Monday, April 14, 2014

യെസ്, യെസ്, നോ സര്‍



(എം.എസ് ബനേഷുമായി 2012 ഓഗസ്റ്റില്‍ കുങ്കുമം വാരിക സ്റ്റാഫംഗങ്ങള്‍ നടത്തിയ അഭിമുഖ സംഭാഷണം)

കുങ്കുമം: മാധ്യമപ്രവര്‍ത്തകനായ ഒരു എഴുത്തുകാരനും കവിയും എന്ന നിലയില്‍, മാധ്യമ ജീവിതം, എഴുത്തുജീവിതം, ഇതില്‍ കൂടുതല്‍ പ്രതിബദ്ധത പുലര്‍ത്താന്‍ കഴിയുന്നത് ഏത് മേഖലയോടാണ്?
മാധ്യമപ്രവര്‍ത്തകരിലെ എഴുത്തുകാര്‍ എന്ന ശീര്‍ഷകം എന്നെ അസ്വസ്ഥനാക്കുന്നു. മാസം തോറും അന്നം കഴിക്കാനുള്ള പണം ലഭിക്കുന്ന പലതരം ജോലികളില്‍ ഒരു പണി എന്ന നിലയിലാണ് 14 വര്‍ഷം മുമ്പ് ഈയുള്ളയാള്‍ മാധ്യമാധ്വാനം തുടങ്ങുന്നത്. അക്ഷരങ്ങള്‍ അതിന്റെ പണിയായുധങ്ങളാണ് എന്നത് അധികമായൊരു ആനന്ദം അന്ന് നല്‍കിയിരുന്നുവെന്നത് വാസ്തവം. അക്കാലം മാധ്യമപ്രവര്‍ത്തനം എന്ന വിചിത്രവാക്ക് ഉദയം കൊണ്ടിരുന്നില്ല. പത്രപ്രവര്‍ത്തനമേ ഉണ്ടായിരുന്നുള്ളൂ. കലാകൗമുദി ആഴ്ച്ചപ്പതിപ്പില്‍ 2000 രൂപ ശമ്പളത്തിന് അന്ന് വാരികപ്പണി ആരംഭിക്കുന്നതിനും ഒമ്പത് വര്‍ഷങ്ങള്‍ക്കുമുമ്പേ മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് അടക്കമുള്ള മലയാളത്തിലെ എല്ലാ വാരികകളിലും മാധ്യമപ്രവര്‍ത്തകന്‍ എന്ന ലേബലിലാത്ത, തികച്ചും തൊഴില്‍രഹിതനായ എന്റെ കവിതകള്‍ അച്ചടിച്ചുവന്നിരുന്നു. എഴുത്തുകാരനായിരിക്കെത്തന്നെ ജീവിതോപാധിയായി മാധ്യമജോലി ചെയ്യുന്നതിനാല്‍ എഴുത്തുകാരിലെ മാധ്യമപ്രവര്‍ത്തകന്‍ എന്നായാല്‍ നേരത്തേപറഞ്ഞ അസ്വസ്ഥത ശമിച്ചേക്കും. ഇന്നും അന്നത്തെ അതേ തൊഴില്‍രഹിതന്റെ നാളെയെന്ത് എന്ന ഉള്ളാന്തലുമായാണ് എന്റെ ജീവിതം. ആ ആന്തലും കിടുക്കവുമില്ലെങ്കില്‍ നിങ്ങള്‍ക്ക് കവിയായിരിക്കാന്‍ കഴിയില്ല.


 കുങ്കുമം: സ്വദേശാഭിമാനി സൃഷ്ടിച്ച ഒരു മാധ്യമ പാരമ്പര്യത്തിന്റെ തുടര്‍ച്ചയിലാണ് നിങ്ങള്‍ എന്ന് പറയാന്‍ കഴിയുമോ?



 സ്‌കൂപ്പുകളും എക്‌സ്‌ക്ലൂസീവുകളും സൃഷ്ടിച്ച് വിജയശ്രീലാളിതനാകുന്ന, കക്ഷിരാഷ്ട്രീയനേതൃത്വങ്ങള്‍ക്ക് ഇവനെ സ്വാധീനിച്ചില്ലെങ്കില്‍ പ്രശ്‌നമാകും എന്ന് തോന്നിപ്പിക്കുന്നത്ര പിടിപാട് ശേഷിയുള്ള, അതുമല്ലെങ്കില്‍ പ്രസ്‌ക്ലബ് നിരങ്ങലുകള്‍ക്കും ബിസിനസ് പ്രസ് മീറ്റുകള്‍ക്കും പിറകേ പോയി ഹൗസിംഗ് ലോണുകളോ, ഫ്‌ളാറ്റുകളോ പടുത്തുയര്‍ത്താന്‍ ശേഷിയുള്ള ഇനങ്ങളിലൊന്നും പെടുത്താവുന്ന കഴിവുകളുള്ള മാധ്യമപ്രവര്‍ത്തകനല്ല ഞാന്‍. പൂര്‍ണ്ണസ്വാതന്ത്ര്യത്തോടെ എല്ലാത്തരം ജനങ്ങളിലേക്കും ഇറങ്ങിച്ചെന്ന് കീഴാളവും മേലാളവുമായ എല്ലാ അനുഭവങ്ങളെക്കുറിച്ചും ഡോക്യുമെന്റ്‌റി ഫിലിമുകളെടുക്കുക എന്നതാണ് കഴിഞ്ഞ മൂന്നുവര്‍ഷമായി എന്നില്‍ നിക്ഷിപ്തമായ പ്രധാന ജോലി. സ്ഥിരം മാധ്യമപ്രവര്‍ത്തകരുടെ ജോലിസമ്മര്‍ദ്ദങ്ങളില്ലാതെ, ഏത് കവിയും കഥാകൃത്തും ആഗ്രഹിക്കുന്ന തരം വിചിത്രമായ യാത്രകള്‍ കേരളത്തിലും പുറത്തും നടത്തിക്കൊണ്ട് സങ്കടവും ക്ലേശങ്ങളും നിറഞ്ഞ ആനന്ദത്തോടെ അത് ചെയ്തുകൊണ്ടേയിരിക്കുന്നു.
ഇത്തരം ഡോക്യുമെന്ററി യാത്രകള്‍ കേരളത്തിന്റെയും മറ്റ് സംസ്ഥാനങ്ങളുടെയും ഉള്‍വഴികളിലേക്ക് കാമറയുമായി എത്തിപ്പെടാനും അപരിചിത സ്ഥലങ്ങളിലേക്ക് അപ്രതീക്ഷിതമായി പതിക്കാനും എന്നെ സജ്ജനാക്കാറുണ്ട് എപ്പോഴും. ആ അര്‍ത്ഥത്തില്‍ എന്റേതായ സ്വദേശാഭിമാനങ്ങളും അതിനേക്കാള്‍ വിപുലമായ പരദേശാഭിമാനങ്ങളും എന്റെ എഴുത്തിലുണ്ടാവാം.


കുങ്കുമം: ഇടതുപക്ഷ പ്രസ്ഥാനങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന ശൈലി മാധ്യമങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുന്നുണ്ടോ?

