Wednesday, January 6, 2010

ബനേഷിന്റെ ഉള്ളുരുക്കം-ഡി. വിനയചന്ദ്രന്‍

                                                                    അതിഥിവാക്ക് 
                                                                  ഡി വിനയചന്ദ്രന്‍ 

പ്പോള്‍ വല്ലപ്പോഴും ഒരു കവിതയുടെ ഇടവും സൗഹൃദവുമായി ബനേഷിനെ ആനുകാലികങ്ങളില്‍ കാണാറുണ്ട്‌. തിരക്കില്ലാതെ കവിതയ്ക്ക് വേണ്ട കനലടക്കവും പുതുരശ്മികളുമായി 'നെഞ്ചും വിരിച്ചു തലകുനിക്കുന്നു' എന്ന സമാഹാരം സവിശേഷതകള്‍ കൊണ്ട് നമ്മെ ക്ഷണിച്ചിരുത്തും. തുറക്കല്‍ എന്ന കവിതയുടെ തുടക്കം: 'കൊലയാളിയുടെ പഴ്സിലും/ ഒരു കുടുംബ ചിത്രമുണ്ടാകും./പഴയ സമൂസയുടെ എണ്ണയോ/പപ്പടത്തിന്റെ ഒരരികോ പടര്‍ന്നത് '....അത് വായിച്ചു തീര്‍ക്കാതെ നാം പിന്‍വാങ്ങില്ല. അടിയന്‍ എന്ന കവിത പേടിയുടെ ഭൂപടങ്ങള്‍ വരയുന്നു.: 'ഒരേയൊരു തവണ/പോകാന്‍ പറഞ്ഞതാണെന്ന് കരുതി/മറ്റെല്ലാ തെറ്റും ഇറയത്തു തന്നെ വച്ച് / ഒറ്റ തെറ്റുമായി പറമ്പില്‍ ഇറങ്ങി /മൂത്രമൊഴിച്ചു തിരിച്ചു വന്നു/മറ്റൊരു പേടി.'....

   'രട്ട' എന്ന കവിത സാമൂഹിക വാസ്തവത്തിന്റെ കാഠിന്യത്തിന്റെ സങ്കീര്‍ണമായ  പ്രതിധ്വന്ദി സ്വഭാവം ജ്വലിപ്പിക്കുന്നു. ഛെന്നായ, മുടിയുടെ തമിഴന്‍വിശേഷണം ചേര്‍ത്ത്, താന്‍ കുറേ നേരമായല്ലോ പറയാന്‍ തുടങ്ങിയിട്ട്, തുടങ്ങിയ കാവ്യനാമങ്ങള്‍ തന്നെ നൂതനമായ ഒരു കാവ്യപാഥേയത്തിന്റെ പൊരുള്‍ അടക്കുന്നു. പല കവിതകളിലും ഫലിതത്തിന്റെ കാര്‍ക്കശ്യവും കുസൃതിയുമുണ്ട്.ഛന്ദസ്സിന്റെയും വര്‍ത്തമാനത്തിന്റെയും പൊളിച്ചെഴുത്തിന്റെയും വഴക്കങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ആകെയും പുതുകവിതയുടെ ദിനങ്ങളില്‍ മൂരി നിവര്‍ത്തുന്ന ജലത്തിന്റെ സാരാംശങ്ങളും രൂപാന്തരങ്ങളും ആയ ഈ നടപ്പിന് വ്യാകുലമായ വര്‍ത്തമാനകാലത്തിന്റെ ഉള്ളുരുകലാണുള്ളത്.
                                         -(2008ല്‍ മാധ്യമം ദിനപ്പത്രത്തിലെ സ്വന്തം കോളത്തില്‍ വിനയചന്ദ്രന്‍മാഷ് എഴുതിയത്)

No comments: