



.അയ്യപ്പന്‍ മരിച്ചാല്‍ ഫാക്സ് ചെയ്യാന്‍ പാകത്തില്‍ അനുസ്മരണക്കുറിപ്പുകളും അനുഭവകഥകളും  തയ്യാറാക്കിവച്ചിരുന്ന എല്ലാവരെയും സന്തോഷിപ്പിച്ചുകൊണ്ട്‌ കവിതയുടെ  പുലിപ്പുറത്തുനിന്ന് അയാള്‍   വീണുമരിച്ചിരിക്കുന്നു. ഇനി അടുക്കുംചിട്ടയും നിറഞ്ഞ നമ്മുടെ യൂണിഫോംജീവിതങ്ങളിലേക്ക് അലോസരപ്പെടുത്തുന്ന ഇടപെടലുകളുമായി അയാള്‍ വരില്ലല്ലോ എന്ന് നമ്മള്‍ ആശ്വസിക്കുന്നു. ജീവിതത്തിന്റെ അയവും തെളിവുമില്ലാത്ത അക്കാദമിക് ബലംപിടിത്തങ്ങള്‍ക്കിടയില്‍ കവിത പോലുള്ള എതിര്‍ജീവിതംകൊണ്ട് അതിനെ അട്ടിമറിക്കാന്‍ അയാള്‍ ഇനി ഇടിച്ചുകയറില്ലല്ലോ എന്ന് നമ്മുടെ പ്രയോഗശീലങ്ങള്‍ സന്തോഷിക്കുന്നു.

ദ്യം,അരാജകത്വം,അലച്ചില്‍ എന്നീ സ്ഥിരം വിശേഷണങ്ങളില്‍ അയ്യപ്പനെ തളച്ചിട്ട എല്ലാവരും, ആ കവിത എഴുപതുകള്‍ മുതല്‍ ഇങ്ങോട്ട് ഇതുവരെയും മലയാള കവിതയെ എത്രത്തോളം ദൃVതയോടെ പുതുക്കി എന്നത് മറച്ചുവയ്ക്കുന്നു. ഗായകകവികളുടെ കൂടാരമായി വഴുക്കിവീഴുമായിരുന്ന മലയാളകവിതയ്ക്ക് ഗദ്യത്തിന്റെ ഈടുറപ്പും ഭാവരൂക്ഷതയും നല്‍കിയ ശില്പപൌരുഷമായിരുന്നു അയ്യപ്പന്‍ എന്നത് ഒളിച്ചുവയ്ക്കുന്നു. പക്ഷേ,  അയ്യപ്പന്റെ  തന്നെ ഏറെ  പ്രശസ്തമായ 'കാറപകടത്തില്‍ മരിച്ചവന്റെ ചോര'യുടെ കവിതയിലെപ്പോലെ നാം ഇപ്പോള്‍,  റോഡപകടത്തില്‍ മരിച്ച അയ്യപ്പന്‍റെ ചോരയില്‍ ചവുട്ടിനിന്നുകൊണ്ട് ആ കവിതയുടെ നിതാന്തയൌവനദീപ്തമായ വിഷസൌന്ദര്യത്തിന്റെ ഉടമസ്ഥാവകാശം പങ്കുപറ്റാന്‍ മത്സരിക്കുകയും മൃതശരീരത്തെ മോര്‍ച്ചറിത്തണുപ്പിനും പോലീസ്  വെടിവെപ്പിനും  വിട്ടുകൊടുക്കുകയും ചെയ്യുന്നു. (അലഞ്ഞുനടന്നതിന് പോലീസുകാര്‍ എത്രയെങ്കിലും തവണ ജയിലിലാക്കിയിട്ടുള്ള അതേ യാത്രക്കാരനെ. )

ഭാര്യയുടെയോ, മക്കളുടെയോ, സര്‍ക്കാരിന്റെയോ, പുലകുളിയോ വായ്ക്കരിയോ വേണ്ടാതെ, ബന്ധങ്ങളുടെ എല്ലാ ബന്ധനങ്ങളും ത്യജിച്ച്     തെരുവില്‍ സര്‍വതന്ത്രസ്വതന്ത്രനായി മരിച്ചുവീണ ഒരു കവിയെ ഔദ്യോഗിക അവമതിയുടെ ബയണറ്റ്‌ അടക്കത്തിനുവേണ്ടി ശവമുറിയില്‍ ഊഴം  കാത്തുകിടത്താം എന്ന പുതിയതരം കാവ്യനീതികള്‍ ഇപ്പോള്‍ പിറക്കുന്നു. ആശാന്‍പുരസ്കാരം വാങ്ങാന്‍ പോകുമ്പോളും ഒരുകവിക്ക് വീണുമരിക്കാം എന്ന് തെളിയിച്ചുകൊണ്ട്‌ മരണത്തെയും ഒരു കവിതയാക്കിയ വീരമരിപ്പിലാണ് നാം ഈ മൃതമൃഗയ നടത്തിയത്. ദിവസങ്ങളോളം മരിച്ചവരുടെ മുറിയില്‍ ഇട്ടതിലൂടെ മരണാനന്തരമായ അനുഭവപ്പെരുക്കം അയ്യപ്പന്‍ അങ്ങനെയും നേടി എന്ന് വേണമെങ്കില്‍ കരിഞ്ചിരി    ചിരിക്കാം.  നരകത്തിലിരുന്നും അയ്യപ്പന് കവിതകളുടെ തീ കൊളുത്താന്‍ മോര്‍ച്ചറിയിലെ കിടപ്പ് ഇടനല്‍കിയേക്കും. സ്വര്‍ഗം ലഭിച്ചാലും നരകത്തെ പുല്കുന്നവന് മോര്‍ച്ചറിയുടെ ദിനങ്ങള്‍ നല്‍കിയ ശവപാഠങ്ങള്‍ എത്ര വിലപ്പെട്ടതായിരിക്കും.

ങ്കിലും ഗള്‍ഫില്‍ നിന്നോ അമേരിക്കയില്‍ നിന്നോ ലണ്ടനില്‍ നിന്നോ ജര്‍മനിയില്‍ നിന്നോ ഒരു ബന്ധുവും വരാനില്ലാതിരുന്നിട്ടും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മോര്‍ച്ചറിയില്‍ അത് മരിച്ചുകിടന്നു. മരിച്ച അന്നുതന്നെ സംസ്കരിക്കാതെ തിങ്കളാഴ്ചയിലേക്ക് മാറ്റിയത് ആദ്യഘട്ട പോളിംഗിന്റെ തിരക്കില്‍ സര്‍ക്കാരിന്റെ മഹത്തായ ബഹുമതികളോടെ സംസ്കരിക്കാന്‍ കഴിയാത്തതിന്റെ പേരില്‍. അയ്യപ്പന് വേണ്ടാ ആ ഫ്യുഡല്‍ദാനമെന്ന് അയ്യപ്പന്റെ  ജീവിതംതന്നെ നേരാംവണ്ണം പറഞ്ഞിട്ടുണ്ട്. വീണ്ടും എരിച്ചടക്കല്‍  തിയ്യതി മാറ്റിയത് സര്‍ക്കാരുദ്യോഗസ്ഥരായ  ചില അഞ്ചക്കശമ്പളസാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് ആഘോഷപൂര്‍വ്വം റീത്തുമായെത്തി അന്ത്യോപചാരം അര്‍പ്പിക്കുന്നതിന് തെരഞ്ഞെടുപ്പു ഡ്യുട്ടി തടസ്സം നില്‍ക്കുമെന്നതിനാലും. അങ്ങനെ യജമാനന്മാര്‍ക്ക്‌ വോട്ട് ചെയ്തുവരാന്‍ വേണ്ടി ഒരു കവിയുടെ അറുപത്തിയൊന്ന് വര്‍ഷത്തെ വെയില്‍പ്പാടുള്ള മൃതഗാത്രത്തെ മോര്‍ച്ചറിയില്‍ തടവിലിടാമെന്ന് നാം തെളിയിക്കുന്നു.  പക്ഷെ അതിനെക്കാള്‍ കൂടുതല്‍ ശവഗന്ധം പരന്നത്, മെലിഞ്ഞ പക്ഷിരൂപമുള്ള ആ ഉടല്‍ ചിതയിലേക്കെടുക്കുംമുന്‍പ് ജീവിതത്തില്‍ ഒരിക്കലും അയ്യപ്പന്റെ  കവിതയെക്കുറിച്ച് നല്ലൊരു വാക്ക് എഴുതുകയോ പറയുകയോ ചെയ്തിട്ടില്ലാത്തവര്‍ ആ കവിത ഉദാത്തമായിരുന്നുവെന്ന്   അഭിമാനം കൊള്ളുകയും ആ കവിതയുടെ രക്തദീപ്തിയുടെ തീറാധാരത്തില്‍  തങ്ങള്‍ക്കും ഇടമുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോളാണ്. അകത്ത്, ശവമുറിയില്‍ നമ്മളെയും കാത്ത് അയ്യപ്പന്‍ കിടന്നപ്പോളും 'എന്റെ സഹോദരതുല്യനായിരുന്നു' 'ഭ്രാതൃ വിയോഗത്തിന്റെ നൊമ്പരം' എന്നിങ്ങനെയുള്ള വാക്കുകള്‍ പുറത്ത്  അലക്കിത്തേച്ച ചില പല്ലുകള്‍ പുറപ്പെടുവിച്ചുകൊണ്ടിരുന്നു. 'പിന്തുടരുന്ന കൂരമ്പിനേക്കാള്‍  എന്റെ പക്ഷി പറക്കുന്നു' എന്നെഴുതുകയും ഒരു മുറിയിലും അരമണിക്കൂറിലധികം  തങ്ങാതിരിക്കുകയും ചെയ്ത അയ്യപ്പന്‍, 'അമ്മയുടെ ശവപ്പെട്ടിയും എന്റെ തൊട്ടിലും ഒരേ മരത്തിന്റെതാണെന്ന്' നേരത്തേ തിരിച്ചറിഞ്ഞിട്ടുള്ളതുകൊണ്ട് ഇത്തരം മരണാനന്തര ജഡകീയ ഇടപെടലുകളെ മുന്‍കൂട്ടികണ്ടിട്ടുണ്ടാകണം. എങ്കിലും നാം ഇപ്പോഴും ആ രക്തത്തില്‍ കാലുറപ്പിച്ച്   ആത്മവഞ്ചനകള്‍ തുടരാന്‍ പോകുന്നു. അനുഭവം, വാഴ്ത്ത്, വിലാപം, ഞാനും അയ്യപ്പനും ഒരിക്കല്‍ എന്നിങ്ങനെ.              

തോടൊപ്പമുള്ള ഫോട്ടോ പോലെ എത്രമേല്‍ അര്‍ത്ഥശൂന്യം അനുഭവ കഥകള്‍ പറയുന്നവരുടെ ബന്ധ തീഷ്ണത. അതുകൊണ്ട് തിരിച്ചു ചോദിയ്ക്കാന്‍ അയ്യപ്പന്‍ വരില്ലല്ലോ എന്ന പമ്മുന്ന ധൈര്യത്തില്‍ നാം പല പോസിലുള്ള കഥകള്‍ മെനയാന്‍ തുടങ്ങുന്നു. ഒരിക്കലും അരാജകവാദിയാകാന്‍ കഴിയാത്ത മധ്യവര്‍ഗമലയാളി അതിനുവേണ്ടി പ്രതീകവത്കരിച്ച സ്നേഹാകാരം ചാരമാകുമ്പോള്‍  ഇനി ബാക്കിയുള്ളത് നമ്മുടെ അതേ പഴയ പ്രതികരണ ശൂന്യമായ മരവിച്ച യൂണിഫോം ജീവിതം.

ക്ഷേ, കാത്തിരിക്കുന്ന വലിയൊരു ദുരന്തത്തിന്റെ സൂചനകള്‍ അയ്യപ്പന്‍റെ ശവശരീരത്തെ മുന്‍നിര്‍ത്തി ഉണ്ടായ  നിമിഷങ്ങള്‍ ഇപ്പോള്‍ മുന്നോട്ടു വയ്ക്കുന്നു.  എ അയ്യപ്പന്‍റെ കവിതകളേക്കാള്‍, ആ വ്യക്തിയെ വാഴ്ത്തിക്കൊണ്ട് ആ കവിതയെ വീഴ്ത്താന്‍ ശ്രമിക്കുക എന്ന ദുരന്തം. അതുകൊണ്ട് അയ്യപ്പന്‍ എന്ന വ്യക്തിയെ മാറ്റി നിര്‍ത്തിക്കൊണ്ട്, ആ കവിതയെ വിപുലമായ തലത്തില്‍ സ്നേഹിക്കാനും എതിര്‍ക്കാനും നമ്മള്‍ക്ക് കഴിയുന്നുണ്ടോ എന്നതാവണം ഇനി പ്രധാനം.

രനൂറ്റാണ്ടു കാലത്തെ  അയ്യപ്പകവിതകളെ, ആ കവിതകളെഴുതിയ വ്യക്തിയുടെ ജീവിതം, നടപ്പ്, ഇരിപ്പ്, കഴിപ്പ്‌, കിടപ്പ് എന്നിവയുമായി ചേര്‍ത്ത് ഇനിയും വായിക്കേണ്ടതില്ല. അതല്ലാത്ത കര്‍ക്കശവും നിശിതവുമായ ഒരു സമ്പൂര്‍ണവായന എ അയ്യപ്പന്‍ എന്ന ബൃഹത്കവിവ്യക്തിത്വം അര്‍ഹിക്കുന്നുണ്ട്. വ്യക്തിജീവിതത്തിലെ സമരോന്മുഖവും സര്‍ഗ്ഗാത്മകവുമായ അരാജകത്വം, മാളം ഇല്ലെന്നറിഞ്ഞുകൊണ്ടുതന്നെയുള്ള അലച്ചിലുകള്‍, കേരളത്തിലെ ഏറ്റവും വിലക്കൂടുതലുള്ള  ദ്രാവകത്തിന്റെ നിരന്തരമായ ഉപയോഗം, പരിച മുന്നില്‍ വയ്ക്കാത്ത സംഭാഷണ പ്രകൃതം, വിശപ്പ്‌, സ്നേഹ-പ്രണയ നഷ്ടങ്ങള്‍, എകാകിത്വം, എന്നിങ്ങനെ വ്യക്തിതന്നെ സ്വന്തം ജീവിതരീതി കൊണ്ട് ഉണ്ടാക്കുന്ന എഴുതപ്പെടാത്ത കവിതയാണ് എ അയ്യപ്പന്റേത്. കടലാസില്‍ എഴുതിയില്ലെങ്കിലും ജീവിതം തന്നെ കവിതയായി സ്വയം ശരീരവല്‍ക്കരിക്കുന്ന അവസ്ഥ അയ്യപ്പനില്‍ ഉള്ളതുകൊണ്ട്, അയ്യപ്പന്‍ കടലാസ്സില്‍ എഴുതുന്ന കവിതകള്‍ എപ്പോഴും വായിക്കപ്പെടുന്നതും അനുഭവിക്കപ്പെടുന്നതും അയ്യപ്പന്‍റെ വ്യക്തിജീവിതം സമാന്തരമായി ഉണ്ടാക്കുന്ന കവിതകളുടെ അനുഭൂതികളോട് ചേര്‍ത്തുവച്ചുകൊണ്ടാണ്. അതുകൊണ്ടാണ് അയ്യപ്പന്‍ കടലാസിലെഴുതുന്ന കവിതകളില്‍ ഒന്നുപോലും വായിക്കാത്തവര്‍ കൂടിയും അയ്യപ്പന്‍റെ ശരീരം എഴുതുന്ന കവിതകളില്‍ ആകൃഷ്‌ടരാവുന്നതും അയ്യപ്പഭക്തരാകുന്നതും. അതുകൊണ്ട് ആ ഭക്തിയുടെ ലോകത്തെ മറന്നുകൊണ്ടുവേണം അയ്യപ്പകവിതകളുടെ കാവ് തീണ്ടുവാന്‍.

വ്യക്തിജീവിതവും കാവ്യജീവിതവും തമ്മില്‍തമ്മില്‍ പൂരകങ്ങളാണെന്നൊക്കെ പറയാമെങ്കിലും അത്തരം സമൃദ്ധവായനകള്‍ ധാരാളം നടന്നുകഴിഞ്ഞ സ്ഥിതിക്ക് അമ്പതുവര്‍ഷത്തെ അയ്യപ്പന്റെ  കാവ്യജീവിതത്തെ, എഴുതപ്പെട്ട കവിതകള്‍ മാത്രം അടിസ്ഥാനമാവുന്ന രീതിയില്‍ വായിക്കാനും പഠിക്കാനുമുള്ളത്ര നിഷ്ഠയും ചുമതലയും അയ്യപ്പനെ സ്നേഹിക്കുന്നവര്‍ക്കും ആരാധിക്കുന്നവര്‍ക്കും ആ കവിതയുടെ പതിനെട്ടാംപടി കയറുന്നവര്‍ക്കും ഉണ്ടാകണം.

മോര്‍ച്ചറിയിലെ അനാഥശവങ്ങളെക്കുറിച്ച് ഞാൻ  സംവിധാനം ചെയ്ത 'ശവമുറിയില്‍ നിങ്ങളെയുംകാത്ത്' എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട്‌ രണ്ടായിരത്തിനാലിലെ ഒരു സായാഹ്നത്തില്‍ കോഴിക്കോട്ടെ മെഡിക്കല്‍കോളേജ് ആശുപത്രിമോര്‍ച്ചറിയുടെ പരിസരത്ത്‌ നില്‍ക്കുമ്പോള്‍ ഷൂട്ടിംഗ് ദിനത്തിന്റെ മോര്‍ച്ചറിമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ അയ്യപ്പനെയും കൂട്ടി കോഴിക്കോട്ടെ ഒരു ബാറില്‍ പോയതിന്റെ ബുള്ളറ്റ് മണം ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്. (നോക്കൂ, അതേ അനുഭവകഥാ കഥനത്തിലേക്ക് ഞാനും  ഭീകരമായ ഹിപ്പോക്രാറ്റ് മനസ്സോടെ  കടക്കുന്നു ) അന്ന് ചെയ്ത ആ   ഡോക്യുമെന്ററിക്ക് അടുത്തവര്‍ഷം സംസ്ഥാനസര്‍ക്കാരിന്റെ  അവാര്‍ഡ് കിട്ടിയപ്പോള്‍ തിരുവനന്തപുരത്ത് അവാര്‍ഡ് വിതരണച്ചടങ്ങിനുശേഷമുള്ള രാത്രിയിലെ വിരുന്നില്‍ അയ്യപ്പനെ വീണ്ടും കണ്ടു. ഒരു തുള്ളി കുടിക്കാതെ, നിരാഹാരനും നിര്‍ദ്രവനുമായി. അയ്യപ്പനിലെ ആ നിര്‍ദ്രവമനസ്സിനെ, പിടികിട്ടാപ്പുള്ളിയെ ഏത് നിരൂപകര്‍ കണ്ടെടുക്കും? ഏത് വായനക്കാരന്‍/രി കണ്ടെടുക്കും? കവിതയുടെ തുറസ്സില്‍ അയാള്‍ നില്‍ക്കുന്നു, നമ്മള്‍ കണ്ടെത്താത്ത ഭൂഖണ്ഡങ്ങളുമായി, നിങ്ങളെയും കാത്ത്.
----------------------------------------------------------------------------------
   

Wednesday, February 12, 2014

അകാല്പനികതയുടെ ഐറണിപ്പാടങ്ങള്‍



     'എത്ര ശ്രമിച്ചിട്ടും പേരിടാന്‍ കഴിയാത്ത കവിത' എന്ന പേരില്‍ ഒരു കവിതയുണ്ട് എംഎസ് ബനേഷിന്റെ 'കാത്തുശിക്ഷിക്കണേ' എന്ന കവിതാസമാഹാരത്തില്‍.
'ഉപയോഗിക്കാന്‍ കഴിയാത്തവിധം വാക്കുകള്‍ വ്യഭിചരിക്കപ്പെട്ടുപോയി' എന്ന പ്രഖ്യാപനത്തോടെയാണ് ഈ കവിത ആരംഭിക്കുന്നത്. ഭാഷ തടവിലോ മൃതിയിലോ എന്നു ശങ്കിച്ചുകൊണ്ട് മൗനത്തിലേക്കാണ്ടുപോകുന്ന ഈ കവിമനസ്സ് , ഭാഷയുടെ അലങ്കാരങ്ങള്‍ ഇനി എനിക്കുവേണ്ട എന്ന് പ്രഖ്യപിക്കുന്നുമുണ്ട്. അലങ്കരിക്കപ്പെട്ട ഭാഷ പലപ്പോഴും വിവക്ഷിതത്തെയല്ല സൂചിപ്പിക്കുക. ഭാഷ നഗ്നമാകുമ്പോള്‍ അത് കൊള്ളേണ്ടിടത്ത് കൊള്ളും. നമ്മള്‍ അതിജീവിക്കും എന്ന് പ്രഖ്യാപിക്കുമ്പോള്‍ ''നമ്മള്‍ ആത്മഹത്യചെയ്യും'' എന്ന അര്‍ത്ഥം കൊടുത്തുകൊണ്ട് ഭാഷ ഭാഷയെത്തന്നെയും മനുഷ്യനെയും വഞ്ചിക്കുകയാണെന്ന നിഗമനത്തിലേക്കും ഈ കവിത നീണ്ടുപോകുന്നുണ്ട്. ഇത്തരം അവസ്ഥാന്തരങ്ങളെ മറികടക്കാനുള്ള ഒരു പരിശ്രമം 'കാത്തു ശിക്ഷിക്കണേ' എന്ന കവിതാപുസ്തകത്തിലുടനീളം കാണാം.

    'കാത്തുരക്ഷിക്കണേ' എന്നത് ഒരു പ്രാര്‍ത്ഥനയുടെ പതിവ് പരിസമാപ്തിയാണ്. അതിനു പകരം കാത്തുശിക്ഷിക്കണേ എന്ന്  പ്രാര്‍ത്ഥിക്കുന്ന വിരുക്തിയില്‍ അന്തര്‍ലീനമായിരിക്കുന്നത് കടുത്ത ആത്മനിന്ദയും ഉപഹാസവുമാണ്. ഈ വിധം ഭാഷയുടെ പരിമിതിയെ മറികടക്കുകയും സാദ്ധ്യതയുടെ അടഞ്ഞ വാതിലുകള്‍ ചവിട്ടിത്തുറക്കുകയും ചെയ്യുന്ന ഒരു കാവ്യരീതി ശീര്‍ഷകങ്ങളിലെന്ന പോലെ വരികളിലും വരികള്‍ക്കിടയിലും പിന്തുടരുകയാണ് എം.എസ്.ബനേഷ് ചെയ്യുന്നത്.

   നമ്മുടെ പുറംപൂച്ചുകളും ബാഹ്യമോടികളും കൊണ്ട് നിര്‍മ്മിച്ചെടുത്ത കപടമായ സദാചാരത്തിന്റെയും, കാരുണ്യം സ്‌നേഹം തുടങ്ങിയ വികാരങ്ങളുടെ കൃത്രിമമായ     പ്രകടനങ്ങളുടെയും പ്രച്ഛന്നതകളെ, വാക്കുകളുടെ ബലപ്രയോഗത്തിലൂടെ അഴിച്ചുമാറ്റുകയും അങ്ങിനെ വിവസ്ത്രമാകുമ്പോഴുള്ള ജാള്യതയും അസ്വസ്ഥതയും വെപ്രാളവും കവിതയിലാവിഷ്‌കരിക്കുകയുമാണ് ബനേഷ് ചെയ്യുന്നത്. എത്ര ഒളിച്ചു വെച്ചാലും, കയ്യോടെ പിടികൂടപ്പെടുന്ന കള്ളനില്‍നിന്നും തൊണ്ടിമുതല്‍ എടുത്തുയര്‍ത്തിക്കാട്ടുമ്പോള്‍ അയാള്‍ക്കുണ്ടാകുന്ന ജാള്യതയും അസ്വസ്ഥതയും ഇതിനുസമാനമാണ്. കവി എന്നെയും നിങ്ങളെയും കയ്യോടെ പിടിക്കുകയും നമ്മില്‍ നിന്നും തൊണ്ടി മുതല്‍ എടുത്തുയര്‍ത്തിക്കാട്ടി നമ്മള്‍ കള്ളന്മാരാണെന്ന് പറയുകയും ചെയ്യുകയാണ്. ചിലപ്പോള്‍ താനും ഒരു കള്ളനാണെന്ന് സമ്മതിക്കുന്ന സത്യസന്ധത ബനേഷ് തന്റെ കവിതകളില്‍ പാലിക്കുകയും ചെയ്യുന്നുണ്ട്.  

    'രുചിയില്‍ നീ' എന്ന കവിതയില്‍ 'കാവ്യത്തിലാവാം കരു/ണാര്‍ദ്രതയെന്നാകിലും രുചിയില്‍ നിന്റെ മൃദു/മാംസമാണെനിക്കിഷ്ടം' എന്നെഴുതികൊണ്ട് താനും ഈ വിധം ഒരു കള്ളനാണെന്ന് സമ്മതിക്കുകയാണ് കവി ചെയ്യുന്നത്.


ബക്കര്‍ മേത്തല  
ഭാഷയുടെ വിപുലീകരണവും ശാക്തീകരണവും കവിതകളുടെ ലക്ഷ്യമല്ലെങ്കിലും കവിതയോടൊപ്പം അത് സംഭവിക്കാറുണ്ട്; സംഭവിക്കേണ്ടതുമുണ്ട്. ബനേഷിന്റെ കവിതകളില്‍ ബോധപൂര്‍വ്വം ഈ പ്രക്രിയനടക്കുന്നുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ വാക്കുകളുടെ വക്രീകരണത്തിലൂടെയായാലും വാക്കുകളുടെ വെളുത്ത അര്‍ത്ഥത്തേക്കാള്‍ കറുത്ത അര്‍ത്ഥങ്ങളിലേക്ക് കവിതയുടെ ആത്മാവിനെ ആനയിക്കുന്നുണ്ട്. ചില ഉദാഹരണങ്ങള്‍ ഇതാ.
    ഒന്ന്: 'മണല്‍ മാഫിയയോട് പ്രിയപ്പെട്ടു' രണ്ട്: 'ഒരേപൂര്‍ണ്ണവിരാമത്തിലേക്ക് വികസിക്കാനുള്ളവരെന്ന് സന്തോഷപ്പെട്ടു' മൂന്ന്: 'സ്ത്രീകള്‍ക്ക് മലമൂത്ര സര്‍ജ്ജനങ്ങളില്ലെന്ന് കാല്പനികപ്പെട്ടു.' ഇതുപോലുള്ള ഉദാഹരണങ്ങള്‍ ഏറെയുണ്ടതില്‍. പണ്ട് മഹാകവി തോലന്‍ 'അന്നം പോലെ നടക്കുന്നവളേ' എന്ന അര്‍ത്ഥത്തില്‍ 'അന്നൊത്തപോക്കീ' എന്നും കുയിലിനെപ്പോലെ പാടുന്നവളേ എന്ന അര്‍ത്ഥത്തില്‍ 'കുയിലൊത്തപാട്ടീ' എന്നും പ്രയോഗിച്ചതിലെ സാരസ്യത്തോടടുത്തുനില്‍ക്കുന്ന ഒരു മധുരിമയും ഇവിടെ അനുഭവിക്കാം.

   'ചിക്പുക് ചിക്പുക് റെയിലേ' എന്ന കവിതയില്‍ തീവണ്ടിയുടെ ശബ്ദത്തെ ഉറക്കമുണര്‍ന്നിരുന്നു പാടുന്ന പക്ഷിയായും പക്ഷിയുടെ പാട്ടായും ആ പാട്ട് നാം മാനം കെടുത്തിയ ഭാഷയാവാം, 'കടന്നുപോ പുറത്തെന്ന് നാം ഇറക്കിവിട്ട അമ്പത്തൊന്നക്ഷരങ്ങളാവാം' എന്ന് കവി സംശയിക്കുന്നുണ്ട്. ഭാഷയെക്കുറിച്ച് തനിക്കുള്ള വേവലാതികള്‍ ഈ വിധം പല ഘട്ടങ്ങളിലും ഈ കവി പങ്കുവെയ്ക്കുന്നുണ്ട്.

    ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക് വലിച്ചെറിയപ്പെട്ടവരുടെ ഹൃദയങ്ങളിലൂടെ കടന്നുപോകുന്ന കവിതകളാണ് ഇതില്‍ ഏറെയും. മങ്ങിയ ചുരിദാറും പിഞ്ഞിയ ബ്രായുമിട്ട ഒരു ലാബ് ടെക്‌നീഷ്യന്റെ ജീവിതം ബി.പി.എല്‍.എന്ന് രേഖപ്പെടുത്തിയ റേഷന്‍ കാര്‍ഡില്‍ മണ്ണെണ്ണയോളം ആളുന്നത്
'മലം പരിശോധിക്കുന്ന പെണ്‍കുട്ടി' എന്ന കവിതയില്‍ ഒരു പൊള്ളലായി നാമറിയുന്നുണ്ട്. മൂത്രം തീര്‍ത്ഥമായും മലം നിവേദ്യമായും കഫം മുല്ലപ്പൂവായും വിരിയുകയും ചെയ്യുന്ന അവളുടെ ജീവിതം നിവേദ്യങ്ങള്‍ക്കായി കാത്തിരിക്കുമ്പോള്‍ ആദിമദേവതയെപ്പോലെ നശ്വരയാണ് അവള്‍ എന്ന് എഴുതുന്നിടത്ത്, വീണടിഞ്ഞുപോകുന്ന ദരിദ്ര ജീവിതങ്ങളുടെ സത്യത്തെക്കുറിച്ച് ഇപ്പോഴും പാട്ടുകള്‍ ഉണ്ടാകേണ്ടതുണ്ട് എന്ന തിരിച്ചറിവ് രേഖപ്പെടുന്നുണ്ട്.

    ജീവിതത്തില്‍ നിന്നും സ്വയം ഔട്ടാകേണ്ടി വന്ന ജീവിതങ്ങള്‍ക്കും ഈ കവിതാപുസ്തകത്തില്‍ ചില സ്മാരകങ്ങള്‍ പണിതിട്ടുണ്ട്. 'ശയനം', 'ശേഖരേട്ടന്റെ മരണം എക്‌സ്ട്രാപവര്‍', 'വിഷയാസക്തന്‍', 'മരിച്ചവരുടെ നമ്പറുകള്‍', 'കൗണ്ട്ഡൗണ്‍' തുടങ്ങിയ കവിതകളാണ് ആ സ്മാരകങ്ങള്‍. പരിശുദ്ധരുടേയും ആത്മപീഡനമനുഭവിക്കുന്നവരുടെയും ഒരു കോറസ് ഈ സ്മാരകങ്ങളുടെ പശ്ചാത്തലത്തില്‍ ഒരശരീരിപോലെ ഉയരുന്നതും നമുക്ക് കേള്‍ക്കാനാവും, ചെവി ചേര്‍ത്തുവച്ചാല്‍.
   
  
ആള്‍ദൈവങ്ങളും കന്യാസ്ത്രീകളും ആരാധനാപാത്രങ്ങളായിമാറുന്നത് അവരുടെ മനുഷ്യസഹജമായ ചോദനകളെ പലപ്പോഴും നമ്മള്‍ മൈനസ് ചെയ്ത് കളയുമ്പോഴാണ്. ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഇത്തരം ജുഗുപ്‌സതകളെ ഓര്‍മ്മകളുടെ ഉപരിതലത്തിലേക്ക് കൊണ്ടുവന്ന് ഈ പൂജിത ബിംബങ്ങളെ ബനേഷ് ഉടച്ചുകളയുന്നത് കാണുക.
    'കന്യാസ്ത്രീക്ക് വായ്‌നാറ്റമോ/മലമൂത്രസര്‍ജ്ജനമോ, എക്കിളോ ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു' (അപ്പോള്‍ മറ്റന്നാള്‍ എന്തുചെയ്യും)
   
    എത്ര സുന്ദരിയാണെങ്കിലും ക്ലോസറ്റില്‍ വെള്ളമൊഴിക്കാന്‍ മറന്നാലുണ്ടാകുന്ന അവസ്ഥയെ അവള്‍ ചന്ദനം ചാര്‍ത്തിനിന്നാലും  മറക്കാന്‍ കഴിയില്ല. 'ഊട്ടിയില്‍ ഒരു പ്രണയകാലത്ത്'  എന്ന കവിതയില്‍ ഇത്തരം മനംപിരട്ടലുകളിലേക്കും കവി നമ്മെ കൊണ്ടു പോകുന്നുണ്ട്. ഞാന്‍ നേരത്തെ സൂചിപ്പിച്ച പോലെ , പറയാനിഷ്ടപ്പെടാത്തതും കാണാനറപ്പുള്ളതുമായ പലതുമാണ് ജീവിതത്തിന്റെ സത്യങ്ങള്‍ എന്നൊരു കൂവിപ്പറയലും ഇവിടെയുണ്ട്. 
   
    'തെക്കോട്ടിറക്കം' എന്ന കവിതയില്‍ 'ചെയ്യാത്ത തെറ്റിന് ദളിതനെ തല്ലുന്ന പോലീസുപോല്‍ ക്രൂരവേനല്‍' എന്ന ഒരു പ്രയോഗത്തിലൂടെ ഭരണകൂടങ്ങള്‍ മാറിമാറി വന്നാലും സാമൂഹ്യനീതിയുടെ കപ്പലുകള്‍ ഒരിക്കലും കരക്കടുക്കാന്‍ സമ്മതിക്കാത്ത സവര്‍ണ്ണ/ രാഷ്ട്രീയധാര്‍ഷ്ട്യങ്ങളുടെ കരിങ്കൊടികള്‍ കാര്‍മേഘങ്ങളെപ്പോലെ ഇപ്പോഴും പാറിക്കളിക്കുന്നത് കവി ചൂണ്ടിക്കാട്ടുന്നു.
'തീരാമഴയിലും ദാഹനീര്‍
 കിട്ടാതെങ്ങള്‍ പൊരിയുമ്പോള്‍
 ചായം തേച്ച കിനാനദിയെ
 കുപ്പിയില്‍ത്തന്നുകൊള്ളണേ' എന്ന് 'കാത്തുശിക്ഷിക്കണേ' എന്ന കവിതയില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ജലസമൃദ്ധിയുടെ പുഴയാഘോഷങ്ങളെ (സ്വപ്നങ്ങളടക്കം) കുപ്പിയിലൊതുക്കേണ്ടിവരുന്ന നവകാല വിപര്യയങ്ങളിലേക്ക് ഞാന്‍ കണ്‍തുറന്നിരിക്കുന്നു എന്ന ഒരാണയിടലുമുണ്ട് കവിയുടേതായിട്ട്.

   
'തണുപ്പിന്‍ സുരതത്തിന്മേല്‍
തീ കാഞ്ഞുനില്‍ക്കുന്നു
ഞാന്‍ കൊന്ന കൂട്ടുകാരന്‍്' എന്നും
'ജ്ഞാനപ്പാന പാടണം
അവനെച്ചെന്നു കൊല്ലണം' എന്നും വിഭ്രമാത്മകമായ ഒരന്തരീക്ഷസൃഷ്ടി നടത്തിക്കൊണ്ടാണ് 'സ്വര്‍ഗ്ഗം ഒരു ക്വട്ടേഷന്‍ നടപ്പാക്കുന്നു'  എന്ന കവിത രൂപപ്പെടുത്തിയിട്ടുള്ളത്. 'തെക്കോട്ടിറക്കം' എന്ന കവിതയില്‍
'പൊന്തുമോ പൂങ്കണിക്കൊന്നപോല്‍ ദേഹത്ത്
 തീയായ് തണുപ്പിക്കും ബോധവസൂരികള്‍' എന്നെഴുതുമ്പോള്‍ വസൂരിയെ കണിക്കൊന്നപ്പൂവിനോട് സാദൃശ്യപ്പെടുത്തിയും പൊള്ളിക്കുന്നതിനുപകരം തണുപ്പിക്കുന്ന, തീയിന്റെ വിപരീത ഗുണത്തിലൂന്നിയും ഭാഷയുടെ പതിവു പ്രയോഗങ്ങളെ കവി നിരാകരിക്കുകയാണ് ചെയ്യുന്നത്. ഒപ്പം ഭാഷയെ നവീകരിക്കുകയുമാണ് ചെയ്യുന്നത്.
   

 ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന സമകാലീന ജീവിതത്തെ പരമാവധി തോണ്ടി പുറത്തിടുന്നുണ്ട് ഈ സമാഹാരത്തിലെ കവിതകള്‍. പ്രണയവും ലൈംഗികതയും രാഷ്ട്രീയവും ജീവിതദര്‍ശനങ്ങളുമെല്ലാം ഈ കാലത്ത് ഏതുവിധേനയെല്ലാം അര്‍ത്ഥരഹിതമായിരിക്കുന്നു എന്ന് കൂത്തുപറയുന്ന ചാക്യരുടെ ഹാസ്യ വൈഭവത്തോടെയാണ് ബനേഷ് പറഞ്ഞു ഫലിപ്പിക്കുന്നത്. കേവല ഹാസ്യത്തിനുപകരം കറുത്ത ഹാസ്യം കാവ്യ നിര്‍മ്മിതിയില്‍ ഏതു വിധം ഉപയോഗപ്പെടുത്താന്‍ കഴിയും എന്നതിന് ദൃഷ്ടാന്തമാണ് ഇതിലെ പല കവിതകളും. അതിനായി ഭാഷയെ പരമാവധി അകാല്പനികവും
അനാര്‍ഭാടമാക്കുകയും ഐറണി (വിരുദ്ധോക്തി)യുടെ പാടത്ത് ആക്ഷേപഹാസ്യത്തിന്റെ വിത്തിറക്കുകയുമാണ് കവി ചെയ്യുന്നത്.
   
   ഇങ്ങിനെയൊക്കെയാണെങ്കിലും 'ക്ഷുഭിതയാത്രകള്‍ ദീപ്തങ്ങളാകണേ'(മോചനം) എന്ന പ്രാര്‍ത്ഥന ജീവിതയാത്രയിലുടനീളം കവി ഊന്നുവടിയാക്കുന്നുമുണ്ട്. മൂടി നില്‍ക്കുന്ന ഇരുളിനിടയിലും പ്രത്യാശയുടെ ഒരു തരിവെട്ടം വിദൂരതയിലെവിടെയോ മിന്നുന്നുണ്ടെന്ന ഒരുറച്ച ബോധം ഈ കവിതകളില്‍ ആത്മബലമായി വര്‍ത്തിക്കുന്നുണ്ട്.

(ഇന്ത്യ ടുഡേ, ഡിസംബര്‍ 2013 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Friday, January 10, 2014

'അമ്മ' അറിയാന്‍



ക്ഷാമങ്ങളുടെ കാലത്ത് മനുഷ്യര്‍ പുസ്തകങ്ങള്‍ അട്ടിയട്ടിയായിട്ട് അതിനുമുകളില്‍ കയറിനിന്ന്  അലമാരയിലെ അവസാനത്തെ അപ്പത്തിനുവേണ്ടി കൈനീട്ടും എന്ന് 'പുസ്തകങ്ങളുടെ പ്രയോജനം'എന്ന കവിതയില്‍ സച്ചിദാനന്ദന്‍ എഴുതിയത് ഈയുള്ളവന്‍ വായിക്കുന്നത് പ്രീഡിഗ്രിക്കാലത്താണ്. അന്ന് അത് വായിക്കുമ്പോളും എന്റെ വില കുറഞ്ഞ അലമാരയില്‍ എനിക്കരികില്‍ ഉണ്ടായിരുന്ന പുസ്തകമാണ് റഷ്യന്‍ ഐതിഹാസിക എഴുത്തുകാരന്‍ മാക്‌സിം ഗോര്‍ക്കിയുടെ 'അമ്മ'. അന്ന് 'അമ്മ'യെ മടിയിലെടുത്തുവച്ച് മനസ്സില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്, ഏത് ദാരിദ്ര്യകാലത്തും ഗോര്‍ക്കിയുടെ മാത്രമല്ല മുഴുവന്‍ മനുഷ്യരുടെയും ഈ അമ്മയുടെ ചങ്കില്‍  ഞാന്‍ ചവുട്ടില്ല എന്ന്.

ന്ന് ഫെയ്‌സ്ബുക്കുകളുടെയും ഇ വായനാ പ്രതീതി യാഥാര്‍ത്ഥ്യങ്ങളുടെയും 'ഇ'ക്കാലത്ത്, വീട്ടുമുറിയില്‍ പുസ്തകങ്ങള്‍ സൂക്ഷിക്കുക എന്നത് അറുപഴഞ്ചന്‍ നടപ്പുദീനമായി പരിഹസിക്കപ്പെടാന്‍ ഇടയുള്ള ഇന്നാളുകളില്‍ പുസ്തകങ്ങളെല്ലാം ഡാറ്റകളായി സംസ്‌കരിക്കപ്പെട്ടാലും എഴുപതുകളിലെ കടുപ്പന്‍ ഹാഡ്‌ബോഡ് കവറില്‍ കൊടുങ്ങല്ലൂരിലെ സ്വാതന്ത്ര്യസമരപ്രവര്‍ത്തകനായിരുന്ന ടിഎന്‍ കുമാരന്‍ എനിക്ക് സമ്മാനമായി തന്ന 'അമ്മ'യെ നൂലിടറിയ താളുകളും മഷിപ്പടരലുകളും റഷ്യന്‍ ബയന്‍ഡിംഗിന്റെ കാര്‍ക്കശ്യവും  കടലാസുപുഴുക്കളുടെ ഒളിസങ്കേതങ്ങളുമുള്ള അതേ കട്ടിപ്പുസ്തകം തന്നെയായി ഞാന്‍ സൂക്ഷിക്കും. കാരണം, റഷ്യ, സോഷ്യലിസത്തിലേയ്ക്ക് അസംഖ്യം തൊഴിലാളിയുവാക്കളുടെ ചോരയും കൈത്തയമ്പും വിയര്‍പ്പും കൊണ്ട് പടുത്ത കല്‍ക്കെട്ടുകളിലൂടെ മുന്നേറിയപ്പോള്‍ അന്നവും വാത്സല്യവും ആത്മധൈര്യവും ചങ്കുറപ്പും ലഘുലേഖാവിതരണങ്ങളും കൊണ്ട് വിപ്ലവമനസ്സുകള്‍ക്ക് സഫലമായ മാതൃകയൊരുക്കിയത് പോരാളിയായ പാവെലിന്റെ ഈ അമ്മയായിരുന്നു.


ദ്യപനായ ഭര്‍ത്താവിന്റെ നിരന്തര ഹസ്തതാഡനങ്ങളാല്‍ തലതാഴ്ത്തപ്പെട്ട് റഷ്യയിലെ പതിവുമൂടല്‍മഞ്ഞില്‍ അപ്രസക്തമായി പുതഞ്ഞുപോകേണ്ടിയിരുന്ന ഒരമ്മയെ, റഷ്യന്‍ വിപ്ലവത്തിന്റെ യുവമനസ്സറിയുന്ന മഹാമാതൃത്വമായി ഗോര്‍ക്കി വളര്‍ത്തിയെടുക്കുകയാണ് ഈ പുസ്തകത്തില്‍. അതുകൊണ്ട് അമ്മ വായിക്കുമ്പോള്‍, പലപ്പോഴും പാവെലിന്റെ വിപ്ലവ വഴികളിലേക്ക് ഇറങ്ങിപ്പോകാന്‍ പ്രിയപ്പെട്ടിരുന്ന എന്റെ വിപ്ലവമനസ്സ്, അതിനേക്കാള്‍ ആഴത്തില്‍ എനിക്കും ഇതേ പോലുള്ള ഒരമ്മയായാല്‍ മതിയെന്ന് നിഷ്‌കളങ്കപ്പെടും എപ്പോഴും. ചിലപ്പോള്‍ തോന്നും ജീവിതത്തിന്റെ കഷ്ടക്കടലുകളില്‍ ഉലയുമ്പോള്‍, ബൈബിളും ഭഗവദ്ഗീതയും ഖുര്‍ആനും നല്‍കുന്നതിനേക്കാള്‍ നേര്‍ത്തെളിച്ചം നല്‍കുന്ന ഖലീല്‍ ജിബ്രാന്റെ പ്രവാചകന്‍ അടക്കമുള്ള കൃതികളിലേതിനേക്കാള്‍ ആത്മവിശ്വാസവും ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളും നല്‍കുന്നത് അമ്മയുടെ താളുകള്‍ മറിയുമ്പോളാണെന്ന്.

പില്‍ക്കാലത്ത്, ടിഎന്‍ കുമാരന്‍ സ്മാരകവായനശാല എന്ന കവിത എഴുതിയ വേളയില്‍ ഗോര്‍ക്കിയുടെ ഈ അമ്മ എന്റെ കവിതയിലേക്കുകൂടി വിരുന്നുവന്നു. ടിഎന്‍ കുമാരന്‍മാസ്റ്റര്‍ എനിക്ക് കൗമാരത്തില്‍ അമ്മയെന്ന പുസ്തകം തന്നതിനെക്കുറിച്ച് ഇങ്ങനെയായിരുന്നു ഞാന്‍ എഴുതിയത്:

…അടുക്കും ചിട്ടയുമില്ലാത്ത
എന്റെ അരാജകമുറിയിലേക്ക്
ഗോര്‍ക്കിയുടെ അമ്മയെ
ചിതല്‍ കരണ്ട സാരിയുടുപ്പിച്ച്
പറഞ്ഞയച്ചിരുന്നു…

ന്നും ചില അപൂര്‍വ്വ രാത്രികളില്‍ തീരുമാനങ്ങളെടുക്കായ്കകളുടെ അസ്വസ്ഥ മൂഹൂര്‍ത്തങ്ങളില്‍ എനിക്കായി പ്രതീക്ഷകളുടെ ഏതെങ്കിലും ലഘുലേഖകള്‍ ശത്രുക്കളറിയാതെ വിതരണം ചെയ്യണോ മോനേ എന്നു ചോദിച്ചുകൊണ്ട് പ്രത്യക്ഷപ്പെടാറുണ്ട് പാവെലിന്റെ ആ വളരെ പഴയ അമ്മ. അതിജീവനങ്ങളുടെ വാത്സല്യവും മുലപ്പാലും ചോരയും കാര്‍ക്കശ്യവുമായി.

  -(സ്മാര്‍ട്ട് ഫാമിലി മാസികയുടെ കോളമായ ഹോം ലൈബ്രറിയില്‍ 2012 ഡിസംബറില്‍ എഴുതിയത്)