Monday, April 7, 2014

ബനേഷിന്റെ കവിത, വേഗതയുടെ പാഠാന്തരം- ഡോ. എം.എ. സിദ്ദിഖ്‌

               

ഡോ. എം.എ. സിദ്ദിഖ്‌

മകാല നിര്‍ദ്ധാരണത്തിന്റെ രീതിശാസ്ത്രമാണ് എംഎസ്‌.ബനേഷിന്റെ 'നെഞ്ചുംവിരിച്ച്  തലകുനിക്കുന്നു' എന്ന  കവിതാപുസ്തകത്തിലേക്ക് നോക്കാന്‍ ഞാന്‍ ഉപയോഗിക്കുന്ന പടിപ്പുര.  
തന്റെ കവിതകളെ വായിക്കുമ്പോഴുള്ള അവനവന്‍കടമ്പകള്‍ മുറിച്ചുകളയാന്‍ കവി തന്നെ ആമുഖത്തില്‍ കുറിച്ചിട്ട ചില കുറുക്കുവഴികളുണ്ട്. 'ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറില്‍ എഴുതിയതുമുതലുള്ളവ ഈ സമാഹാരത്തിലുണ്ട് . വേഴാമ്പല്‍ അന്നാണ് എഴുതിയത്. പതിനെട്ടു വയസ്സില്‍ ' പോലുള്ള ചില കുറുക്കുവഴികള്‍.
   ബോധത്തോട്  പോലും സമരസപ്പെടാത്ത ഒരു ഭാവുകത്വത്തിന്റെ രൂപീകരണശ്രമമാണ് ഈ സമാഹാരത്തിലെ ആദ്യകവിതയായ 'വേഴാമ്പല്‍'.  ഛന്ദോനിരാസത്തിന്റെ ആന്തരികമായ ഒരു യുക്തിയെ, തന്റെ കവിതയുടെ ശില്പവിദ്യ രൂപപ്പെടുത്തിയെടുക്കാനുള്ള ഘടകമായി എംഎസ്.ബനേഷ് തുടക്കം മുതല്‍ക്കുതന്നെ ഈ കവിതയില്‍ നിന്ന് തെളിയിച്ചെടുക്കുന്നുണ്ട്. കാവ്യശില്പപരവും ഭാഷാപരവുമായ ഈയൊരു തോന്ന്യാസത്തിന്റെ ധീരത ഈ സമാഹാരത്തിലെ എല്ലാ കവിതകളിലുമുണ്ട്. 
   വിതയെന്നാല്‍ അതിനുള്ളില്‍ത്തന്നെ ക്രമപ്പെടുത്തേണ്ട ഒന്നാണെന്ന രൂപപരമായ ശാഠ്യത്തെയാണ്  ഛന്ദസ്സ് എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കേണ്ടത്. കവിതയെന്നത്‌ അതിന്റെ രൂപപരമായ ജയിലില്‍ നിന്ന് പുറപ്പെട്ടുപോകാന്‍ പാടില്ലാത്ത തടവുപുള്ളിയാണെന്ന ധിക്കാരത്തിന്റെ ശാഠ്യമാണത്. പതിനെട്ടാം വയസ്സില്‍ തന്നെ ഇതിനെതിരെയൊരു തെളിച്ചെടുക്കല്‍   നടത്താന്‍ ബനേഷിനു കഴിഞ്ഞുവെന്നത് നിസ്സാരമല്ല. മൌനത്തിന്റെ സമര്‍ത്ഥമായ വ്യക്തിഭാഷയായി തന്റെ കവിതകള്‍ രൂപപ്പെട്ടുവരുന്നതിന്റെ ഒരു മുന്‍ ബോധ്യം തരാനെന്നവണ്ണം  'വേഴാമ്പലി'ല്‍  ഉപയോഗിക്കുന്ന കവിയെന്ന ബിംബം പിന്നീടുപിന്നീടുള്ള കവിതകളില്‍ അമൂര്‍ത്തമാവുന്നുണ്ട്.
ആ നിശ്ശബ്ദതയുടെ വ്യാഖ്യാനങ്ങള്‍ 
'യിരത്തി തൊള്ളായിരത്തി തൊണ്ണൂറില്‍  എഴുതിയത് മുതലുള്ളവ ഈ സമാഹാരത്തിലുണ്ട്'' എന്ന് എം.എസ്.ബനേഷ് ആമുഖത്തില്‍ വളരെ ബോധപൂര്‍വമാണ് എഴുതിചേര്‍ത്തത് എന്ന് കരുതണം. കാരണം, ഈ കാലസൂചന അദ്ദേഹത്തിന്റെ പില്‍ക്കാല കവിതയെ രൂപപ്പെടുത്തിയ മാനസിക ഘടനയെ അപഗ്രഥിക്കാന്‍ വളരെ സഹായകമാണ്. 'വേഴാമ്പലി'ല്‍ അനുഭവവേദ്യമാകുന്ന നിശ്ശബ്ദതയുടെ വ്യക്തിഭാഷ പിന്നീടുള്ള കവിതകളില്‍ ഒരുതരം സ്വാത്മവിമര്‍ശനഹാസ്യമായാണ് രൂപപ്പെടുന്നത്. ഹാസ്യമെന്നത് പ്രതികരണത്തിന്റെയും പ്രതിരോധത്തിന്റെയും ഒരു സാംസ്കാരിക ഭാഷാവിനിമയമായി പുതുകവികള്‍ കൊണ്ടുവരുന്നതിന്റെ ഒന്നാംതരം ഉദാഹരണങ്ങളാണ് എംഎസ്  ബനേഷിന്റെ കവിതകള്‍. അവ നമ്മെ ചിരിപ്പിക്കുന്നില്ല എന്നതാണ് അവയുടെ കരുത്ത്. കോമാളിജീവിതത്തിന്റെ ഏറ്റവും വലിയ ഉപോല്പന്നമായിത്തീര്‍ന്നിരിക്കുന്ന പുതിയ സാമ്രാജ്യത്വകാലത്ത് ചിരിക്കാതിരിക്കലാണ് നല്ല ഹാസ്യാനുഭവത്തിന്റെ ലക്ഷണം. 
'കാവിയാം വിരിപ്പിട്ട
സഹ്യനില്‍ എന്നും മറ്റും
കര്‍ക്കശം പാറും കാവി
ലുങ്കികള്‍ ഞെട്ടിക്കണ്ടും'.....
                      (കണ്ടുകൊണ്ടേന്‍)

'കലാപത്തിന്റെ വന്‍കരേ  
മതം തെളിവതാണെന്റെ പേര്‍ 
തൊഴില്‍ തരും സ്വര്‍ഗപ്പച്ചയേ  
മുപ്പത്തഞ്ചെന്റെ  മെഴുതിരി. 
റേഷന്‍ കനിയും ക ലവറേ   
കെയറോഫാണെന്റെ ജീവിതം '...
                       (ഭയോഡാറ്റ )
എന്നതൊക്കെ ഈ ഹാസ്യത്തിന് ഉദാഹരണമാണ്. അതിന്റെ ഒരു സമഗ്രാവലോകനത്തിന്  'മുടിയുടെ തമിഴന്‍വിശേഷണം ചേര്‍ത്ത്' എന്ന  കവിത പരിശോധിച്ചാല്‍ മതി.  ഓര്‍മകളിലാണ്, ഓര്‍മകളുടെ ജീവിതത്തില്‍ ആണ് സാമൂഹിക പ്രതികരണങ്ങളുടെ എതുവിധമായ ഊര്‍ജവും നിറച്ചു വചിരിക്കുന്നതെന്ന ധ്വനി ഈ കവിതയിലുണ്ട്. 'മുടിയുടെ തമിഴന്‍വിശേഷണം'  എന്നതുപോലും ഓര്‍മയിലെ നിരുപദ്രവമായ ഒരു തെറിയാണല്ലോ.' സാമാന്യ ഭാഷയില്‍ നിരന്തരോപയോഗം നടന്നുകഴിഞ്ഞ ഒരു തെറിവാക്കിനു പകരം അതിന്റെ ഏതാണ്ടൊരു ഡിക്ഷനറി അര്‍ഥം സ്വയം മെനഞ്ഞെടുക്കുകവഴി ഈ കവി ഉദ്ദേശിക്കുന്നത് തന്നെത്തന്നെ ഒളിച്ചുവയ്ക്കാനാണ്. വാക്കില്‍ അര്‍ഥം ഒളിഞ്ഞിരിക്കുന്നതുപോലെ, കവിതകളില്‍ തന്നെത്തന്നെ ഒളിച്ചുവയ്ക്കുന്ന ഭീതിയുടെ ഒരു സാംസ്കാരിക മറഞ്ഞിരിക്കല്‍.


'മൈര് '  എന്നതിന് പകരം മുടിയുടെ തമിഴന്‍ വിശേഷണം എന്നെഴുതുന്നതിലൂടെ ലഭിക്കുന്ന ഒരു സാംസ്കാരിക ഭദ്രതയുണ്ട്. പദവിസംരക്ഷണവ്യഗ്രതയുണ്ട്. ഈ പദവിസംരക്ഷണം, പുതിയ കാലത്തിന്റെ മര്യാദകളോട്  പൊരുത്തപ്പെടുകയെന്നതാണ്. ഈ പദവിവ്യഗ്രതകളെ അപ്രസക്തമാക്കിക്കൊണ്ടുള്ള അര്‍ത്ഥതലത്തിലെ സാമൂഹികബോധ്യവും പ്രതികരണവുമാണ് എംഎസ് ബനേഷിന്റെ കവിതകള്‍ക്ക് ബലമുള്ള അടിത്തറ നല്‍കുന്ന ഒരു ഘടകം. അതുകൊണ്ടാണ് ഭാഷയിലെ ഞാന്‍ എന്ന  മിത്തിനെ എംഎസ്.ബനേഷ്, അപനിര്‍മിക്കുന്ന  ശക്തമായ ഹാസ്യത്തിലൂടെ പൊളിച്ചെറിയുന്നത്. ആ ഞാന്‍ ആണ് കവിതയിലെമ്പാടും നെഞ്ചുംവിരിച്ചു തല കുനിക്കുന്ന ഞാന്‍. ആ ഞാന്‍ പുതിയ കാലത്തിലെ വ്യക്തി (വ്യക്തിബിംബം) ആണ്. 

വ്യക്തിഭാവത്തിന്റെ മൌനവും മുറിക്കുന്ന ഹാസ്യവും സൃഷ്ടിക്കാന്‍ എംഎസ് ബനേഷിനു കഴിഞ്ഞത് കാലത്തെ തിരിച്ചറിഞ്ഞതുകൊണ്ടാണ്. ആ കാലം വളരെ പ്രകടമായ ചില ദൃശ്യവല്‍കരണത്തിന് വിധേയമായിത്തന്നെ കവിതകളില്‍ വരുന്നുണ്ട്. 
'തൊമ്മിയുടെ തിയ്യറ്റര്‍ ഇന്നില്ല.
വീസീഡികളും ഫോണ്‍ ക്യാമറകളും  

കറുത്ത എറുമ്പുകളെപ്പോലെ 
മഞ്ചലുകളുമായി വന്നു.'
                   (ഇരട്ട)
'ഒരു പൈന്റ് നിള  
എന്ന് പറയുമോ
ഓള്‍ഡ്‌ കാസ്ക് റമ്മിന്റെ 
മുഴുക്കുപ്പിയില്‍ 
പകുതി കിട്ടിയ 
ഭാരതപ്പുഴയെ.'
                    (അടക്കം)
എന്നെല്ലാം എംഎസ്.ബനേഷ് എഴുതുന്നത്‌ ആഗോളീകരിക്കപ്പെട്ട കേരളീയ ജീവിതത്തിന്റെ അപകടമുഖം കണ്ടറിഞ്ഞത്‌ കൊണ്ടാണ്. വെല്ലുവിളിക്കുന്ന ഹാസ്യവും ഇമ്മാതിരിയുള്ള തുറന്നെഴുത്തും കാലത്തോടുള്ള സചേതനമായ പ്രതികരണം ആണ്. ഈ പ്രതികരണം അനുഭാവാത്മകമാണ്. സാധാരണയായി ചിലര്‍ സര്‍വ്വപുച്ഛതലത്തില്‍ നിന്നുകൊണ്ടാണ് ഈ അനുഭവങ്ങളോട് പ്രതികരിക്കുക. പക്ഷെ എംഎസ്.ബനേഷ് തന്നെക്കൂടി ആവിഷ്കരിച്ചുകൊണ്ടാണ് ഈ വിമര്‍ശനം നിര്‍വഹിക്കുന്നത്. ഇത് എല്ലാത്തരം ആദര്‍ശവത്കരണങ്ങളില്‍ നിന്നും 'ഞാന്‍ ' മോചിതനാണെന്ന്  കൂടിയുള്ള  പ്രഖ്യാപനമാണ്.  ഇവിടെ കവിത ആദര്‍ശവല്‍കരിക്കപ്പെട്ട ദാര്‍ശനികതയോ മുഖം മൂടിയോ അല്ല; ജീവിതത്തിന്റെ സമകാലച്ഛായാഗ്രഹണമാണ്. ഇതാണ് 'കബഡി'യില്‍ പുതിയ കളിജീവിതങ്ങള്‍ക്കെതിരെയുള്ള അലംഭാവമായും 'ഇരട്ട'യില്‍ സ്വത്വശൈഥില്യത്തിനെതിരെയുള്ള രേഖപ്പെടുത്തലായും 'കല്ല്യാണക്കാസ്സെറ്റ്  വീണ്ടും കാണലി'ല്‍ അതിയഥാര്‍ത്ഥതയുടെ സൃഷ്ടാവായ ക്യാമറയോടുള്ള മധ്യവര്‍ഗ അപകര്‍ഷമായും 'തെണ്ടി'യില്‍ കപട മതേതരത്വത്തിന്റെ ആവിഷ്കാരമായും 'അടക്ക'ത്തില്‍ പാരിസ്ഥിതിക നാശത്തിന്റെ അറിയിപ്പായും 'കണ്ടുകൊണ്ടേനി'ല്‍ മത-വര്‍ഗീയത കീഴ്പ്പെടുത്തുന്ന പൊതുമണ്ഡലത്തോടുള്ള ജാഗ്രതയായും 'ഭയോഡാറ്റ'യില്‍ ഗുജറാത്താനന്തര വിചാരമായും 'പുരുഷനിതംബമേ'യില്‍ പാര്‍ശ്വവല്‍കരിക്കപ്പെട്ടതിനോടുള്ള സഹാനുഭാവമായും 'കേരളീയ ചിത്രകല'യില്‍ ദൃശ്യാധിനിവേശിത  ജീവിതത്തിന്റെ കളങ്ങള്‍ ആയും 'ആനയെ കുളിപ്പിക്കുന്ന വിധ'ത്തില്‍ വിപണിജീവിതത്തോടുള്ള വിമര്‍ശനമായും കവിതയുടെ അസ്ഥിവാരം തൊട്ടേ പ്രഖ്യാപിക്കപ്പെടുന്ന പ്രതിമനസ്സും പ്രതികരണവും. അതിലൂടെ വായനക്കാര്‍ അവരവരെത്തന്നെ വായിക്കുന്നു. അതിനു വലിയ ദാര്‍ശനിക മര്യാദകളുടെയൊന്നും കാപട്യങ്ങള്‍ ആവശ്യമില്ലെന്നാണ് എംഎസ് ബനേഷിന്റെ പക്ഷം. ഈ പക്ഷപാതമാണ്  'ഒഎന്‍വിയെ ഞാന്‍ അനുകരിക്കും' എന്ന  കവിത എഴുതാന്‍ പ്രേരിപ്പിക്കുന്നത്. വാസ്തവത്തില്‍ ഇതൊരു ഒഎന്‍വി വിമര്‍ശനമാണ്. 
  
ലയാളിയുടെ സാംസ്കാരിക ജീവിതത്തില്‍ അനുഭവപ്പെടുന്ന സകല കാപട്യങ്ങളെയും വിമര്‍ശനപരമായി 'ഒഎന്‍വിയെ ഞാന്‍ അനുകരിക്കും' എന്ന കവിത സമീപിക്കുന്നു. കവിതയുടെ പാരമ്പര്യത്തെ ഏതെല്ലാം വിധത്തില്‍ പൊളിച്ചെഴുതാനാകുമെന്ന് സാംസ്കാരിക വിമര്‍ശനത്തിന്റെ ഭാഷയില്‍ ശ്രമിക്കുകയാണിതില്‍. കാവ്യ ഭാഷയും കാവ്യ വിഷയവും സമകാലത്തില്‍ നിന്നും കാവ്യലക്ഷ്യത്തില്‍ നിന്നും വേറിട്ടതല്ലെന്നു ബോധ്യപ്പെടുത്താന്‍ ഈ കവിതയ്ക്ക് കഴിയും. 
'ഭാഷയാലൊരു വട്ടമെങ്കിലും
ഋജുസഞ്ചാരിയാകും ഞാന്‍,  
ഭാഷണത്തിന്‍ പിഴ കൊണ്ടെന്‍ 
ചെകിട്ടത്തടി കൊണ്ടാലും'
എന്ന വരികളിലുണ്ട് സാംസ്കാരിക വിമര്‍ശനത്തിന്റെ ആ പ്രഖ്യാപനം. ഋജുസഞ്ചാരത്തിന്റെ ഒരു പഥമല്ല, ഋജുസഞ്ചാരത്തെക്കുറിച്ച്  എഴുതുന്ന ജീവിതമാണ് വേണ്ടതെന്ന അര്‍ത്ഥതലത്തിലെ   വൈരുധ്യാത്മകതയാണ് ആക്ഷേപാലങ്കാരത്തില്‍ എഴുതപ്പെട്ട ഈ കവിതയുടെ കരുത്ത്.

കവിതയുടെ നിലപാടും സാമ്പത്തിക വൈരുധ്യവും

രു വിമോചന പ്രത്യയശാസ്ത്രത്തിനും തുടച്ചുനീക്കാനാകാത്ത അധമത്വത്തിന്റെ രാഷ്ട്രീയാവബോധമാണ് 'അടിയന്‍', 'ചെന്നായ', 'കാരണവര്‍' തുടങ്ങിയ കവിതകളുടെ സ്വരം. നെഞ്ചുംവിരിച്ച്  തലകുനിക്കാന്‍ പ്രേരിപ്പിക്കുന്ന വികാരമാണ് ഈ അധമത്വം. ഇതിനു പിന്നിലെ സാമ്പത്തിക വൈരുദ്ധ്യത്തിന്റെ തലം സൂക്ഷ്മമായി രേഖപ്പെടുത്താന്‍ കഴിയുന്നുവെന്നത്‌ ഈ കവിതകളുടെ മികവാണ് . ഇതുതന്നെ ഒരു കാവ്യനിലപാടായിത്തീരുന്നുണ്ട്. ഈ നിലപാടിന്റെ പ്രശ്നമുഖമാണ് അനുഭവങ്ങളുടെ സാമൂഹികാംശത്തെ സമകാലകേരളീയപരിസരത്തിന്റെ എല്ലാത്തരം പൊള്ളത്തരങ്ങളെയും ആവിഷ്കരിക്കാനുള്ള കരുത്ത് എംഎസ് ബനേഷിന്റെ കവിതകള്‍ക്ക് നല്‍കുന്നത്. എങ്കിലും അമിതമായ ദൃശ്യപരതയും ദൃശ്യഭാഷയുടെ ത്രീഡയമെന്‍ഷണല്‍  വികാരത്തിലേക്ക് എത്താനുള്ള വ്യഗ്രതയും പുതിയൊരു ഭാഷ അന്വേഷിക്കുകയെന്ന ധര്‍മ്മത്തെ തടസ്സപ്പെടുത്തുന്നുണ്ട്. പക്ഷെ, കവിത സാരാംശമല്ല, സര്‍വസ്വവുമാണെന്ന ഓര്‍മ്മ  എംഎസ് ബനേഷിന്റെ കവിതകള്‍ നല്‍കുന്നു. രാജവെമ്പാല എന്ന  കവിതയിലെ 'മിന്നല്‍ പോല്‍ ഓര്‍ക്കുക 
                      ഒച്ചിനെപ്പോലെ പായുമ്പോള്‍ '-എന്ന  പ്രയോഗം തിരിചിട്ടുപറഞ്ഞാല്‍, ഒച്ചിനെപ്പോലെങ്കിലും ഓര്‍ക്കുക, മിന്നല്‍ പോല്‍ പായുമ്പോള്‍-എന്ന് പുതിയ കാലത്തിന്റെ വേഗത്തെ പാഠാന്തരം ചെയ്യുന്ന കവിതകളാണ് 'നെഞ്ചും വിരിച്ച് തലകുനിക്കുന്നു' എന്ന കാവ്യസമാഹാരത്തിന്റെ ശക്തി.

-------------------------------------------------------------------------------

No comments: