കവിതകളുടെ അന്നവും അനുഭവവും കൊണ്ട് ജീവിതത്തില്‍ തുടരുന്ന ഒരാളുടെ ഭൂമിശാസ്ത്രമാണ് ഈയിടം. എങ്കിലോ എന്റെ ഒരു കവിത പോലും ഈ മണ്ണില്‍ നിങ്ങള്‍ക്ക് വായിക്കാന്‍ കഴിയില്ല. കവിത സ്വാഭാവികമായി ഉണ്ടാകേണ്ടതാണെന്ന് ഇപ്പോഴും കരുതുന്നു. എങ്കിലും എന്റെ മനസ്സിന്റെ വിചിത്രവ്യവഹാരങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന വായനക്കാര്‍, കാവ്യാനുശീലനത്തിന്റെ സംസ്കാരം കൊണ്ട് സിദ്ധിച്ച ശില്പബദ്ധത എന്നീ ഘടകങ്ങള്‍, ഓരോ കവിതയും എഴുതിക്കഴിഞ്ഞാലും കയ്യില്‍ വച്ചുകൊണ്ടിരിക്കാനും എഴുതിയ വേളയിലെ അനുഭൂതിയേക്കാള്‍ തീവ്രമായ ലഹരിയോടെ തിരുത്താനും എന്നിട്ടും ആ കവിതയെ മറക്കാനും പിന്നെ മാസങ്ങള്‍ക്ക് ശേഷം പുതിയ ഒരാളെപ്പോലെ അതേ കവിത വീണ്ടും വായിച്ചു പുതുക്കാനും പ്രേരിപ്പിക്കുന്നു. അതുകൊണ്ട്, എഴുതുന്ന ഓരോ പുതിയ കവിതയും എന്റെ യൌവനത്തിന്റെ നിരാലംബതകളില്‍ എത്രമേല്‍ ഉള്ളുരുക്കത്തോടെ ഇല്ലാപ്പണം തേടിപ്പിടിച്ച് സ്റ്റാമ്പ് ഒട്ടിച്ചു മാസികകള്‍ക്ക് അയച്ചുവോ, അത്ര മേല്‍ നിഷ്ഠയോടെ മാത്രം അയക്കാൻ ഇപ്പോഴും കരുത്തു നല്കുന്നു.
തൊണ്ണൂറുകളുടെ പകുതികളിൽ, ബിഎയ്ക്ക് പഠിക്കുമ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച മൃഗശാല എന്ന കവിത, ഇന്നും ഏത് കവിത എഴുതിയാലും അത് വാരികയ്ക്കോ മാസികയ്ക്കോ അയച്ചുകൊടുത്തു കാത്തിരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു. ബ്ലോഗിന്റെ പുത്തന്‍ സ്വതന്ത്രസ്ഥലം എന്നെ ഒരുതരത്തിലും വ്യമോഹിപ്പിക്കുന്നില്ല. എന്റെ കവിതകള്‍ പ്രിയപ്പെടുന്നവര്‍ അവ മാസികകളിലും ആഴ്ച്ചപ്പതിപ്പുകളിലും തേടിക്കൊള്ളും എന്ന് എനിക്കറിയാം. ഒന്നിച്ച് അവയുടെ നെഞ്ചിടിപ്പ് കേള്‍ക്കണമെന്നുള്ളവര്‍ ഡി സി ബുക്സില്‍ ചെന്ന് നെഞ്ചുംവിരിച്ച് തലകുനിക്കുന്നു എന്ന ആദ്യ സമാഹാരമോ കാത്തുശിക്ഷിക്കണേ എന്ന രണ്ടാമത്തെ സമാഹാരമോ ചോദിച്ചു വാങ്ങും എന്നും അറിയാം. ഇതിനെല്ലാം അര്‍ഥം ആകാശത്തിനും ഭൂമിക്കും ഇടയിലെ ഈ സമ്മോഹനസ്ഥലം അതിര്‍ത്തിയില്ലാതെ സൌജന്യമായി കിട്ടിയിട്ട് ഒരു തൈ പോലും നടാത്തവനാണ് ഇയാള്‍ എന്നല്ല. ഇത് എന്റെ കവിതയുടെ മഞ്ഞും മഴയും ചോരയും ബീജവും വെയിലും മിന്നലും വീഴുന്ന മനസ്സിന്റെ തുറസ്സാണ്. കവിയായിരിക്കുന്നതിന്റെ രസം കവിയായിരിക്കുന്നതിലെ രഹസ്യം കൂടിയാണ്. കവിതയോട് താല്പര്യം ഇല്ലാത്തവര്‍ യാദൃശ്ചികമായി ഈയുള്ളയാളുടെ ഏതെങ്കിലും കവിത വാരികയിലോ മറ്റോ കണ്ടുവെന്നു പറഞ്ഞാല്‍ അത് ഞാന്‍ അല്ലെന്നും മറ്റേതോ ബനേഷ് ആണെന്നും പറയാനുള്ള ഗഹനമായ നിസ്സംഗത എനിക്കുണ്ട്. എന്റെ രീതികളും കാര്‍ക്കശ്യങ്ങളും രാഷ്ട്രീയമായ ഉള്ളുരകളും ചെരിനോട്ടങ്ങളും മനസ്സിലാകുന്നവര്‍ മാത്രമാണ് എന്റെ വായനക്കാര്‍ എന്ന ഉത്തമ ബോധ്യത്തോടെ.
---------------------------------------------------------------------------------
---------------------------------------------------------------------------------
ആദ്യകവിതാസമാഹാരത്തിന്റെ ആമുഖം
കുറഞ്ഞ ഒരു ജീവിതത്തിനായുള്ള ക്യു നില്‍ക്കലാകാം കവിത. നീണ്ടതും വ്യവസ്ഥയില്ലാത്തതുമായ നേര്‍രേഖ. എപ്പോള്‍ വേണമെങ്കിലും അത് പിരിച്ചുവിടപ്പെട്ടേക്കാം. സാമൂഹികതയെ ക്രുദ്ധമായി തകര്‍ത്ത് ഇടിച്ചുകയറല്‍ നടന്നേക്കാം. എങ്കിലും ആ രേഖയില്‍ മുന്നുംപിന്നുമെന്ന ഒരു കൂട്ടായ്മയുണ്ട്. ഭാഷയുടെയും അനുഭവത്തിന്റെയും പ്രതികരണങ്ങളുടെയും കൂട്ടായ്മ. എത്തിച്ചേരുന്ന ഇടം ഒരേ സമയം ഒരു മുഷ്ടിക്കു മാത്രം പ്രവേശിക്കാവുന്ന ഒറ്റയഴി മാത്രമാവാം. ഭാഷ വേണ്ടാത്ത ഒരു കൈ നീട്ടല്‍ മാത്രമാവാം പിന്നെ വേണ്ടത്. ചിലപ്പോള്‍ അര്‍ത്ഥനയുടേതോ അപേക്ഷയുടേതോ ആയ കാലപ്പഴക്കമുള്ള വാക്കുകള്‍. ഒരു പക്ഷേ അവകാശം ഉന്നയിക്കല്‍ . തെറിക്കുന്ന വാക്കുകളും വേണ്ടിവന്നേക്കാം. മുഷ്ടിയും ഭാഷയും ഇടയ്ക്കിടെ ഈ നില്പില് ഭാവിയിലേക്ക് സജ്ജമാകും. ക്യു പക്ഷേ നീണ്ടതാണ്. വീട്ടുമുറികളും ഇടവഴികളും മരുഭൂമിയും കടന്ന് നിഴലുകള്‍ തെളിഞ്ഞു മാറിക്കൊണ്ട് അത് തുടരുന്നുണ്ട്. അതുകൊണ്ട് ഇന്നിന്റെ എല്ലാ മഴയും എല്ലാ വെയിലും നേരേ നനയുന്നുണ്ട്. പായലും പൂപ്പലും പിടിച്ചും വിലകുറഞ്ഞ ഷാംപൂക്കളാല്‍ ഇടയ്ക്ക് മിനുസപ്പെട്ടും ശല്ക്കങ്ങള് പടര്‍ന്നും വിയര്‍ത്തും ഭാവം പകര്‍ന്നും ജ്വലിച്ചും മങ്ങിയുമാണ് നില്‍പ്പ്. നീക്കങ്ങള്‍ അറിഞ്ഞുകൊണ്ടുള്ള ഈ തനിനില്പ്പു തന്നെയാണ് എഴുത്ത്. 1990 ല്‍ എഴുതിയത് മുതലുള്ളവ ഈ സമാഹാരത്തിലുണ്ട്. വേഴാമ്പല്‍ അന്നാണെഴുതിയത് ; 18 വയസ്സില്‍. വികാരങ്ങള്‍ അധികം കളിക്കരുതെന്ന് വ്യാകുലപ്പെട്ടു; വിവേകം ഒരു അധ്യാപകനാകരുതെന്നും. പാളിയും ഫലിച്ചും തുടര്‍ന്നു. അനുഭവം അതുകൊണ്ട് ഗാഡമായ ഒരു സംസ്കാരലോകമായി.
വ്യക്തിജീവിതത്തില്‍ മൌനമാണ് പ്രധാന ഭാഷ. വ്യവഹാരങ്ങളില്‍, ബന്ധങ്ങളില്‍, മുന്നേറ്റങ്ങളില്‍, അത് നമ്മെ തോല്‍പ്പിക്കും. കരയിപ്പിക്കുന്ന ചിരികളോ കൊല്ലുന്ന സത്യവാങ്ങ്മൂലങ്ങളോ അതിനെ കരുവാക്കി ആക്രമിക്കും. പക്ഷെ, കൊല്ലാന്‍ കൊണ്ടുപോകുമ്പോളും മഴവെള്ളത്തില്‍ കാലുകൊണ്ട് ഒരു പടക്കം പൊട്ടിച്ച് അത് രസിക്കും. കബഡി കളിയിലും എളിയില്‍ ഒരു കത്തി കരുതും. വ്യക്തിജീവിതത്തില്‍ അതിന്റെ ഭാഷയെ, മുന്‍നോക്കിനെ തെളിയിക്കാനാവില്ല. കവിതയില്‍ അതേ മൗനം അനുഭവത്തെ തൊട്ടും, അതിനകത്തെ ജ്വലിപ്പിച്ചും പറന്നുവ്യാപിക്കും. ശൈലികളില്‍ ഒതുങ്ങായ്ക കൊണ്ടും വികാരങ്ങളും വിവേകങ്ങളും നിറഞ്ഞു കളിക്കായ്ക കൊണ്ടും വിഷത്തിന്റെയും അമൃതിന്റെയും രുചികള്‍ക്കിടയിലൂടെ അത് പാഞ്ഞുകൊള്ളും. താണ്ടിയ ദൂരം കൊണ്ടും എത്തിച്ചേരുന്ന ഇടം കൊണ്ടും ത്യജിക്കാനായി മാത്രം നേടുന്ന അര്‍ഥം കൊണ്ടും അത് ശിരസ്സുയര്‍ത്തിപ്പിടിക്കും.
വ്യക്തിജീവിതത്തില്‍ മൌനമാണ് പ്രധാന ഭാഷ. വ്യവഹാരങ്ങളില്‍, ബന്ധങ്ങളില്‍, മുന്നേറ്റങ്ങളില്‍, അത് നമ്മെ തോല്‍പ്പിക്കും. കരയിപ്പിക്കുന്ന ചിരികളോ കൊല്ലുന്ന സത്യവാങ്ങ്മൂലങ്ങളോ അതിനെ കരുവാക്കി ആക്രമിക്കും. പക്ഷെ, കൊല്ലാന്‍ കൊണ്ടുപോകുമ്പോളും മഴവെള്ളത്തില്‍ കാലുകൊണ്ട് ഒരു പടക്കം പൊട്ടിച്ച് അത് രസിക്കും. കബഡി കളിയിലും എളിയില്‍ ഒരു കത്തി കരുതും. വ്യക്തിജീവിതത്തില്‍ അതിന്റെ ഭാഷയെ, മുന്‍നോക്കിനെ തെളിയിക്കാനാവില്ല. കവിതയില്‍ അതേ മൗനം അനുഭവത്തെ തൊട്ടും, അതിനകത്തെ ജ്വലിപ്പിച്ചും പറന്നുവ്യാപിക്കും. ശൈലികളില്‍ ഒതുങ്ങായ്ക കൊണ്ടും വികാരങ്ങളും വിവേകങ്ങളും നിറഞ്ഞു കളിക്കായ്ക കൊണ്ടും വിഷത്തിന്റെയും അമൃതിന്റെയും രുചികള്‍ക്കിടയിലൂടെ അത് പാഞ്ഞുകൊള്ളും. താണ്ടിയ ദൂരം കൊണ്ടും എത്തിച്ചേരുന്ന ഇടം കൊണ്ടും ത്യജിക്കാനായി മാത്രം നേടുന്ന അര്‍ഥം കൊണ്ടും അത് ശിരസ്സുയര്‍ത്തിപ്പിടിക്കും.
ഈ ആദ്യ സമാഹാരം, എളിയ ജീവിതത്തിലും ഭാഷ പോലെ ഭക്ഷണവും അതിജീവനവും തന്ന് എന്നെ പുലര്‍ത്തിയ അച്ഛനും അമ്മയ്ക്കും.
കൊടുങ്ങല്ലൂര്‍
01.11.2007.
---------------------------------------------------------------------------------
---------------------------------------------------------------------------------
ഈ സമാഹാരത്തിലെ കവിതകളുടെ പേരുകള്‍
ജലത്തിന്റെ സാരാംശം-മാതൃഭൂമി ആഴ്ചപ്പതിപ്പ്-2006 ജൂണ്‍
തുറക്കല്‍-മാതൃഭൂമി ആഴ്ചപ്പതിപ്പ്-2006 മാര്‍ച്ച്
അടിയന്-മാധ്യമം ആഴ്ചപ്പതിപ്പ്-2006 ഫെബ്രുവരി
കബഡി-മാതൃഭൂമി ആഴ്ചപ്പതിപ്പ്-2005 ജൂണ്‍
ഇരട്ട-മാധ്യമം ആഴ്ചപ്പതിപ്പ്-2005 ജൂണ്‍
കല്യാണക്കാസെറ്റ്വീണ്ടുംകാണല്‍-മാതൃഭൂമി ആഴ്ചപ്പതിപ്പ്-2005 ഫെബ്രുവരി
തൊണ്ടയിലെ മീന്മുള്ള്-വായന മാസിക-2005 ജൂലൈ
ദീര്‍ഘക്കിഴങ്ങ്-മാധ്യമം ആഴ്ചപ്പതിപ്പ്-
തെണ്ടി-മാതൃഭൂമി ആഴ്ചപ്പതിപ്പ്-2004 ഒക്ടോബര്‍
അടക്കം-മലയാളം വാരിക-2007 ജൂണ്‍
വായനശീലം-വായന മാസിക-2004 ഓഗസ്റ്റ്
കണ്ടുകൊണ്ടേന്‍-മാധ്യമം ആഴ്ചപ്പതിപ്പ്-2003 മെയ്
ഭയോഡാറ്റ-കലാകൌമുദി ആഴ്ചപ്പതിപ്പ്-2002 ഡിസംബര്‍
പുരുഷ നിതംബമേ-മലയാളം വാരിക-2002 നവംബര്‍
ചുംബിതം-ഭാഷാപോഷിണി-2002
കേരളീയ ചിത്രകല -മാധ്യമം ആഴ്ചപ്പതിപ്പ്-2000 ഡിസംബര്‍
ഒച്ച്-കലാകൌമുദി ആഴ്ചപ്പതിപ്പ്-2000 ഡിസംബര്‍
കണങ്കാലിലെ മൃദുരോമങ്ങള്‍-കലാകൌമുദി ആഴ്ചപ്പതിപ്പ് -2007 നവംബര്‍
കഠിനം-മാധ്യമം ആഴ്ചപ്പതിപ്പ്-2000 ജനുവരി
മൂരിനിവര്‍ത്തല്‍-മാധ്യമം ആഴ്ചപ്പതിപ്പ്-2007 ജനുവരി
ഛെ-ന്നായ-ഭാഷാപോഷിണി-1999 സെപ്റ്റംബര്‍
തൊണ്ടയിലെ മുള്ള്-മാധ്യമം ആഴ്ചപ്പതിപ്പ്-2006 മെയ്
കൊലപാതകം:ചില നിരീക്ഷണങ്ങള്‍-മാധ്യമം ആഴ്ചപ്പതിപ്പ്-1999 മെയ്
ആനയെ കുളിപ്പിക്കുന്ന വിധം-മലയാളം വാരിക-1999 ഏപ്രില്‍
രാജവെമ്പാല-കുങ്കുമം വാരിക
മുടിയുടെ തമിഴന്‍വിശേഷണം ചേര്‍ത്ത്-മലയാളം വാരിക-2007 ഏപ്രില്‍
കിണര്‍-കലാകൌമുദി ആഴ്ചപ്പതിപ്പ്- 1998 ജൂണ്‍
ഉറുമ്പിനെ കണ്ടെത്തല്‍-മലയാളം വാരിക-1997 സെപ്റ്റംബര്‍
ഹ-മാധ്യമം ആഴ്ചപ്പതിപ്പ്-2007 നവംബര്‍
മൃഗശാല-മാതൃഭൂമി ആഴ്ചപ്പതിപ്പ്-1997 ഏപ്രില്‍
താന്‍ കുറെ നേരമായല്ലോ പറയാന്‍ തുടങ്ങിയിട്ട്-കേരള കവിത-2007
വളകള്‍-ഭാഷാപോഷിണി-1996 നവംബര്‍
ഈയല്-കലാദര്‍പ്പണം- 1996 ഒക്ടോബര്‍
സ്വര്‍ഗാരോഹണത്തിലെ പ്രശ്നങ്ങള്‍-പച്ചക്കുതിര-2007 ജൂണ്‍
ചര്‍മം ഇറച്ചിയോട്--മാധ്യമം ആഴ്ചപ്പതിപ്പ്-2007 ജൂണ്‍
ഓന്ത്-സുകൃതം മാസിക-1996 ഓഗസ്റ്റ്
കാട്ടിലെ രാത്രി-എക്സ്പ്രസ്സ് ആഴ്ചപ്പതിപ്പ് -1990
ഒഎന്‍വിയെ ഞാന്‍ അനുകരിക്കും-മാതൃഭൂമി ആഴ്ചപ്പതിപ്പ്-2004 ഏപ്രില്‍
കൂര്‍ക്ക -ഭാഷാപോഷിണി-2007
ട്രാഫിക് ലൈറ്റിനെകുറിച്ച് അല്പം സ്വകാര്യ ട്യുഷന്-സാഹിത്യ ലോകം 1999
കാരണവര്‍-സാഹിത്യ ലോകം-1993 മെയ്
വേഴാമ്പല്‍-സരോവരം ഓണപ്പതിപ്പ്-1990
--------------------------------------------------------------------------------
2 comments:
വായന വൈകി.എഴുത്ത് നന്നായിരിക്കുന്നു. ആശംസകള്‍.ചാനല്‍ മാറ്റങ്ങള്‍ക്കിടയിലൂടെ കാണാറും ശ്രവിക്കാറുമുണ്ട്.
* അക്ഷരത്തെറ്റ്-ദൃടത എന്ന് തെറ്റായാണ് ടൈപ്പ് ചെയ്തിരിക്കുന്നത്. തിരുത്താന്‍ കഴിയുന്നില്ല.എന്നു വായിച്ചു.ഇതാ ശരിയായ വാക്ക് ‘ദൃഢത‘ ഇനി മാറ്റിക്കോളൂ.
വായന വൈകി.എഴുത്ത് നന്നായിരിക്കുന്നു. ആശംസകള്‍.ചാനല്‍ മാറ്റങ്ങള്‍ക്കിടയിലൂടെ കാണാറും ശ്രവിക്കാറുമുണ്ട്.
* അക്ഷരത്തെറ്റ്-ദൃടത എന്ന് തെറ്റായാണ് ടൈപ്പ് ചെയ്തിരിക്കുന്നത്. തിരുത്താന്‍ കഴിയുന്നില്ല.എന്നു വായിച്ചു.ഇതാ ശരിയായ വാക്ക് ‘ദൃഢത‘ ഇനി മാറ്റിക്കോളൂ.
Post a Comment