Monday, April 21, 2014

Mallu Hot Mobile Call Complete Dialogues


Mallu Girl Hot Mobile Call

Hello
Um...

Hi.
Um...

What's up, sweetie?
Just lying down.

Why, what happened?
Not in the mood, that's all.

Can I whip some mood for you?
Will you, dude?

Shall I?
Um...
What are you wearing?
Churi & top.

Tell me the colour?
Churi's blue, the top's red.

and inside?

Open up, will you?
Someone bursting crackers
in there? What's that sound?

Oh, that's a quarry
making some rubble.
Hit by a shrapnel
the shelf mirror broke.
The rock had a spring
and we used to draw
water for the farm
with an hose to the crack.

Hope it's fine, nothing else broke.
Tell me about your undies?
White on top,
pink below.

What's that hacking sound again?
Such a terrible fucking noise.
That's my mom n' granny, 
brother and neigbours, shouting
slogans squatting on street,
fighting a four-lane on its way.
The house's on notice and we've
got a month; the turnpike'll
spike through the cot I recline.
Um...
Let me visualise, the way you've
stretched out.
You never asked me
about my dress.

What have you on?
Blue T-shirt,
white bermuda

That's a lie,
Never seen you wear walking shorts.
Um...
If I'd said mundu
would you get turned on?

So, it's mundu?
Um...just got back
after a stir, the one against
the Paliyekkara toll. Their
booth is some four km
from my home; I've to
take my mom, who can't 
walk, to the hospital
three times a week
in an old Fiat. Need to pay
the darned toll man 80 bucks
every time I do.

Um...
I too lied.
There's no Churi,
It's my mom's old sari.
The best of it is gone, feasted
on by termites; she suckled
me first wearing this,
lying in a hospital,
I've been told.

Take that sari off,
give me the stuff.

What?
The suckle

Ah! That's gross.
I had a black tea
in the morning, nothing
unusual; can't afford
the milk.

You could've let
me know this before?

Never mind. Even when
you die, you need to 
keep lovin'. That's why.

Um...
Then let's seize the matter.

Hey girl,
watch the Western Ghat
Crape Jasmine that I bloom
with my lips in the middle
of your Edanadan mounds

Yo boy!
Take this: a tinder nest
pounding for your spindle
till the bombs drop on
our terrace, with the 
hard core masculine grammar
that I whipped in Std VII B.

Boy, look!
Your sound
sparring against
the elevated
tusker-head muscles
in my carnival ground.

Look, girl!
your femme-sermon
is balm to my bod
pulped by peoples'
struggles


Sonnie,
This talk's turning so hoteggheadlewd,
For sure, we'll get sued.
That perv in the BSNL might upload
the clip on Youtube, if not, 
the cyber cell cop will snitch on us
labeling the talk Maoist porn.


For us, who won't
conjugate to keep these
strifes alive, the only way
to make love: lying
amid the bombs set to go off 
and whooshing shrapnel.

Come, let's get
into the act,
conceptually.
(Poem by M.S. Banesh, Translated by Binu Karunakaran from Malayalam)

കവിത
എംഎസ് ബനേഷ്

മല്ലു ഗേള്‍ ഹോട്ട്
മൊബൈല്‍ കോള്‍


ഹലോ.
ഉം.
ഹായ്.
ഉം.
എന്ത് ചെയ്യാ?
ഒന്നൂല്ല. ചുമ്മാ കെടക്കുവാ.
അതെന്തേ?
ഒരു മൂഡുമില്ല.
മൂഡാക്കണോ?
ആക്കുവോ.
ആക്കട്ടെ?
ഉം.
എന്താ ഇപ്പോ ഇട്ടിരിക്കുന്നേ?
ചുരിയും ടോപ്പും.
കളര്‍?
ബ്ലൂ ചുരിയും റെഡ് ടോപ്പും.
ഉള്ളില്‍?

അതെന്താ പറയാത്തത്?
എന്താ പടക്കം പൊട്ടിയോ അവ്‌ടെ?
എന്താ ശബ്ദം?

ഹൊ. അതിവിടെ
കരിങ്കല്‍ക്വാറിക്കാര്
പാറ പൊട്ടിച്ചതാ.
ചീള് തെറിച്ച്
ദാ ഇവിടത്തെ അലമാരേടെ
കണ്ണാടി പൊട്ടി.
നല്ല ഒറവയൊള്ള പാറയാരുന്നു.
ഞങ്ങള് കൃഷിക്ക്
പാറേലെ വെടവില്‍
ഓസ് വെച്ച് വലിക്കുവാരുന്നു.

ഉം. വേറെയൊന്നും പൊട്ടിയില്ലല്ലോ.
ഉള്ളില്‍ എന്താ?
മേളില്‍ വൈറ്റ്.
താഴെ പിങ്ക്.

എന്താ അവ്‌ടെ പിന്നെയും കരകരശബ്ദം?
ഭയങ്കര നോയ്‌സ്.

അത് അമ്മേം അമ്മൂമ്മേം
ആങ്ങളേം നാട്ടുകാരും
മുറ്റത്തെ റോട്ടില്
സമരം ചെയ്യുവാ.
നാലുവരിപ്പാത സമരം.
ഞങ്ങടെ വീട്
ഒരു മാസത്തിനകം ഒഴിയണം.
ഞാന്‍ കെടക്കണ
കട്ടിലില്‍ക്കൂടെയാ
നാലുവരിപ്പാത
പോകാന്‍ പോണത്.

ഉം.
ആ കെടപ്പ് ഞാനിപ്പം കാണുവാ.
എന്റെ ഡ്രസ്സൊന്നും
നീ ചോദിച്ചില്ലല്ലോ.

എന്താ ഇട്ടിരിക്കുന്നേ?
ബ്ലൂ ടീഷര്‍ട്ട്
വൈറ്റ് ബര്‍മുഡ.

നൊണ.
നീ ബര്‍മുഡ ഇടാറില്ലല്ലോ.

ഉം.
മുണ്ട്ന്ന് പറഞ്ഞാല്
നെനക്ക് മൂഡാവില്ലല്ലോ.

അപ്പോ മുണ്ടാ?
ഉം. ഇപ്പം സമരം കഴിഞ്ഞ്
വന്നേയുള്ളൂ.
പാലിയേക്കര ടോള് പിരിവിനെതിരെ.
ഞങ്ങടെ വീടിന്റെ നാലുകിലോമീറ്ററ്
ഇപ്പുറമാ ടോള്.
നടക്കാന്‍ വയ്യാത്ത അമ്മേനെ
ആഴ്ചയില്‍ മൂന്ന് പ്രാവശ്യം
ആശൂത്രിയില്‍
പഴയ ഫിയറ്റ് കാറില്‍ കൊണ്ടോണം.
ഓരോ പോക്കിനും
ചുങ്കക്കാരന് കൊടുക്കണം
മുടിഞ്ഞ ടോള് 80 രൂപ.

ഉം.
ഞാനും നൊണ പറഞ്ഞതാ.
ചുരിയൊന്നുമല്ല ഇട്ടിരിക്കുന്നേ.
അമ്മേടെ പഴയ സാരിയാ.
കൊറേ ചെതല് തിന്നതാ.
എനിക്ക് ആദ്യായിട്ട് മൊല തന്നത്
ഈ സാരിയുടുത്ത്
ആശൂത്രീക്കെടക്കുമ്പളാന്ന്
പറഞ്ഞ്ട്ട്ണ്ട്.

എന്നാല്
ആ സാരിമാറ്റി
എനക്കും താ അദ്.

എന്ത്?

പാല്.

അയ്യട.
ഇന്ന് കാലത്തും ചായ കട്ടനാര്‍ന്നു.
പാലിന് പൈസയില്ല.
ഞങ്ങട വീട് റിലയന്‍സ്‌കാര്
ജപ്തി ചെയ്ത് കൊണ്ടോവും.

നീയെന്നിട്ടെന്താ
ഒന്നും പറയാതിരുന്നത്?
ഏയ് ഇല്ലടാ,
ചാവുമ്പളും
സ്‌നേഹിച്ച് ചാവണ്ടേ. അതാ.

ഉം.
എന്നാ കാര്യത്തിലേക്ക് വരാം.

എടീ
നിന്റെ
എടനാടന്‍ കുന്നുകള്‍ക്കിടയില്‍
ഇതാ ചുണ്ടുകൊണ്ട്
ഞാന്‍ വിരിയിക്കുന്ന
പശ്ചിമഘട്ട നന്ത്യാര്‍വട്ടം.

എടാ
ഏഴ് ബിയില്‍
ഞാന്‍ പഠിച്ച
പുല്ലിംഗ വ്യാകരണം കടഞ്ഞ്
ഇതാ നിന്റെ ഒന്നാമന്
നമ്മുടെ തുറസ്സില്‍
ബോംബ് വീഴുമ്പോളും
എന്റെ വക
ഒരു തീക്കടച്ചില്‍.

നോക്കെടാ
നിന്റെ ശബ്ദം
പേശികളുടെ മഹാമസ്തകങ്ങളുമായി
എന്റെ ഉത്സവപ്പറമ്പില്‍
ഇടയുന്നു.

നോക്കെടീ
നിന്റെ പെണ്ണുര
ജനകീയസമരങ്ങളില്‍
അരഞ്ഞുതീരുന്ന
എന്റെ ഉടലിന്
കഷായം പുരട്ടുന്നു.

മോനേ,
ഇതൊരു ബുജിക്കമ്പിവര്‍ത്തമാനമായല്ലോടാ.
എന്തായാലും പിടി വീഴും.
ഒന്നുകില്‍ ബിഎസ്എന്‍എല്ലിലെ
ഏതെങ്കിലും ഞരമ്പുരോഗി
ഇത് യുട്യൂബിലിടും.
അല്ലേല്‍ മാവോയിസ്റ്റ് കമ്പിയെന്ന് പറഞ്ഞ്
സൈബര്‍ സെല്ലുകാര് നമ്മെ ഒറ്റും.

എങ്കിലും
സമരങ്ങള്‍ക്കായി
കല്ല്യാണം കഴിക്കാത്ത
നമ്മള്‍ക്ക്
പൊട്ടാനൊരുങ്ങുന്ന ബോംബുകള്‍ക്കും
ചിതറുന്ന ചീളുകള്‍ക്കുമിടയില്‍ കിടന്ന്
ഇങ്ങനെയല്ലേ
ഇണ ചേരാനാവൂ.

നമ്മള്‍ക്ക് കാര്യത്തിലേക്ക്
സങ്കല്പപ്പെടാം. വാ. 






-(മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്, നവംബര്‍ 2013)

Thursday, April 17, 2014

ചുള്ളിക്കാടിന്റെ വിസ്‌കിക്ക് വരേണ്യരുചിയോ?

 
 ടുവിസ്‌കി  എന്ന പ്രയോഗം ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റേതാണ്. വിസ്‌കിയുടെ രസസിദ്ധാന്തത്തോട് നീതി പുലര്‍ത്തുന്നു എന്നതിനാല്‍ എനിക്കിഷ്ടമാണ് ആ പ്രയോഗം. (കടുവിസ്‌കിക്കു പകരം കടുറമ്മോ കടുവോഡ്കയോ ആയിരുന്നെങ്കില്‍ കൂടുതല്‍ രുചിച്ചേനേ, എങ്കിലും) കാവ്യഭാഷയില്‍ മധുവും മധുരവും മാത്രം രുചിച്ചുമടുത്ത മലയാളിക്ക് വാക്കിന്റെ കോക്‌ടെയില്‍ സമ്മാനിക്കുകയാണ് എം.എസ്.ബനേഷ് എന്ന കവി. കവിതയുടെ അമ്ലരുചിയിഷ്ടപ്പെടുന്ന; അമ്ലം നിവേദിച്ച് ആത്മഹത്യ ചെയ്യുന്ന മിശറിന്റെ സ്വഭാവം എന്നിലുമുണ്ട്, ഒരല്പം. രക്തത്തില്‍ രാഷ്ട്രീയലഹരിയുടെ അളവേറിയാല്‍ അതും കത്തും; കലര്‍പ്പറ്റ സ്പിരിറ്റ് പോലെ. ഈ കത്തലും കാളലുമാണ് ബനേഷിന്റെ കവിതയ്ക്കും എനിക്കും തമ്മിലെന്ത്? എന്ന ചോദ്യത്തിന്, ഒറ്റവാക്കിലുള്ള എന്റെ ഉത്തരം.

     
സജയ് കെ.വി
രു വാക്കിന്റെ അര്‍ത്ഥത്തെ കൊന്നുതിന്നുന്ന അ(ന)ര്‍ത്ഥം ആ വാക്കിലുണ്ടെന്ന തിരിച്ചറിവ് ഇതെഴുതുന്നയാള്‍ക്ക് കൈവന്നത് ഭാഷാധ്യാപനത്തില്‍ നിന്നാണ്; മറ്റുചിലപ്പോള്‍ നാവില്‍ ഗുളികന്‍ വിളയുന്ന, വിളങ്ങുന്ന നെറികെട്ട നേരങ്ങളിലും. ചെന്നായില്‍ നിന്ന് 'ചെ'യെ (ചെഗുവേരയെ എന്നുമാകാം) ആട്ടിയോടിച്ചാല്‍ അത് നായയായി വാലാട്ടിനില്‍ക്കും. 'ഹായ്' എന്ന ആസ്വാദനവിജൃംഭണത്തില്‍ നിന്ന് രണ്ടാമക്ഷരം കൊഴിഞ്ഞുപോയാല്‍ അത് ഹാ (പുഷ്പമേ) എന്ന വിലാപശ്രുതിയിലാവും. 'ഹാവൂ' എന്നായാല്‍ ആശ്വാസം എന്നൊക്കെ ബനേഷ് എഴുതുന്നു. കടുവിസ്‌കിക്കായല്ല,
'കുറഞ്ഞ ജീവിത'ലഹരിക്കായുള്ള ക്യൂനില്‍ക്കലാണ് തനിക്കു കവിത എന്ന് ആദ്യസമാഹാര ('നെഞ്ചുംവിരിച്ച് തലകുനിക്കുന്നു')ത്തിന്റെ ആമുഖത്തില്‍ ബനേഷ്. ഈ 'അനോളജി' (analogy) എനിക്ക് നന്നേ ബോധിച്ചു; കടുവിസ്‌കി എന്ന ചുള്ളിക്കാടന്‍ പ്രയോഗത്തിന്റെ വരേണ്യരുചിയേക്കാള്‍. കാരണം, രാഷ്ട്രീയകവിതയുടെ ഗന്ധകാമ്ലം (sulphuric acid) നിറച്ചുവെച്ചിട്ടുണ്ട് ബനേഷിന്റെ വരികളില്‍, വരികള്‍ക്കിടയിലെ വിടവില്‍. സ്‌ഫോടകമായ ഈ നിര്‍മ്മമത തന്നെയാണ് ബനേഷിന്റെ കവിതയുടെ മുഖമുദ്രയും അകമുദ്രയും. അടക്കാനാവാത്ത ഒരുതരം ധൃഷ്ടത, ധിക്കാരം, നിഗ്രഹോത്സുകത ഇവ ഒളിഞ്ഞിരിപ്പുണ്ട് ബനേഷിന്റെ കവിതയില്‍ എന്ന് ആദ്യസമാഹാരത്തിന്റെ പൂമുഖത്ത് 'നെഞ്ചും വിരിച്ച് തലകുനിച്ച്' നില്‍ക്കുന്ന (കവിയുടെ) നില്‍പ്പു കണ്ടാലറിയാം. കൂച്ചുവിലങ്ങിട്ട കൊമ്പന്റെ, (അ)സഹ്യന്റെ മകന്റെ നില്പാണത് എന്നതിനാല്‍
'…ഉത്സവത്തിന്റെ ഉത്കണ്ഠങ്ങളില്‍
ഉയരല്ലേ ഒരു ജിറാഫായും…'
എന്നെഴുതാന്‍ ഭാഷയുടെ ഈടറിഞ്ഞ ഒരാള്‍ക്കേ കഴിയൂ.


'…സ്വന്തവൃത്തം പൂര്‍ത്തിയാക്കാന്‍
കഴിയാ ശ്ലഥക്കാലമിത്…'
എന്ന്, ഗദ്യ-പദ്യഭേദങ്ങളുടെ ഇടവരമ്പില്‍ ഇടറിനില്‍ക്കുന്നു ഈ കവി. ചിലപ്പോള്‍ അത് 'ഇടയ്ക്കുവച്ച് വൃത്തത്തിലാകുന്നു'. (പഴയൊരു സംജ്ഞ കടമെടുത്തുപറഞ്ഞാല്‍, സഹജാപ്രതിഭയുടെ ലക്ഷണമാണത്).

    എംഎസ് ബനേഷിന്റെ പുതിയ കവിതാസമാഹാരത്തിന്റെ ശീര്‍ഷകശിഖരത്തിലും വിരുദ്ധോക്തി (irony) വിളയുന്നു; 'കാത്തുശിക്ഷിക്കണേ' എന്നാണ്, മറിച്ചല്ല, കലികാലദൈവങ്ങളോടുള്ള കവിയുടെ അര്‍ത്ഥന. അത് തൊട്ടടുത്ത വരിയില്‍ 'കാത്ത്‌കൊല്ലണേ' (ലളയോരഭേദ:) എന്നാകുമ്പോള്‍ ഏതു കഠിനഹൃദയനും ഒന്നയയും, അലിയും, ചിരിയില്‍ കുതിരും. 'ശബ്ദബോധം' എന്ന പേരില്‍ ഒരു കവിതയുണ്ട്, അക്കിത്തത്തിന്റേതായി. തെറ്റിപ്പിരിയുന്ന, പരസ്പരം പോരടിക്കുന്ന അര്‍ത്ഥങ്ങള്‍ കൊണ്ട് ക്രീഡിക്കുന്ന ഒരു ഗുരുവും ശിഷ്യനുമാണ് ആ കവിതയില്‍. അരിയെന്നാല്‍ അരി മാത്രമല്ല ശത്രുവുമല്ലേ എന്ന ശിഷ്യന്റെ ചോദ്യത്തിനുമുന്നില്‍ ഗുരുവിന് ഉത്തരംമുട്ടുന്നില്ല; പകരം, അദ്ധേഹം അതിനെ 'അരിവാളാ'ല്‍ അരിയപ്പെടുന്നതാക്കുന്നു. 'അരിവാള്‍' പിന്നെ 'അറിവാളാ'യും മാറുന്നു. ഇത്തരം സാര്‍ത്ഥകപദലീലകള്‍ നല്‍കുന്ന ഉന്മേഷം നിരുത്തരവാദപരമായ ഒരുത്തരാധുനിക കാവ്യലക്ഷണമൊന്നുമല്ലെന്നു സൂചിപ്പിക്കാന്‍ വേണ്ടിയാണ് ഇവിടെ ഇത്രയും കുറിച്ചത്.

  
'കാത്തുശിക്ഷിക്കണേ' പ്രകാശനച്ചടങ്ങില്‍ മഹാശ്വേതാദേവി
വീണ്ടും നമുക്ക് ബനേഷിന്റെ കവിതയിലേക്കുതന്നെ മടങ്ങാം. 'ആന്‍ ഒക്കറന്‍സ് അറ്റ് ദ ഔള്‍ക്രീക്ക് ബ്രിഡ്ജ്' എന്ന അംബ്രോസ് ബിയേഴ്‌സിന്റെ കഥയെ/സിനിമയെ ഓര്‍മ്മിപ്പിച്ചുകൊണ്ട്, 'സ്വര്‍ഗ്ഗം ഒരു ക്വട്ടേഷന്‍ നടപ്പാക്കുന്നു' എന്ന കവിതയില്‍ ബനേഷ് ഇങ്ങനെ എഴുതുന്നു:

'…എനിക്കൊന്നു കുളിക്കണം
കുളിച്ചൊന്നിരിക്കണം.
ജ്ഞാനപ്പാന പാടണം,
അവനെച്ചെന്നുകൊല്ലണം.

കട്ടന്‍ചായ കുടിച്ചവര്‍
തിരിച്ചെത്തും മുമ്പുതന്നെ
കയറില്‍ച്ചെന്നു കുരുങ്ങണം,
കാര്യങ്ങള്‍ ശരിയാക്കണം'…
ഇത് ബനേഷിന്റെ തന്നെ പ്രയോഗം കടമെടുത്തു പറഞ്ഞാല്‍ 'ഡ്രാക്കുളയന്‍ കോമഡി'യാണ്. 'പരിത്യക്തന്റെ രാത്രി' എന്ന കവിതയിലേതാണ് ഈ കിടിലന്‍ പ്രയോഗം. അതെന്നെ, എനിക്കു പ്രിയപ്പെട്ട ഷാരണ്‍ ഓള്‍ഡ്‌സിന്റെ (Sharon Olds) 'മര്‍ലിന്‍ മണ്‍റോയുടെ മരണം' എന്ന കവിതയെക്കുറിച്ചോര്‍മ്മിപ്പിച്ചു. മര്‍ലിന്‍ മണ്‍റോ ആത്മഹത്യ ചെയ്തപ്പോള്‍ ആ ശവം ആംബുലന്‍സിലേക്കെടുക്കാന്‍ ചെന്ന നാല്‍വരെപ്പറ്റിയാണ് കവിത. അവരെ അതിനുശേഷം നിദ്രാരാഹിത്യവും വിഷാദരോഗവും ഷണ്ഡത്വവും വേട്ടയാടിയത്രേ. സൗന്ദര്യത്തിന്റെ ജഡമായിത്തീര്‍ന്ന നഗ്നശരീരം ഒരിക്കല്‍ കണ്ടവന്റെ വിഹ്വലതകള്‍ എണ്ണിയാലോ, പറഞ്ഞാലോ തീരില്ല. അത്തരമൊരു വിഹ്വലതയുടെ 'കിടിലം' അനുഭവപ്പെട്ടു എനിക്ക് 'പരിത്യക്തരുടെ രാത്രി' എന്ന കവിത വായിച്ചപ്പോള്‍.-അതിലെ ഇരുണ്ട ചിരിയുടെ മൂര്‍ച്ച എന്റെ ഇടംകൈത്തണ്ടയിലെ പഴയൊരു വടുവില്‍ വീണ്ടും പതിയെ ഒന്നു പാളിയതുപോലെ, അതില്‍ വീണ്ടും ചോര പൊടിഞ്ഞതുപോലെ.


മര്‍ലിന്‍ മണ്‍റോ
'ലോര്‍ണാ ക്രോസിയര്‍' എന്ന, കല്‍പ്പറ്റ നാരായണന്‍ എന്ന പക്വവാനായ 'പുതു'കവിയെ മലയാളത്തിലെ പുതുകവിപ്പട്ടികയില്‍ നിന്ന് പുറത്താക്കാനായി ഒരു യുവകവി സമീപകാലത്ത് ബ്ലോഗിലവതരിപ്പിച്ച മികച്ച പെണ്‍കവിയുടേതായി ഒരു കവിതയുണ്ട്, 'ലാസ്റ്റ് ടെസ്റ്റമെന്റ്‌സ്' (Last Testaments) എന്ന പേരില്‍. മരണം മുന്നില്‍ക്കണ്ട മൂന്നുപേര്‍, രണ്ടു സ്ത്രീകളും ഒരാണും, നടത്തിയ മുന്നൊരുക്കങ്ങളാണതില്‍. ബനേഷിന്റെ കവിതയിലെ വക്താവിന്റെ ആത്മഹത്യാശ്രമം പക്ഷേ, അത്രമേല്‍ അകാല്പനികമായി ഒരു ആന്റി-ക്ലൈമാക്‌സില്‍ പര്യവസാനിക്കുന്നു.:

  '…മലമൂത്രങ്ങളാല്‍ അളിഞ്ഞും
തുടകള്‍ മാന്തിപ്പൊളിഞ്ഞും
നാവു തുറിച്ചും തൂങ്ങി
അരാഷ്ട്രീയമായി
ഒരറുപത്തൊന്നുകിലോ.
ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
ഞാനൊരാവണിത്തെന്നലായ്
എന്ന്
ആകാശവാണി മാത്രം
ആനന്ദം കൊണ്ടുവോ…'?
                                                    (കൗണ്ട് ഡൗണ്‍).

     മരണത്തെപ്പോലും (മെലോ) ഡ്രമാറ്റൈസ് ചെയ്യാന്‍ സാധിക്കാത്ത സാധുക്കള്‍ നമ്മള്‍ എന്ന് ഞെട്ടിക്കുന്ന  ഭാരരാഹിത്യമുളള നമ്മുടെ അസ്തിത്വത്തിന് അടിവരയിടുന്നു ഈ രചന. ഇതിന്റെ മറുപുറമാണ് പുഴുപ്പടയുടെ കൊത്തേറ്റ് എണ്‍പത്തിയെട്ടിലും തുടരുന്ന അമ്മൂമ്മയുടെ നിശ്ശബ്ദസഹനം/ശയനം. അതിനിടയില്‍ ഇങ്ങനെയും, ആത്മനിന്ദയുടെ കഫവും തുപ്പലും പുരണ്ട, ചില വരികള്‍:

'…നാല്‍പ്പതാം വയസ്സില്‍
ആത്മഹത്യ ചെയ്യാന്‍
തീരുമാനിച്ചവരാണ് ഞങ്ങള്‍.
ലോണ്‍, ഫ്‌ളാറ്റ്, ഏസി
സുഖം സുഖം സുഖം എന്ന്
യൗവ്വനാന്ത്യത്തുമ്പത്ത്
ഒടുങ്ങാന്‍ നിശ്ചയിച്ചവര്‍.
നാലോ അഞ്ചോ വര്‍ഷം മാത്രം
ഇനി ബാക്കിയുള്ള
കൃത്യ നിശ്ചിതനിസ്സംഗര്‍...'
                                                            (ശയനം).

     'എന്‍കെ ആശാസ്യകുമാര്‍ ഐപിഎസ്' എന്ന കവിതയില്‍ ആത്മഹത്യപോലെ ജീവിതവും അനാശാസ്യമായി മാറുന്ന കെടുകാലക്കെടുതിയെക്കുറിച്ചാണ് ബനേഷ് എഴുതുന്നത്. 'ത്രിശങ്കു അസ്തിത്വവാദമറിഞ്ഞ നിലയില്ലാക്കയത്തില്‍' നമ്മില്‍ പലരെയും പോലെ-ഈ കവിയും സ്ഥിരതാമസം.

'…വിജയപ്രകടനങ്ങളുടെയും
പരസ്യക്കുരുക്കുകളുടെയും
നാല്‍ക്കവലയില്‍
ഭാഷയുടെ പോസ്റ്ററുകളില്‍
ഒട്ടിനിന്നു
ഈ നിലയില്ലാനിമിഷംവരെ
നമ്മള്‍:
കെ.ജി. ഗ്രിഗര്‍സാംസ
ഒ.എന്‍. ഗ്രിഗര്‍സാംസ
ഡി. ഗ്രിഗര്‍ സാംസ
ടിപി ഗ്രിഗര്‍ സാംസ
വിഎന്‍എന്‍ ഗ്രിഗര്‍സാംസ
എ ഗ്രിഗര്‍സാംസ

ന്നി
ങ്ങ
നെ'
എന്ന് ബനേഷ് എഴുതുമ്പോള്‍ ആ ഗ്രിഗര്‍സാംസമാരില്‍ പലരുടെയും ഇനിഷ്യലുകള്‍ക്ക് നമ്മുടെ ചില പ്രസിദ്ധകവികളുടെ ഇനിഷ്യലുകളുമായി, സ്വാഭാവികമെന്നോണം, കൈവരുന്ന ചാര്‍ച്ച/ചേര്‍ച്ച മറ്റൊരു കറുത്ത ചിരിക്ക് ഇടനല്‍കുന്നു.

     നിലനില്‍പ്പിന്റെ സങ്കടങ്ങളാണിവ; അത് സ്ത്രീക്കും പുരുഷനും രണ്ടുതരത്തില്‍. 'അപ്പോള്‍ മറ്റന്നാള്‍ എന്തുചെയ്യും'?, 'ഹരിതക്കൊടി', 'ബ്ലൂഫിലിം' എന്നീ കവിതകള്‍ ഒരേ പ്രമേയം തന്നെ-ദമിതലൈംഗികത എന്ന ഗുഹ്യരോഗം ബാധിച്ച മലയാളിപുരുഷന്റെ ജീര്‍ണ്ണിച്ച അന്ത:കരണത്തെ-ഭിന്നരീതികളില്‍ പരിചരിക്കുന്നു. 'ഇടയ്ക്ക് വച്ച് വൃത്തത്തിലാകുന്നത്', 'ഹരിതക്കൊടി' എന്നീ കവിതകളിലും സ്ത്രീയെ, അവളുടെ നഗ്നമേനിയെ അലിവോടെ, ആര്‍ദ്രതയോടെ കാണുന്ന ഉപഗുപ്തദൃഷ്ടിയുടെ ഗുപ്തസാന്നിദ്ധ്യവുമുണ്ട്. അതിനാല്‍ ആഹ്‌ളാദകരമായ, സമകാലത്ത് അപൂര്‍വ്വമെന്നുതന്നെ പറയാവുന്ന വായനാജനുസ്സില്‍പ്പെടുന്നു ആ കവിതകള്‍. 'മലം പരിശോധിക്കുന്ന പെണ്‍കുട്ടി' എന്ന കവിതയില്‍ ആ സഹാനുഭൂതിയുടെ ദീപ്തിയാല്‍ അവളുടെ മുഖം മാലാഖമാകുന്നു.

     'മരിച്ചവരുടെ നമ്പറുകള്‍' എന്നെ ഏറെ പൊള്ളിച്ച രചനയാണ്. 'കല്ല്യാണക്കാസെറ്റ് വീണ്ടും കാണു'ന്നതിനെക്കുറിച്ച് ആദ്യസമാഹാരത്തിലെഴുതിയ ബനേഷിനെപ്പോലൊരു കവിക്കേ ഇങ്ങനെയൊന്ന് സങ്കല്പിക്കാനാകൂ. 'മരിച്ചവരുടെ നമ്പറുകള്‍ എളുപ്പം വെട്ടിമാറ്റാനാവില്ല' എന്ന കവിതയുടെ വിരാമതിലകമായ വരികള്‍ വായിച്ചപ്പോള്‍ ഇനിയും ഡിലീറ്റു ചെയ്യാനാവാതെ മൊബൈലിലും വെട്ടിമാറ്റാനാവാതെ ഫോണ്‍ബുക്കിലും ബാക്കിയായ ചില നമ്പറുകളെയോര്‍ത്ത്, കണ്ണേ മടങ്ങുക എന്ന് ഞാനും കണ്ണടച്ചു.

     രാഷ്ട്രീയലഹരിയും കലഹവും ധൂര്‍ത്തും ധൃഷ്ടതയും ഈ കവി/തയുടെ ഉടലില്‍ ഉടനീളം പച്ചകുത്തിയിട്ടുണ്ട്.

'…ജലാംശമില്ലാത്ത
കനല്‍ദിനങ്ങളാ-
ണിലകളോരോന്നു
പൊഴിയുന്നെങ്കിലും
എരുക്കുപോലിതാ
ഉറച്ച വേരുമായ്
ശിരസ്സുയര്‍ത്തിയി-
ന്നിവിടെ നില്‍ക്കുന്നു…' (ഉരുക്കല്ലെങ്കിലും എരുക്കെങ്കിലുമാകാനാവുന്നുണ്ട് ഈ കവിക്ക്) ബനേഷും ബനേഷിന്റെ കവിതയും -പുതുകവികളായി ഞെളിയുന്ന ഒട്ടുചെടികളുടെ നടുവില്‍ നെഞ്ചുംവിരിച്ച് തലകുനിച്ച്..








 






                 

Wednesday, April 16, 2014

അക്ഷരം തെറ്റിയ പ്രാര്‍ത്ഥനകള്‍




   എം.എസ് ബനേഷിന്റെ കാത്തുശിക്ഷിക്കണേ എന്ന കവിതാസമാഹാരം കയ്യിലെടുക്കുമ്പോള്‍ കവിതയുടെ സൗന്ദര്യലഹരിക്ക് സംഭവിച്ച രുചിമാറ്റം വളരെ വ്യക്തതയോടെ അറിയാനാവും. കൗണ്ട് ഡൗണ്‍ എന്ന ആദ്യകവിതയില്‍ ആത്മഹത്യ ചെയ്യുന്ന കര്‍തൃത്വമുണ്ട്. തന്നെത്തന്നെ ബലി കൊടുത്ത് വായനക്കാരുടെ സഹാനുഭൂതിക്കും സന്താപത്തിനും പാത്രമാവുന്ന ആധുനികകാവ്യകര്‍തൃത്വത്തിന്റെ ആത്മഹത്യ പോലെയല്ല. ഇവിടെ തന്റെ ആത്മഹത്യ അതിന്റെ ഒടുക്കത്തില്‍ തന്നെ അപ്രസക്തമാകുന്ന/ സ്വത്വത്തെ പ്രതീകവല്‍ക്കരിക്കാത്ത ഒരു കേവലമരണമായി മാറുന്നതുകാണാം. ഒരര്‍ഥത്തില്‍ ബനേഷിന്റെ കവിതകളുടെ പൊതുവീക്ഷണത്തെ തന്നെ ഈ കവിത പ്രകാശിപ്പിക്കുന്നുണ്ട്. പ്രകീര്‍ത്തിക്കപ്പെട്ട സൗന്ദര്യത്തെ (അത് വേദനയുടേതായാലും, ആനന്ദത്തിന്റേതായാലും) അതിന്റെ വിരുദ്ധകോണിലൂടെ നോക്കിക്കാണുന്ന പ്രതിഭാവന ഈ കവിയെ കാത്തുരക്ഷിക്കണേ എന്നതിനുനുപകരം കാത്തുശിക്ഷിക്കണേ എന്ന് മാറ്റി പ്രാര്‍ത്ഥിപ്പിക്കുന്നു.അക്ഷരം തെറ്റിയ ഈ പ്രാര്‍ത്ഥന വിനയാന്വിതമായ ഭക്തിയുടെയല്ല, വിഭക്തിയുടെ പ്രാര്‍ഥനകളാവുന്നു.
സ്വര്‍ഗം ഒരു ക്വട്ടേഷന്‍ നടപ്പാക്കുന്നു എന്ന കവിതയിലേതു പോലെ;
എനിക്കൊന്ന് കുളിക്കണം
കുളിച്ചൊന്നിരിക്കണം
ജ്ഞാനപ്പാന പാടണം
അവനെച്ചെന്നു കൊല്ലണം
എന്ന് എളുപ്പസ്വരത്തില്‍ കാഠിന്യപ്പെടുന്നു.ന്നുപുതുകവിതയുടെ പ്രഖ്യാപിത സൗന്ദര്യശാസ്ത്രത്തോടും ഈ കവിക്ക് അനല്‍പമായ വിമര്‍ശമുണ്ട്. അത് കുറ്റാലം നിശ്ചലം സായാഹ്നം എന്ന കവിതയില്‍ ഇങ്ങനെ സംഗ്രഹിക്കുന്നുമുണ്ട്;
തടാകത്തിന്റെ കണ്ണാടി
മുഖം നോക്കുന്ന കൊറ്റികള്‍
ലാവണ്യത്തിന്റെ സാരാംശം
പഠിക്കയാം നവ കാല്‍പനികര്‍
മല്‍സ്യങ്ങള്‍ വംശമറ്റതാം
ജഡജലത്തിന്റെ ലാവണ്യം
പുതുകവിതയുടെ (കുറ്റാലം ക്യാമ്പ്) പ്രത്യയങ്ങളെ ബനേഷ് ഈ കവിതയില്‍ കുറ്റാരോപിതനാക്കുന്നു. ജഡജലത്തിന്റെ ലാവണ്യപാഠം മാത്രമാണ് അതെന്നും അയാള്‍ വിശ്വസിക്കുന്നു.


ആദര്‍ശജീവിതത്തിന്റെ വിപരിണാമങ്ങളും സ്വത്വനഷ്ടത്തിന്റെ പലകാല യുവത്വങ്ങളും പ്രമേയമാവുന്ന മറ്റുകവിതകളിലും കവി മറ്റു ലക്ഷ്യങ്ങളൊന്നുമില്ലാത്ത നേരനുഭവത്തിന്റെ റിപ്പോര്‍ട്ടര്‍ ആവുന്നതുകാണാം. ശേഖരേട്ടന്റെ മരണം: എക്‌സ്ട്രാ പവര്‍ എന്ന കവിതയില്‍ ഉദ്ധൃതലിംഗവുമായി മരിച്ച ഒരു വിപ്ലവഭൂതകാലം കല്ലിച്ചു കിടക്കുന്നു.കാല്‍പനികതയുടെ ഓരോ സന്ദര്‍ഭത്തെയും ഈ കവി കടന്നാക്രമിക്കുന്നുണ്ട്. കാനനത്തിലേക്ക് വിനോദയാത്ര പോകുമ്പോള്‍ അവിടെ ആട്ടിടയന്മാര്‍ക്കായി വിചാരപ്പെടേണ്ടതില്ലെന്നും ആട് ഒരു പ്രതീകമാവുകയും ആ പ്രതീകത്തെ വേവിച്ചു തിന്നുകയും ചെയ്യുന്ന പിക്‌നിക്കായി ആ യാത്ര മാറുകയും ചെയ്യുന്നു.
സുഖമുള്ള അസുഖം (ഉള്ളം കാല്‍മേഘങ്ങള്‍) എന്ന് ദാര്‍ശനികപ്പെടുന്ന കര്‍തൃത്വമാണ് ബനേഷിലെ കവിയെ വിരുദ്ധോക്തികളിലൂടെ ഭാവന ചെയ്യിക്കുന്നത്.
സുന്ദരിയാണു നീ
യെങ്കിലും ക്ലോസറ്റില്‍
വെള്ളമൊഴിക്കാന്‍
മറന്നുവല്ലോ’എന്ന് കണ്ടെത്തുന്നു അയാള്‍. സൗന്ദര്യത്തിന്റെ മറുപാഠങ്ങളിലുള്ള ഈ കണ്ണ് എല്ലായിടത്തും സഞ്ചരിക്കുന്നു. അതാകട്ടെ പുതുകവിതയുടെ വ്യത്യസ്തവും ശക്തവുമായ എതിരെഴുത്തിന്റെ സൗന്ദര്യശാസ്ത്രധാരയില്‍ കണ്ണിചേരുകയും ചെയ്യുന്നു.

- സുധീഷ് കോട്ടേമ്പ്രം

(തോര്‍ച്ച മാസിക, മെയ് 2013)

പ്രതിബോധത്തിന്റെ കവിതകള്‍


വിരുദ്ധോക്തിയുടെ വിചിത്ര കല്പനകളാലും സൂക്ഷ്മരാഷ്ട്രീയ കൂര്‍പ്പിനാലും സഹജമായ കവിത്വത്താലും സമൃദ്ധമാണ് എം.എസ്. ബനേഷിന്റെ കവിതകള്‍. മെരുങ്ങാനും ഞെരുങ്ങാനും ഒരുക്കമല്ല ഈ കവിതകള്‍. കാവ്യശരീരത്തില്‍ സ്‌ഫോടകവസ്തുക്കള്‍ ചേര്‍ത്തുകെട്ടിവച്ചിട്ടുണ്ടോ എന്നു വായനക്കാര്‍ക്കു തോന്നിയേക്കാം. എയ്യുമ്പോള്‍ നൂറാണെങ്കിലും കൊള്ളുമ്പോള്‍ ആയിരമാകുന്ന അസ്ത്രങ്ങള്‍ ഏറെയുണ്ട് ഈ കാവ്യ ആവനാഴിയില്‍. 'നെഞ്ചും വിരിച്ചു തലകുനിക്കുന്നു' എന്ന ആദ്യ സമാഹാരത്തില്‍ തന്നെ ബനേഷിന്റെ കയ്യടക്കവും കാവ്യാഭിജ്ഞതയും പ്രകടമാക്കുന്ന രചനകളുണ്ടായിരുന്നു.


'കാത്തുശിക്ഷിക്കണേ' എന്ന രണ്ടാമത്തെ സമാഹാരത്തിലെത്തുമ്പോള്‍ ആ കവിതകള്‍ കൂടുതല്‍ ഏകാഗ്രമായിരിക്കുന്നു. അതേ സമയം തീക്ഷ്ണത ഒട്ടും കുറയാതെയുമുണ്ട്. രക്തസാക്ഷി പരിവേഷത്തില്‍ അഭിരമിക്കുന്ന കവിയോ കവിതയോ അല്ല ഇത്. നിഗ്രഹോത്സുകമായ നിസ്സംഗതയുണ്ട് കാത്തുശിക്ഷിക്കണേ എന്ന സമാഹാരത്തിലെ മിക്കവാറും കവിതകളില്‍.
'കൗണ്ട് ഡൗണ്‍' എന്ന ആദ്യകവിത ആത്മഹത്യക്ക് മൂന്നുമാസം മുമ്പുതന്നെ ഒരുക്കങ്ങള്‍ തുടങ്ങിയ ഒരാളെ കാട്ടിത്തരുന്നു. നിര്‍മമതയോടെയാണ് അയാള്‍ ആത്മഹത്യക്കുമുമ്പ് ചെയ്തുതീര്‍ത്ത കാര്യങ്ങളെക്കുറിച്ച് എഴുതുന്നത്. ഉപരിപ്ലവമായ വൈകാരിക പ്രസ്താവനകളോ ഉച്ചത്തിലുള്ള വിലാപസ്വരമോ ആദര്‍ശനഷ്ടപ്രകീര്‍ത്തനമോ ഇവിടെ ഇല്ല. അതിസാധാരണമായി ഒരാള്‍ അസാധാരണമായ ഒരു കാര്യം ചെയ്യുന്നു. ആ കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്:

'…മലമൂത്രങ്ങളാല്‍ അളിഞ്ഞും
തുടകള്‍ മാന്തിപ്പൊളിഞ്ഞും
നാവുതുറിച്ചും തൂങ്ങി
അരാഷ്ട്രീയമായി
ഒരെഴുപത്തേഴു കിലോ.
ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
ഞാനൊരാവണിത്തെന്നലായ് എന്ന്
ആകാശവാണി മാത്രം
ആനന്ദം കൊണ്ടുവോ?'
   -(കൗണ്ട് ഡൗണ്‍)

റുത്ത ഹാസ്യത്തിന്റെ അടക്കിപ്പിരിച്ച കൊലച്ചിരി കാണുന്നു നാമീ വരികളില്‍. ആത്മഹത്യയിലേക്കു മനസ്സും ശരീരവും എറിഞ്ഞുകൊടുക്കുന്നതു നിത്യേനയുള്ള പതിവായി മാറിയ ഇടമാണ് വര്‍ത്തമാനകാല കേരള സമൂഹം. അവിടെയിരുന്നാണ് ഈ കവി എഴുതുന്നത്. ആത്മഹത്യക്ക് ഒരുക്കം കൂട്ടുന്ന സന്ദര്‍ഭങ്ങള്‍ ബനേഷിന്റെ കവിതയില്‍ ഇടക്കിടയ്ക്ക് കടന്നുവരുന്നുണ്ട്. ഫോണ്‍ബുക്കില്‍ നിന്ന്, മരിച്ചുപോയവരുടെ നമ്പരുകള്‍ വെട്ടിമാറ്റുന്നതിനെക്കുറിച്ചാണ് 'മരിച്ചവരുടെ നമ്പറുകള്‍' എന്ന കവിത. മരിച്ചുപോയവര്‍ ഓര്‍മ്മകളായി മാറിക്കഴിഞ്ഞു. ആ നമ്പരുകള്‍ ഓര്‍മ്മയുടെ രഹസ്യക്കലവറകള്‍ തുറക്കാനുള്ള താക്കോലുകള്‍ കൂടിയാണ്. അതു വെട്ടിമാറ്റുക എന്നുവച്ചാല്‍ മറവി ശീലിക്കുകയെന്നതാണ്. പറയുംപോലെ അനായാസമാണോ അത്?

'…മരിച്ചവരുടെ ഫോണ്‍ നമ്പരുകള്‍
വെട്ടിമാറ്റിയാല്‍
വിളിക്കാന്‍ പിന്നെ
എന്താണ് ബാക്കിയാവുക?...'
-എന്ന് സങ്കടത്തോടെ, ആശങ്കയോടെ, പകപ്പോടെ കവി ചോദിക്കുന്നു. ഒരു നടുക്കം ഇടിമിന്നല്‍ പോലെ നമ്മെ ചൂഴുന്നു.

'…മരിച്ചവരുടെ നമ്പരുകള്‍
എളുപ്പം വെട്ടിമാറ്റാനാവില്ല…'
-എന്ന തിരിച്ചറിവിലാണ് മരിച്ചവരുടെ നമ്പരുകള്‍ തീരുന്നത്. ജീവിതത്തില്‍ നിന്നു നമ്മെ വിട്ടുപോയവരെ അഗാധമായി ഓര്‍മ്മപ്പെടുത്തും ഈ കവിത.

'അപ്പോള്‍ മറ്റന്നാള്‍ എന്തുചെയ്യും', 'ബ്ലൂഫിലിം' തുടങ്ങിയ കവിതകള്‍ക്ക് പൊതുവായ ഒരു പ്രമേയ പരിസരമുണ്ട്. പെണ്ണുടലുകള്‍ വേട്ടയാടപ്പെടുന്ന കാലത്തിന്റെ അടയാളപ്പെടുത്തലാണത്. അക്രമാസക്തമായ പുരുഷ ലൈംഗികതയെക്കുറിച്ചും മൊബൈലിലെയും ഇന്റര്‍നെറ്റിലെയും രതിയിടങ്ങളില്‍ കെട്ടിയിടപ്പെടുന്ന കാമനകളെക്കുറിച്ചും ഈ കവിതകള്‍ സംസാരിക്കുന്നു.

'…ഗ്രാമഹോട്ടലില്‍
വഞ്ചിക്കപ്പെട്ട
ഏറ്റവും പുതിയ പെണ്‍കുട്ടിയുടെ
വീഡിയോ
ഇന്നു കാണില്ലെന്നുറപ്പിച്ച്
നാളെയിലേക്ക്
പ്രതീക്ഷാനിര്‍ഭരമാവുന്നു…'
    -('അപ്പോള്‍ മറ്റന്നാള്‍ എന്തു ചെയ്യും')

'…ശാലിനിയെന്നു
വിളിക്കുകയില്ല ഞാന്‍
ശാലിനി എന്‍ മകള്‍-
ക്കുള്ള പേരാകയാല്‍…' എന്നു തുടങ്ങുന്ന 'ബ്ലൂഫിലിം' എന്ന കവിതയുടെ ഒടുക്കം, നമ്മുടെ കാപട്യത്തിന്റെ കരണത്തേല്‍ക്കുന്ന അടിയാണ്. അതിങ്ങനെ വായിക്കാം:

'…പിന്നെ മയക്കം
വെടിഞ്ഞെണീല്‍ക്കുമ്പോള്‍
നാദിയയെന്നതു
ശാലിനിയാകുന്നു.
കണ്ടിരിക്കുന്നൂ
വിരാട് വിടനായൊരു
താതന്‍, തഥാഗതനല്ലയാള്‍
ഉത്സുകം.'
          -('ബ്ലൂ ഫിലിം')

പുതുകവിതയുടെ പരിചിതമായ സത്രങ്ങളിലൊന്നും നാം കണ്ടിട്ടില്ല ബനേഷിന്റെ കവിതയെ. കനമില്ലായ്മയുടെ കനമോ തീരെ കനം കുറഞ്ഞ ഒച്ചകളോ അല്ല ബനേഷിന് കവിത. ഏതെങ്കിലും സംജ്ഞകളുടെ തണലിലല്ല, ജീവിതത്തിന്റെ പൊരിവെയിലത്താണ് ഈ കവിതകള്‍ നില്‍ക്കുന്നത്. ഗദ്യത്തിലും പദ്യത്തിലും ഒരേ ഇഴയടുപ്പത്തോടെ കവിത കെട്ടുന്ന മികവ് ഈ സമാഹാരത്തിലെ മിക്കവാറും രചനകളില്‍ കാണാം. കയ്പന്‍ അനുഭവങ്ങളെ പച്ചയ്ക്ക് എഴുതാന്‍ മടിക്കാത്ത കവിയാണ് ബനേഷ്. എല്ലാത്തിനെയും വണങ്ങിനില്‍ക്കുന്ന, പരിചരിക്കുന്ന ശീലമില്ല ഈ കവിതകള്‍ക്ക്. സുഖം, സ്വസ്ഥമായി ചാരുകസേരയില്‍ ഇരുന്നുള്ള എഴുത്തല്ല അത്. പ്രതിബോധത്തില്‍ നിന്നാണ് ഈ കവിമൊഴിയുടെ ഉരുവപ്പെടല്‍.

'…എനിക്കൊന്നു കുളിക്കണം
കുളിച്ചൊന്നിരിക്കണം
ജ്ഞാനപ്പാന പാടണം
അവനെച്ചെന്നു കൊല്ലണം.
കട്ടന്‍ചായ കുടിച്ച,വര്‍
തിരിച്ചെത്തുംമുമ്പുതന്നെ
കയറില്‍ച്ചെന്നു കുരുങ്ങണം
കാര്യങ്ങള്‍ ശരിയാക്കണം…'
   -(സ്വര്‍ഗ്ഗം ഒരു ക്വട്ടേഷന്‍ നടപ്പാക്കുന്നു)

ബ്രാംസ്റ്റോക്കറുടെ പഴകിയ ചിതല്‍ക്കൊട്ടാരത്തെയും സ്‌നേഹത്തിന്റെ ഡ്രാക്കുളയെയും സങ്കല്പിക്കുന്ന കവിതയാണ് 'പരിത്യക്തന്റെ രാത്രി'

'…സ്‌നേഹ വിദ്വേഷങ്ങളുടെ
പ്രാചീനമായ കോട്ടയിലേക്ക്
നഗരത്തിലെ എല്ലാ തലച്ചോറുകളെയും
അയാള്‍ ക്ഷണിച്ചു,
ഡ്രാക്കുളയെപ്പോലെ…'
-ആസക്തികളുടെയും അടക്കിയ അഭിലാഷങ്ങളുടെയും സീല്‍ക്കാരങ്ങളെ അതിന്റെ പരമാവധി മുഴക്കത്തില്‍ ബനേഷിന്റെ കവിത പിടിച്ചെടുക്കുന്നു. ഉള്ളില്‍ത്തറയുന്ന മുള്ളുപോലെയാണ് കാത്തുശിക്ഷിക്കണേ എന്ന സമാഹാരത്തിലെ മിക്കവാറും രചനകള്‍. അംഗീകൃത ലാവണ്യബോധത്തിന്റെ ചതുരവടിവുകള്‍ക്കകത്ത് ഒതുങ്ങാന്‍ കൂസാക്കാത്ത ഒരു കവിക്കേ 'മലം പരിശോധിക്കുന്ന പെണ്‍കുട്ടി' പോലുള്ള കവിതകള്‍ എഴുതാനാവൂ.

കാത്തുശിക്ഷിക്കണേ (കവിതകള്‍)
എം.എസ്. ബനേഷ്
വില 70 രൂപ
ഡിസി ബുക്‌സ്





Monday, April 14, 2014

യെസ്, യെസ്, നോ സര്‍



(എം.എസ് ബനേഷുമായി 2012 ഓഗസ്റ്റില്‍ കുങ്കുമം വാരിക സ്റ്റാഫംഗങ്ങള്‍ നടത്തിയ അഭിമുഖ സംഭാഷണം)

കുങ്കുമം: മാധ്യമപ്രവര്‍ത്തകനായ ഒരു എഴുത്തുകാരനും കവിയും എന്ന നിലയില്‍, മാധ്യമ ജീവിതം, എഴുത്തുജീവിതം, ഇതില്‍ കൂടുതല്‍ പ്രതിബദ്ധത പുലര്‍ത്താന്‍ കഴിയുന്നത് ഏത് മേഖലയോടാണ്?
മാധ്യമപ്രവര്‍ത്തകരിലെ എഴുത്തുകാര്‍ എന്ന ശീര്‍ഷകം എന്നെ അസ്വസ്ഥനാക്കുന്നു. മാസം തോറും അന്നം കഴിക്കാനുള്ള പണം ലഭിക്കുന്ന പലതരം ജോലികളില്‍ ഒരു പണി എന്ന നിലയിലാണ് 14 വര്‍ഷം മുമ്പ് ഈയുള്ളയാള്‍ മാധ്യമാധ്വാനം തുടങ്ങുന്നത്. അക്ഷരങ്ങള്‍ അതിന്റെ പണിയായുധങ്ങളാണ് എന്നത് അധികമായൊരു ആനന്ദം അന്ന് നല്‍കിയിരുന്നുവെന്നത് വാസ്തവം. അക്കാലം മാധ്യമപ്രവര്‍ത്തനം എന്ന വിചിത്രവാക്ക് ഉദയം കൊണ്ടിരുന്നില്ല. പത്രപ്രവര്‍ത്തനമേ ഉണ്ടായിരുന്നുള്ളൂ. കലാകൗമുദി ആഴ്ച്ചപ്പതിപ്പില്‍ 2000 രൂപ ശമ്പളത്തിന് അന്ന് വാരികപ്പണി ആരംഭിക്കുന്നതിനും ഒമ്പത് വര്‍ഷങ്ങള്‍ക്കുമുമ്പേ മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് അടക്കമുള്ള മലയാളത്തിലെ എല്ലാ വാരികകളിലും മാധ്യമപ്രവര്‍ത്തകന്‍ എന്ന ലേബലിലാത്ത, തികച്ചും തൊഴില്‍രഹിതനായ എന്റെ കവിതകള്‍ അച്ചടിച്ചുവന്നിരുന്നു. എഴുത്തുകാരനായിരിക്കെത്തന്നെ ജീവിതോപാധിയായി മാധ്യമജോലി ചെയ്യുന്നതിനാല്‍ എഴുത്തുകാരിലെ മാധ്യമപ്രവര്‍ത്തകന്‍ എന്നായാല്‍ നേരത്തേപറഞ്ഞ അസ്വസ്ഥത ശമിച്ചേക്കും. ഇന്നും അന്നത്തെ അതേ തൊഴില്‍രഹിതന്റെ നാളെയെന്ത് എന്ന ഉള്ളാന്തലുമായാണ് എന്റെ ജീവിതം. ആ ആന്തലും കിടുക്കവുമില്ലെങ്കില്‍ നിങ്ങള്‍ക്ക് കവിയായിരിക്കാന്‍ കഴിയില്ല.


 കുങ്കുമം: സ്വദേശാഭിമാനി സൃഷ്ടിച്ച ഒരു മാധ്യമ പാരമ്പര്യത്തിന്റെ തുടര്‍ച്ചയിലാണ് നിങ്ങള്‍ എന്ന് പറയാന്‍ കഴിയുമോ?



 സ്‌കൂപ്പുകളും എക്‌സ്‌ക്ലൂസീവുകളും സൃഷ്ടിച്ച് വിജയശ്രീലാളിതനാകുന്ന, കക്ഷിരാഷ്ട്രീയനേതൃത്വങ്ങള്‍ക്ക് ഇവനെ സ്വാധീനിച്ചില്ലെങ്കില്‍ പ്രശ്‌നമാകും എന്ന് തോന്നിപ്പിക്കുന്നത്ര പിടിപാട് ശേഷിയുള്ള, അതുമല്ലെങ്കില്‍ പ്രസ്‌ക്ലബ് നിരങ്ങലുകള്‍ക്കും ബിസിനസ് പ്രസ് മീറ്റുകള്‍ക്കും പിറകേ പോയി ഹൗസിംഗ് ലോണുകളോ, ഫ്‌ളാറ്റുകളോ പടുത്തുയര്‍ത്താന്‍ ശേഷിയുള്ള ഇനങ്ങളിലൊന്നും പെടുത്താവുന്ന കഴിവുകളുള്ള മാധ്യമപ്രവര്‍ത്തകനല്ല ഞാന്‍. പൂര്‍ണ്ണസ്വാതന്ത്ര്യത്തോടെ എല്ലാത്തരം ജനങ്ങളിലേക്കും ഇറങ്ങിച്ചെന്ന് കീഴാളവും മേലാളവുമായ എല്ലാ അനുഭവങ്ങളെക്കുറിച്ചും ഡോക്യുമെന്റ്‌റി ഫിലിമുകളെടുക്കുക എന്നതാണ് കഴിഞ്ഞ മൂന്നുവര്‍ഷമായി എന്നില്‍ നിക്ഷിപ്തമായ പ്രധാന ജോലി. സ്ഥിരം മാധ്യമപ്രവര്‍ത്തകരുടെ ജോലിസമ്മര്‍ദ്ദങ്ങളില്ലാതെ, ഏത് കവിയും കഥാകൃത്തും ആഗ്രഹിക്കുന്ന തരം വിചിത്രമായ യാത്രകള്‍ കേരളത്തിലും പുറത്തും നടത്തിക്കൊണ്ട് സങ്കടവും ക്ലേശങ്ങളും നിറഞ്ഞ ആനന്ദത്തോടെ അത് ചെയ്തുകൊണ്ടേയിരിക്കുന്നു.
ഇത്തരം ഡോക്യുമെന്ററി യാത്രകള്‍ കേരളത്തിന്റെയും മറ്റ് സംസ്ഥാനങ്ങളുടെയും ഉള്‍വഴികളിലേക്ക് കാമറയുമായി എത്തിപ്പെടാനും അപരിചിത സ്ഥലങ്ങളിലേക്ക് അപ്രതീക്ഷിതമായി പതിക്കാനും എന്നെ സജ്ജനാക്കാറുണ്ട് എപ്പോഴും. ആ അര്‍ത്ഥത്തില്‍ എന്റേതായ സ്വദേശാഭിമാനങ്ങളും അതിനേക്കാള്‍ വിപുലമായ പരദേശാഭിമാനങ്ങളും എന്റെ എഴുത്തിലുണ്ടാവാം.


കുങ്കുമം: ഇടതുപക്ഷ പ്രസ്ഥാനങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന ശൈലി മാധ്യമങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുന്നുണ്ടോ?

രു ഉദാഹരണം കൊണ്ട് പറയാന്‍ ശ്രമിക്കാം. ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന്റെ മൂന്നാംദിവസം കറുത്ത കൊടികളും അതിനെക്കാള്‍ വലിയ മൗനങ്ങളും നിഗൂഡതകളും സംഘര്‍ഷഭരിതമായി പാറിയിരുന്ന ഒഞ്ചിയത്ത് ഞാനും കാമറാമാനും എത്തുന്നത് ഇടതുപക്ഷവിരോധം പ്രകടിപ്പിക്കണമെന്ന ഏതെങ്കിലും തരം മാധ്യമ മാനേജ്‌മെന്റ്-എഡിറ്റോറിയല്‍ അജണ്ട നിറവേറണം എന്ന ലക്ഷ്യവുമായിട്ടായിരുന്നില്ല. ആ യാത്രയിലേക്ക് എന്നെ സജ്ജനാക്കിയത്, തീര്‍ച്ചയായും ആ ആഴ്ച്ച റിമോട്ടുകളുടെ കാണിക്കണ്ണുകള്‍ അമ്പത്തൊന്നുതരം തിരുമുറിവുകളില്‍ നിന്നുള്ള ചന്ദ്രരക്തത്തിലേക്ക് താല്പര്യപ്പെടുമെന്നും കൂടുതല്‍ വിപണിസാധ്യത അതിനാണെന്നുമുള്ള പരസ്യവിചാരം കൊണ്ടും ഇത്ര മനുഷ്യത്വരഹിതമായ കടുംകൊല നടന്നിട്ട് അത് ആവിഷ്‌കരിക്കാതിരിക്കുന്നത് മാധ്യമധര്‍മ്മമല്ല എന്ന തിരിച്ചറിവുകൊണ്ടും മാത്രമായിരുന്നില്ല. ഒപ്പം,   വൈദ്യുതാഘാതമേറ്റോ, കല്ലേറുകൊണ്ടോ കൊല്ലപ്പെട്ട് മലച്ചുകിടക്കുന്ന കാക്കക്കരികിലേക്ക് ആര്‍ത്തലച്ചെത്തുന്ന മറുകാക്കകളിലൊന്നിന്റെ ഉള്ളിലെ ആശങ്കയുടെ പെരുക്കപ്പട്ടിക എന്നിലും ചിറകടിക്കുന്നതുകൊണ്ടുകൂടിയായിരുന്നു.
 
അതുകൊണ്ട് ടിപി ചന്ദ്രശേഖരന്റെ കൊലയുടെ രക്തം മണക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന ഒഞ്ചിയത്തെ അദ്ധേഹത്തിന്റെ വീട്ടില്‍ പാതകത്തിന്റെ മൂന്നാംദിവസവും ഒരുതുള്ളി പോലും കരയാതെ ചന്ദ്രശേഖരനോടൊപ്പം കിടന്നിരുന്ന കിടക്കയുടെ കിഴക്കേ മൂലയില്‍ മുട്ടുകാലുകള്‍ നെഞ്ചോടുചേര്‍ത്ത് കുന്തിച്ചും കണ്ണട കര്‍ക്കശമായി ഉറപ്പിച്ചും നിസ്സംഗം ഇരുന്നിരുന്ന ഭാര്യ രമ കാമറയോടും എന്നോടുമായും 'സിപിഎം ഉന്നത സംസ്ഥാന നേതൃത്വം അറിയാതെ ഇത് നടക്കില്ല' എന്ന് താഴ്ന്ന സ്ഥായിയില്‍ ഉറച്ചുപറഞ്ഞപ്പോള്‍, ഹായ്, ഇടതുപക്ഷവിരോധം പ്രകടിപ്പിക്കാനുള്ള നിമിത്തം ഇതാ ഒരിക്കല്‍ക്കൂടി സമാഗതമായി എന്ന തരം നിര്‍വൃതിയൊന്നും എന്റെ സിരകളിലൂടെ പായുകയുണ്ടായില്ല. ഒരു കൊലയിലുടെ ഭൗതികമായി ഇല്ലാതായ സ്വന്തം ഭര്‍ത്താവിനെക്കുറിച്ചും സ്വന്തം നേതാവിനെക്കുറിച്ചും അയാളുടെ ഭാര്യക്ക് ഒരു ജനാധിപത്യരാഷ്ട്രത്തില്‍ പറയാനുള്ള കാര്യങ്ങള്‍ എന്റെ കാമറയില്‍ പതിഞ്ഞിരിക്കുന്നു എന്നുള്ള വിചാരമാണ് ഉണ്ടായത്. അതുകൊണ്ട് അന്‍പത്തൊന്നക്ഷരങ്ങളും വെട്ടുകളും തമ്മിലുള്ള ചാര്‍ച്ചയെ നടുവില്‍ നിര്‍ത്തിക്കൊണ്ട് ശ്രീ കെജി ശങ്കരപ്പിള്ള 'വെട്ടുവഴി' എന്ന കവിത മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ എഴുതുംമുമ്പുതന്നെ ആ കൊലയിലെ ഭാഷാസ്‌നേഹപരമായ പാതകപ്രവണതയെ അന്‍പത്തൊന്നക്ഷരങ്ങള്‍ അമ്പത്തൊന്ന് വെട്ടുകള്‍ എന്ന ശീര്‍ഷകത്തോടെ ആവിഷ്‌കരിക്കുന്ന എന്റെ ഡോക്യുമെന്ററി ചിത്രമായ 'മുഖത്തെഴുത്ത്' ടെലിവിഷനിലൂടെയും കേരളത്തിലെ തെരുവുകളിലൂടെയും കൊലയുടെ ആറാംനാള്‍ മുതല്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു.

 എനിക്ക് തോന്നുന്നത് കേരളത്തിലെ 7,000 രൂപ മുതല്‍ തുടങ്ങുന്ന ശമ്പളത്തിന് ജോലി ചെയ്യുന്ന ട്രെയിനി ജേണലിസ്റ്റുകള്‍ മുതല്‍ മുകളിലോട്ടുള്ള ഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരും ഈ കൊലയെ പൊതുസമൂഹം എത്ര ആശങ്കയോടെ കണ്ടുവോ അതേ ആശങ്കയുടെ പൊതുസ്വരത്തിന്റെ ഭാഗമായി റിപ്പോര്‍ട്ട് ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ്. തൊണ്ണൂറ്റൊമ്പത് പേര്‍ കൊല്ലപ്പെട്ടപ്പോഴും ഇത്രമേല്‍ എതിര്‍കാഹളം മുഴക്കാതിരുന്ന നിങ്ങള്‍ ഈ നൂറാംകൊലയില്‍ ഇത്രലിറ്റര്‍ കണ്ണീരും മുദ്രാവാക്യവും പൊഴിക്കുന്നത് എന്തിന് എന്നാണ് ചോദ്യമെങ്കില്‍ സാമൂഹ്യജീവിതത്തിന്റെ ഏത് ഘട്ടത്തിലും മുന്‍ നിസ്സംഗതകളില്‍ നിന്ന് ഉണര്‍ന്ന് ഒരു ജനത ഇതാദ്യമായി അത്രമേല്‍ തീക്ഷ്ണമായി പ്രതികരിക്കുന്നുണ്ടെങ്കില്‍ ആ ജാഗ്രതയ്‌ക്കൊപ്പം മാധ്യമങ്ങളും നില്‍ക്കണം എന്നാവണം ഉത്തരം. പക്ഷേ, മുന്‍ശവങ്ങളെയും മുന്‍കൊലകളെയും മുന്‍കൊലയാളികളെയും നിരത്തിവച്ചുകൊണ്ടുള്ള താരതമ്യ സാഹിത്യപഠനങ്ങള്‍ക്കാണ് ചിലര്‍ മുന്‍ഗണന നല്‍കുന്നത്. അതുകൊണ്ട് ഈ ചര്‍ച്ചയുടെ ചോദ്യാവലി തന്നെ തുടങ്ങുന്നത് 'കേരളത്തിലെ മാധ്യമങ്ങളുടെ പൊതുസ്വഭാവം തന്നെ ഇടതുപക്ഷവിരോധം പ്രകടിപ്പിക്കുക എന്നതായിരിക്കുന്നു' എന്ന മുന്‍നിശ്ചയത്തോടെയാകുന്നു.

    ഒരു കൊലയോടുള്ള വിരോധം പ്രകടിപ്പിക്കുക എന്നത് ആത്യന്തികമായി കൊലയാളിയോടും കൊല ചെയ്യാന്‍ പ്രേരിപ്പിച്ച തന്ത്രമനസ്സിനോടും വ്യവസ്ഥയോടുമുള്ള വിരോധം പ്രകടിപ്പിക്കലാണ്. കൊലയാളി ആരെന്ന് കറതീര്‍ന്ന് തെളിയിക്കപ്പെടുംവരെ വിരോധം പ്രകടിപ്പിക്കപ്പെടരുത് എന്നത് നിയമവ്യവസ്ഥയിലെയും മനുഷ്യാവകാശചിന്തകളിലെയും പല ഏടുകളിലൊന്നിലെ സാമൂഹ്യരേഖയാണ്. പക്ഷേ, കൊലയ്ക്ക് ശേഷം സ്വാഭാവികമായും ലഭിക്കുന്ന സൂചനകള്‍, അന്വേഷണ വഴിത്തിരിവുകള്‍, ചോദ്യം ചെയ്യപ്പെടുന്ന വ്യക്തികള്‍, ജുഡീഷ്യല്‍-പോലീസ് കസ്റ്റഡികളില്‍ തുടരുന്ന നേതാക്കള്‍, റിമാന്‍ഡിലാകുന്നവര്‍, ഒളിവില്‍ പോകുന്നവര്‍, ഒളിവിലല്ലാതെ തെളിവിലുള്ള നേതാക്കളുടെ വെല്ലുവിളികള്‍, വെളിപ്പെടുത്തലുകള്‍, എന്നിവയെല്ലാം മാധ്യമപ്രവര്‍ത്തനത്തിലൂടെ ജനങ്ങളിലെത്തുന്ന നേര്‍ക്കാഴ്ച്ചകളാണ്. ഇത്തരം ആവിഷ്‌കാരങ്ങളെ ഇടതുപക്ഷ വിരോധം എന്ന തരത്തില്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വാഭാവികമായും അത് കൊലയോടുള്ള വിരോധത്തിന്റെ മറുവിരോധമായി മാറും. ഈ റിപ്പോര്‍ട്ടുകളെ ഖണ്ഡിക്കാന്‍ വെല്ലുവിളികളുടെയും മുന്‍കൊലകളുടെ കണക്കുപറഞ്ഞുള്ള ഭീഷണികളുടെയും കഥാകഥനങ്ങളുമായി നേതാക്കള്‍ പ്രത്യക്ഷപ്പെടുമ്പോള്‍, ആത്മശക്തി കൊണ്ട് പ്രതിരോധിക്കുന്ന ഒരാളെ എന്നതിലുപരി, പഴയ മോഷണ കഥയിലെ കിണ്ണം മോഷ്ടിച്ചയാളുടെ മുന്നിലെ പോളിഗ്രാഫ് ടെസ്റ്റിനെയാണ് ഓര്‍മ്മ വരിക. അതുകൊണ്ട്, കേരളത്തിലെ ഇടതുപക്ഷം, അത് അടിസ്ഥാനമലയാളിയുടെ സാമൂഹിക സാംസ്‌കാരിക ജീവിതത്തിലുണ്ടാക്കിയ സാമ്പത്തികവും ഭാവുകത്വപരവുമായ ശ്രേഷ്ഠവിപ്ലവങ്ങളുടെ സ്മരണ ഇപ്പോഴും ഇരമ്പുന്ന ഒരു മനസ്സുള്ളതുകൊണ്ട് ഓരോ രാത്രിയും ഉറങ്ങുമ്പോള്‍ നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളില്‍ ഇടതുപക്ഷത്തോട് പഴയ പോലെ അഭിനിവേശവും സ്‌നേഹവും തോന്നുന്ന ഒരു വാര്‍ത്ത നാളെ ഉണ്ടാകണേ എന്നാണ് വിചാരം. പക്ഷേ, പുതിയ ഓരോ വാര്‍ത്തയും ആശാരഹിതമാകുന്നു. ഇടതുപക്ഷം, ഭൂപരിഷ്‌കരണ നയം, കാര്‍ഷികമുന്നേറ്റങ്ങള്‍, സാമ്രാജ്യത്വവിരുദ്ധ പ്രതിരോധങ്ങള്‍, പുരോഗമനസാഹിത്യത്തിന്റ ഊര്‍ജ്ജ പ്രവാഹം എന്നിങ്ങനെ ഇന്നും ഇടുതപക്ഷംകൂടി കിളച്ചുവിതച്ച ഭൂമിയിലാണല്ലോ നില്പ് എന്ന വിചാരം എന്നെ ഓരോ പ്രഭാതത്തെയും ജാഗ്രതയോടെ കാണാന്‍ പ്രേരിപ്പിക്കുന്നു. പക്ഷേ മാധ്യമങ്ങളിലൂടെ പ്രത്യക്ഷമാകുന്ന പക്ഷപാത സാധ്യതയുണ്ടെന്ന് എളുപ്പം പറയാവുന്ന ലേഖനങ്ങളും വിശകലനങ്ങലും എഡിറ്റോറിയലുകളും കാര്‍ട്ടൂണുകളും അടക്കം മാറ്റിവച്ചാലും പോലീസ്ഭാഷ്യങ്ങളും വളച്ചൊടിക്കലുകളും അടക്കമുള്ള കള്ളത്തൊങ്ങലുകള്‍ പറിച്ചുകളഞ്ഞാലും വസ്തുത വസ്തുത തന്നെയായി നില്‍ക്കുന്ന റിപ്പോര്‍ട്ടുകള്‍ വായിക്കുകയും കാണുകയും സ്വയം ആവിഷ്‌കരിക്കുകയും ചെയ്യുമ്പോള്‍, ഈ ചര്‍ച്ചയിലെ ചോദ്യാവലിയിലെ ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരമായി തെളിയുന്നത്, മാധ്യമങ്ങളുടെ വിശ്വാസ്യതയേക്കാള്‍ മങ്ങുന്നത് നയിക്കുന്നവരുടെ വാക്കുകളും പ്രവൃത്തികളും ഒളിവിലും തെളിവിലുമുള്ള അവരുടെ വചനങ്ങളുമാണെന്നാണ്.
തീര്‍ച്ചയായും സിപിഎമ്മിനോടും ഇടതുപക്ഷത്തോട് പൊതുവിലും അന്ധവും തെളിഞ്ഞതുമായ എതിര്‍പ്പുള്ള മാധ്യമപ്രവര്‍ത്തകരും മാധ്യമസ്ഥാപനങ്ങളും ഈ വിപത്ഘട്ടത്തെ സമ്മോഹനമായ തന്ത്രപരതയോടെ മുതലെടുക്കുന്നുണ്ടാകാം. അത് കോട്ടകള്‍ പിടിച്ചെടുക്കുന്ന പോര്‍ക്കാലങ്ങളിലെ യുദ്ധതന്ത്രമാണ്. അതിനപ്പുറം, ഈ വിഷയത്തില്‍ കേരളത്തിലെ പൊതുമാധ്യമസമൂഹം എടുത്ത നിലപാടുകള്‍ മാധ്യമങ്ങളുടെ നൈതികതെയും വിശ്വാസ്യതയെയും ഉയര്‍ത്തി എന്നു ഞാന്‍ കരുതുന്നു. പ്രത്യേകിച്ചും ഇന്ദ്രപ്രസ്ഥം മുതല്‍ തിരുവനന്തപുരം വരെ നീണ്ടുകിടക്കുന്ന മാധ്യമപിമ്പുകളുടെയും അഴിമതിക്കാരുടെയും ഇടയില്‍ത്തന്നെയാണ് സ്‌പെക്ട്രം അഴിമതിയില്‍ നേതാക്കളെ ജയിലില്‍ കയറ്റുംവിധം അത് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകരും ചന്ദ്രശേഖരന്റെ കൊലയെ ഭയരഹിതമായി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരും പുലരുന്നത് എന്നത് എന്നെ നിരാശനാക്കിതിരിക്കുന്നു.

കുങ്കുമം: മാധ്യമജീവിതം മറ്റുള്ളവരുടെ ഭീഷണി നേരിടുന്ന ഒരു തൊഴില്‍മേഖലയായി മാറുന്നുണ്ടോ?

രു മാധ്യമസ്ഥാപനത്തില്‍ ജോലിക്കെത്തുമ്പോള്‍ നിങ്ങള്‍ എടുക്കുന്ന പല തീരുമാനങ്ങളിലൊന്ന് ആക്രമണങ്ങളോ ഭീഷണികളോ നേരിടാന്‍ കൂടി തയ്യാറാവുക എന്നതാണ്. അതുകൊണ്ട് ലോകമെങ്ങും മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നുവെന്നും മറ്റുള്ളവരുടെ ഭീഷണി നേരിടുന്ന തൊഴില്‍ മേഖലയായി മാധ്യമജീവിതം മാറുന്നുവെന്നുമുള്ള തരം നിരീക്ഷണങ്ങള്‍ എന്നെ അലട്ടുകയോ ബാധിക്കുകയോ ചെയ്യുന്നില്ല. കൃത്യമായ നീതിബോധത്തോടെ നിങ്ങള്‍ പുറത്തുവിടുന്ന ഒരു യാഥാര്‍ത്ഥ്യം നിങ്ങളുടെ ജീവനെടുക്കാന്‍ കെല്പുള്ള പ്രത്യാഘാതമുണ്ടാക്കാന്‍ പോകുന്നതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ തന്നെ കൊലയെയോ, അംഗഭംഗത്തെയോ മുന്‍കൂട്ടികാണേണ്ടിയിരിക്കുന്നു. അങ്ങനെ കഴിയാത്തവര്‍ക്ക് സുരക്ഷിതവാര്‍ത്തകളുടെ ശീതീകൃതമുറികളില്‍ വാര്‍ത്തകളെ വ്യനിസിച്ചിരിക്കാം. യാഥാര്‍ത്ഥ്യബോധത്തോടെ ജോലി ചെയ്യുന്ന ഒരു നിയമപാലകനെയും വക്കീലിനെയും കാത്തിരിക്കുന്ന തരം ദുരന്തങ്ങളില്‍ നിന്ന് വ്യത്യസ്തമല്ല അത്.

കുങ്കുമം: മാധ്യമ സ്ഥാപനങ്ങളില്‍ വ്യാജ റിപ്പോര്‍ട്ടുകള്‍ പെരുകുകയാണോ?
തൊട്ടുമുമ്പ് ഞാന്‍ സൂചിപ്പിച്ചതിന്റെ മറുവശമാണ് വ്യാജവാര്‍ത്തകളുടെ സമര്‍ത്ഥമായ നിര്‍മ്മിതിയും അതിലൂടെ പിഴച്ചുപോകലും. തീവ്രവാദം, മുസ്ലിം പേരുകള്‍, അതിര്‍ത്തി, പോലീസ് ഭാഷ്യം എന്നിങ്ങനെയുള്ള നാലുചേരുവകളുണ്ടെങ്കില്‍ ഇപ്പോഴും ഇന്ത്യന്‍ അവസ്ഥയില്‍ ഏത് മാധ്യമപ്രവര്‍ത്തകനും സമര്‍ഥനായ എക്‌സ്‌ക്ലൂസീവ് എസ്പര്‍ട്ട് റിപ്പോര്‍ട്ടറായി വിലസനാവും എന്നതാണ് യാഥാര്‍ത്ഥ്യം. 'രസകരമാകിയ കഥകള്‍ പറയണം, അതിനാണല്ലോ മാനുഷജന്മം' എന്ന തരത്തില്‍ വ്യാജകഥകളുടെ നിര്‍മ്മാണവും അതിന്റെ സമ്മതിയും അവിഘ്‌നം നടന്നുകൊണ്ടിരിക്കുന്നു, ദൃശ്യമാധ്യമങ്ങളിലേതിനേക്കാള്‍ കൂടുതലായി പത്രസ്ഥലങ്ങളില്‍. മാധ്യമങ്ങളുടെ വ്യാജസമ്മതികളുടെ നിര്‍മ്മിതികളെ പ്രതിരോധിക്കാന്‍ ജനപക്ഷത്ത് നിന്ന് സ്വൂരൂപിച്ച പണം കൊണ്ടുണ്ടാക്കിയ പത്രത്തിന് പോലും പ്രതിരോധത്തിന്റെ ഭാഗമായി വ്യാജനിര്‍മ്മിതികള്‍ നിരന്തരം ഉണ്ടാക്കേണ്ടിവരുന്ന ഗതികേടും ഒരു ഭാഗത്തുണ്ട്. വ്യാജകഥകളെ റിപ്പോര്‍ട്ടുകളായി രംഗപ്രവേശം ചെയ്യിക്കുകയും ലോബിയിസ്റ്റുകളെപ്പോലെ സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാനും ജയിപ്പിച്ചവരെ മന്ത്രിമാരാക്കാനും മന്ത്രിമാര്‍ക്ക് ഖനി പോലുള്ള വകുപ്പുകള്‍ സംഘടിപ്പിച്ചുകൊടുക്കാനും ഇത്തരം വകുപ്പുകളും വിദേശ കോര്‍പ്പറേററുകളും തമ്മില്‍ കൊടുക്കല്‍ വാങ്ങല്‍ ബന്ധമുണ്ടാക്കാനും കഴിയുന്നത്ര രീതിയിലുള്ള ക്രിമിനല്‍ ദല്ലാള്‍ സ്വഭാവമുള്ള മീഡിയാവേള്‍ഡിനകത്തുനിന്നുകൊണ്ടാണ് നാം മാധ്യമപ്രവര്‍ത്തകന്റെ സാമൂഹ്യപ്രതിബദ്ധതയെക്കുറിച്ച് സംസാരിക്കുന്നത്.

കുങ്കുമം: അതുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകരുടെ സാമൂഹ്യപ്രതിബദ്ധതയെക്കുറിച്ച് ആദ്യം ചോദിച്ചത്?

ക്ഷരങ്ങളെ അറിഞ്ഞുതുടങ്ങുന്ന നാള്‍ മുതല്‍ നമ്മില്‍ ഉരുവം കൊള്ളുന്ന അക്ഷരമായ സാമൂഹ്യപ്രതിബദ്ധതയില്‍ നിന്ന് വ്യത്യസ്തമായ സവിശേഷപ്രതിബദ്ധത മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. അതുകൊണ്ടുതന്നെ മാധ്യമജീവിതം എഴുത്തുജീവിതം കുടുംബജീവിതം സൗഹൃദജീവിതം എന്നിങ്ങനെ വേര്‍തിരിച്ച് നിര്‍ത്തേണ്ട ഒന്നാണ് ജീവിതം എന്ന് കരുതുന്നില്ല. ഉഭയജീവിതത്തിനപ്പുറം, ജോലിക്കായുള്ള എല്ലായാത്രകളെയും കവിത വായിക്കാന്‍ പോകുന്ന ഒരു യാത്ര പോലെയും ആള്‍ക്കുട്ടത്തെയും ഏകാന്തപഥികരെയും കാണാന്‍ പോകുന്ന യാത്ര പോലെയും കാണാന്‍ എന്നെ പ്രേരിപ്പിക്കുന്നു. എങ്കിലും എല്ലാറ്റിനുമപ്പുറം ഈ വാക്കുകള്‍ എന്നെ ഇങ്ങനെ ജാഗരൂകനാക്കുന്നു, 'വാര്‍ത്തകള്‍ കൊണ്ട് അനീതി അവസാനിക്കുന്നില്ലെങ്കില്‍ വാര്‍ത്തകള്‍ അവസാനിക്കുന്നതായിരിക്കും നല്ലത്.'

(2012 ഓഗസ്റ്റില്‍ കുങ്കുമം ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

പുരുഷനിതംബത്തിന്റെ പത്ത് പ്രത്യേകതകള്‍


പുരുഷനിതംബമേ എന്ന എന്റെ കവിതയ്ക്ക് മലയാള കവിതകളുടെ നല്ല പരിഭാഷകനായ ബിനു കരുണാകരന്‍ നടത്തിയ ഇംഗ്ലീഷ് പരിഭാഷ. 2002ല്‍ മലയാളം വാരിക പ്രസിദ്ധീകരിച്ച ആ കവിതയ്ക്ക് 11 വര്‍ഷത്തിന് ശേഷം ഈ ആദ്യ പരിഭാഷ വരുമ്പോള്‍, ദേശീയതലത്തിലേയ്ക്ക് ആ കവിതയുടെ പരിസരം ഛന്ദോബദ്ധമായി കര്‍ക്കശമായി തുളുമ്പുന്നത് സന്തോഷം തരുന്നു.

ODE TO MALE BUM
M S Banesh

I am yet to adorn you
with synonyms of sponge
soaked in poetry

No chasms of verse
were born on dirt tracks
that bore your weight

Your wobble
was not unravelled
by cams that grab from behind

Spheres elongated
eclipsed by hair
beyond all similes

The daily benevolence
that lets out the
unwanted me within me

Indurated, unlovely
butts on blistering
rock thrones

that sat tight
on historic times,
the thick rhizome
of my dorsum

You were covered by
the peel of calitropis,
coarse khadar, and then Kitex lungis

Once caressing the back
I felt your absence; shell-
shocked, I found you wrapped
in jeans, three bum-

chums in blue neon glow
Hands groping each other's
back pockets and airing
a daring wail:

'aaru vangumi-
nnaru vangumi...'

'Purushanithambame' by M S Banesh is an ode to the male butt that appears in 'Nenchum virichu thala kunikkunnu', an anthology of his poems published by D C Books. The last line is a quote from the poem by Changampuzha, which can roughly be translated as "Who will buy, who will buy".

-Translated by Binu Karunakaran

പുരുഷനിതംബമേ

സ്‌പോഞ്ചിന്റെ പര്യായം
കവിതയില്‍ ചാലിച്ച്
ചാര്‍ത്തിയിട്ടില്ലാ
ഇതുവരെ നിന്നെ.

നിന്റെ ഭാരങ്ങളില്‍
മണ്‍പാതകള്‍ തോറും
കാവ്യഗര്‍ത്തങ്ങള്‍
പിറന്നുമില്ലാ.

നിന്റെ തുളുമ്പല്‍
തിര നീക്കിയില്ലാ
പിന്നിലൂടെത്തി-
പ്പിടിക്കന്ന ക്യാമറകള്‍.

ദീര്‍ഘവൃത്തങ്ങളായ്
രോമാവൃതങ്ങളായ്
ഉപമകള്‍ക്കൊക്കെയു-
മകലെയായെപ്പോഴും

എന്നിലെ വേണ്ടാത്തൊ
രെന്നെക്കളയുവാ-
നെന്നും വഴിയൊരു
ക്കീടും ഉദാരതേ,

പൊള്ളുന്ന പാറ തന്‍
സിംഹാസനങ്ങളില്‍
ചന്തമെഴാത്ത
തയമ്പിന്റെ ചന്തിയായ്

ആഞ്ഞാഞ്ഞിരുന്നൂ
ചരിത്രകാലങ്ങളില്‍
എന്റെ നട്ടെല്ലിന്‍
കടും കടയായി നീ.

നിന്നെപ്പൊതിഞ്ഞൂ
എരുക്കിന്‍ ഖരത്തോല്‍,
പരുക്കന്‍ ഖദര്‍, പിന്നെ
കിറ്റെക്‌സ് ലുങ്കികള്‍.

പിന്നെയൊരിക്കല്‍
പുറം തടവുമ്പോള്‍
നീ മാത്രമില്ല, ഞാന്‍
ഞെട്ടിത്തെറിക്കവേ

ജീന്‍സില്‍ പൊതിഞ്ഞു നീ
നീല നിയോണിന്റെ
കാന്തിയില്‍ മൂന്നു
നിതംബ സഖാക്കളായ്

അന്യോന്യമോരോ-
കീശയില്‍ കയ്യിട്ടു
വെല്ലുവിളിക്കുന്നു
ദീനമായിങ്ങനെ:

'ആരു വാങ്ങുമീ
ന്നാരു വാങ്ങുമീ....'

(മലയാളം വാരിക - 2002)

തിരിച്ചുപോക്കിന്റെ താളം- ആനന്ദ്‌


'ആള്‍ക്കൂട്ട'വും 'മരണസര്‍ട്ടിഫിക്കറ്റും' 'മരുഭൂമികള്‍ ഉണ്ടാകുന്നതും' എഴുതിയ ആനന്ദ് എന്റെ ആദ്യകവിതാസമാഹാരമായ 'നെഞ്ചുംവിരിച്ച് തലകുനിക്കുന്നു'വിന് അവതാരികയെഴുതിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അപകര്‍ഷവും വിശദീകരിക്കാനറിയാത്ത മറ്റ് ചില വികാരങ്ങളും മൂലം ഞാന്‍ അതിന് ശ്രമിച്ചില്ല. ഗൗരവമേറിയ ഒരു ബഹുമാനത്തിന്റെ അപകടകരമല്ലാത്ത അകലത്തില്‍ ഞാന്‍ മാറിനില്‍ക്കുന്നു. ഇതുവരെ നേരില്‍ കണ്ടിട്ടില്ല. കത്തെഴുതിയിട്ടില്ല. ഫോണില്‍ വിളിച്ചിട്ടില്ല. ഇപ്പോള്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ എന്റെ 'ദി ബ്ലൈന്‍ഡ് ലൈബ്രേറിയന്‍' എന്ന ഡോക്യുമെന്ററി ചിത്രത്തെക്കുറിച്ച് അദ്ധേഹം എഴുതിയിരിക്കുന്നുവെന്നറിയുമ്പോള്‍, എന്റെ ഉള്ളിലെ കാമറയുടെ ലെന്‍സ് കൃതാര്‍ത്ഥത കൊണ്ട് ദീപ്തമാവുന്നു. ആനന്ദ് എഴുതിയ 'ജയിലില്‍ നിന്ന് പരോളിലേക്ക്' എന്ന ലേഖനത്തിലെ അവസാന ഖണ്ഡികകള്‍:
 

                       ജയിലില്‍ നിന്ന് പരോളിലേക്ക്
                                              ആനന്ദ്

…ഒരു ചെറിയ ഗ്രാമത്തിലെ കൊച്ചുവായനശാലയുടെ നിയന്ത്രണം ഒരു രാഷ്ട്രീയകക്ഷിക്ക് വലിയ നിര്‍ബന്ധമായി തോന്നി. ആ പാര്‍ട്ടി ഒരു പ്രത്യേക മതത്തിനോട് ആഭിമുഖ്യമുള്ളതായിരുന്നുവെന്നത് യാദൃച്ഛികമാകാം. ആധുനികകാലത്തെ, മതം പോലെത്തന്നെ പരിഷ്‌കരണവിരുദ്ധമായ, രാഷ്ട്രീയത്തിലെ യുക്തിവിരുദ്ധവിചാരങ്ങള്‍ എന്ന് കരുതാം. അവര്‍ ആ ചെറിയ വായനശാലയുടെ, വായനയോടുള്ള പ്രേമം കൊണ്ടുമാത്രം ആ ജോലിയേറ്റെടുത്ത തൊഴിലാളിവര്‍ഗ്ഗക്കാരന്‍ ലൈബ്രേറിയന്റെ മുഖത്ത് ആസിഡ് എറിഞ്ഞ് അയാളെ ആജീവനാന്തം അന്ധനാക്കി. ഒമ്പത് കൊല്ലത്തിനുശേഷം എംഎസ് ബനേഷ് എന്ന ഡോക്യുമെന്ററി സംവിധായകന്‍ അതീവദുരിതത്തില്‍ ജീവിക്കുന്ന മോഹനന്‍ എന്ന ലൈബ്രേറിയന്റെ അതിവിരൂപമായ മുഖം കണ്ടെത്തി. പക്ഷേ ടെലിവിഷന്‍ റേറ്റിംഗ് വിവാദങ്ങളും മാര്‍ക്കറ്റിംഗ് മാനദണ്ഡങ്ങളും പ്രകാരം ചാനല്‍ ആ ചിത്രം തടഞ്ഞുവച്ചു. ഈ മുഖം തുടര്‍ച്ചയായി കാണിച്ചാല്‍ പ്രേക്ഷകര്‍ ചാനല്‍ മാറ്റില്ലേ.? ഇത്രയും ദു:ഖകരമായ ഒന്ന് സ്‌പോണ്‍സര്‍ ചെയ്യാന്‍ ആരുണ്ടാകും? ഈ തര്‍ക്കത്തിനിടയില്‍ അന്ധനായ ലൈബ്രേറിയന്‍
“ജീവിതത്തിന്റെ തത്സമയ സംപ്രേഷണം അവസാനിപ്പിച്ച്” യാത്രയായി. (എംഎസ് ബനേഷ്: മനുഷ്യര്‍ മനുഷ്യരെ അന്ധരാക്കുന്ന വിധം, പച്ചക്കുതിര, മെയ് 2013 )

 

ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചുപോന്നപ്പോള്‍ മോഹനന്റെ കട്ടിക്കണ്ണടയുടെ പ്രതിഫലനത്തില്‍ കണ്ട തന്റെയും ക്രൂവിന്റെയും തിരിഞ്ഞുനടത്തത്തെ സംവിധായകന്‍ ഇങ്ങനെ വിവരിക്കുന്നു. “നമ്മുടെ എല്ലാവരുടെയും തിരിഞ്ഞുനടത്തം. മാനുഷികമായ കാരുണ്യങ്ങളില്‍ നിന്നും ദയയില്‍ നിന്നും പശ്ചാത്താപമില്ലാതെയുള്ള തിരിഞ്ഞുനടത്തം. ടെലിവിഷന്‍ റേറ്റിംഗുകള്‍ പരസ്യതാല്പര്യങ്ങള്‍ക്കും ആള്‍ക്കൂട്ടത്തിന്റെ ആനന്ദമനശ്ശാസ്ത്രത്തിനും വേണ്ടി, അരികില്‍ നിന്ന്, അരികില്‍ നിന്ന്, അരികുകളിലേക്ക് നിരന്തരം തള്ളിനീക്കപ്പെടുന്ന എല്ലാത്തരം അധ:സ്ഥിത ജീവിതങ്ങളില്‍ നിന്നുമുള്ള തിരിഞ്ഞുനടത്തം. ലജ്ജയില്ലാതെ.” (എംഎസ് ബനേഷ്: മനുഷ്യര്‍ മനുഷ്യരെ അന്ധരാക്കുന്ന വിധം, പച്ചക്കുതിര, മെയ് 2013 )

ഈ തിരിച്ചുപോക്കിന്റെ താളം നമ്മുടെ മനസ്സില്‍ എവിടെയൊക്കെയോ പ്രതിധ്വനിക്കുന്നില്ലേ.

 

(മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ആനന്ദ് എഴുതിയ 'ജയിലില്‍ നിന്ന് പരോളിലേക്ക്' എന്ന ലേഖനത്തിലെ അവസാന ഖണ്ഡികകള്‍)