രു ഉദാഹരണം കൊണ്ട് പറയാന്‍ ശ്രമിക്കാം. ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന്റെ മൂന്നാംദിവസം കറുത്ത കൊടികളും അതിനെക്കാള്‍ വലിയ മൗനങ്ങളും നിഗൂഡതകളും സംഘര്‍ഷഭരിതമായി പാറിയിരുന്ന ഒഞ്ചിയത്ത് ഞാനും കാമറാമാനും എത്തുന്നത് ഇടതുപക്ഷവിരോധം പ്രകടിപ്പിക്കണമെന്ന ഏതെങ്കിലും തരം മാധ്യമ മാനേജ്‌മെന്റ്-എഡിറ്റോറിയല്‍ അജണ്ട നിറവേറണം എന്ന ലക്ഷ്യവുമായിട്ടായിരുന്നില്ല. ആ യാത്രയിലേക്ക് എന്നെ സജ്ജനാക്കിയത്, തീര്‍ച്ചയായും ആ ആഴ്ച്ച റിമോട്ടുകളുടെ കാണിക്കണ്ണുകള്‍ അമ്പത്തൊന്നുതരം തിരുമുറിവുകളില്‍ നിന്നുള്ള ചന്ദ്രരക്തത്തിലേക്ക് താല്പര്യപ്പെടുമെന്നും കൂടുതല്‍ വിപണിസാധ്യത അതിനാണെന്നുമുള്ള പരസ്യവിചാരം കൊണ്ടും ഇത്ര മനുഷ്യത്വരഹിതമായ കടുംകൊല നടന്നിട്ട് അത് ആവിഷ്‌കരിക്കാതിരിക്കുന്നത് മാധ്യമധര്‍മ്മമല്ല എന്ന തിരിച്ചറിവുകൊണ്ടും മാത്രമായിരുന്നില്ല. ഒപ്പം,   വൈദ്യുതാഘാതമേറ്റോ, കല്ലേറുകൊണ്ടോ കൊല്ലപ്പെട്ട് മലച്ചുകിടക്കുന്ന കാക്കക്കരികിലേക്ക് ആര്‍ത്തലച്ചെത്തുന്ന മറുകാക്കകളിലൊന്നിന്റെ ഉള്ളിലെ ആശങ്കയുടെ പെരുക്കപ്പട്ടിക എന്നിലും ചിറകടിക്കുന്നതുകൊണ്ടുകൂടിയായിരുന്നു.
 
അതുകൊണ്ട് ടിപി ചന്ദ്രശേഖരന്റെ കൊലയുടെ രക്തം മണക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന ഒഞ്ചിയത്തെ അദ്ധേഹത്തിന്റെ വീട്ടില്‍ പാതകത്തിന്റെ മൂന്നാംദിവസവും ഒരുതുള്ളി പോലും കരയാതെ ചന്ദ്രശേഖരനോടൊപ്പം കിടന്നിരുന്ന കിടക്കയുടെ കിഴക്കേ മൂലയില്‍ മുട്ടുകാലുകള്‍ നെഞ്ചോടുചേര്‍ത്ത് കുന്തിച്ചും കണ്ണട കര്‍ക്കശമായി ഉറപ്പിച്ചും നിസ്സംഗം ഇരുന്നിരുന്ന ഭാര്യ രമ കാമറയോടും എന്നോടുമായും 'സിപിഎം ഉന്നത സംസ്ഥാന നേതൃത്വം അറിയാതെ ഇത് നടക്കില്ല' എന്ന് താഴ്ന്ന സ്ഥായിയില്‍ ഉറച്ചുപറഞ്ഞപ്പോള്‍, ഹായ്, ഇടതുപക്ഷവിരോധം പ്രകടിപ്പിക്കാനുള്ള നിമിത്തം ഇതാ ഒരിക്കല്‍ക്കൂടി സമാഗതമായി എന്ന തരം നിര്‍വൃതിയൊന്നും എന്റെ സിരകളിലൂടെ പായുകയുണ്ടായില്ല. ഒരു കൊലയിലുടെ ഭൗതികമായി ഇല്ലാതായ സ്വന്തം ഭര്‍ത്താവിനെക്കുറിച്ചും സ്വന്തം നേതാവിനെക്കുറിച്ചും അയാളുടെ ഭാര്യക്ക് ഒരു ജനാധിപത്യരാഷ്ട്രത്തില്‍ പറയാനുള്ള കാര്യങ്ങള്‍ എന്റെ കാമറയില്‍ പതിഞ്ഞിരിക്കുന്നു എന്നുള്ള വിചാരമാണ് ഉണ്ടായത്. അതുകൊണ്ട് അന്‍പത്തൊന്നക്ഷരങ്ങളും വെട്ടുകളും തമ്മിലുള്ള ചാര്‍ച്ചയെ നടുവില്‍ നിര്‍ത്തിക്കൊണ്ട് ശ്രീ കെജി ശങ്കരപ്പിള്ള 'വെട്ടുവഴി' എന്ന കവിത മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ എഴുതുംമുമ്പുതന്നെ ആ കൊലയിലെ ഭാഷാസ്‌നേഹപരമായ പാതകപ്രവണതയെ അന്‍പത്തൊന്നക്ഷരങ്ങള്‍ അമ്പത്തൊന്ന് വെട്ടുകള്‍ എന്ന ശീര്‍ഷകത്തോടെ ആവിഷ്‌കരിക്കുന്ന എന്റെ ഡോക്യുമെന്ററി ചിത്രമായ 'മുഖത്തെഴുത്ത്' ടെലിവിഷനിലൂടെയും കേരളത്തിലെ തെരുവുകളിലൂടെയും കൊലയുടെ ആറാംനാള്‍ മുതല്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു.

 എനിക്ക് തോന്നുന്നത് കേരളത്തിലെ 7,000 രൂപ മുതല്‍ തുടങ്ങുന്ന ശമ്പളത്തിന് ജോലി ചെയ്യുന്ന ട്രെയിനി ജേണലിസ്റ്റുകള്‍ മുതല്‍ മുകളിലോട്ടുള്ള ഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരും ഈ കൊലയെ പൊതുസമൂഹം എത്ര ആശങ്കയോടെ കണ്ടുവോ അതേ ആശങ്കയുടെ പൊതുസ്വരത്തിന്റെ ഭാഗമായി റിപ്പോര്‍ട്ട് ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ്. തൊണ്ണൂറ്റൊമ്പത് പേര്‍ കൊല്ലപ്പെട്ടപ്പോഴും ഇത്രമേല്‍ എതിര്‍കാഹളം മുഴക്കാതിരുന്ന നിങ്ങള്‍ ഈ നൂറാംകൊലയില്‍ ഇത്രലിറ്റര്‍ കണ്ണീരും മുദ്രാവാക്യവും പൊഴിക്കുന്നത് എന്തിന് എന്നാണ് ചോദ്യമെങ്കില്‍ സാമൂഹ്യജീവിതത്തിന്റെ ഏത് ഘട്ടത്തിലും മുന്‍ നിസ്സംഗതകളില്‍ നിന്ന് ഉണര്‍ന്ന് ഒരു ജനത ഇതാദ്യമായി അത്രമേല്‍ തീക്ഷ്ണമായി പ്രതികരിക്കുന്നുണ്ടെങ്കില്‍ ആ ജാഗ്രതയ്‌ക്കൊപ്പം മാധ്യമങ്ങളും നില്‍ക്കണം എന്നാവണം ഉത്തരം. പക്ഷേ, മുന്‍ശവങ്ങളെയും മുന്‍കൊലകളെയും മുന്‍കൊലയാളികളെയും നിരത്തിവച്ചുകൊണ്ടുള്ള താരതമ്യ സാഹിത്യപഠനങ്ങള്‍ക്കാണ് ചിലര്‍ മുന്‍ഗണന നല്‍കുന്നത്. അതുകൊണ്ട് ഈ ചര്‍ച്ചയുടെ ചോദ്യാവലി തന്നെ തുടങ്ങുന്നത് 'കേരളത്തിലെ മാധ്യമങ്ങളുടെ പൊതുസ്വഭാവം തന്നെ ഇടതുപക്ഷവിരോധം പ്രകടിപ്പിക്കുക എന്നതായിരിക്കുന്നു' എന്ന മുന്‍നിശ്ചയത്തോടെയാകുന്നു.

    ഒരു കൊലയോടുള്ള വിരോധം പ്രകടിപ്പിക്കുക എന്നത് ആത്യന്തികമായി കൊലയാളിയോടും കൊല ചെയ്യാന്‍ പ്രേരിപ്പിച്ച തന്ത്രമനസ്സിനോടും വ്യവസ്ഥയോടുമുള്ള വിരോധം പ്രകടിപ്പിക്കലാണ്. കൊലയാളി ആരെന്ന് കറതീര്‍ന്ന് തെളിയിക്കപ്പെടുംവരെ വിരോധം പ്രകടിപ്പിക്കപ്പെടരുത് എന്നത് നിയമവ്യവസ്ഥയിലെയും മനുഷ്യാവകാശചിന്തകളിലെയും പല ഏടുകളിലൊന്നിലെ സാമൂഹ്യരേഖയാണ്. പക്ഷേ, കൊലയ്ക്ക് ശേഷം സ്വാഭാവികമായും ലഭിക്കുന്ന സൂചനകള്‍, അന്വേഷണ വഴിത്തിരിവുകള്‍, ചോദ്യം ചെയ്യപ്പെടുന്ന വ്യക്തികള്‍, ജുഡീഷ്യല്‍-പോലീസ് കസ്റ്റഡികളില്‍ തുടരുന്ന നേതാക്കള്‍, റിമാന്‍ഡിലാകുന്നവര്‍, ഒളിവില്‍ പോകുന്നവര്‍, ഒളിവിലല്ലാതെ തെളിവിലുള്ള നേതാക്കളുടെ വെല്ലുവിളികള്‍, വെളിപ്പെടുത്തലുകള്‍, എന്നിവയെല്ലാം മാധ്യമപ്രവര്‍ത്തനത്തിലൂടെ ജനങ്ങളിലെത്തുന്ന നേര്‍ക്കാഴ്ച്ചകളാണ്. ഇത്തരം ആവിഷ്‌കാരങ്ങളെ ഇടതുപക്ഷ വിരോധം എന്ന തരത്തില്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വാഭാവികമായും അത് കൊലയോടുള്ള വിരോധത്തിന്റെ മറുവിരോധമായി മാറും. ഈ റിപ്പോര്‍ട്ടുകളെ ഖണ്ഡിക്കാന്‍ വെല്ലുവിളികളുടെയും മുന്‍കൊലകളുടെ കണക്കുപറഞ്ഞുള്ള ഭീഷണികളുടെയും കഥാകഥനങ്ങളുമായി നേതാക്കള്‍ പ്രത്യക്ഷപ്പെടുമ്പോള്‍, ആത്മശക്തി കൊണ്ട് പ്രതിരോധിക്കുന്ന ഒരാളെ എന്നതിലുപരി, പഴയ മോഷണ കഥയിലെ കിണ്ണം മോഷ്ടിച്ചയാളുടെ മുന്നിലെ പോളിഗ്രാഫ് ടെസ്റ്റിനെയാണ് ഓര്‍മ്മ വരിക. അതുകൊണ്ട്, കേരളത്തിലെ ഇടതുപക്ഷം, അത് അടിസ്ഥാനമലയാളിയുടെ സാമൂഹിക സാംസ്‌കാരിക ജീവിതത്തിലുണ്ടാക്കിയ സാമ്പത്തികവും ഭാവുകത്വപരവുമായ ശ്രേഷ്ഠവിപ്ലവങ്ങളുടെ സ്മരണ ഇപ്പോഴും ഇരമ്പുന്ന ഒരു മനസ്സുള്ളതുകൊണ്ട് ഓരോ രാത്രിയും ഉറങ്ങുമ്പോള്‍ നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളില്‍ ഇടതുപക്ഷത്തോട് പഴയ പോലെ അഭിനിവേശവും സ്‌നേഹവും തോന്നുന്ന ഒരു വാര്‍ത്ത നാളെ ഉണ്ടാകണേ എന്നാണ് വിചാരം. പക്ഷേ, പുതിയ ഓരോ വാര്‍ത്തയും ആശാരഹിതമാകുന്നു. ഇടതുപക്ഷം, ഭൂപരിഷ്‌കരണ നയം, കാര്‍ഷികമുന്നേറ്റങ്ങള്‍, സാമ്രാജ്യത്വവിരുദ്ധ പ്രതിരോധങ്ങള്‍, പുരോഗമനസാഹിത്യത്തിന്റ ഊര്‍ജ്ജ പ്രവാഹം എന്നിങ്ങനെ ഇന്നും ഇടുതപക്ഷംകൂടി കിളച്ചുവിതച്ച ഭൂമിയിലാണല്ലോ നില്പ് എന്ന വിചാരം എന്നെ ഓരോ പ്രഭാതത്തെയും ജാഗ്രതയോടെ കാണാന്‍ പ്രേരിപ്പിക്കുന്നു. പക്ഷേ മാധ്യമങ്ങളിലൂടെ പ്രത്യക്ഷമാകുന്ന പക്ഷപാത സാധ്യതയുണ്ടെന്ന് എളുപ്പം പറയാവുന്ന ലേഖനങ്ങളും വിശകലനങ്ങലും എഡിറ്റോറിയലുകളും കാര്‍ട്ടൂണുകളും അടക്കം മാറ്റിവച്ചാലും പോലീസ്ഭാഷ്യങ്ങളും വളച്ചൊടിക്കലുകളും അടക്കമുള്ള കള്ളത്തൊങ്ങലുകള്‍ പറിച്ചുകളഞ്ഞാലും വസ്തുത വസ്തുത തന്നെയായി നില്‍ക്കുന്ന റിപ്പോര്‍ട്ടുകള്‍ വായിക്കുകയും കാണുകയും സ്വയം ആവിഷ്‌കരിക്കുകയും ചെയ്യുമ്പോള്‍, ഈ ചര്‍ച്ചയിലെ ചോദ്യാവലിയിലെ ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരമായി തെളിയുന്നത്, മാധ്യമങ്ങളുടെ വിശ്വാസ്യതയേക്കാള്‍ മങ്ങുന്നത് നയിക്കുന്നവരുടെ വാക്കുകളും പ്രവൃത്തികളും ഒളിവിലും തെളിവിലുമുള്ള അവരുടെ വചനങ്ങളുമാണെന്നാണ്.
തീര്‍ച്ചയായും സിപിഎമ്മിനോടും ഇടതുപക്ഷത്തോട് പൊതുവിലും അന്ധവും തെളിഞ്ഞതുമായ എതിര്‍പ്പുള്ള മാധ്യമപ്രവര്‍ത്തകരും മാധ്യമസ്ഥാപനങ്ങളും ഈ വിപത്ഘട്ടത്തെ സമ്മോഹനമായ തന്ത്രപരതയോടെ മുതലെടുക്കുന്നുണ്ടാകാം. അത് കോട്ടകള്‍ പിടിച്ചെടുക്കുന്ന പോര്‍ക്കാലങ്ങളിലെ യുദ്ധതന്ത്രമാണ്. അതിനപ്പുറം, ഈ വിഷയത്തില്‍ കേരളത്തിലെ പൊതുമാധ്യമസമൂഹം എടുത്ത നിലപാടുകള്‍ മാധ്യമങ്ങളുടെ നൈതികതെയും വിശ്വാസ്യതയെയും ഉയര്‍ത്തി എന്നു ഞാന്‍ കരുതുന്നു. പ്രത്യേകിച്ചും ഇന്ദ്രപ്രസ്ഥം മുതല്‍ തിരുവനന്തപുരം വരെ നീണ്ടുകിടക്കുന്ന മാധ്യമപിമ്പുകളുടെയും അഴിമതിക്കാരുടെയും ഇടയില്‍ത്തന്നെയാണ് സ്‌പെക്ട്രം അഴിമതിയില്‍ നേതാക്കളെ ജയിലില്‍ കയറ്റുംവിധം അത് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകരും ചന്ദ്രശേഖരന്റെ കൊലയെ ഭയരഹിതമായി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരും പുലരുന്നത് എന്നത് എന്നെ നിരാശനാക്കിതിരിക്കുന്നു.

കുങ്കുമം: മാധ്യമജീവിതം മറ്റുള്ളവരുടെ ഭീഷണി നേരിടുന്ന ഒരു തൊഴില്‍മേഖലയായി മാറുന്നുണ്ടോ?

രു മാധ്യമസ്ഥാപനത്തില്‍ ജോലിക്കെത്തുമ്പോള്‍ നിങ്ങള്‍ എടുക്കുന്ന പല തീരുമാനങ്ങളിലൊന്ന് ആക്രമണങ്ങളോ ഭീഷണികളോ നേരിടാന്‍ കൂടി തയ്യാറാവുക എന്നതാണ്. അതുകൊണ്ട് ലോകമെങ്ങും മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നുവെന്നും മറ്റുള്ളവരുടെ ഭീഷണി നേരിടുന്ന തൊഴില്‍ മേഖലയായി മാധ്യമജീവിതം മാറുന്നുവെന്നുമുള്ള തരം നിരീക്ഷണങ്ങള്‍ എന്നെ അലട്ടുകയോ ബാധിക്കുകയോ ചെയ്യുന്നില്ല. കൃത്യമായ നീതിബോധത്തോടെ നിങ്ങള്‍ പുറത്തുവിടുന്ന ഒരു യാഥാര്‍ത്ഥ്യം നിങ്ങളുടെ ജീവനെടുക്കാന്‍ കെല്പുള്ള പ്രത്യാഘാതമുണ്ടാക്കാന്‍ പോകുന്നതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ തന്നെ കൊലയെയോ, അംഗഭംഗത്തെയോ മുന്‍കൂട്ടികാണേണ്ടിയിരിക്കുന്നു. അങ്ങനെ കഴിയാത്തവര്‍ക്ക് സുരക്ഷിതവാര്‍ത്തകളുടെ ശീതീകൃതമുറികളില്‍ വാര്‍ത്തകളെ വ്യനിസിച്ചിരിക്കാം. യാഥാര്‍ത്ഥ്യബോധത്തോടെ ജോലി ചെയ്യുന്ന ഒരു നിയമപാലകനെയും വക്കീലിനെയും കാത്തിരിക്കുന്ന തരം ദുരന്തങ്ങളില്‍ നിന്ന് വ്യത്യസ്തമല്ല അത്.

കുങ്കുമം: മാധ്യമ സ്ഥാപനങ്ങളില്‍ വ്യാജ റിപ്പോര്‍ട്ടുകള്‍ പെരുകുകയാണോ?
തൊട്ടുമുമ്പ് ഞാന്‍ സൂചിപ്പിച്ചതിന്റെ മറുവശമാണ് വ്യാജവാര്‍ത്തകളുടെ സമര്‍ത്ഥമായ നിര്‍മ്മിതിയും അതിലൂടെ പിഴച്ചുപോകലും. തീവ്രവാദം, മുസ്ലിം പേരുകള്‍, അതിര്‍ത്തി, പോലീസ് ഭാഷ്യം എന്നിങ്ങനെയുള്ള നാലുചേരുവകളുണ്ടെങ്കില്‍ ഇപ്പോഴും ഇന്ത്യന്‍ അവസ്ഥയില്‍ ഏത് മാധ്യമപ്രവര്‍ത്തകനും സമര്‍ഥനായ എക്‌സ്‌ക്ലൂസീവ് എസ്പര്‍ട്ട് റിപ്പോര്‍ട്ടറായി വിലസനാവും എന്നതാണ് യാഥാര്‍ത്ഥ്യം. 'രസകരമാകിയ കഥകള്‍ പറയണം, അതിനാണല്ലോ മാനുഷജന്മം' എന്ന തരത്തില്‍ വ്യാജകഥകളുടെ നിര്‍മ്മാണവും അതിന്റെ സമ്മതിയും അവിഘ്‌നം നടന്നുകൊണ്ടിരിക്കുന്നു, ദൃശ്യമാധ്യമങ്ങളിലേതിനേക്കാള്‍ കൂടുതലായി പത്രസ്ഥലങ്ങളില്‍. മാധ്യമങ്ങളുടെ വ്യാജസമ്മതികളുടെ നിര്‍മ്മിതികളെ പ്രതിരോധിക്കാന്‍ ജനപക്ഷത്ത് നിന്ന് സ്വൂരൂപിച്ച പണം കൊണ്ടുണ്ടാക്കിയ പത്രത്തിന് പോലും പ്രതിരോധത്തിന്റെ ഭാഗമായി വ്യാജനിര്‍മ്മിതികള്‍ നിരന്തരം ഉണ്ടാക്കേണ്ടിവരുന്ന ഗതികേടും ഒരു ഭാഗത്തുണ്ട്. വ്യാജകഥകളെ റിപ്പോര്‍ട്ടുകളായി രംഗപ്രവേശം ചെയ്യിക്കുകയും ലോബിയിസ്റ്റുകളെപ്പോലെ സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാനും ജയിപ്പിച്ചവരെ മന്ത്രിമാരാക്കാനും മന്ത്രിമാര്‍ക്ക് ഖനി പോലുള്ള വകുപ്പുകള്‍ സംഘടിപ്പിച്ചുകൊടുക്കാനും ഇത്തരം വകുപ്പുകളും വിദേശ കോര്‍പ്പറേററുകളും തമ്മില്‍ കൊടുക്കല്‍ വാങ്ങല്‍ ബന്ധമുണ്ടാക്കാനും കഴിയുന്നത്ര രീതിയിലുള്ള ക്രിമിനല്‍ ദല്ലാള്‍ സ്വഭാവമുള്ള മീഡിയാവേള്‍ഡിനകത്തുനിന്നുകൊണ്ടാണ് നാം മാധ്യമപ്രവര്‍ത്തകന്റെ സാമൂഹ്യപ്രതിബദ്ധതയെക്കുറിച്ച് സംസാരിക്കുന്നത്.

കുങ്കുമം: അതുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകരുടെ സാമൂഹ്യപ്രതിബദ്ധതയെക്കുറിച്ച് ആദ്യം ചോദിച്ചത്?

ക്ഷരങ്ങളെ അറിഞ്ഞുതുടങ്ങുന്ന നാള്‍ മുതല്‍ നമ്മില്‍ ഉരുവം കൊള്ളുന്ന അക്ഷരമായ സാമൂഹ്യപ്രതിബദ്ധതയില്‍ നിന്ന് വ്യത്യസ്തമായ സവിശേഷപ്രതിബദ്ധത മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. അതുകൊണ്ടുതന്നെ മാധ്യമജീവിതം എഴുത്തുജീവിതം കുടുംബജീവിതം സൗഹൃദജീവിതം എന്നിങ്ങനെ വേര്‍തിരിച്ച് നിര്‍ത്തേണ്ട ഒന്നാണ് ജീവിതം എന്ന് കരുതുന്നില്ല. ഉഭയജീവിതത്തിനപ്പുറം, ജോലിക്കായുള്ള എല്ലായാത്രകളെയും കവിത വായിക്കാന്‍ പോകുന്ന ഒരു യാത്ര പോലെയും ആള്‍ക്കുട്ടത്തെയും ഏകാന്തപഥികരെയും കാണാന്‍ പോകുന്ന യാത്ര പോലെയും കാണാന്‍ എന്നെ പ്രേരിപ്പിക്കുന്നു. എങ്കിലും എല്ലാറ്റിനുമപ്പുറം ഈ വാക്കുകള്‍ എന്നെ ഇങ്ങനെ ജാഗരൂകനാക്കുന്നു, 'വാര്‍ത്തകള്‍ കൊണ്ട് അനീതി അവസാനിക്കുന്നില്ലെങ്കില്‍ വാര്‍ത്തകള്‍ അവസാനിക്കുന്നതായിരിക്കും നല്ലത്.'

(2012 ഓഗസ്റ്റില്‍ കുങ്കുമം ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

No comments: