Monday, August 30, 2010

അവര്‍ സമരം ചെയ്തുകൊണ്ടിരുന്നപ്പോഴും നമ്മള്‍ എന്ത് ചെയ്തു?

ടിയന്തരാവസ്ഥയുടെ കാലത്ത് ജനിക്കാന്‍ കഴിയാത്തതിലെ സങ്കടമോര്‍ത്ത്‌, അടച്ചിട്ട മുറികളിലെ എഴുത്തുസ്വര്‍ഗങ്ങളില്‍ രസിക്കുമ്പോള്‍‍, കേരളത്തിലെ സമരമുഖങ്ങളുടെ തുറന്നിട്ട വാതിലുകള്‍, കാണാത്തത് എന്തുകൊണ്ടാണ്? ഒരു കാലാവസ്ഥയും നേരേ അനുഭവിക്കാത്തവര്‍ എന്ന്, കാലത്തെ അഭിമുഖീകരിക്കാതെ ചടഞ്ഞിരിക്കുമ്പോള്‍, പുറത്ത് കേരളം അവഗണിച്ചുവിട്ടിരിക്കുന്ന സമരച്ചതുപ്പുകളില്‍ ഇരകള്‍ തന്നെ ആഴ്ന്നുപോകുന്നത് കണ്ടുകൊണ്ട് നാം നമ്മുടെ വിശകലനവിദഗ്ധമായ ഇരിപ്പ് തുടരുന്നു.
പുറത്ത് കാസര്‍കോട്ടെ എന്റൊസള്‍ഫാന്‍ കീടനാശിനി ദുരന്തബാധിതരുടെ വിഫല സമരം, പ്ലാച്ചിമടയില്‍ കൊക്കക്കോള കമ്പനി നടത്തിയ ജലചൂഷണത്തിന്റെയും പരിസ്ഥിതിനാശത്തിന്റെയും ഇരകള്‍ നഷ്ടപരിഹാരം യാഥാര്‍ത്യമാക്കാന്‍ നടത്തുന്ന ജലകീയ സമരം, ദേശീയപാതാ വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ നടത്തിപ്പോരുന്ന എതിര്‍ യാത്രകള്‍, കൃഷിയിടവും കിടപ്പാടവും സംരക്ഷിക്കാന്‍ കിനാലൂര്‍ ജനത ഇപ്പോളും ഒറ്റക്കെട്ടായി നടത്തുന്ന പ്രതിരോധങ്ങള്‍, കണ്ടല്‍ക്കാടുകള്‍ കാണാക്കാടുകളാകുന്ന കണ്ണൂര്‍ വളപട്ടണത്തും കൊച്ചി വളന്തക്കാട്ടും ചതുപ്പില്‍ നിന്നുയരുന്ന എതിര്‍മൊഴികള്‍, ഏലൂര്‍-എടയാര്‍ വ്യവസായ മലിനീകൃത പ്രദേശങ്ങളിലെ ഇരകളുടെ നീതിതേടലുകള്‍, തീരത്തിലേക്കും കടലിലേക്കുമുള്ള മൂലധന പ്രബലരുടെ കടന്നുകയറ്റങ്ങള്‍ക്കെതിരെ മത്സ്യതൊഴിലാളികള്‍ നടത്തുന്ന സമരത്തുഴകള്‍, സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ കൃഷിയോഗ്യമായ ഭൂമിക്കു വേണ്ടി ഇപ്പോഴും പ്രക്ഷോഭ സന്നദ്ധരായ ചെങ്ങറ സമരസമിതിക്കാര്‍, ശക്തമായി മഴ പെയ്യുന്ന രാത്രികളില്‍ ഭയം കൊണ്ട് ഉറങ്ങാതിരിക്കുന്ന മുല്ലപ്പെരിയാര്‍ വാസികളുടെ കൂട്ടംചേരലുകള്‍, ചാലക്കുടി കാതിക്കുടം നിറ്റാ ജെലാറ്റിന്‍ കമ്പനി ഗ്രാമപ്പുഴയിലേക്ക് കലക്കിവിടുന്ന വിഷമാലിന്യങ്ങളോട് കലഹിക്കുന്ന ഗ്രാമ ശബ്ദങ്ങള്‍, നാറിയിട്ട്‌ നില്‍ക്കാന്‍ വയ്യ സാറെ എന്ന ലാലൂരുകാരുടെ വൃത്തിതേടലുകള്‍, എഴുപതു വര്‍ഷങ്ങള്‍ ഭരണകൂടം വര്‍ഷിച്ച അഴുക്കുകള്‍ കൊണ്ട് അളിഞ്ഞ കോഴിക്കോട്ടെ ഞെളിയന്‍ പറമ്പിലെ ജ്വലിക്കുന്ന കൂട്ടായ്മകള്‍, വെളിച്ചിക്കാല, മൂരിയാട്, കഞ്ചിക്കോട്, പെപ്സി, മമ്പാട്, വടവാതൂര്‍, മാടായിപ്പാറ, എരയാംകുടി, എന്നിങ്ങനെ കൊച്ചുകേരളം എന്ന് ഇനിയും പറയുന്നവരോട് പൊട്ടിത്തെറിക്കാവുന്നത്ര വിയര്‍പ്പുമണമുള്ള ജനസമരങ്ങള്‍ നമ്മുടെ ഇന്നുകളെ തേടുന്നു.
നാമോ, അനുഭവങ്ങളുടെ ഗഹന രചനയ്ക്ക് പാകത്തിന് ഒരു യുദ്ധമോ പട്ടിണിയോ ഉണ്ടാവാത്ത നാട്ടില്‍ എന്ത് എഴുത്ത് എന്ന് ആത്മരതിയുടെ കണ്ണാടിപ്പുഴയിലേക്ക് കണ്ണുംനട്ട് കാത്തിരിക്കുന്നു. മഴയും വെയിലും ഈര്‍പ്പവും ഉഷ്ണവും സാന്ദ്രമാക്കിയ അര്‍ത്ഥഗര്‍ഭമായ എഴുത്തിലേക്ക്‌ നമ്മള്‍ എന്ന് പ്രവര്‍ത്തിക്കും?

1 comment:

Sumithra said...

Nalla thelichamulla kazhchappadu.
Veendum nalloru ' prathimughabhavathode '
ezhuthillekkeranguga...Nanmashisukkal...